സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നാലുമണിക്കുണരുന്ന സ്ത്രീ

ദിവ്യപ്രസാദ്

          

                                 

  ഒന്നാം ദിനം

  മെയിന്‍ റോഡില്‍നിന്നു ഇടത്തോട്ടുള്ള വളവുതിരിഞ്ഞ് അധികം കഴിയുന്നതിനുമുന്‍പുതന്നെ ‘അല്‍ – സിറുണ്‍ സ്ട്രീറ്റ്’ എന്ന ബോര്‍ഡ് കണ്ണില്‍പ്പെട്ടു.മുന്നിലെ സീറ്റിനടിയില്‍ വീണുകിടന്നിരുന്ന ഹെയര്‍ ക്ലിപ്പ് എടുക്കാനുള്ള ശ്രമത്തിനിടയില്‍ വണ്ടി സഡന്‍ ബ്രേക്കിട്ടുനിന്നു.സീറ്റില്‍ ചെന്നിടിച്ച മൂക്ക് സാമാന്യത്തിലധികം വേദനിച്ചു.മൂക്കു തിരുമ്മിയിരിക്കുന്ന എന്നെനോക്കി ഡ്രൈവര്‍ പയ്യന്‍ ചെറുതായൊന്നു ചിരിച്ചു.അവനോടു  ദേഷ്യമൊന്നും തോന്നിയില്ലെങ്കിലും ഒരിഷ്ടക്കേട് മുഖത്തുവരുത്തി ഞാന്‍ വണ്ടിയില്‍നിന്നിറങ്ങി.

“ ഇതിലേതെങ്കിലും ഒന്നായിരിക്കും”…

ഒരു ചെറിയ നടപ്പാതയ്ക്കിരുവശങ്ങളിലുമായി നേര്‍ക്കുനേരെ നില്ക്കുന്ന രണ്ടു കെട്ടിടങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു ഡ്രൈവര്‍ പറഞ്ഞു.രണ്ടു കെട്ടിടങ്ങളും രൂപത്തിലും വലുപ്പത്തിലും ഏതാണ്ടൊരുപോലെയായിരുന്നെങ്കിലും ഒന്നിനല്പ്പം കാലപ്പഴക്കം തോന്നി.ഇരട്ടകളിലൊരാള്‍ക്ക് അകാല വാര്‍ദ്ധക്യം ബാധിച്ചതുപോലെ എന്നൊരു ഉപമ പെട്ടെന്നു മനസ്സില്‍ത്തെളിഞ്ഞു.പഴക്കംതോന്നിച്ച കെട്ടിടത്തിനുമുന്നില്‍ ആരോ നന്നായി പരിപാലിക്കുന്ന ചെറിയൊരു റോസാപ്പൂന്തോട്ടമുണ്ടായിരുന്നു.പക്ഷേ മുറ്റത്തിന്‍റെ മറ്റു ഭാഗങ്ങളെല്ലാം കോണ്‍ക്രീറ്റ് കഷ്ണങ്ങളും മുള്‍ച്ചെടികളുംകൊണ്ടു നിറഞ്ഞിരുന്നു.കെട്ടിടത്തിന്‍റെ രണ്ടാം നിലയിലേക്കു ഉരഗങ്ങളെപ്പോലെയുള്ള പലതരം ക്രീപ്പര്‍ പ്ലാന്‍റുകള്‍ പടര്‍ന്നുകയറിയിരിക്കുന്നു.ഏതോ ഒരു ഉല്‍പ്രേരണയാല്‍ ആ കെട്ടിടത്തിനടുത്തേക്കു നടക്കാന്‍ തുടങ്ങവെ ദിഷ്ദാഷ[i] ധരിച്ച ഒരു വൃദ്ധന്‍ മുന്നില്‍വന്നുനിന്നു .പേരും വിവരങ്ങളും ചോദിച്ചുറപ്പുവരുത്തിയശേഷം അയാളെന്നെ എതിര്‍വശത്തുള്ള  കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിലേക്കു കൂട്ടിക്കൊണ്ടുപോയി.അവിടെയായിരുന്നു കമ്പനി എനിക്കുവേണ്ടി കണ്ടെത്തിയ വാസസ്ഥലം.ഒന്നാമത്തെ നിലയില്‍ അയാളും കുടുംബവുമാണ് താമസിക്കുന്നത്.

  സോഫയില്‍ ചാഞ്ഞിരുന്ന് മൊബൈല്‍ നെറ്റ് ഓണ്‍ ചെയ്തതും രാഹുലിന്‍റെ പത്തിരുപത് വാട്ട്സാപ്പ് മെസ്സേജുകള്‍ ഒന്നിനുപുറകേയൊന്നായി   ഡെലിവേഡായി. “ഹൈ” യില്‍ തുടങ്ങി “ ഫക്ക് യു ബിച്ച്”ല്‍ അവസാനിക്കുന്ന ഓരോന്നിലും ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്ന ദേഷ്യം.ഇപ്പോള്‍ വിളിച്ചാല്‍ അവന്‍ ഫോണെടുക്കില്ലെന്നുറപ്പാണ്.മൊബൈല്‍ ടീപ്പോയിലേക്കു വലിച്ചെറിഞ്ഞ് കണ്ണുകളടച്ചുകിടന്നു.

രണ്ടാം ദിനം

 കത്തുന്ന വിശപ്പും സഹിക്കാനാവാത്ത ദാഹവുമായാണ് പിറ്റേന്ന് ഉണര്‍ന്നെഴുന്നേറ്റത്.മുറിയില്‍ ഇരുട്ട് കനംകെട്ടിക്കിടന്നിരുന്നു.തപ്പിത്തടഞ്ഞ് ലൈറ്റിട്ട് അടുക്കള കണ്ടുപിടിച്ചു.ഫ്രിഡ്ജിനുമുകളില്‍ വെച്ചിരിക്കുന്ന ഇലക്ട്രോണിക് ക്ലോക്കില്‍ സമയമപ്പോള്‍ നാലുമണി .  ഗ്ലാസില്‍ വെള്ളമെടുത്ത് ആര്‍ത്തിയോടെ വായിലേക്കു കമിഴ്ത്തുന്ന നിമിഷത്തിലാണ് എതിര്‍വശത്തെ കെട്ടിടത്തില്‍ വെട്ടത്തിന്‍റെ ഒരു ചതുരക്കഷ്ണം തെളിഞ്ഞത്.നാലു ബര്‍ണറുകളുള്ള ഒരു സ്റ്റവ്,ഒരു കിച്ചന്‍ കബോര്‍ഡ് ,ഫ്രിഡ്ജിന്‍റെ പകുതിഭാഗം ഇത്രയും വസ്തുക്കള്‍ ചേര്‍ന്നൊരുക്കിയ രംഗത്തിലേക്ക് ഉറക്കച്ചടവാര്‍ന്ന ചലനങ്ങളുമായി ഒരു സ്ത്രീ നടന്നുവന്നു.ഗ്യാസ് ഓണ്‍ ചെയ്ത് ഒരു സോസ്പാന്‍ അടുപ്പത്തുവെച്ച് അവര്‍ പതുക്കെ ജോലികളിലേക്കു പ്രവേശിച്ചു.കുറച്ചുനേരം നോക്കിനിന്നിട്ടും അവരുടെ മുഖം കാണാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ പതുക്കെ ഹാളിലേക്കു പിന്‍വാങ്ങി.വലതുവശത്തൊരു മുറിയില്‍ എനിക്കുമുന്പേ കമ്പനി ഇവിടെയെത്തിച്ച എന്‍റെ എട്ടുപത്തു വര്‍ഷത്തെ ജീവിതം ഏതാനും കാര്‍ഡ്ബോര്‍ഡ് ബോക്സുകളായി ചിതറിക്കിടക്കുന്നുണ്ട്.പതുക്കെ അതിലൊന്നെടുത്ത് അണ്‍പാക്കിങ് തുടങ്ങി.

മൂന്നാം  ദിനം

 പിറ്റേന്നും ജനാലയ്ക്കുകീഴില്‍വന്നു കടിപിടികൂടിയ രണ്ടു തെരുവുനായ്ക്കള്‍ കാരണം നാലുമണിക്കുണര്‍ന്നു.തെരുവില്‍ കണ്ണെത്തുന്ന ദൂരത്തെങ്ങും ഒരു മനുഷ്യജീവിപോലും ഇല്ല.ഏതോ ഉള്‍പ്രേരണയാല്‍ അടുക്കളയില്‍പ്പോയി ലൈറ്റിട്ടു.നിരത്തിനപ്പുറത്തെ വീട്ടിലും അടുക്കളയില്‍മാത്രം വെളിച്ചമുണ്ട്.ഇന്നലത്തെപ്പോലെത്തന്നെ ഉറക്കച്ചടവോടെ ഒരു സ്ത്രീ ജനാലയുടെ ചതുരഫ്രെയിമിനകത്തേക്കു പ്രവേശിച്ചു.ഒരു യന്ത്രത്തിന്‍റെ കൃത്യതയോടെ അവര്‍ തലേന്നത്തെ ചലനങ്ങള്‍ ആവര്‍ത്തിച്ചു.നൈറ്റികളുടെ നിറവ്യത്യാസം  ഇല്ലായിരുന്നെങ്കില്‍ തലേന്നത്തെ ദൃശ്യങ്ങള്‍ ആരോ റെക്കോര്‍ഡ് ചെയ്ത് കാണിക്കുകയാണെന്നേ തോന്നുമായിരുന്നുള്ളൂ.

  രാവിലെ കുളിക്കുന്നതിനിടയിലാണ് ഫോണ്‍ റിങ്ങ് ചെയ്യുന്നതു കേട്ടത്.ദേഹത്തെ സോപ്പുപതയ്ക്കു മുകളിലൂടെ ഒരു തോര്‍ത്തെടുത്തുചുറ്റി  ഓടുന്നതിനിടയില്‍ കുളിമുറിയുടെ നനഞ്ഞ പ്രതലത്തില്‍ വഴുതിവീണു.കൈമുട്ട് ചുവരില്‍ ചെന്നിടിച്ചപ്പോഴുണ്ടായ വേദനയിലും തരിപ്പിലും ഏതാനും നിമിഷത്തേക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു.വേദന അതിന്‍റെ മൂര്‍ദ്ധന്യത്തിലെത്തി പതുക്കെ പിന്‍വാങ്ങുന്നതുംകാത്ത് കുളിമുറിയുടെ തണുത്ത നിലത്ത് കുനിഞ്ഞിരുന്നു.പിന്നെ വേച്ച് മുറിയിലേക്കെത്തുമ്പോഴേക്കും കാള്‍ കട്ടായിപ്പോയിരുന്നു.രാഹുലാണ്,തിരിച്ചു വിളിക്കാന്‍ ധൈര്യം വന്നില്ല.പക്ഷേ അധികം കാത്തിരിക്കാതെത്തന്നെ അവന്‍ വീണ്ടും  വിളിച്ചു.ശബ്ദത്തില്‍ പ്രതീക്ഷിച്ചത്ര ദേഷ്യമോ വെറുപ്പോ ഒന്നുമുണ്ടായിരുന്നില്ല.പതിഞ്ഞ സ്വരത്തില്‍ ഫോട്ടോ കണ്ടു,ഇഷ്ടപ്പെട്ടു എന്നു മാത്രം പറഞ്ഞു ഫോണ്‍ വെച്ചു.രാഹുല്‍ പറഞ്ഞത് ഏത് ഫോട്ടോയെക്കുറിച്ചാണെന്നു മനസ്സിലായില്ല.ഒന്നുകൂടി ആലോചിച്ചപ്പോഴാണ് രണ്ടുദിവസം മുന്‍പു ഫേസ്ബുക്കിലിട്ട ഫോട്ടോയെക്കുറിച്ചായിരിക്കാമെന്നു  തോന്നിയത്.ആ നിമിഷത്തില്‍ത്തന്നെ അവന്‍റെ ശബ്ദത്തിലെ ശാന്തതയില്‍ ഒളിഞ്ഞിരുന്ന ഒരായിരം മുള്ളുകള്‍ ദേഹത്തുവന്നുകുത്തി.രണ്ടുദിവസം മുന്‍പു  ഹൈപ്പര്‍ മാര്‍ക്കെറ്റില്‍വെച്ചാണ് കോളേജ് ഇലക്ഷനില്‍ ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റൌഫിനെ കാണുന്നത്.ക്ലീന്‍ഷേവ്ചെയ്ത് മിനുത്ത മുഖത്തോടെ പാന്‍റ്സും ടൈയും ധരിച്ചു സെയില്‍സ്മാന്‍റെ റോളില്‍ നില്ക്കുന്ന റൌഫിനെ തിരിച്ചറിയാന്‍ ഏതാനും നിമിഷങ്ങളെടുത്തു.തിരിച്ചറിഞ്ഞപ്പോള്‍ .ഉടനേപോയി ചേര്‍ത്തുനിര്‍ത്തി ഒരു സെല്‍ഫിയെടുത്ത് ചൂടോടെ കോളെജ് ഗ്രൂപ്പിലിട്ടു,ഉറങ്ങുന്നതിനുമുന്‍പ് റൌഫിനെ ടാഗ്ചെയ്ത് എഫ്ബിയിലും.ആ ഫോട്ടോ തന്നെയായിരിക്കണം രാഹുലിനെ വിറളിപിടിപ്പിച്ചിട്ടുണ്ടാവുക. ഉള്ളില്‍ രാഹുലിനോടുള്ള ഇഷ്ടക്കേട് ഒരു വിഷദ്രാവകംപോലെ നുരച്ചുപൊന്തുന്നതു കാര്യമാക്കാതെ അന്നത്തെ ദിവസം തുടങ്ങാന്‍ ശ്രമിച്ചു.

 നാലാം  ദിനം

  ചതുപ്പില്‍പൂഴ്ന്നുപോവുന്നതുപോലെയുള്ള ഒരു ദുസ്വപ്നമാണ് പിറ്റേന്ന് നാലുമണിക്കുണര്‍ത്തിയത്.അടുക്കളയിലെ ലൈറ്റിടുമ്പോള്‍ ജനാലയ്ക്കപ്പുറത്ത് പതിവുകാഴ്ചകള്‍തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്.പക്ഷേ ഇത്തവണ അടുക്കളച്ചിത്രത്തില്‍ സ്ത്രീയോടൊപ്പം ഒരു പുരുഷനുമുണ്ടായിരുന്നു.പുരുഷന്‍ സ്ത്രീയുടെ മുടി കുത്തിപ്പിടിച്ചു ഒന്നു രണ്ടു തവണ ചുഴറ്റി.എന്നിട്ട് ചുവരില്‍ കൊണ്ടുപോയി ആഞ്ഞിടിപ്പിച്ചു.ചോര വന്നുകാണണം,ഒന്നും വ്യക്തമല്ല.സ്ത്രീ തല കൈകളില്‍ത്താങ്ങി നിലത്തു കുനിഞ്ഞിരുന്നു ഫ്രെയിമില്‍നിന്നു അപ്രത്യക്ഷയായി.പുരുഷന്‍ നിലത്തിരിക്കുന്ന സ്ത്രീയെയാവണം ഏതാനും നിമിഷങ്ങള്‍ നോക്കിനിന്നതിനുശേഷം അടുക്കളവിട്ടുപോയി.ഞാന്‍ നിലത്തിരിക്കുന്ന സ്ത്രീ എഴുന്നേല്‍ക്കുന്നതുംകാത്തു അല്പനേരംകൂടി അടുക്കളയില്‍നിന്നെങ്കിലും ജനാലയ്ക്കപ്പുറത്തു പ്രത്യേകിച്ചു ചലനങ്ങളൊന്നുമുണ്ടായില്ല.സ്റ്റവും കിച്ചന്‍ കബോര്‍ഡും ഫ്രിഡ്ജിന്‍റെ പകുതിഭാഗവുമുള്ള അടുക്കളദൃശ്യം ഏതോ  കാത്തിരിപ്പുമുറിയിലെ വിരസമായ ഫോട്ടോഗ്രാഫ് പോലെ തോന്നിച്ചു.രാവിലെ ഓഫീസിലേക്കു പോവുന്നവഴി ഹൌസ്ഓണറോട് ഓപ്പോസിറ്റ് ബില്‍ഡിങ്ങിലെ താമസക്കാരെക്കുറിച്ച് ചോദിക്കണമെന്നു തോന്നിയെങ്കിലും ‘’അതൊക്കെ അവരുടെ കുടുംബകാര്യമല്ലേ’ എന്ന ടിപ്പിക്കല്‍ സെയ്ഫ് സോണ്‍ ചിന്ത പുറകോട്ടുവലിച്ചു.

   അന്ന് വൈകീട്ട് രാഹുലുമായി സ്റ്റാര്‍ ബക്സില്‍പ്പോയി.താടി വളര്‍ത്തി കണ്ണുകള്‍ കുഴിഞ്ഞ് അവന്‍ ഏറെ ക്ഷീണിതനായിത്തോന്നി.ഒട്ടുമുക്കാല്‍ സമയവും അവന്‍ വര്‍ക്ക് പ്രെഷറിനെക്കുറിച്ചാണ് സംസാരിച്ചത്.എന്‍റെ പുതിയ ജോലിയെക്കുറിച്ചോ താമസസ്ഥലത്തെക്കുറിച്ചോ അറിയാന്‍ അവന്‍  യാതൊരു താത്പര്യവും കാണിച്ചില്ല.അവന്‍റെ സംസാരം ശ്രദ്ധിച്ചിരിക്കവേ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഫോണ്‍ ചെയ്തതും മെസ്സേജ് അയച്ചതും അവനായിരുന്നില്ല എന്നുതോന്നിപ്പോയി.കമ്പനിയും സഹപ്രവര്‍ത്തകരും തന്നെ മാനസികമായി വേട്ടയാടുകയാണെന്നും കടുത്ത ഏകാന്തത തന്‍റെ മനോനിലയെ തകര്‍ക്കുന്നുവെന്നും അവന്‍ പരാതിപ്പെട്ടു.പെട്ടെന്നുള്ള ഒരു വിവാഹമായിരുന്നു നിലവിലെ ജീവിതത്തില്‍ ഒരു മാറ്റം കൊണ്ടുവരുവാന്‍ അവന്‍ കണ്ടുപിടിച്ച ഉപായം.നിനക്കു ഒരാഴ്ചത്തെ ലീവ് സംഘടിപ്പിക്കാന്‍ ആവില്ലേ എന്ന അവന്‍റെ ആവേശത്തോടെയുള്ള ചോദ്യത്തിന് ഞാന്‍ നിസ്സംഗതയോടെ മൂളി.മുന്നിലിരിക്കുന്ന കാപ്പി നിറച്ച പേപ്പര്‍ കപ്പുകള്‍ തട്ടിമറിച്ച് അവിടെനിന്നിറങ്ങിയോടാന്‍ ഉള്ളിലിരുന്നാരോ പറഞ്ഞുകൊണ്ടിരുന്നു.: “ വിവാഹശേഷം നിന്‍റെ പുതിയ ഫ്ലാറ്റില്‍ താമസിക്കാം.എന്‍റെ സ്റ്റുഡിയോ അപ്പാര്‍ട്മെന്‍റല്ലേ…സൌകര്യങ്ങള്‍ കുറവാണ്.” രാഹുല്‍ അടുത്ത സജഷന്‍ മുന്നോട്ടുവെച്ചു.അതിനും മൂളി മുഖത്തൊരു ചിരിവരുത്തി സമ്മതമറിയിച്ചു.സ്വയം ഉറപ്പില്ലാത്ത സന്ദര്‍ഭങ്ങളില്‍ ഇത്തരമൊരു മൂളല്‍പോലും ഏറ്റവും വിഷമംപിടിച്ച സംഗതിയാണ്.

 ഏതാണ്ട് ഒരു വര്‍ഷത്തിനുമുന്‍പു  ഇതുപോലൊരു നവംബര്‍ മാസത്തിലെ പ്രഭാതത്തില്‍  രാഹുലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചാണ് ഉറങ്ങിയെഴുന്നേറ്റത്.തലേന്നുണ്ടായ സാമാന്യം വലിയൊരു വഴക്കായിരുന്നു ആ തീരുമാനത്തിനുപിന്നില്‍.കമേര്‍ഷ്യല്‍ സെന്‍ററിലെ ചിത്രപ്രദര്‍ശനം കാണാന്‍ പോയപ്പോഴാണ് തുര്‍ക്കിയില്‍ നിന്നുള്ള ഒരു ചിത്രകാരന്‍ പോര്‍ട്രെയ്റ്റുകള്‍ വരച്ചുകൊടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടത്.മുന്നില്‍ചെന്നിരുന്ന് അരമണിക്കൂറിനകം മനോഹരമായ ഒരു പോര്‍ട്രെയിറ്റ് റെഡിയായി.ഒരു നിധിപോലെ അതു നെഞ്ചോടു ചേര്‍ത്തുപിടിച്ചാണ് ടാക്സിയില്‍ രാഹുലിനെക്കാണാന്‍ ഓഫീസില്‍ച്ചെന്നത്.രാഹുല്‍ കുറച്ചുനേരം ചിത്രത്തിന്‍റെ ഭംഗി ആസ്വദിക്കുന്നതുപോലെ അതിലേക്കുതന്നെ നോക്കിയിരുന്നു.എന്നിട്ടതു രണ്ടായി വലിച്ചുകീറി ഡസ്റ്റ്ബിന്നിലെക്കേറിഞ്ഞു.കോപവും സങ്കടവുംകൊണ്ട് എനിക്കു സ്വയബുദ്ധി നഷ്ടപ്പെടുന്നതുപോലെ തോന്നി. “ഈ ചിത്രം കണ്ടാലറിയാം ഇത് വരച്ചവന്‍ എത്ര സൂക്ഷ്മമായാണ് നിന്നിലൂടെ സഞ്ചരിച്ചതെന്ന്.നിന്‍റെ ചൂണ്ടിലൂടെയും കവിളിലൂടെയുമൊക്കെ അവന്‍റെ കണ്ണുകള്‍ എത്ര തവണ കയറിയിറങ്ങിയിട്ടുണ്ടാവുമെന്ന്. ഇനിയൊരുത്തന്‍റെ മുന്നിലും നീയിങ്ങനെ ചിത്രം വരയ്ക്കാനിരുന്നുകൊടുക്കരുത്.ഞാനുമിരിക്കില്ല.” അന്നു തിരിച്ചു  വീട്ടിലേക്കു നടക്കുമ്പോള്‍ കൈകാലുകളെ ബന്ധിച്ചിരിക്കുന്ന അദൃശ്യമായ ചങ്ങലകളുടെ കിലുക്കം വ്യക്തമായി കേട്ടു.ആ അവസ്ഥയില്‍ ഇനി തുടരുക വയ്യ എന്നു കരുതിയാണ് ഉറങ്ങിയെഴുന്നേറ്റതെങ്കിലും അപരിചിതമായ ഒരു നമ്പറില്‍നിന്നുവന്ന ഫോണ്‍വിളി എല്ലാം മാറ്റിമറിച്ചു.ആ ഫോണ്‍കാളിനെ പിന്തുടര്‍ന്ന് എത്തിച്ചേര്‍ന്നത് നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലെ  ഐ സി യു വിന്‍റെ മുന്നിലാണ്.കാറപകടത്തില്‍ ശരീരത്തിലെ ഒട്ടുമുക്കാല് എല്ലുകള്‍ക്കും പരിക്കേറ്റിരുന്ന രാഹുലിന് എഴുന്നേറ്റു നേരെ നില്ക്കാന്‍ മൂന്നു മാസം വേണ്ടിവന്നു.മുഴുവന്‍ സമയവും  കൂടെനിന്നു പരിചരിക്കേണ്ടി വന്നതിനാല്‍ എനിക്കു ജോലി നഷ്ടപ്പെട്ടു.എഴുന്നേറ്റു നടന്നുതുടങ്ങിയിട്ടും ഏച്ചുകെട്ടലുകളുടെ ബാക്കിയായി അവന്‍റെ ശരീരം ഒരു ചെറിയ മുടന്തിനെ അവശേഷിപ്പിച്ചു.ഭാവിയില്‍ ശരിയാവുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു പറഞ്ഞെങ്കിലും രാഹുല്‍ കടുത്ത നിരാശയിലേക്കു കൂപ്പുകുത്തി .ആ അവസ്ഥയില്‍ അവനെവിട്ടുപോന്നാല്‍ വിശ്വപ്രസിദ്ധ ‘തേപ്പുകഥ’കളുടെ കൂട്ടത്തിലേക്കു ഇതും എഴുതിച്ചേര്‍ക്കപ്പെടുമെന്നുതോന്നി.അതിനാല്‍ത്തന്നെ ജീവിതത്തിനും  മരണത്തിനുമിടയില്‍ ജീവിതം തിരഞ്ഞെടുത്ത മുന്‍തേപ്പുകാരികളുടെ പ്രലോഭനങ്ങളെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

സ്റ്റാര്‍ ബക്ക്സില്‍നിന്നു വീട്ടിലെത്തുമ്പോഴേക്കും രാഹുലുമായി ഉടനെ ഒരു ജീവിതം തുടങ്ങുന്നതിനു ഞാന്‍ മനസ്സുകൊണ്ടു തയ്യാറെടുത്തു കഴിഞ്ഞിരുന്നു.ഒഴിവാക്കാനാവാത്ത ഒരു അനിവാര്യതയാണതെന്ന് ഞാനെന്നെ  പറഞ്ഞു വിശ്വസിപ്പിച്ചു.രാഹുല്‍ സ്നേഹത്തോടെ പെരുമാറിയ നിമിഷങ്ങള്‍ ഓര്‍മ്മയില്‍നിന്നു തിരഞ്ഞുപിടിച്ച് റിവൈന്‍ഡ് ചെയ്തു. ‘ഓള്‍ ഇസ് വെല്‍’ എന്നു പലവുരി ആവര്‍ത്തിച്ച് നേരത്തേ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.

അഞ്ചാം ദിനം

 പക്ഷേ,പിറ്റേന്നും ഒരു കാരണവുമില്ലാതെ കൃത്യം നാലുമണിക്കുതന്നെ ഉണര്‍ന്നു.തലേ ദിവസം പകല്‍ മുഴുവനും അയല്‍വീടും ജനാലയും എന്‍റെ ചിന്തകളില്ലായിരുന്നു.തലയ്ക്കു പരിക്കേറ്റ് നിലത്തു കുനിഞ്ഞിരുന്ന ആ സ്ത്രീയെ മറന്നുപോയതിനു ഞാന്‍ എന്നെത്തന്നെ ശപിച്ചു.തപ്പിപ്പിടിച്ചോടിപ്പോയി അടുക്കളയില്‍ ലൈറ്റിട്ടു.നിരത്തിനപ്പുറത്തെ വീട്ടിലെ അടുക്കളയിലും വെളിച്ചമുണ്ടായിരുന്നു.ഊരിപ്പിടിച്ച കത്തിയുമായി ഒരു യുവാവ് നിന്നുവിറയ്ക്കുന്നു.ഇയാളെത്തന്നെയാണോ തലേന്ന് കണ്ടത്?ശരീര ചലനങ്ങളിലില്‍നിന്നു അതേയെന്ന് ഞാനുറപ്പിച്ചു.യുവാവ് സ്വയം കയ്യില്‍ മുറിവുണ്ടാക്കിയെന്നു തോന്നുന്നു.സ്ത്രീ ആ കാഴ്ച കാണാനാവാതെ മുഖം പൊത്തിപ്പിടിച്ചു നില്ക്കുന്നു.യുവാവ് ബലം പ്രയോഗിച്ച് അവരുടെ മുഖത്തുനിന്നു  കൈകള്‍ മാറ്റാന്‍ ശ്രമിക്കുന്നു.വഴങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അയാള്‍ കൂടുതല്‍ ക്രുദ്ധനാവുന്നു.അവരെ മുടിയില്‍പ്പിടിച്ചു ജനാലയോടു ചേര്‍ത്തുനിര്‍ത്തുന്നു.മിന്നല്‍ വേഗത്തില്‍ കത്തി കഴുത്തിലേക്കു നീളുന്നു.ഇത്തവണ മുഖം മറച്ചത് ഞാനാണ്.ഏതാനും നിമിഷങ്ങള്‍ക്കു ശേഷം കണ്ണുതുറന്നു നോക്കിയപ്പോള്‍ ഫ്രെയിമില്‍ യുവാവു മാത്രമേയുള്ളൂ.അയാളുടെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച കത്തി.അയാള്‍ ജനാലയ്ക്കഭിമുഖമായി നിന്നു.എനിയ്ക്കയാളെ പരിചയമുണ്ടോ?പൊടുന്നനെവന്ന ഒരു ചാറ്റല്‍ മഴ ദൃശ്യങ്ങള്‍ അവ്യക്തമാക്കി.ജനാലയ്ക്കപ്പുറത്തു ലൈറ്റണഞ്ഞു.

   ഞാന്‍ മുറിയിലേക്കോടി  പുതപ്പു വലിച്ചുകേറ്റിക്കിടന്നു.ഞാന്‍ കണ്ട കാഴ്ചകള്‍ ഒരു ദുസ്വപ്നത്തിലേതല്ലായിരുന്നുവെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി.ഹൌസ് ഓണറെ അറിയിക്കുക എന്നതായിരുന്നു മനസ്സിലൂടെ കടന്നുപോയ ആദ്യത്തെ ചിന്ത.എന്നാല്‍ അയാളുടെ ഗൌരവം നിറഞ്ഞ  പെരുമാറ്റവും ഭാഷാപരമായ വ്യത്യാസങ്ങളുമെല്ലാം ആ ചിന്തയെ മുളയിലേ നുള്ളി.അടുത്ത ഓപ്ഷന്‍ പോലീസിനെ അറിയിക്കുകയാണ്.അതിന്‍റെ വരുംവരായ്കകള്‍ എന്തൊക്കെയാവും?ഈ കേസിനുപുറകെ തൂങ്ങേണ്ടി വരുമോ?അയാള്‍ ആ സ്ത്രീയുടെ ശരീരം ഇതിനോടകം എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ കള്ളം പറഞ്ഞു എന്നു പോലീസിനു തോന്നില്ലേ?ഇവിടുത്തെ കോര്‍ട്ട് പ്രൊസീജേഴ്സൊക്കെ എങ്ങനെയാണ്?രാഹുല്‍ എന്നെ സഹായിക്കുമോ?സ്വതവേ ദുര്‍ബലമായ ഈ മാനസികാവസ്ഥയില്‍ എനിക്കൊറ്റയ്ക്ക് ഇതിനെ നേരിടാനാവുമോ?കടന്നല്‍പ്പറ്റങ്ങളെപ്പോലെ ചിന്തകള്‍ ആര്‍ത്തലച്ചു വരുന്നു.അല്പനേരം കഴിഞ്ഞു വീണ്ടും അടുക്കളയില്‍പ്പോയിനോക്കി .ഇത്തവണ ലൈറ്റിട്ടില്ല.മഴ തോര്‍ന്നിരുന്നു.നിരത്തില്‍ അരണ്ട വെളിച്ചമുണ്ട്.പക്ഷേ നിരത്തിനപ്പുറത്തെ വീട് പൂര്‍ണ്ണമായും ഇരുട്ടില്‍ക്കുളിച്ചുകിടക്കുന്നു.ആ സ്ത്രീ മരിച്ചിട്ടുണ്ടാവുമോ അതോ ഇരുട്ടില്‍ ഒരു രക്തക്കളത്തിനു നടുവില്‍ക്കിടന്നു നിസ്സഹായയായി പിടയുകയാവുമോ?ഒരുപക്ഷേ, അവരെയവിടെ മരിക്കാന്‍വിട്ടിട്ട് അയാള്‍ വീടുവിട്ടുപോയിട്ടുണ്ടെങ്കിലോ?അങ്ങനെയാണെങ്കില്‍ ഒരിത്തിരി ജീവനെങ്കിലും  ബാക്കിയുണ്ടെങ്കില്‍ അവരെ രക്ഷിക്കണം.

  ഞാനൊരു എമെര്‍ജെന്‍സി ലാമ്പും മൊബൈല്‍ ഫോണുമായി പതുക്കെ പുറത്തുകടന്നു.എവിടേയും ആളനക്കമില്ല.സാധാരണ ഈ നേരത്തു കടിപിടികൂടാറുള്ള തെരുവുപട്ടികളെക്കൂടി കാണുന്നില്ല.ഞാന്‍ മാത്രമുള്ള ലോകം.ഞാന്‍ മാത്രമുള്ള ഇരുട്ട്.എതിര്‍വശത്തെ കെട്ടിടത്തിനു ഗേറ്റ് ഉണ്ടായിരുന്നില്ല.മുറ്റത്തു കൂടിക്കിടന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്നപ്പോള്‍ ചെരുപ്പിട്ടിരുന്നെങ്കിലും  കാലു വേദനിച്ചു .കെട്ടിടത്തിന്‍റെ താഴത്തേ നിലയില്‍ താമസക്കാരാരുമില്ലെന്നു  വ്യക്തമാണ്.കോമണ്‍ സ്പെയ്സില്‍പ്പോലും വെളിച്ചമില്ല.തുറന്നു കിടക്കുന്ന മുറികളിലേക്കു  എമെര്‍ജന്‍സി ലാമ്പ്  നീട്ടി. പൊടിയും മാറാലയും പിടിച്ച ശൂന്യമായ മുറികള്‍. കോണിപ്പടികള്‍ കയറുമ്പോള്‍ ഉള്ളു വിറച്ചിരുന്നു.ഒരുപക്ഷേ അയാള്‍ അവിടെത്തന്നെയുണ്ടാവും ,രക്തമുണങ്ങാത്ത കത്തിയുമായി.ഏതെങ്കിലും പോലീസുകാരന്‍ തെളിവുമുതലായി കണ്ടെടുക്കുന്നതിനുമുന്‍പു ആ കത്തി ഇതേ ദിവസംതന്നെ രണ്ടുപേരുടെ രക്തം രുചിച്ചേക്കാം.മനസ്സു തിരിഞ്ഞോടാന്‍ പറയുകയും കാലുകള്‍ മുന്നോട്ടുതന്നെ ചലിക്കുകയും ചെയ്യുന്ന അവസ്ഥ.കോണിപ്പടികള്‍ അവസാനിക്കുന്നിടത്തുതന്നെ അടഞ്ഞുകിടക്കുന്ന ഒരു വാതില്‍ കണ്ടു.ഉള്ളില്‍നിന്നു പൂട്ടിയിട്ടുണ്ടാകുമെന്നാണു കരുതിയതെങ്കിലും ഹാന്‍ഡില്‍ തിരിച്ചപ്പോഴേക്കും അതു തുറന്നു.വലിയ ഒരു സ്വീകരണമുറിയുടെ മൂലയ്ക്ക് സോഫയും കസേരയുമെല്ലാം കൂടിക്കിടക്കുന്നു.ഹാളില്‍നിന്നുതന്നെ തുറന്നുകിടക്കുന്ന കിടപ്പുമുറികള്‍     കാണാം. പൊടിപിടിച്ച കട്ടിലുകള്‍,ഇടിഞ്ഞുതൂങ്ങി വീഴാറായ സീലിങ് ഫാനുകള്‍.എനിക്കെന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല.ഇവിടെയെങ്ങനെയാണ് രണ്ടു മനുഷ്യര്‍ താമസിച്ചിരുന്നത്?അതോ എനിക്കു കെട്ടിടം മാറിപ്പോയോ?ഹാളിന്‍റെ ഇടതുവശത്ത്  പാതിചാരിയിട്ടിരുന്ന  അടുക്കളവാതില്‍ തുറക്കുന്ന നിമിഷത്തില്‍ ഭയമെന്നെ പൂര്‍ണ്ണമായും വിട്ടുപോയിരുന്നു.എമെര്‍ജന്‍സി ലാമ്പിന്‍റെ  വെളിച്ചത്തില്‍ അടുക്കളച്ചിത്രം ഏറെക്കുറെ വ്യക്തമായി.അടുക്കളനിലത്ത് സ്ത്രീയോ അവര്‍ കിടന്നിരുന്ന അടയാളങ്ങളോ ഉണ്ടായിരുന്നില്ല.ഞാന്‍ വെളിച്ചം ഒന്നുകൂടി തറയോടടുപ്പിച്ച് ചോരപ്പാടുകള്‍ തിരഞ്ഞു .പൊടിയുടെ കനത്തപാളി മൊസൈക്ക് ഡിസൈനിനെ മറച്ചിരിക്കുന്നു.അതിലൂടെ അടുത്ത കാലത്തായി ആരെങ്കിലും നടന്നിരിക്കാന്‍പോലും സാദ്ധ്യതയില്ല .ഫ്രിഡ്ജോ കിച്ചന്‍ കബോര്‍ഡോ ഗ്യാസ് സ്റ്റവ്വോ ഒന്നുമില്ല.തകര്‍ന്നുകിടക്കുന്ന സിങ്കും മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന പലകക്കഷ്ണങ്ങളും മാത്രമുള്ള അടുക്കള.

   അടുക്കലജനാലയിലൂടെ പകുതി ഇരുട്ടില്‍ മുങ്ങിനില്ക്കുന്ന എന്‍റെ കെട്ടിടം കണ്ടു .നോക്കിനില്ക്കെ,നിരത്തിനപ്പുറത്തെ  എന്‍റെ അടുക്കളയില്‍ വെളിച്ചം തെളിഞ്ഞു .നാലു ബര്‍ണറുകളുള്ള ഒരു സ്റ്റവ്,കിച്ചന്‍ കബോര്‍ഡ്,ഫ്രിഡ്ജിന്‍റെ പകുതിഭാഗം.ഉറക്കച്ചടവ് നിറഞ്ഞ ചലനങ്ങളുമായി ഒരു സ്ത്രീ അടുക്കളയിലേക്കു പ്രവേശിച്ചു.സ്റ്റവ് കത്തിക്കുന്നതിനുപകരം അവര്‍ ജനാലയിലേക്കുതിരിഞ്ഞു എന്നെനോക്കി.ഇത്തവണ അവരുടെ മുഖം ഞാന്‍ വ്യക്തമായി കണ്ടു.ശ്വാസംനിലച്ച ഒരു നിമിഷത്തിനുശേഷം  എന്‍റെ കൈകള്‍ പതുക്കെ പൈജാമ പോക്കറ്റിലേക്കുനീണ്ടു.ഞാന്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് അതില്‍നിന്നു രാഹുലിന്‍റെ നമ്പര്‍ എന്നെന്നേക്കുമായി ബ്ളോക്ക് ചെയ്തു.

              ——————————————————-


[i] അറേബ്യന്‍ നാടുകളിലെ പുരുഷന്മാര്‍ ധരിക്കുന്ന ഇറക്കമുള്ള കുപ്പായം

[email protected]

4 Responses

  1. മിഥ്യയുടെ അതിർവരമ്പുകളിൽ കൂടി സഞ്ചരിക്കുന്ന ദിവ്യയുടെ ഈ കഥ മനസ്സിന്റെ വിഭ്രാന്തിയിൽ കൂടി സ്വന്തം അസ്ഥിത്വത്തെ തിരിച്ചറിഞ്ഞത് അസ്സലായിരിക്കുന്നു.

  2. ഈ കഥ ഈ കാലത്തു കാണുന്ന കേൾക്കുന്ന വാർത്തകളെ ഓരത്തുചേർത്തു പോകുന്നു, പ്രണയം എത്ര അഗാധമാണെങ്കിലും അതിലും രണ്ടുപേർക്കും സ്വാതന്ത്രമായൊരിടം ഇടം ഉണ്ടാവണം, അതില്ലാത്ത പ്രണയങ്ങൾ ദുരന്തത്തിലെ കലാശിക്കൂ. ദിവ്യയുടെ നായികയെ പോലെ എല്ലാവർക്കും അത് തിരിച്ചറിയാൻ കഴിയാറില്ല എന്ന് ഇപ്പോൾ ഇടയ്ക്കിടെ വന്നുപോകുന്ന വാർത്തകൾ നമ്മളെ അറിയിക്കുന്നു.
    നല്ല എഴുത്തു ദിവ്യ, സമകാലികമായ വിഷയവും 🙂

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…