ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ ആദ്യ കോപ്പികളിൽ ഒന്ന് സ്വന്തമാക്കണം എന്നും, വായിക്കണം എന്നും തീരുമാനിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അത് കുറച്ച് നീണ്ടു…
സ്ത്രീ കേന്ദ്രീകൃത്യമായ 20 ലേഖനങ്ങൾ ഉള്ള
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച
“അവളവൾ ശരണം “
എന്ന ഈ പുസ്തകത്തിലെ
ആദ്യ ലേഖനം യശോധരയെക്കുറിച്ചാണ് എന്റെ ശരണം ഞാൻ തന്നെയാണെന്നു പറഞ്ഞ യശോധരയെ ബുദ്ധൻ പകർന്ന വെളിച്ചത്തിന്റെ തുല്യാവകാശിയായാണ് എഴുത്തുകാരി വിലയിരുത്തുന്നത്.
തുടർന്നുള്ള അദ്ധ്യായങ്ങളിൽ അക്ക മഹാദേവിയും, നെരൂദയുടെ അധ്യാപികയും നോബൽ സമ്മാന ജേതാവുമായ ഗബ്രിയേലയും, വാൻഗോഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളെ ലോകത്തിനു പരിചയപ്പെടുത്താൻ കഠിന പ്രവർത്തനം നടത്തിയ സഹോദര പത്നി ജോഹന്നയും, നിക്ക് ഉട്ട് എടുത്ത ചിത്രത്തിലൂടെ ലോകത്തിന്റെ ആകെ സങ്കടമായ വിയറ്റ്നാം യുദ്ധത്തിലെ നാ പാം ബോമ്പിന്റെ ഇരയായ ഫാൻ ടി കിം ഫുകും, CMC വെല്ലൂരിന്റെ സ്ഥാപകയായ ഐഡ സോഫിയയും ഇന്ത്യയിലെ ആദ്യ വൈസ്രോയി കാനിങ് പ്രഭുവിന്റെ ഭാര്യ ഷാർലറ്റും അങ്ങനെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ഒരുപാട് പേരുണ്ട്. തന്റെ മനോഹരമായ ഭാഷയിലൂടെയും , വ്യത്യസ്തമായ വീക്ഷണത്തിലൂടെയും സോണിയ ചെറിയാൻ അവരെ വായനക്കാരന്റെ ഹൃദയത്തിലേക്കാണ് കുടിയിരുത്തുന്നത്.
നാനാർത്ഥങ്ങൾ എന്നൊരു ലേഖനം ഉണ്ട് ഈ പുസ്തകത്തിൽ. ഒരു കഥയുടെ തുടക്കമാണോ എന്ന് തോന്നിപോകുന്ന അത്രയും നെഞ്ചിടിപ്പോടെ മാത്രം വായിച്ചു തുടങ്ങാൻ കഴിയുന്ന
ലേഖനം
ഒരു ദിവസം പെട്ടന്ന് അമ്മ മരിച്ചപ്പോൾ താഴെ ഉള്ള ഒരു വയസ്സുകാരൻ ഉൾപ്പടെ ഉള്ള സഹോദരങ്ങൾക്ക് അമ്മയായി മാറിയ എട്ട് വയസ്സുകാരിയെ (തന്റെ അമ്മയെ)ക്കുറിച്ചാണ്.
എഴുത്തുകാരിയുടെ ഭാഷയിൽ തന്നെ വായിക്കണം അതിന്റെ തീവ്രത അറിയാൻ…
തന്റെ വല്യമ്മച്ചിയെക്കുറിച്ചുള്ള അദ്ധ്യായത്തിന് ” സ്വാതന്ത്ര്യ സമരങ്ങൾ ” എന്നാണ് പേര് നൽകിയിരിക്കുന്നത്. എത്ര അർത്ഥവത്താണെന്ന് അത് വായിക്കുമ്പോൾ നമുക്ക് മനസ്സിലാകും.
ആത്മാർഥതയോടെ ആർദ്രതയോടെ മനുഷ്യരെ കേൾക്കാൻ കഴിയുന്നയാളും താത്പര്യമുള്ളയാളുമാണ് സോണിയ ചെറിയാൻ എന്ന് അവരുടെ എഴുത്തു കളിൽ നിന്നും നമുക്ക് മനസ്സിലാവും.
സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചു
പഞ്ചാബികളുടെ “ലോടി ” ഉത്സവാഘോഷങ്ങൾക്ക് പോയപ്പോൾ അവിടത്തെ ഒരു മുത്തശ്ശിയുടെ അടുത്ത് നിന്നും ലോടി ഉത്സവത്തിന്റെ കാരണക്കാരനായ ദുള്ള ഭാട്ടിയെ ക്കുറിച്ചറിയുന്നത്. നല്ലൊരു കേൾവിക്കാരിയെ കിട്ടിയപ്പോൾ മുത്തശ്ശി വിശദമായി കഥ പറയുന്നു.
ആ കാര്യങ്ങൾ വിശദമായി ഒരാധ്യായത്തിൽ വിവരിക്കുന്നുണ്ട്.
അടിമപ്പെണ്ണിൽ നിന്നും റാണിയായി മാറിയ, ബ്രിട്ടീഷ്കാർക്കെതിരെ വനിതാ ബറ്റാലിയൻ ഉണ്ടാക്കി ധീരോദാ ത്തമായി പോരാടിയ ഹസ്രത് മഹലും,
ടാഗോറിന്റെ “സ്ത്രീപത്ര”യിലെ നായിക മൃണാളും
പൂനയിൽ വച്ചു കണ്ട അനുഷ്യ എന്ന ഗ്രാമീണ വനിതയും. ഇന്ന് ലോകമാകെ അംഗീകരിക്കപ്പെടുന്ന മലയാളി നേഴ്സ് മാരുടെ ആദ്യ തലമുറയെ സൃഷ്ടിച്ച, കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ തന്നെ മുഖച്ഛായ മാറ്റിയ സ്വിറ്റ്സർലാണ്ടിൽ നിന്നും വന്ന സിസ്റ്റർ മാരും ഓരോ അദ്ധ്യായങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
വെറുതെ വിവരിച്ചു പോകുകയല്ല എന്നതാണ് ഈ പുസ്തകത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്.
തന്റേടത്തിന്റെ, ആത്മവിശ്വാസത്തിന്റെയും
കഠിനാദ്ധ്വാനത്തിന്റെയും പ്രതീകങ്ങളാണ് ഈ പുസ്തകത്തിലെ സ്ത്രീകൾ എല്ലാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ കാലങ്ങളിൽ ജീവിച്ചിരുന്ന, ജീവിക്കുന്ന അവരെല്ലാം തങ്ങളുടെതായ രീതിയിൽ പൊരുതിയവരാണ്.
ഇരുപത് ലേഖനങ്ങൾ ഉള്ള ഈ പുസ്തകം തീർച്ചയായും നമ്മുടെ ചിന്തയെ, കാഴ്ച്ചപ്പാടുകളെ കൂടുതൽ തെളിമയുള്ളതാക്കാൻ സഹായിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്.
- March 24, 2024
- പുസ്തകാസ്വാദനം
അരുൺരാജ് കല്ലടിക്കോട്