സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ബലി

അഞ്ജുഷ കാപ്പാട്ട് ബാലു

ഉച്ചമുതൽ വെയിലാറിത്തുടങ്ങുന്നവരെ കച്ചവടം പൊതുവെ കുറവായതിനാൽ ഷട്ടർ പകുതി താഴ്ത്തി ഇട്ടിരാരിച്ചൻ കടയുടെ മുന്നിലെ ബെഞ്ചിൽ കിടന്നൊന്നു മയങ്ങാൻ ഒരുങ്ങി. രണ്ടു സ്റ്റോപ്പ് അപ്പുറം ഒരു ഐ. ടി. കമ്പനിയുടെ കെട്ടിടം വന്നതിൽ പിന്നെ മരുമകൻ ഭാസ്കരനുമായി ചേർന്ന് രാത്രി ചെറിയൊരു തട്ടുകടയിടാറുണ്ട്. ചൂടുള്ള കട്ടൻചായക്കും, പഴംപൊരിക്കും വേണ്ടി മാത്രം ആ കെട്ടിടത്തിനുള്ളിൽ നിന്നും തണുപ്പടിച്ചു കാഴ്ച മങ്ങിയ കണ്ണാടിയുമിട്ട് ആളുകൾ വരും. ചായപ്പൊടിയും പഴവും തീരുന്ന വരെയാണ് കച്ചവടം നീളുക, അതുകൊണ്ട് തന്നെ ഈ പകലുറക്കം ഇട്ടിരാരിച്ചനു അത്യാവശ്യമാണ്. വയസ്സനല്ലേ രാത്രിയുറക്കമിളക്കേണ്ട എന്നയാളോട് പറയാൻതക്ക മനസ്സുണ്ടായിരുന്നത് ഭാര്യ കുസുമത്തിനായിരുന്നു. അവളെയാണ് അവറാൻ മാപ്പിളയുടെ പോത്ത്‌ കുത്തി തോട്ടിലേക്കിട്ടത്. ഇടുപ്പെല്ല് തകർന്ന ആ സ്ത്രീ അധികം ആശുപത്രിയിൽ കിടന്നു നരകിക്കാതെ വേഗം മരിച്ചുപോയി.

കുടിയേറി വന്നു പണക്കാരനായ മാപ്പിളയുടെ വീട്ടിലെ ഓരോ പോത്തിനേപ്പറ്റിയും ഇത്തരം കഥകളുണ്ട്. പണവും അധികാരവും ഇണപിരിയാനാകാത്തവിധം പ്രണയബന്ധിതരായ ഈ നാട്ടിൽ മാപ്പിളക്കെതിരെയോ അയാളുടെ പോത്തുകൾക്കെതിരെയോ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടില്ല. മാപ്പിളക്ക് എതിരെ നാവുയർത്തുന്നവരാരും അവരവരുടെ വീടുകളിലേക്ക്  പിന്നീട് തിരികെയെത്തിയിരുന്നില്ല .

സ്കൂൾ കലോത്സവത്തിലെ   ഉപന്യാസമത്സരത്തിൽ   യു. പി. വിഭാഗത്തിന് ലഭിച്ച വിഷയം “യുദ്ധവും സമാധാനവും” എന്നതായിരുന്നു. മത്സരാർത്ഥികൾക്ക് സ്കൂൾ പി. ടി. എ. വക ഉച്ചഭക്ഷണമുണ്ടെന്നു കേട്ട് ശാരീരികാധ്വാനം വേണ്ടാത്ത ഉപന്യാസ മത്സരത്തിനു ചേർന്ന ലൂക്കോസ് തനിക്കറിയാവുന്നതെല്ലാം അവിടെ വെച്ചെഴുതി കഞ്ഞിപ്പുരയിലേക്കോടി.

ആ എഴുത്തിലൊരു തീപ്പൊരിയുണ്ടായിരുന്നു. അവറാൻ മാപ്പിളയുടെ അന്തസ്സ് പച്ചക്ക് കത്തിക്കാനും പോന്നൊരു കനൽ!!!

ടൊയോട്ട കൊറോളയുടെ 1979 മോഡൽ വണ്ടി റോഡിലൂടെ പാഞ്ഞൊരു വരവായിരുന്നു സ്‌കൂളിലേക്ക്. നിന്നനില്പിൽ വീട്ടിൽ നിന്നുമിറങ്ങിവന്ന അവറാൻ ഹെഡ്മാഷിന്‍റെ റൂമിലേക്ക് അലറി ചെന്നു.

“ബുദ്ധിയുറക്കാത്ത പിള്ളേരെ വെച്ചെന്‍റെ കുടുംബത്തിലെ കാര്യങ്ങളറിയാനുമാത്രം കുരുപൊട്ടി നിൽക്കുന്നവന്മാര് ആരെടാ? ആ എരണം കെട്ടവനെവിടെ?” ധൃതിയിൽ ഇറങ്ങിയതുകൊണ്ട് സ്ട്രാപ്പ് ശരിക്കു കെട്ടാത്തതിനാൽ അവറാന്‍റെ കയ്യിലെ മെറ്റൽ വാച്ചു താഴെവീണു പൊട്ടി.

“അവറാൻ മാപ്പിളെ, ഇങ്ങനെ ഒച്ചവെച്ചു നിങ്ങളായിട്ടിനി ബാക്കിയുള്ളവരെ കൂടി അറിയിക്കേണ്ട. ആദ്യം ഇങ്ങളിതിൽ എഴുതിയതൊക്കെ സത്യമാണോന്ന് പറയിൻ. എന്നിട്ട് നമുക്ക് ബാക്കി നോക്കാം” ഇളംമഞ്ഞ നിറമുള്ള നീളൻ പേപ്പർ ആനി ടീച്ചർ അയാൾക്ക് നേരെ നീട്ടി.

“സ്വന്തം പേരുപോലും മര്യാദക്ക് എഴുതാൻ ചെറുക്കന് കഴിഞ്ഞിട്ടില്ല. പഠിപ്പിക്കാനാണെന്നും പറഞ്ഞു സാരിയും മുണ്ടും വാരി ചുറ്റി കൊറേയെണ്ണം ഇവിടുണ്ട്. നിങ്ങൾക്കൊക്കെ എന്നതാ ഇവിടെ പണി?” അയാളവരോട് കയർത്തു.

“ഞങ്ങൾക്ക് എന്തെല്ലാം പണികളുണ്ട് എന്ന് നിങ്ങൾക്ക് വഴിയേ മനസിലാകും. ആദ്യം മൊത്തം വായിക്കിൻ” ഹെഡ്‍കോൺസ്റ്റബിൾ മറിയാമ്മ പൗലോസിന്‍റെ മകൻ എസ്തപ്പാൻമാഷ് ഭാഷയൊന്നു കടുപ്പിച്ചു.

തെക്കോട്ടും വടക്കോട്ടും ഓടുന്ന അക്ഷരങ്ങളെയെല്ലാം ഒരു വിധത്തിൽ ഒപ്പിച്ചു അവറാൻ മാപ്പിള വായന തുടങ്ങി. അയാളുടെ വിയർപ്പിനു പോലും അറവുപോത്തിന്‍റെ ചൂരാണെന്നു പതിയെ ആ മുറിയിലുള്ളവർ തിരിച്ചറിഞ്ഞു.

“കാർന്നോന്മാരുണ്ടാക്കുന്ന അന്തസ്സ് കായലിൽ കളയാനായി ഇങ്ങനെയൊരെണ്ണം എല്ലാ കുടുംബത്തിലും കാണും. നാണം കെട്ടവൻ… നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനായി… അവനെ എങ്ങനെ മെരുക്കിയെടുക്കാൻ കഴിയുമെന്ന് എനിക്കറിയാം ..”

അരയിൽ കെട്ടിയ ലെതർ ബെൽറ്റ് ഊരി കയ്യിൽച്ചുറ്റിപിടിച്ചു നിൽക്കുന്ന മാപ്പിളയുടെയടുത്തു നിന്നും ആ പേപ്പർ മേടിക്കാനുള്ള ധൈര്യം സ്റ്റാഫ്‌റൂമിലെ ആർക്കുമുണ്ടായില്ല. മനുഷ്യരോട് സംസാരിക്കാനുള്ള ഭാഷ മാത്രമായിരുന്നു അവർക്കെല്ലാം വശമുണ്ടായിരുന്നത്, അവറാൻ അപ്പോഴേക്കും വെറിപിടിച്ചൊരു പോത്തിലേക്ക് പരിണമിച്ചു തുടങ്ങിയിരുന്നു.

തൊഴുത്തിന് പിറകിലെ ചാണകക്കുഴിയുടെ അടുത്തുള്ള മുറിയിലാണ് കന്നുകാലികൾക്കാവശ്യമുള്ള സാധങ്ങൾ വെക്കാറ്. ലൂക്കോസിന് ആ പരിസരത്തുകൂടി പോകുന്നത് തീരെയിഷ്ടമല്ല. കാലിത്തീറ്റയുടെ വലിയ ചാക്കുകളും, മെഴുക്കു പുരട്ടിവെച്ച തടിയൻ കയറുകളും, പത്രങ്ങളുമൊക്കെ കുത്തികയറ്റിവെച്ച ഒരു കുടുസു മുറിയാണത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അച്ചാച്ചൻ കണ്ടുപിടിക്കാതെ ഒളിക്കുവാൻ പറ്റിയ ഒരു സ്ഥലമീ ഭൂമിയിലുണ്ടെങ്കിൽ അതിവിടെ മാത്രമാണ്. ലൂക്കോസ് ആ ഇരുട്ടിലേക്ക് കൂടുതൽ നീങ്ങി.

അവറാനെ പേടിച്ചു പണ്ടും ലൂക്കോസ് ഒളിച്ചിരുന്നിട്ടുണ്ട് പക്ഷെ അന്നെല്ലാം അവനോടൊപ്പം ചേട്ടൻ കുര്യനും  ഉണ്ടാകാറുണ്ട് . പോലീസ്‌കാരുടെ കണ്ണുവെട്ടിച്ചു ചാരായം കുടിക്കുവാൻ  വേണ്ടി  ചിലർ  കാട്ടിലൊരു ചെറിയ പൊളിഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു . മൂക്കറ്റം കയറ്റി  ബോധം കേട്ടുകിടക്കുന്നവന്മാരുടെ ഇടയിലൂടെ പതിയെ നടന്നു അവരാ കെട്ടിടത്തിന്റെ മണ്ടയിൽ കയറിപറ്റി അന്ന് രാത്രി മുഴുവൻ ആകാശം നോക്കി കിടക്കും .   സിമന്റ് തറയിൽ കിടന്നു തല വേദനിക്കേണ്ടെന്നു കരുതി കുര്യനെപ്പോഴും ലൂക്കോസിനെ അവന്റെ കൈത്തണ്ടയിലേക്ക് കിടത്തി തനിക്കറിയാവുന്ന എല്ലാ കഥകളും അവനു പറഞ്ഞു കൊടുക്കും .

“എടാ മോനെ ..നീ തുരപ്പൻ പട്ടികള് കുരക്കുന്നെ കേട്ടോ …പണ്ടിവിടെ ഭക്ഷണയോഗ്യം അല്ലെന്നു ഡോക്ടര്മാര് മുദ്രകുത്തുന്ന  ഇറച്ചിയും ,രോഗംവന്നു ചത്തുപോയ മൃഗങ്ങളെയുമൊക്കെ കുഴിച്ചിടാൻ ഉപയോഗിച്ചിരുന്ന ഇടമാണ് .ആഴം കുറഞ്ഞ കുഴികളായിരുന്നു ആദ്യം മറവു ചെയ്യാൻ ഉപയോഗിച്ചത് ..എന്നാൽ കൂട്ടം കൂടിവന്ന പട്ടികൾ അതൊക്കെ മാന്തിയെടുത്തു തിന്നാൻ തുടങ്ങി . നാടൊക്കെ അസുഖം പരക്കാൻ ഇത് കാരണമായി . പിന്നെ ആളുകൾ വലിയ ആഴത്തിൽ കുഴിയെടുത്തു മറവു ചെയ്യാൻ തുടങ്ങി , പക്ഷെ കാര്യമൊന്നും ഉണ്ടായില്ലെന്ന് ..പട്ടികൾ ശവം മാന്തിയെടുത്തു പുറത്തിടാനും തിന്നാനും തുടർന്നു .

ഇതിന്റെ പിറകിലെ രഹസ്യം അറിയാനായി നാട്ടുകാരും ഉദ്യോഗസ്ഥരുമെല്ലാം കൂടി ഉറക്കമിളച്ചിരുന്ന് നോക്കിയപ്പോഴാണ് അവറ്റകളുടെ ബുദ്ധി മനസിലായത് . ഒരുപട്ടി ക്ഷീണിച്ചു തുടങ്ങിയാൽ അവനെ മാറ്റി അടുത്ത പട്ടി കുഴി മാന്താൻ തുടങ്ങും ..അവനും തളർന്നാൽ മറ്റൊരുവൻ . ഇറച്ചി കിട്ടുന്നതുവരെ അവറ്റകൾ സമയം കളയാതെ കുഴിച്ചുകൊണ്ടേയിരുന്നു ..നാട്ടുകാര് പിരിവെടുത്തു പട്ടിപിടുത്തകരെയിറക്കി എല്ലാത്തിനേം ഇവിടെത്തന്നെ കൊന്നു കുഴിച്ചിട്ടു ..അതിനൊക്കെ മുൻകൈ എടുത്തിരുന്നേ നമ്മുടെ അച്ചാച്ചൻ ആയിരുന്നെടാ ..” കുര്യൻ പെട്ടന്ന് എന്തോ ആലോചിച്ചു സംസാരം നിറുത്തി .

“നമ്മുടെ  കടയിലെ അഴുക്കയിറച്ചിയൊക്കെ ഇവിടായിരുന്നോ മറവു ചെയ്തിരുന്നേ ..?” ലൂക്കോസിന് സംശയം ആയി .

“മറവുചെയ്തതെല്ലാം പുറത്തു വന്നാൽ മനുഷ്യന് ചെലപ്പോ ജീവിക്കാൻ ഒക്കുകേലെടാ ..ചത്തതും കൊന്നതുമായ എല്ലാ ശവങ്ങളും കുഴിച്ചിട്ടടത്തു തന്നെയിരിക്കുന്നതാണ് നല്ലത് ..നമ്മുടെ വീട്ടിൽ നിന്നാണ് ഇപ്പോഴും പട്ടിപിടുത്തക്കാർക്കുള്ള കൂലിയും ചോറും പോകുന്നെ ..”

കുര്യന്റെ കൈത്തണ്ടയുടെ ചൂടേറ്റ് ലൂക്കോസ് ഉറങ്ങി . ഇടക്കെപ്പോഴോ അവൻ തുരപ്പൻ പട്ടികളുടെ നിലവിളി കേട്ട് ഒന്ന് ഞെട്ടിയതൊഴിച്ചാൽ ആ രാത്രിയാവന് സുന്ദരമായിരുന്നു .

“ആഹ് ….”

ആദ്യം കരുതിയത് വല്ല പാമ്പാണെന്നാണ്. ഉള്ള ധൈര്യം വെച്ച് കാലിലെ മുറിവിലൊന്നു തൊട്ടു. ചോരയുണ്ട്. അച്ചാച്ചന്‍റെ കൈയിൽ കിട്ടുന്നതിലും ഭേദം കുടുസുമുറിയിൽ  കിടന്നു പാമ്പു കടിച്ചു ചാവുന്നത് തന്നെയാണെന്ന് ലൂക്കോസ് ഉറപ്പിച്ചു. അവൻ നിലവിളിച്ചില്ല. എന്നാൽ ഒന്നുകൂടി തപ്പിനോക്കിയപ്പോഴാണ് ചാക്കിൽ നിന്നും തലപുറത്തു ചാടിയൊരു ഇരുതല വെട്ടുകത്തിയാണത് എന്ന്  മനസ്സിലായത്.

അമ്മച്ചിയും ചേട്ടനും പറഞ്ഞ കഥകൾ സത്യമാണെങ്കിൽ… ഈ വീട്ടിൽ ഇരുതല കത്തിവെച്ചു പോത്തിനെ ഒറ്റവെട്ടിനു കൊല്ലാൻ കഴിവുള്ളത് അവന്റെ അപ്പന്  മാത്രമാണ്. അവനതിനെയൊന്നു തൊട്ടുനോക്കി. യുദ്ധത്തിൽ തോറ്റുപോയ രാജ്യക്കാരുടെ ആയുധങ്ങൾ പിടിച്ചെടുത്തു പ്രദർശനത്തിന് വെക്കുമെന്നും അവരുടെ രാജാവിനെ നാടുകടത്തുകയോ കൊല്ലുകയോ ചെയ്യുമെന്നും കേട്ടിട്ടുണ്ട്. താനിപ്പോൾ അത്തരത്തിലുള്ള ഒരു മ്യൂസിയത്തിനുള്ളിൽ ആണെന്നവന് തോന്നി. അടിമയാക്കപ്പെട്ട രാജകുമാരനെ തിരഞ്ഞു അവറാൻ മാപ്പിളയുടെ വണ്ടി അപ്പോഴേക്കും വീട്ടിലേക്കെത്തിയിരുന്നു.

“അല്ല മോനെ, നിങ്ങടെ വീട്ടിലെത്ര കന്നുകാലികളുണ്ട്?” ശർക്കര കെട്ടുന്നതിനിടയിൽ ഇട്ടിരാരിച്ചൻ ലൂക്കോസിനോട് ചോദിച്ചു.

“മൊത്തം 15 ഉണ്ട്. ഇന്ന് രണ്ടെണ്ണത്തെ അറുക്കാനുണ്ട്. അപ്പോൾ 13” കാലിത്തൊഴുത്തിൽ രാത്രി എല്ലാം ഉണ്ടോയെന്ന് നോക്കുന്ന പണിയവൻ പത്തിനു മുകളിൽ എണ്ണാൻ പഠിച്ചപ്പോൾ മുതലേ ചെയ്തുതുടങ്ങിയതാണ്. ആ കണക്ക് തെറ്റില്ല.

“കിടാങ്ങളോ മോനെ?” അയാൾക്കടുത്ത സംശയമായി.

“അത് 3 എണ്ണമേയുള്ളു. കഴിഞ്ഞയാഴ്ച ഒന്ന് ചത്തുപോയി”

“വീട്ടില് പോത്തുണ്ടായിട്ടും ചന്തേല് കൊണ്ടുവന്നു ചവിട്ടിച്ചാലല്ലേ അവിടെ കിടാങ്ങളുണ്ടാവുള്ളൂ. അത് നാല്‍ക്കാലിക്കും ഇരുകാലിക്കുമൊക്കെ അങ്ങനെ തന്നെ. നാട്ടുകാരുടെ ദണ്ണം കൊണ്ടുള്ള പ്രാക്ക് അങ്ങനെ വെറുതെ പോവത്തില്ല.” ഇട്ടിരാരിച്ചൻ പറഞ്ഞതൊന്നും ലൂക്കോസിന് മനസ്സിലായില്ല. വീട്ടിൽ വന്നത് ചോദിച്ചപ്പോഴാ രാത്രി മുഴുവൻ അമ്മച്ചി കരയുകയും രാരിച്ചന്‍റെ പീടികയിലേക്കുള്ള പോക്ക് വിലക്കുകയും ചെയ്തു.

കുര്യനെ കാണാതായതൊരു ക്രിസ്മസ് അവധി തുടങ്ങിയ ദിവസമായിരുന്നു. സ്കൂളടച്ച സന്തോഷത്തിൽ ഓടിവന്നപ്പോഴുണ്ട് മുറ്റം നിറയെ ആൾക്കൂട്ടം. അച്ചാച്ചൻ മരിച്ചുപോയതാകണേന്ന് പ്രാർത്ഥിച്ചു ലൂക്കോസ് വീടിനുള്ളിൽ കയറിയപ്പോൾ ഒരു അൾസേഷൻ നായുടെ ചീറ്റലു കണക്കെ അവറാൻ മാപ്പിള അവനു നേരെ തിരിഞ്ഞു.

“തന്തപോയ വഴി ഇറങ്ങാൻ തിരുമാനിച്ചവരൊക്കെ ഇപ്പൊ ഇറങ്ങിക്കോളണം. ലേലമുറപ്പിച്ച മൂരിക്കുട്ടിയേം കൊണ്ട് നാടുവിട്ടവനേ ഞാൻ പൊക്കും. കാരണമെന്തന്നറിയ്വോ അവന്‍റെ അപ്പന്‍റെ അപ്പനാണ് ഞാൻ. മൂപ്പ് നിങ്ങളെക്കാളും കൂടുതലെനിക്ക് തന്നെയാണ്…”.

അവധി കഴിഞ്ഞു സ്കൂൾ തുറക്കാറായിട്ടും ചേട്ടൻ വന്നില്ല. പോത്തിനെ കുളിപ്പിക്കാൻ പകരം വേറെയാളെ കിട്ടിയപ്പോൾ ആ വീട്ടിൽ കുര്യനെ ഓർമ്മിക്കുന്ന രണ്ടു മനുഷ്യർ മാത്രമേ ഉണ്ടായുള്ളൂ ഒന്നമ്മച്ചിയും പിന്നെ ലൂക്കോസും. അന്ന് രാത്രിയാണ് ലൂക്കോസ് അമ്മച്ചിയോട് യുദ്ധത്തെ പറ്റി ചോദിച്ചത്.

ഇറാക്കിലുണ്ടായ അമേരിക്കൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ കുടുംബം നഷ്ടപ്പെട്ട് അഭയാർത്ഥിയായി മാറിയ ഒരു പെൺകുട്ടിയുടെ ചിത്രം അന്നത്തെ പത്രത്തിലവൻ കണ്ടിരുന്നു. നെറ്റിയിൽ നിന്നുമണപൊട്ടിയൊഴുകുന്ന ചോര തടയാൻ ഒരു കൈകൊണ്ട് ശ്രമിക്കുമ്പോൾ മറുകൈയിലാരോ അവൾക്കൊരു ബ്രഡിന്‍റെ കഷ്ണം വെച്ചുകൊടുക്കുകയാണ്. യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള ദൂരമളക്കാൻ നമുക്കിനിയും എത്ര മനുഷ്യരെ കൊന്നൊടുക്കണം എന്നതായിരുന്നു പത്രത്തിലെ അടിക്കുറിപ്പ്. അവളെപ്പറ്റി അമ്മച്ചിക്കറിയില്ലെങ്കിലും ലൂക്കോസിനവർ മറ്റൊരു കഥ പറഞ്ഞു കൊടുത്തു. ആ കഥയാണ് ലൂക്കോസ് എഴുതി ഈ നാടാകെ വിവാദമായിരിക്കുന്നത്.

“രാരിച്ചോ, ചെക്കനെഴുതിയതൊക്കെ ഉള്ളതാണോ?” എൽദോസ് മാഷ് പൂർണമായും ഒരു ചരിത്രാധ്യാപകന്‍റെ രീതിയിൽ അവറാൻ മാപ്പിളയുടെ കുടുംബചരിത്രം അന്വേഷിച്ചിറങ്ങാനൊരുങ്ങി.

“ഇതിപ്പോ ഈ നാട്ടിൽ ആർക്കാ സംശയം. ഇവന്മാരെ പേടിച്ചിതാരും പറയാത്തതല്ലേ ചെക്കൻ എഴുതിയതിലും കൂടുതൽ സത്യങ്ങളുണ്ട്. തെക്കുനിന്നു കുടിയേറി വന്നതാ അവറാൻ മാപ്പിളയുടെ കുടുംബക്കാര്. കല്ലുപൊട്ടുന്ന ചങ്കുറപ്പുള്ളവരായിരുന്നു അവര്‍. തരിശായി കിടന്നിരുന്ന പാടത്തൊക്കെ ചോരയും നീരുമൊഴുക്കി അവര് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെയാ പണിയെടുത്തത്. അവറാൻ മാപ്പിളക്കു ഒരു അനിയൻ ചെക്കനുണ്ടായിരുന്നു. അന്നുണ്ടായൊരു ഉരുളുപൊട്ടലിൽ ആ ചെക്കൻ ഒലിച്ചുപോയി. പട്ടിണി സഹിക്കാൻ വയ്യാത്തോണ്ട് ഒരു വായ കുറയ്ക്കാൻ അവറാൻ അവനെ തള്ളിയിട്ടതാണെന്നു ഒരു സംസാരം പണ്ടേ ഉള്ളതാ. ചെക്കനെഴുതിയത് വെച്ച് നോക്കുമ്പോ അതൊക്കെ നേരാണെന്നല്ലേ… നിലനിൽപ്പിനു ഭീഷണിയായതൊന്നും അങ്ങേര് വെച്ചുപൊറുപ്പിക്കില്ല. ഒരിക്കൽ പോത്തിനെ മേടിക്കാൻപോയ മാപ്പിള തിരികെ വന്നത് ഒരു പെണ്ണുമായിട്ടാണ്. കച്ചവടം ലാഭമാവണേൽ വീട്ടിലെ പെണ്ണിനേം കെട്ടിയാലേ ഒക്കൂ എന്ന് പറഞ്ഞാണുപോലും അങ്ങേരാ പണി ചെയ്തേ. മനസ്സമ്മതവും മിന്നുകെട്ടുമൊക്കെ എടിപിടീന്ന് നേരത്തോടുനേരം ചെയ്തു.”

“എന്നിട്ടവരിപ്പോഴുണ്ടോ?” മാഷിന് കൗതുകമേറി.

“റോസിച്ചേടത്തിയുടെ കാര്യം കഷ്ടമായിരുന്നുവെന്നേ. അടീം ചവിട്ടുമേറ്റു നീരുവെച്ച ദേഹവുമായി സാധനം വാങ്ങാനിവിടെ വരുന്ന അവരെ കാണുമ്പോൾ തന്നെ സഹിക്കാനാവില്ല. കടയില് തിരക്കു കുറവാണേൽ ഞാൻ കൊച്ചെറുക്കന്മാർ ആരേലും സാധനം പിടിച്ചു വീട്ടിലെത്തിക്കാൻ വിട്ടുകൊടുക്കും. അനുഭവിച്ചു മതിയായതു കൊണ്ടാവണം വലിയ പെരുന്നാളിന് നല്ല കച്ചവടമുള്ള രാത്രി അവര് നാടുവിട്ടോടിയത്. മനുഷ്യനല്ലേ സഹിക്കുന്നെനൊരു പരിധിയില്ലേ. പക്ഷെ ഇങ്ങേരോടുള്ള ദേഷ്യം വെച്ചെല്ലാവരും ആയമ്മ തെക്ക്നിന്ന് വന്നൊരുത്തന്‍റെ കൂടെ ഒളിച്ചോടിപ്പോയതാണെന്നു പറഞ്ഞു പരത്തി. പിന്നെ പിന്നെ അതൊരു സത്യമാണെന്നെല്ലാവരും വിശ്വസിക്കാൻ ഇഷ്ടപ്പെട്ടു…” രാരിച്ചൻ കടയിൽ തൂക്കിയിട്ട ഭാര്യ കുസുമത്തിന്‍റെ ഫോട്ടോയിലേക്ക് നോക്കി നെടുവീർപ്പിട്ടു.

“പക്ഷെ… ലൂക്കോസ് എഴുതിയത്… ചേടത്തിയെ അവറാച്ചൻ…” മാഷാ വാചകം മുഴുമിപ്പിക്കുവാൻ ഇത്തിരി മടിച്ചു.

“അറിയില്ല. മാഷേ, ആ മനുഷ്യൻ അങ്ങനൊക്കെ ചെയ്യാൻ മടിക്കാത്തവനാ. പോത്തിനെയറുക്കുന്ന അധ്വാനം പോലുമാ പാവത്തെ കൊന്നുകുഴിച്ചുമൂടാൻ വേണ്ടല്ലോ. അവറാന്‍റെ ചോര തന്നെയാണ് താനെന്നു തെളിയിക്കാനുള്ള ബാധ്യത മകൻ പീലിക്കായിരുന്നു. തന്തയെക്കാൾ നന്നായി പോത്തിനെ വെട്ടുക, കാളയോട്ടത്തിൽ ജയിക്കുക, നാട്ടുകാരുടെയും കുടുംബത്തിന്‍റെയും മുന്നിൽ സ്വന്തം നിലനിൽപ്പിനായി പീലി കഷ്ടപ്പെട്ടു. ‘ചവിട്ടിച്ചു കിട്ടിയ’ കിടാങ്ങളുടെ കണക്ക് ഞാനടക്കം പലരും പീലിയോടും അവന്‍റെ മക്കളോടും ചോദിച്ചിട്ടുണ്ട് മാഷേ. എന്നെപ്പോലുള്ളവർ പിന്നെങ്ങിനെ പ്രതികാരം ചെയ്യും? നിയമവും പണവും അയാളോടൊപ്പം അല്ലായിരുന്നേൽ എന്‍റെ കുസുമത്തിനെന്നേ നീതി കിട്ടിയേനെ. എന്നാൽ സ്വന്തം മോനോട് അവറാച്ചൻ അത് നേരിട്ട് ചോദിക്കുമെന്ന് ഞങ്ങളാരും കരുതിയില്ല. ഒന്നും രണ്ടുംപറഞ്ഞെന്തോ വഴക്കുണ്ടായതാ അപ്പനും മോനും ചന്തയിൽ വെച്ച്. പിന്നതൊരു കയ്യാങ്കളിയാളി. പീലി അറവുകത്തി രണ്ടും കല്പിച്ചു അവറാച്ചനു നേരെ! അലറിയൊരു ഓട്ടമായിരുന്നു. കിളവൻ ആയുസ്സിന്‍റെ ബലം കൊണ്ട് രക്ഷപെട്ടു. അന്ന് രാത്രി പീലി ഈ നാട് വിട്ടു. നിലനില്‍പ്പിനുള്ള ജീവിതയുദ്ധങ്ങളിൽ തോറ്റുപോയവരൊക്കെ നാടുവിട്ടാൽ ഈ ഭൂമിയിൽ പലായനം മാത്രമേ ഉണ്ടാവുള്ളൂ…”

“ലൂക്കോസിന്‍റെ ചേട്ടനെ പറ്റിയെന്തെലും…” മാഷ് ചോദിച്ചുകൊണ്ടേയിരുന്നു.

“മാഷേ. പീലിയുടെ ഭാര്യക്കും കുട്ടികൾക്കുമൊക്കെ മുന്നിൽ രണ്ട് തടസ്സങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അവറാച്ചന്‍റെ കാരണങ്ങളില്ലാത്ത ക്രൂരത. രണ്ട് അതിനിടയിൽ നാട്ടുകാരുടെ മുന്നിൽ തങ്ങളുടെ രക്തശുദ്ധി തെളിയിക്കുക. അവനും കുറെയൊക്കെ ശ്രമിച്ചു. മുറിവേറ്റവർ വേട്ടയാടാൻ തീരുമാനിച്ചാൽ പിന്നെ എന്ത് ചെയ്തിട്ടും രക്ഷയില്ല. ഞങ്ങളൊക്കെ ചാവാലിപ്പട്ടികളായോണ്ട്, അവറാച്ചനെക്കാൾ ഞങ്ങളുടെ കുരയിൽ ഭയന്നിരുന്നത് അയാളുടെ വീട്ടിൽ ചത്തുജീവിച്ച പീലിയും പിള്ളേരുമാണ്. അതൊക്കെ ഞങ്ങളുടെ ശരികളാണ്. അതിനി ആരെന്ത് എഴുതി വെച്ചാലും തെറ്റാവില്ല. അവനെഴുതിയ യുദ്ധം ഞങ്ങളുടെ സമാധാനമാണ് മാഷേ.” രാരിച്ചന്‍റെ മുഖം ഒന്ന് കറുത്തു.

തെക്കേ കണ്ടത്തിലെ കാളപൂട്ട് മത്സരത്തിന് പീലിയുടെ പടുകൂറ്റൻ കാളക്കുട്ടന്മാരായിരുന്നു വര്‍ഷങ്ങളായി ജയിച്ചിരുന്നത്. കമന്‍ററി പറയുവാനായി മാത്രം പൊന്നുംവില കൊടുത്തു കണ്ണൂരിൽ നിന്നും കൊണ്ടുവരുന്ന അഷ്‌റഫ് സാജുദീൻ പലപ്പോഴും മറ്റുള്ള മത്സരാർത്ഥികളെ മറന്നു പീലിയുടെ മത്സരവൈദഗ്ദ്യത്തെ മാത്രം വിവരിച്ചുകൊണ്ടിരിക്കാറുണ്ട്. ഇതിന്‍റെ പേരിൽ സ്റ്റേജിനു പിറകിൽ സംഘാടകരും സ്പോൺസർമാരും തമ്മിൽ ചെറിയ ഉരസലുകളുണ്ടാകുന്നതും സ്വാഭാവികമായിരുന്നു. കയറിൽ മെഴുക്കു തേച്ചു പീലിയെ ചതിച്ചു തോല്പിച്ചൊരിക്കലൊരു കൂട്ടർ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നുണ്ടായ ലഹളയെ തുടർന്ന് ആ വർഷം ഔദ്യോഗിക വിജയികളുണ്ടായില്ല. പീലി നാടുവിട്ട വർഷമായിരുന്നു ഗവണ്മെന്‍റ് കാളപൂട്ടു മത്സരങ്ങളെ വിലക്കി ഉത്തരവിറക്കിയത്. അവറാൻ മാപ്പിളക്ക് കണ്മുന്നിൽ നില്‍ക്കുന്നതിന്‍റെയെല്ലാം ഇറച്ചി വിലയും ഭാരവും മാത്രം നോക്കാനേ അറിയൂ എന്നതിനാൽ കാളക്കുട്ടന്മാരെ എന്ത് ചെയ്തു എന്നതിൽ ആർക്കും സംശയങ്ങളുണ്ടായില്ല. വീണിടത്തു കറപിടിപ്പിക്കുന്ന ചാറു മാത്രമാണ് അയാൾക്ക് രക്തം. വാങ്ങിക്കുന്നവന് ആവശ്യമുണ്ടേൽ ഇറച്ചിയിൽ വെക്കും. ഇല്ലേൽ ഊറ്റിയെടുത്തു മണ്ണിലൊഴിച്ചുകളയും.

കുടുസു മുറിയിൽ മെഴുക്കു പൊടിഞ്ഞു ദ്രവിച്ചു തുടങ്ങിയ വലിയ കയറിനെ കാണുമ്പോൾ പടംപൊഴിച്ചു കൊണ്ടിരിക്കുന്ന പെരുമ്പാമ്പിനെ പോലെയാണ് തോന്നുക. അതിന്‍റെ മുകളിൽ കിടന്നുറങ്ങിപ്പോയ ലൂക്കോസ് രാത്രിയേറെ വൈകിയാണ് ഉണർന്നത്.

 ഉള്ളിലുള്ള എല്ലാ ഭയവും പോയിരിക്കുന്നു. ഇപ്പോഴവനെ ഏറെ അലട്ടുന്നത് ദാഹമാണ്. ഒരു ഗ്ലാസ് വെള്ളത്തേക്കാൾ വലുതല്ല അച്ചാച്ചന്‍റെ തല്ലെന്നു മനസിലായപ്പോൾ ഒളിവു ജീവിതം അവസാനിപ്പിച്ച് പിടികൊടുക്കാൻ ലൂക്കോസ് തീരുമാനിച്ചു.

ഇരുട്ടിനെ പേടിയാണ് ലൂക്കോസിന്. മരിച്ചുപോയവരെക്കാൾ ജീവിച്ചിരിക്കുന്നവരെയാണ് ഭയക്കേണ്ടതെന്നു അമ്മച്ചി എത്ര പറഞ്ഞുകൊടുത്തിട്ടുമവന് അത് വിശ്വാസമില്ല. രാത്രി നടക്കുമ്പോൾ കാലുപിടിച്ചു നരകത്തിലേക്ക് വലിച്ചു കൊണ്ടുപോവാൻ വരുന്ന ആത്മാക്കളെക്കുറിച്ചവന് ചേട്ടൻ പറഞ്ഞറിയാം. അത് കൊണ്ട് രാത്രി നടന്നൂടാ. പിടികിട്ടാത്ത വിധം മണ്ണിൽ ചവിട്ടിയോടണം. ലൂക്കോസ് ഓടാൻ ശ്രമിച്ചു, വയ്യ ക്ഷീണം.

എതിര്‍ദിശയിലാരോ നടന്നുവരുന്നുണ്ടെന്നവന് തോന്നി. കണക്കു നോക്കാനാളില്ലാത്തതിനാൽ കണ്ണുതെറ്റിച്ചു മേഞ്ഞുനടക്കുന്ന എരുമയും കുഞ്ഞുമാണെന്നേ ഒറ്റനോട്ടത്തിൽ തോന്നുകയുള്ളു. പുണ്യാളാ ഇതിനുള്ള തല്ലുകൂടി മേടിക്കാൻ വയ്യെന്നുകരുതിയവൻ അങ്ങോട്ടേക്കോടി.

“ലൂക്കോസെ …!!!!”

ക്രിസ്മസ് അവധിക്ക് വീട്ടിൽ നിന്നും കാണാതെ പോയ ഉടപ്പിറന്നവനെ അപ്രതീക്ഷിതമായി മുന്നിൽകണ്ട ഞെട്ടലിലായിരുന്നു ലൂക്കോസ്. കൈയും മെയ്യുമുറച്ചു. മൂക്കിനു താഴെ കറുത്തിടതൂർന്ന കാട്ടുപനകൾ വളർന്നവൻ ആകെ മാറിയിരിക്കുന്നു. സ്പോർട്സ് ക്ലബ്ബിലെ മുറിയിൽ കണ്ടിട്ടുള്ള ചാച്ചൻ പീലിയുടെ ചിത്രവുമായി വളരെയേറെ സാമ്യം അവനുണ്ടെന്നു ലൂക്കോസിന് തോന്നി.

“നീയെന്താ ഈ രാത്രി ഇവിടെ?” കുര്യൻ കനപ്പിച്ചു ചോദിച്ചു.

നിന്നനില്‍പ്പിൽ ലൂക്കോസെല്ലാം അവനോട് പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞു അവനിങ്ങനെ പറഞ്ഞു.

“നീയീ ചാക്കിന്‍റെ മറ്റേയറ്റം പിടി. വാ നമുക്കൊരിടം വരെ വേഗം എത്തണം “

അപ്പോഴാണ് ലൂക്കോസ് അവൻ വലിച്ചുകൊണ്ടുവരുന്ന ചാക്ക് കണ്ടത്. പുറത്തു കൂട്ടിയിട്ട കൊപ്രതേങ്ങകൾ കക്കാൻ വന്നതാണെന്ന് ലൂക്കോസിന് മനസ്സിലായി. രണ്ടാമത്തെ ഒളിച്ചോട്ടത്തിൽ തന്നെയും കൂട്ടാൻ തീരുമാനിച്ച അവന്‍റെ വിശാലമനസ്സിന് ലൂക്കോസ് ദൈവത്തോട് നന്ദി പറഞ്ഞു.

വഴികളെല്ലാം നടന്നു തീർത്തിപ്പോൾ കൊമ്പൻമല കയറാൻ തുടങ്ങി. താൻ വിചാരിച്ചത്ര എളുപ്പമുള്ള ജോലിയല്ല നാടുവിടുക എന്നത് ലൂക്കോസിന് മനസ്സിലായിത്തുടങ്ങി. കാട്ടാനകളെ പേടിച്ചു ഫോറസ്റ്റ്കാര് പോലും വരാത്ത മല കയറാനും മാത്രം ധൈര്യം ചേട്ടനെവിടെ നിന്നാണ് കിട്ടിയതെന്ന് അവനറിയണമെന്നുണ്ടായിരുന്നു. കുര്യന്‍റെ ദേഹമാകെ രോമങ്ങൾ വളർന്നിരിക്കുന്നതിനാലാവാം അവനു തണുപ്പ് തോന്നാത്തതെന്നു ലൂക്കോസ് കരുതി. മുന്നോട്ടു ഇരുട്ട് മാത്രം…  എന്നാൽ ഇപ്പോഴവന് ദൂരെ നിന്നുമൊരു ശബ്‍ദം കേൾക്കാം. ചേറുവിഴുങ്ങി, കല്ലുതുപ്പി കുത്തിയൊഴുകുന്ന മലവെള്ളത്തിന്‍റെ അലർച്ചയാണതെന്നു കുറച്ചുകൂടി മുന്നോട്ട് പോയപ്പോഴാണ് അവനു തിരിച്ചറിയാനായത്. കൊമ്പൻമലയിൽ ഉരുളുപൊട്ടലുകൾ കൂടുതലായതിനാലാണ് ഇവിടെയുള്ള പറമ്പൊക്കെ വിറ്റുപെറുക്കി കാരണവന്മാര് നാട്ടിലേക്കിറങ്ങിയതെന്ന് അവൻ കേട്ടിട്ടുണ്ട്.

മലവെള്ളം കൊണ്ടുപോയ മനുഷ്യരുടെ ചിത്രങ്ങൾ പത്രങ്ങളിൽ വരുകയും അവർക്കായി സ്കൂളിൽ മൗനപ്രാർത്ഥനകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. ലൂക്കോസിന്‍റെ അടിവയറ്റിൽ ചാട്ടൂളിപോലെ പ്രാണഭയം വിറകൊണ്ടു.

“ലൂക്കോസെ…നീയിവിടെ നിൽക്ക്. ഞാനീ ചാക്കിലുള്ളത് കളഞ്ഞിട്ടു വരാം.”

“നമ്മളെന്തിനാ ഇവിടെ വന്നേ. ചന്തേല് കൊണ്ടുപോയി കൊടുത്താലേ കൊപ്രാക്ക് വില കിട്ടത്തുള്ളു. അതീ മലവെള്ളത്തിൽ എന്തിനാ കളയുന്നെ?” ദേഷ്യവും ഭയവും കൊണ്ട് ലൂക്കോസ് അടിമുടി വിറക്കുകയായിരുന്നു.

“ലൂക്കോസെ… ഇതൊരു ബലിയാണ്. ഇങ്ങനൊക്കെ ജീവിച്ചാൽ മതിയോടാ? ഇയ്യെഴുതിയില്ലേ സമാധാനമാണ് യുദ്ധത്തിന് ശേഷം വരിക എന്ന്. അല്ല നഷ്ടങ്ങളും വേദനകളുമാണ് യുദ്ധത്തിന് ശേഷം വരിക. മനുഷ്യർ നിസ്സഹായരായി നിലവിളിക്കുവാൻ പോലും ശേഷിയില്ലാതെ കണ്ണുനീരൊലിപ്പിക്കുമ്പോഴുണ്ടാകുന്ന നിശബ്ദതയല്ല സമാധാനം. അതെനിക്ക് മനസിലായപ്പോഴാണ് ഞാൻ ബലി നൽകി അതിനെ കുടുംബത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.” പൂർണമായും അതൊന്നും ഗ്രഹിക്കാൻ സാധിച്ചില്ലെങ്കിലും ലൂക്കോസ് ചേട്ടനോട് ഇങ്ങനെ ചോദിച്ചു

“നമ്മളാർക്കാണ് ബലി നൽകുന്നത്? ആരോടാണ് സമാധാനത്തിനായി പ്രാർത്ഥിക്കേണ്ടത്?”

“ലൂക്കോസെ, ഈ ചേറിനടിയിൽ നമ്മുടെ രക്തങ്ങൾ ഏറെയുണ്ട്. നിനക്കറിയാവുന്ന കാണാതെപോയ എല്ലാ മനുഷ്യരോടും പ്രാർത്ഥിക്ക്.”

ലൂക്കോസ് കൈകൾ കൂപ്പി.

“വല്യമ്മച്ചി, ചാച്ചാ, കാണാതെ പോയ മനുഷ്യരെ. കുടുംബത്തിൽ സമാധാനം വരണമേ…”

കണ്ണുകളടച്ചു ലൂക്കോസ് പ്രാർത്ഥിക്കുമ്പോഴേക്കും കുര്യൻ ചാക്കിന്‍റെ കെട്ടഴിച്ചു. കുത്തിയൊലിക്കുന്ന മലവെള്ളത്തിലേക്ക് തന്‍റെ ബലി നൽകി.

നാടുമുഴുവൻ വിറപ്പിച്ചു നടന്ന അവറാൻ മാപ്പിളക്ക് കൊപ്രതേങ്ങയുടെ ഭാരവും വിലയും മാത്രമേയുള്ളുവെന്ന് സ്വന്തം രക്തം തന്നെ പറഞ്ഞതോർത്തവൻ അപ്പോഴൊന്നു പുഞ്ചിരിച്ചു. തലയറുക്കാൻ വന്നവരെയെല്ലാം ചേറിൽ ചവിട്ടിത്താഴ്ത്തുന്ന വെട്ടുപോത്തിനെ കൊല്ലാനായിട്ടായിരുന്നു കുര്യൻ മലയിറങ്ങി വീട്ടിലെത്തിയത്. ഒന്ന്നിലവിളിക്കാൻ പോലും സമയം നൽകാതെയവനത് ഭംഗിയായി ചെയ്തു.

തിരികെ നടക്കുമ്പോൾ കുര്യൻ ലൂക്കോസിനെ തോളിലേറ്റി. യുദ്ധത്തിനും സമാധാനത്തിനുമിടയിലെ ദൂരമളക്കാൻ പൊരുതിയ ആത്മാക്കളത്രയും അവറാൻ മാപ്പിളയുടെ ശവത്തിന്‍റെ കാലുപിടിച്ചു ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കാത്ത ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടു.

One Response

  1. നിൽപ്പിനായുള്ള യുദ്ധം, ബലി മികച്ച കഥയായിട്ടുണ്ട്, എഴുത്ത് അവസാനം വരെ പെട്ടെന്ന് വായനക്കാരനെ വലിച്ച് കൊണ്ട് പോയി, ഇമേജറികളെല്ലാം നന്നായിട്ടുണ്ട്, കഥ ഓരോ അടരുകളിലേക്ക് എന്ത് രസകരമായിട്ടാണ് തെന്നി നീങ്ങുന്നത്. 👌👌ഭാഷയും കഥാ ശൈലിയും എല്ലാം ഉഗ്രൻ.

    “ലൂക്കോസെ… ഇതൊരു ബലിയാണ്. ഇങ്ങനൊക്കെ ജീവിച്ചാൽ മതിയോടാ? ഇയ്യെഴുതിയില്ലേ സമാധാനമാണ് യുദ്ധത്തിന് ശേഷം വരിക എന്ന്. അല്ല നഷ്ടങ്ങളും വേദനകളുമാണ് യുദ്ധത്തിന് ശേഷം വരിക. മനുഷ്യർ നിസ്സഹായരായി നിലവിളിക്കുവാൻ പോലും ശേഷിയില്ലാതെ കണ്ണുനീരൊലിപ്പിക്കുമ്പോഴുണ്ടാകുന്ന നിശബ്ദതയല്ല സമാധാനം. അതെനിക്ക് മനസിലായപ്പോഴാണ് ഞാൻ ബലി നൽകി അതിനെ കുടുംബത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.”

    നിലനില്‍പ്പിനുള്ള ജീവിതയുദ്ധങ്ങളിൽ തോറ്റുപോയവരൊക്കെ നാടുവിട്ടാൽ ഈ ഭൂമിയിൽ പലായനം മാത്രമേ ഉണ്ടാവുള്ളൂ…”

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…