സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തഫ് കെരിത് തരാ..നചസ് ജെഹലെമസ്

ബിജു ഇ കെ

കൊറോണ കാരണം ഉണ്ടായ ഡബിൾ ട്രിപ്പിൾ ലോക്കഡൗണിനിടയിൽ യദിയൂരപ്പയും പിണറായിയും ഒരു ഗ്യാപ് തന്നപ്പോൾ കാറെടുത്തിറങ്ങിയതാണ് കണ്ണൂരേക്ക് ..ഒരു കൊല്ലത്തിലേറെയായി നാട്ടിൽ വന്നിട്ട്..നാടിനെയും നാട്ടാരെയും കണ്ടിട്ടു ഒരുപാട് നാളായി … അങ്ങനെ രാവിലെ ബാംഗ്ലൂരിൽ നിന്ന് ഒരു ലോങ്ങ് ഡ്രൈവ് .. സാധാരണ നിർത്താറുള്ള ഗോണികുപ്പയിലെ കഫേ പപ്പേരയിലോ , ചുരം തുടങ്ങുന്നതിനു മുൻപുള്ള കൂർഗ് കഫേയിലോ നിർത്തിയില്ല … ഒറ്റ ചവിട്ടായിരുന്നു ആക്‌സിലറേറ്ററിൽ ..

വീട്ടിലെത്തി തോർത്തെടുത്തു കുളത്തിനടുത്തേക്കു നടന്നു .. എപ്പോ നാട്ടിൽ വന്നാലും ആദ്യത്തെ രണ്ടുമൂന്നു ദിവസം നീരാട്ട് കുളത്തിൽ തന്നെ.. പിന്നീടുള്ള ദിവസങ്ങളിൽ കുളത്തിലെ നീരാട്ടിന്റെ ആഫ്റ്റർ എഫക്റ്റായി ജലദോഷവും പനിയും വരും അങ്ങനെ ബാക്കി ദിവസങ്ങളിൽ വീട്ടിലെ ചൂട് വെള്ളത്തിലാകും കുളി .. ..

ആരും കുളക്കടവിൽ ഉണ്ടായിരുന്നില്ല.. .ഒരു നാലുമണി ആയിരുന്നെങ്കിൽ നാട്ടുവിശേഷം പറഞ്ഞു രവിയും സുധാകരേട്ടനും ഉണ്ടാകുമായിരുന്നു. അവർ രണ്ടുമണിക്കൂറുകൊണ്ട് കഴിഞ്ഞ രണ്ടു കൊല്ലത്തെ ലോക്കൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തു തന്നേനെ …. ..കുളത്തിലേക്ക് തിരിഞ്ഞു അപ്പോഴാ ഒരു നോട്ടീസ് കണ്ടത് “കൊറോണ കാരണം കുളം അടച്ചിട്ടിരിക്കയാണ് ” എന്ന് .. എന്താ ചെയ്യാ പുതിയ കോവിഡ് നിയമങ്ങളൊക്കെ ഞാൻ മറന്നിരിക്കുന്നൂ ….അമ്മയോട് പോലും പറയാതെ തോർത്തെടുത്തിറങ്ങയതാണ്..പറഞ്ഞിരുന്നേൽ ഇത്രേം നടക്കണ്ടായിരുന്നു വെയില് കൊള്ളണ്ടായിരുന്നു ..ഏതായാലും തിരിച്ചു വീട്ടിലെത്തി… എല്ലാം മുൻകൂട്ടിക്കണ്ട അമ്മ ഗീസർ ഓണാക്കിയിട്ടുണ്ടായിരുന്നു ..ചൂട് വെള്ളത്തിൽ കുളിച്ചു …. നല്ല വിശപ്പ്.. കുടല് കരിയുന്ന കറുമുറാ ശബ്ദം വന്നു ..നേരെ അടുക്കളയിലേക്കു കയറി..അമ്മ പപ്പടം എണ്ണയിലിടുന്നു … ഊണുകാലായിരിക്കുന്നു ..പപ്പടത്തിനൊന്നും കാത്തിരിക്കാതെ ചോറും പരിപ്പ് കറിയും നെയ് മത്തി പൊരിച്ചതും, പയര് മെഴുക്കു പുരട്ടിയതും കൂട്ടി ഒരു പിടുത്തം പിടിച്ചു ….

അത് കഴിഞ്ഞു ടീപോയുടെ മേലെ ഉണ്ടായിരുന്ന ആഴ്ചപ്പതിപ്പ് എടുത്തു അച്ഛന്റെ ചാരുകസേരയിലിരിന്നു….ഉറക്കം കണ്ണുകളിൽ ഊഞ്ഞാല് കെട്ടാൻ തുടങ്ങിയിരുന്നു ..അതിനിടെ അമ്മയുടെ അടുക്കള സഹായിയും, പാൽകാരിയുമായ ദേവകിയമ്മ വന്നു.. ബാംഗളൂർ വിശേഷങ്ങൾ ചോദിച്ചു.. ദേവകിയമ്മയുടെ മകളുടെ മകൾ അനഘ ബാംഗ്ലൂരിൽ പഠിക്കണമെന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട് …. ..ദേവകിഅമ്മയ്ക്ക് അറിയേണ്ടത്, അല്ലെങ്കിൽ അവർക്ക്‌ കേൾക്കേണ്ടത് ബാംഗ്ലൂർ പെൺകുട്ടികൾക്കു പറ്റിയതല്ല എന്നാണ് ..പലപ്പോഴും ‘അമ്മ സംസാരിക്കുമ്പോൾ ഈ കാര്യം പറയാറുണ്ട് അമ്മയും അവർക്കു സപ്പോർട്ടാണ് .. പണ്ട് അനിയത്തി ബികോമും ടാലിയും ഒക്കെ പഠിച്ചു കഴിഞ്ഞു ബാംഗ്ലൂരിൽ ജോലിക്ക് നോക്കാമെന്നു പറഞ്ഞപ്പോൾ അമ്മയ്ക്കു വലിയപേടിയായിരുന്നു അമ്മ അവളുടെ ആ ആഗ്രഹം സമ്മതിച്ചില്ല .. എപ്പോഴും സജീവമായി കാര്യങ്ങളും ചെയ്‌യുന്നതിലും , പലകാര്യങ്ങളിലും സ്വന്തമായി അഭിപ്രായവും ഉണ്ടായിരുന്ന അവൾ അങ്ങനെ പല ആഗ്രഹങ്ങളും സാധിക്കാതായപ്പോൾ പതിയെ പതിയെ ഒതുങ്ങി കൂടിയത് പോലെ എനിക്ക് തോന്നിയിരുന്നു…. അമ്മയുടെയും ദേവികയമ്മയുടെയും ഇത്തരം അഭിപ്രായങ്ങൾ ഞാൻ സമ്മതിച്ചു കൊടുക്കാറില്ല .. .. ഞാൻ പറഞ്ഞ ബാംഗ്ലൂർ വിശേഷങ്ങൾ ദഹിക്കാതെ അമ്മയും ദേവകിയമ്മയും കുറെ നേരം ചവച്ചരച്ചു കാണും .. അവരുടെ ദഹനക്കേട് ശ്രദ്ധിക്കാതെ ചാരുകസേരയിൽ ഇരുന്നു ഞാനങ്ങുറങ്ങി..രാത്രി ഏഴുമണിക്കാണ് എഴുന്നേറ്റത് …ഒരു വർഷമായി ചെയ്യാത്ത നീണ്ട യാത്രകാരണമായിരിക്കും നല്ല ക്ഷീണം .. അത്താഴത്തിനു രണ്ടു ചപ്പാത്തി മാത്രം കഴിച്ചു ഞാൻ വീണ്ടും കിടന്നു …

അടുത്ത ദിവസം ഒരു ശീലം പോലെ രാവിലെ അഞ്ചരയ്ക്ക് തന്നെ എഴുന്നേറ്റു.. കൊറോണ വന്നു വർക്ക് ഫ്രം ഹോം ആയതിന് ശേഷം പല രാവിലെകളിലും അഞ്ചിന് തന്നെ ഞാൻ എഴുന്നേൽക്കും വായനയും എഴുത്തുമൊക്കെ അപ്പോഴാണ് നടക്കാറ് …..പല്ലുതേച്ചു മുഖം കഴുകി തലേന്നു വായിച്ചു ബാക്കിവെച്ച മാതൃഭൂമി ആഴ്ച്ചപതിപ്പെടുത്തു ..അപ്പോഴേക്കും ‘അമ്മ ജീരക കാപ്പിയുമായി വന്നു …”അമ്മ നേരത്തെ എഴുന്നേറ്റോ ?.” ..ജീരകകാപ്പി രണ്ടുകവിൾ അകത്താക്കി
ഞാൻ അമ്മയോട് ചോദിച്ചു ….’അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു “ശീലങ്ങൾ എനിക്കുമുണ്ട്”..

അമ്മ മുഖത്ത് ഒരു ബ്രേക്കിംഗ് ന്യൂസ് ഭാവം വരുത്തി പറഞ്ഞു “നിന്റെ സുഹൃത്ത് ഹരി ജർമനിയിൽ നിന്നും വന്നിട്ടുണ്ട് പ്രിയംവദ അന്തർജ്ജനം വിളിച്ചിരുന്നു ഇന്നലെ” ….അമ്മ ഹരിയുടെ അമ്മയെ അങ്ങനെയേ വിളിക്കൂ….. പേരുകൾക്ക് പിന്നാലെ (ജാതി )വാല് വച്ച് ആളുകളെ അഭിസംബോധന ചെയ്‌യുന്നത് അമ്മയുടെ ശീലമാ .. ..ഹരിയെ “ഹരിശങ്കര നമ്പൂതിരി” എന്ന് അമ്മ വിളിക്കാത്തതു അവന്റെ ഭാഗ്യം …മനുഷ്യമാർക്കു വാലുകൊടുത്താൽ അവരെന്താകുമെന്നു ഞാനമ്മയോടു ചോദിച്ചു തർക്കിക്കാറുണ്ട് പലപ്പോഴും ..

കുട്ടിക്കാലത്തു ഞങ്ങൾ കൂട്ടുകാർക്ക് ഹരിയുടെ അമ്മ ഞങ്ങളുടെ പ്രിയപ്പെട്ട പ്രിയംവദ ടീച്ചറും ഹരിയുടെ അച്ഛൻ പോസ്റ്റ് മാഷുമാണ് ..ആ ഇല്ലവും ചുറ്റുപാടും ഒന്നിച്ചു പഠിക്കാനും കളിക്കാനും ഉള്ള സ്ഥലവും ..ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം നൽകി ടീച്ചർ കൂടെയുണ്ടാകും ടീച്ചർക്ക് അറിയാത്ത ലോക കാര്യങ്ങൾ പോസ്റ്റ്മാഷ് പറഞ്ഞുതരും ..നൂൽ പുഴോയാരത്തു കുറെ മരങ്ങൾക്കിടയിൽ ആണ് ഹരിയുടെ ഇല്ലം അവിടെയുള്ള ആ വലിയ അടുക്കളയിൽ പോയി നിലത്തു പുൽ പായ വിരിച്ചു കഴിക്കുന്ന
മെഴുക്കുപുരട്ടിയും സാമ്പാറും പരിപ്പുകറിയും ,പപ്പടവും കൂട്ടിയുള്ള സദ്യ …പിന്നെ ഇടയ്ക്കിടെ കിട്ടുന്ന സംഭാരവും ..ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളം വരും..

..അമ്മ പറഞ്ഞ ബ്രേക്കിംഗ് ന്യൂസ് കേട്ട് ഞെട്ടാതെ ..ഇല്ലത്തെ ഭക്ഷണമോർത്തു വായിൽ വെള്ളമൂറി നിൽക്കുന്ന എന്നെ കണ്ട് ‘അമ്മ ചോദിച്ചു “എന്താ ?”.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു “എൻ്റെ ചാനലിൽ ഈ ന്യൂസ് നേരത്തേകിട്ടി അമ്മെ .. .. ഹരി രണ്ടു ദിവസം മുൻപേ എന്നെ വിളിച്ചിരുന്നു അവൻ ജർമനിയിൽ നിന്ന് വന്നിട്ട് കുറെ കാലായി… കഴിഞ്ഞ കുറേമാസമായി അവന്റെ കമ്പനിയുടെ നോയിഡ ഓഫീസിലായിരുന്നു ..ജർമനിയിലേക്ക് ഫ്ലൈറ്റ് പോകാൻ തുടങ്ങിയാൽ ഇത്രയൂം വേഗം അവൻ തിരിച്ചുപോകും. കാതറിനും മോളും അവിടെയാണുള്ളത് … .നാട്ടിൽ എത്തിയത് അവൻ എന്നോട് പറഞ്ഞിരുന്നു …അവൻ ക്വാറണ്ടൈൻലാ.. ഞാനും ഒരാഴ്ച്ച കഴിഞ്ഞേ പുറത്തിറങ്ങുന്നുള്ളു ..കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടങ്കിലും പ്രോട്ടോകോൾ നമ്മളും പാലിക്കണം … ഞാൻ അടുത്തയാഴ്ച്ച കഴിഞ്ഞു അവന്റെ ഇല്ലത്തേക്ക് പോവാനിരിക്കുകയാ ..പഴയ കൂട്ടുകാരൊക്കെ വരുന്നുണ്ട് ..പോകുന്ന വഴിക്കു മട്ടന്നൂരിൽ നിന്ന് റഷീദിനെ കൂട്ടണം ..ഞങ്ങൾ ചിലപ്പോ ഒരുദിവസം’ അവിടെ താമസിക്കും”…..’അമ്മ അതുകേട്ട് തലയാട്ടി പക്ഷെ ആ മുഖത്ത് ബ്രേക്കിംഗ് ന്യൂസ് ബ്രേക്ക് ആയതിന്റെ വിഷമം കണ്ടു ..

എൻ്റെ ക്വാറണ്ടൈൻ ദിവസങ്ങൾ കഴിഞ്ഞു… നാളെമുതൽ കുറച്ചു ദിവസത്തേക്ക് ലീവ് അപ്ലൈ ചെയ്തിട്ടുണ്ട് ..അതുകൊണ്ടു തന്നെ മീറ്റിങ്ങും മറ്റു പ്രൊജക്റ്റ് കാര്യങ്ങളും ഓഫിസിലെ നിഖിലിനെ ഏല്പിച്ചു..

അടുത്ത ദിവസം രാവിലെ തന്നെ രണ്ടു ജോഡി ഡ്രെസ്സും എൻ്റെ പുസ്തകത്തിൻറെ കുറച്ചു കോപ്പികളും, രണ്ടു മാസ്കും എടുത്തു ബാഗിലിട്ട് ഞാൻ കാറിൽ വച്ചു ..

കാറെടുക്കാൻ തുടങ്ങുമ്പോഴേക്കും ദേവകി അമ്മയുടെ കൊച്ചുമോൾ അനഘ വന്നു ..”ഗുഡ് മോർണിംഗ് ഹൗ ആർ യു അനഘ “.ഞാൻ ചോദിച്ചു ..അവൾ തിരിച്ചൊരു ഗുഡ്മോർണിംഗ് തന്നു എന്നോട് ചോദിച്ചു “കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു ..ക്രൈസ്റ്റിൽ എക്കണോമിക്സ് എടുക്കണമെന്നുണ്ട് പിന്നെ പിജി വാർവിക് ലും ( ഇംഗ്ലണ്ട് ) …. നിങ്ങടെ അഭിപ്രായം എന്താ” ..ഞാൻ പറഞ്ഞു “വളരെ നല്ലതു തന്നെ… ഞാൻ രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു പോകുന്നുള്ളു.. ഇപ്പൊ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാ ..നമുക്ക് കൂടുതൽ വിശദമായി അടുത്ത ദിവസം സംസാരിക്കാം ..നമുക്കു ജെയിൻ കോളേജിലും നോക്കാം”. അവൾ തലയാട്ടി ചിരിച്ചു കൊണ്ട് തിരിച്ചു പോയി …ദേവകിയമ്മയും അമ്മയും മുഖത്തോട് മുഖം നോക്കി ..അവരുടെ മുഖത്ത് ദഹനക്കേട് ഇപ്പോഴും ഉണ്ട് ..

ഞാൻ ആലോചിച്ചു ഇപ്പോഴത്തെ കുട്ടികൾ വ്യക്തമായി ഭാവിയെ കുറിച്ച് പ്ലാനിങ് നടത്തി അവർക്കു വേണ്ടതെന്തെന്ന് മനസിലാക്കി പഠിക്കുന്നുണ്ട് ..നമ്മുടെ കാലത്തൊക്കെ ഒഴുക്കിനനുസരിച്ചു ഒഴുകുന്ന ..ചിലപ്പോ ഒഴുകാൻ മടിച്ചു ..വെള്ളത്തിലിറങ്ങാൻ മടിച്ചു നിൽക്കുന്ന ഒരു മര കഷ്ണത്തിന്റെ അവസ്ഥയിലായിരിന്നു പലപ്പോഴും പഠിത്തം..

ഞാൻ കാർ സ്റ്റാർട്ട് ചെയ്തു ..അതിനിടെ റഷീദ് വിളിച്ചു പറഞ്ഞു അവൻ നേരെ ഇല്ലത്തെത്തിക്കോളാമെന്ന് ….

ഒരു മണിക്കൂർ യാത്രയുണ്ട് ഹരിയുടെ ഇല്ലത്തേക്ക് ..സ്കൂളിൽ പഠിക്കുന്ന കാലത്തെ ഉള്ള കൂട്ടാണ് ഹരിയുമായി .. , അച്ഛന് ട്രാൻസ്ഫെറായി ഞങ്ങൾ കണ്ണൂര് വന്നപ്പോഴും ആ ബന്ധം വിട്ടിട്ടില്ല ..കോളെജിലും, ബാംഗ്ലൂരിലും ഞങ്ങൾ ഒന്നിച്ചായിരുന്നു …ബാംഗ്ലൂരിൽ നിന്ന് അവൻ ജെർമനിയിലേക്കു പോയി …ബാംഗ്ളൂരിൽ എവിടെയൊക്കെ ബീഫ് കിട്ടും എന്ന് ഇത്രവ്യക്തമായി അറിയുന്ന വേറൊരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല …ജർമനിയിൽ അവിടുത്തെ മീഡിയവും റയറും വെൽഡണും ആയ വേവാത്ത ബീഫ് തിന്നുമ്പോൾ വിഷമിച്ചു അവൻ വിളിക്കും ..എന്നിട്ട് പറയും ..”എടാ സുൽത്താൻ പാളയിലെ ജോർജുകുട്ടിച്ചായന്റെ ബീഫ് ..അതാണ് ബീഫ് …”

ഓരോ കാര്യങ്ങൾ ആലോചിച്ചു സമയം പോയതറിഞ്ഞില്ല..തിരക്കില്ലാത്ത റോഡിലൂടെ ഈയിടെ ഇഷ്ടപ്പെട്ടു തുടങ്ങിയ കാശ്മീരി സൂഫി ഗായകനായ ആലിഫിൻറെ “തഫ് കെരിത് തരാ..ന ചസ് ജെഹലെമസ് ” കേട്ടുകൊണ്ടും ഒന്നിച്ചു പാടികൊണ്ടും തിരക്കില്ലാതെ കാറോടിച്ചു ….

കശ്മീരിലെ ജെലം (കാശ്മീരി ഭാഷയിൽ ജെഹലെമസ് ) നദിയെക്കുറിച്ചും അവിടുത്തെ സ്ത്രീകളുടെ ധൈര്യത്തെയും സ്ഥിരോത്സാഹത്തെയും കുറിച്ചും ആലിഫ് മനോഹരമായി പാടുന്നു .

പാട്ടിന്റെ ഏകദേശ സാരം ഇതായിരുന്നു

“ഒരു സഹായിയെ തേടി ഞാൻ ഈ നദി കരയിൽ ഇരിക്കുന്നു …മറുകര തേടാൻ എന്നെ ആരെയെങ്കിലും സഹായിക്കുമോ …… വെള്ളത്തിലേക്ക് ഉറ്റുനോക്കുമ്പോൾ എനിക്ക് തലചുറ്റുന്നു …എനിക്ക് പേടിയാവുന്നു .. നദിയുടെ ആഴങ്ങളിലേക്ക് ഞാൻ പതിക്കുമോ ….എല്ലാവര്ക്കും മറുകര തേടണം, ആരെങ്കിലും’കേൾക്കുന്നുണ്ടോ എനിക്കും മറുകര തേടണം .. പക്ഷേ ധൈര്യമുള്ളവർക്ക് മാത്രമേ അത് കഴിയൂ…..മറുകരയിൽ എത്തിയാൽ എന്തെന്ന് എനിക്കറിയില്ല “

ഞാൻ ഇല്ലത്തേക്ക് പോകാനുള്ള ചെറു മൺപാതയിലേക്കു കാർ തിരിച്ചു ….അവിടം ഏറെ കുറെ പഴയതു പോലെ തന്നെ ..പക്ഷെ പാതയോരത്തെ ഭാസ്കരേട്ടൻറെ ബേക്കറികുറച്ചു മാറിയിട്ടുണ്ട് പല നിറത്തിലുള്ള ലെയ്സ് പാക്കറ്റുകൾ തൂക്കിയിട്ടിയിരിക്കുന്നു.മൊത്തത്തിൽ ഒരു കളർഫുൾ ആയിരിക്കുന്നു… മാറണമല്ലോ കാലത്തിനനുസരിച്ചു എല്ലാം മാറിക്കൊണ്ടിരിക്കുന്നു ..ബിസ്‌ക്കറ്റ് ഭരണികളൊക്കെ മാറ്റി ഗ്ലാസ് പെട്ടിയിലാക്കി വച്ചിരിക്കുന്നു .പിന്നെ ഐസ്ക്രീമും ചോക്കലേറ്റുകളും ഉണ്ട് ..ഭാസ്കരേട്ടന്റെ മകനായിരിക്കണം എത്തിനോക്കി ….ഞാൻ മാസ്ക് താഴ്ത്തി അയാളോട് ചിരിച്ചു..
.

ബേക്കറിയുടെ വളവിൽ താടിക്കു മാസ്‌കിട്ടു ചുണ്ടിൽ ഒരു സിഗരറ്റും പുകച്ചു ഹരിനിൽക്കുന്നുണ്ടായിരുന്നു.. അവൻ കൈവീശി..ഞാൻ കാറ് നിർത്തി.. സിഗററ്റു ആഞ്ഞു വലിച്ചു തീർത്തു അവൻ കാറിൽ കയറി..പിന്നെ കീശയിൽ നിന്ന് ഒരു ചെറിയ സ്പ്രേ ബോട്ടിൽ എടുത്തു വായിലേക്ക് സ്പ്രേ ചെയ്തു ..പിന്നെ എന്നെ നോക്കി ചോദിച്ചു .”എന്താ മച്ചാ വിശേഷം “

“സുഖം മച്ചാ”.. “നീ എന്നെ കാത്തു നിന്നതാ? ഏകദേശം അഞ്ചു കിലോമീറ്റർ ഇല്ലേ ഇവിടുന്നു വീട്ടിലേക്ക്‌ ” ഞാൻ ചോദിച്ചു?

കൈകളിൽ സാനിറ്റൈസർ പുരട്ടി സിഗരറ്റു മണമില്ല എന്നുറപ്പുവരുത്തുന്നതിനിടയിൽ ഹരി പറഞ്ഞു “രാവിലത്തെ ജോഗിങ് മിസ്സായി അതുകൊണ്ടു ഒന്ന് നടന്നതാ ..അവിടെയാകുമ്പോൾ കാതറിൻ രാവിലെഎഴുന്നേൽപ്പിച്ചു ഓടിപ്പിക്കും ..അവൾക്കും മോൾക്കും ഒന്നിച്ചുവരാൻ പറ്റിയില്ല ..കോവിഡ് കാരണം എല്ലാം തകിടം മറഞ്ഞു ….ജെർമനിയിലേക് ആദ്യ ഫ്ലൈറ്റ് പോകുമ്പോൾ തിരിച്ചു പോകണം ..എത്ര കാലമാണ് വീഡിയോ കോളിലൂടെ മായാമോളെ കാണാൻ പറ്റുക …….
ഒരുമാസമായി അച്ഛനും അമ്മയും എന്നെ കാണണമെന്നു പറഞ്ഞത്.. ജോലി തിരക്കാണെന്നു പറഞ്ഞു ഞാൻ ഡെൽഹിയിലിരുന്നു ..പിന്നെയാ മനസിലായത് എനിക്ക് മായാമോളെ പോലെ തന്നെയല്ലേ അവർക്കു ഞാനും ..പിന്നെ നേരെ ഇങ്ങോട്ടുവിട്ടു ..നിന്നെയൊക്കെയും കണ്ടിട്ടും കുറെ നാളായില്ലേ .. “

കാറു മുന്നോട്ടു എടുക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു “നിനക്ക് ഈ വലി നിർത്തിക്കൂടെ “. ഹരിയുടെ കാര്യത്തിൽ ഏറ്റവും ഇഷ്ടപെടാത്ത കാര്യം അവന്റെ സിഗററ്റുവലിയാണ് ..ബാംഗളൂരിൽ പഠിക്കുന്ന കാലത്തു അവനൊരു ചെയിൻ സ്‌മോക്കറായിരുന്നു ..

ഹരി പറഞ്ഞു “ഹേ ഇല്ല നീ അറിയോ ഈ പാക്കറ്റ് വാങ്ങിയിട്ട് ഒരു മാസമായി ഇതിൽ ഇനി അഞ്ചു സിഗരറ്റു കൂടിയുണ്ട് ..ഇനിയൊരു പാക്കറ്റ് ഞാൻ വാങ്ങില്ല .”

ഞാൻ അവന്റെ തോളിൽ തട്ടി ചിരിച്ചു ..

കാർ നൂൽപ്പുഴ പാലം കയറി…. പുഴയോരത്തുകൂടി പോയാൽ ഇനി ഇല്ലത്തേക്ക് രണ്ടുകിലോമീറ്റർ ..പെട്ടന്ന്
ഹരി പറഞ്ഞു “എടാ ഒന്ന് കാർ നിർത്തൂ ..അത് ആ നടന്നു പോകുന്നത് രാജിയേച്ചിയല്ലേ” ഹരി ആരെയോ കൈ വീശി വിളിച്ചു ….

“ഏത് രാജിയേച്ചി” ഞാൻ പിന്നോട്ടു നോക്കികൊണ്ട്‌ ചോദിച്ചു ..പാലത്തിനരികിലൂടെ നടന്നു പോകുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു.. രണ്ട് മാസ്ക് ഇട്ടിട്ടുണ്ട് ..നാട്ടിലെ പുതിയ നിയമമാണ് പുതിയ കൊറോണ വക ഭേദത്തിനെ നേരിടാൻ രണ്ടു മാസ്ക് ..എത്ര ബുദ്ധിമുട്ടായിരിക്കും ഇങ്ങനെ രണ്ടു മാസ്ക് ഇട്ടു ശ്വസിക്കാൻ … റോഡ് സൈഡിലേക്ക് കാർ നിർത്തി ..ഹരി ഡോർ തുറന്നു അവരുടെ അടുത്തേക്ക് വേഗത്തിൽ നടന്നു …

ഞാൻ പിന്നിലേക്ക് നോക്കി ആ സ്ത്രീ അവനെ നോക്കി ചിരിക്കുന്നു .. ..സാരി തലപ്പുകൊണ്ട് അവർ മുഖം തുടച്ചു.. ..പിന്നെ അവർ അവന്റെ മുടിയിൽ തലോടി ..കാണാതായ കുട്ടിയെ കാലങ്ങൾക്കു ശേഷം കിട്ടിയത് പോലെ അവർ അവനെ നോക്കി … അവർ കുറേ നേരം സംസാരിച്ചു ..

പാലത്തിന്റെ കൈവരിയിൽ ചാരി നിന്ന് മൊബൈലിൽ പുഴയുടെയും മരങ്ങളുടെയും ഫോട്ടോ എടുത്തു പലതരം ഫിൽറ്റർ ചേർത്ത് നോക്കി ഫോട്ടോകൾ എഡിറ്റ് ചെയ്തു ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒന്നിച്ചു പോസ്റ്റ് ചെയ്യാൻ ടാഗും ക്വോട്ടും തപ്പുന്ന എന്നെ അവൻ വിളിച്ചു .. എന്നിട്ടു അവരോടു പറഞ്ഞു “രാജിയേച്ചി, ഇതെന്റെ സുഹൃത്താണ്”..ഞാൻ അവരെ നോക്കി ചിരിച്ചു .. “എടാ ഇത് എൻ്റെ രാജിയേച്ചി” അവരെ ചേർത്തുപിടിച്ചു ഹരി എന്നോട് പറഞ്ഞു ..അവന്റെ കണ്ണ് നിറഞ്ഞിരുന്നു …

രാജിയേച്ചി പറഞ്ഞു ..”എന്തായാലും കുറെ കാലത്തിനു ശേഷം കാണാൻ കഴിഞ്ഞൂലോ ഹരി കുട്ടാ ..ഇപ്പൊ എനിക്ക് സ്കൂളിലേക്ക് പോകണം അവിടെ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട്..പഞ്ചായത്തു പ്രസിഡന്റിനെ കാണണം ….ഞാൻ ഇവിടുത്തെ ആശാ വർക്കറാ…. നീ തിരിച്ചു പോകുന്നതിനു മുൻപ് ഞാൻ ഇല്ലത്തേക്ക് വരും”

രാജിയേച്ചി നടന്നു നീങ്ങി ..പാലം കഴിഞ്ഞു അവർ താഴോട്ടയ്ക്ക് ഇറങ്ങി നെൽ പാടത്താനരികിലൂടെ നടന്നു …
“നമുക്ക് അവരെ സ്കൂളിൽ കൊണ്ടുവിട്ടാലോ ? ” ഞാൻ ഹരിയോട് ചോദിച്ചു …
ഹരി പറഞ്ഞു “സ്കൂൾ ഇവിടെയടുത്താ എളുപ്പവഴിയിലൂടെ അവർ വേഗം എത്തും കാറു പോകണമെങ്കിൽ വേറെ വഴിയാ “.

കാറിൽ കയറാതെ ഹരി പാലത്തിനരികിലൂടെ കുറച്ചു നടന്നു ഞാൻ അവന്റെ പിന്നാലെയും …പാലം കഴിഞ്ഞുള്ള സിമന്റ് ബെഞ്ചിൽ ഞങൾ ഇരുന്നു ..അവൻ ബർമുഡയുടെ കീശയിൽ നിന്ന് തൂവാലയെടുത്ത് മുഖം തുടച്ചു ..തൂവാലയ്ക്കൊപ്പം വന്ന സിഗററ്റുപാക്ക് നിലത്തുവീണു ….അവൻ അതെടുത്തു കുറെ നേരം മിണ്ടാതെ നിന്നു പിന്നെ ഓരോ സിഗരറ്റും പൊട്ടിച്ചിട്ട്..അതിനു തീ കൊടുത്തു .. ഹരി ഇമോഷണൽ ആയാല് ഇങ്ങനെ പലതും ചെയ്യും കുറച്ചു നേരം മിണ്ടില്ല പിന്നെ മിണ്ടുന്നതിനിടെ ഫിലോസഫി പറഞ്ഞുകൊണ്ടേയിരിക്കും … ഞാൻ കുറച്ചു നേരം അവന്റടുത്തിരുന്നു പിന്നെ ചോദിച്ചു’ എന്താ ഹരി നീ ഇമോഷണൽ ആയല്ലോ ..ആരാ ഈ രാജിയേച്ചി “

ഹരി പിന്നെയും തൂവാലയെടുത്തു മുഖം തുടച്ചു ..അവന്റെ കണ്ണ് നനഞ്ഞിരുന്നു.. അവൻ ചിരിച്ചു ..

അവൻ പറഞ്ഞു തുടങ്ങി …

രാജിയേച്ചി…..

അവർ കുട്ടികാലം മുതൽക്കേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതാ …പണ്ട് കുട്ടിക്കാലത്തു ഇല്ലത്തു വന്നപ്പോൾ നീ കണ്ടിട്ടുണ്ടാവും ഞങ്ങൾ കളിക്കുമ്പോ രാജിയേച്ചി എപ്പോഴും അമ്മയ്ക്ക് കൂട്ടായി അടുക്കളയിലും മറ്റും ഉണ്ടാകും ..ഞാൻ ഓർത്തു പഴയ കുട്ടികാലം.. ഞങ്ങൾ ഇല്ലത്തിനു ചുറ്റും ഓടി കളിക്കുമ്പോൾ ..ടീച്ചറുടെ കൂടെ എപ്പോഴും ഉണ്ടാവുന്ന ഒരു ചേച്ചിയെ ..

ഹരി തുടർന്നു ….”എടാ എല്ലാവര്ക്കും ഉണ്ടാവില്ലേ കുട്ടികാലത്തെ ഒരു ഓർമ്മ!! ..ഒരിക്കലും മായാതെ ഒരു ഓർമ്മ!! ….. ഏകദേശം നാലാംവയസിൽ ഞാൻ ഇല്ലത്തിന്റെ പടിക്കൽ രാജിയേച്ചിയെയും കാത്തിരിന്നു അവർ വന്നാൽ അവരുടെ കൈയും പിടിച്ചു ഇല്ലത്തേക്ക് നടക്കുന്നതാ എൻ്റെ കുട്ടികാലത്തെ മധുരമുള്ള ഓർമ്മ, ..എന്നെക്കാളും പത്തു വയസുമൂത്തതാണ് രാജിയേച്ചി .. ഇല്ലത്തിനടിത്തു താമസിക്കുന്ന രാഘവാശാരിയുടെ മകൾ “..

നമ്മുടെ മുത്തശ്ശൻ ഭാഗം വെച്ചപ്പോൾ അച്ഛന് ഇല്ലവും പരിസരവും കിട്ടി അച്ഛനും അമ്മയ്ക്കും ഇവിടം വിട്ടുപോകണ്ടായിരുന്നു ..മേമമാരും മാമന്മാരും തറവാട് വിട്ടു പട്ടണത്തിൽ വീടും സ്ഥലവും വച്ചു..അങ്ങനെ കസിൻസ് കൂട്ടുകാരൊക്കെ പോയി .. ഇല്ലത്തിൽ അച്ഛനും അമ്മയും ഞാനും മാത്രമായി …ആ ഒറ്റപ്പെടലിൽ നിന്ന് രക്ഷകിട്ടിയതു രാജിയേച്ചി വന്നപ്പോഴായിരുന്നു… ഇല്ലത്തിനു കീഴിലെ സ്കൂളിലെ അധ്യാപികയായ അമ്മ തിരക്കിലായപ്പോൾ രാജിയേച്ചിയാണ് വീട്ടിലെ കാര്യങ്ങളിൽ സഹായിച്ചിരുന്നത് ..എൻ്റെ കാര്യങ്ങൾ നോക്കിയിരുന്നത്.

രാജിയേച്ചിയുടെ ‘അമ്മ ജാനകിയമ്മ മരിച്ചതോടെ രാജിയേച്ചിക്ക് രാഘവനാശാരിയായിരുന്നു എല്ലാം..എനിക്ക് ജാനകിയമ്മയെ കണ്ടത് ഓർമ്മയില്ല …ആശാരി ദൂരെ എവിടെങ്കിലും ജോലിക്കു പോകുമ്ബോൾ രാജിയേച്ചിയെ ഇല്ലത്ത് കൊണ്ടാക്കും ..അമ്മയ്ക്കു പലപ്പോഴും അത് വലിയ സഹായമായിരുന്നു ..രാജിയേച്ചി നല്ല വണ്ണം പഠിക്കുമായിരുന്നു .. കണക്കിലെ എന്റെ വിഷമങ്ങൾ മാറ്റിയത് രാജിയേച്ചി ആയിരുന്നു …അമ്മയോട് വഴക്കിട്ട് രാജിയേച്ചി പറഞ്ഞു തന്നാൽ മതിയെന്നു പറഞ്ഞു ഞാൻ കരയാറുണ്ടായിരുന്നത്രെ ..

അങ്ങനെ ഇരിക്കുമ്പോഴാണ് രാഘവനാശാരി പണിക്കിടയിൽ മേൽക്കൂരയിൽ നിന്ന് വീണത് ..രാജിയേച്ചി പത്താം ക്‌ളാസ് വിജയിച്ചു കോളേജിലേക്ക് പോകാൻ തയാറായിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് ..പിന്നെ രണ്ടു മൂന്ന് മാസത്തോളം ചേച്ചി കോളേജിൽ പോകാതെ ആശാരിയെ ശുശ്രുഷിച്ചിരുന്നു ..കുറച്ചു മാസം കഴിഞ്ഞു രാഘവനാശാരി വീണ്ടും പണിക്കു പോകാൻ തുടങ്ങി ….

ഇടയ്ക്കിടെ ഇല്ലത്ത് വന്ന് ആശാരി തൻ്റെ സങ്കടങ്ങൾ അച്ഛനോടും അമ്മയോടും പറയും .. വീഴ്ചയിൽ ശാരീരികമായി എല്ലാം മാറിയെങ്കിലും മാനസികമായി രാഘവനാശാരി തിരിച്ചു വന്നിട്ടില്ലായിരുന്നു ..അയാളുടെ ചുമ ..അയാൾക്ക്‌ രാജിയേച്ചിയുടെ ഭാവി ഓർത്തു വിഷമമുണ്ടായിരുന്നു… അങ്ങനെ എല്ലാരുടെയും നിർദേശപ്രകാരം അയാൾ അകന്ന ബന്ധത്തിലുണ്ടായിരുന്ന ശാരദ എന്നൊരു സ്ത്രീയെ കല്യാണം കഴിച്ചു… ഭർത്താവു മരിച്ചുപോയ അവർക്കു ഒരു പെൺകുട്ടിയുണ്ടായിരുന്നു… ശാരദാമ്മയായിരുന്നു രാജിയേച്ചിയുടെ ‘അമ്മ എന്നാണ് ഞാൻ കരുതിയത് ..പിനീട് അമ്മപറഞ്ഞിട്ടാണ് ഈ കഥയൊക്കെ ഞാൻ അറിഞ്ഞത് ..

രാജിയേച്ചി കോളേജിൽ പോയി തുടങ്ങി ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നു..എൻ്റെ പഠന കാര്യങ്ങൾ അന്വേഷിക്കും കണക്കു പറഞ്ഞുതരും .അമ്മയെ സഹായിക്കും … ആയിടെ തീരെ വയ്യാതെ ആശാരി കിടപ്പിലായി…..രാജിയേച്ചി വീടുകളിൽ ജോലിക്കു പോയിത്തുടങ്ങി, കുട്ടികൾക്ക് ട്യൂഷൻ എടുത്തു തുടങ്ങി ..പതുക്കെ ആ കുടംബത്തിന്റെ മൊത്തം ഭാരം അവരുടെ തലയിലായി ….കുറേനാൾ കിടപ്പിലായ രാഘവനാശാരി മരിച്ചു ..അനിയത്തിയുടെ പഠിപ്പിനായി രാജിയേച്ചി സ്വന്തം പഠിപ്പുപേഷിച്ചു ….

രാജിയേച്ചി വീട്ടിൽ വരുമ്പോഴൊക്കെ പഠിത്തം നിർത്തിയതിൻറെ കാര്യം അമ്മ ചോദിക്കും … അത് കേൾക്കുമ്പോഴൊക്കെ “പഠിത്തത്തിനൊക്കെ ഇനിയും സമയമുണ്ടല്ലോ ടീച്ചറെ….ഇപ്പൊ ഇതൊക്കെ ചെയ്ത് തീർക്കട്ടെ” എന്ന് പറഞ്ഞു എന്തെങ്കിലും ജോലികളിൽ സഹായിച്ചുകൊണ്ട് ഒഴിവു പറയും രാജിയേച്ചി .

അതിനിടെ അനിയത്തിയുടെ കല്യാണം നടത്തി രാജിയേച്ചി … കുറച്ചുകാലം തളർന്നു കിടപ്പിലായ ശാരദാമ്മ ഓർമ നഷ്ട പെട്ട് രണ്ടുകൊല്ലം ജീവിച്ചു ..വേറെ ആരെയും മാനസിലാവില്ലെങ്കിലും
രാജിയേച്ചിയെ മാത്രം ഓര്മയുണ്ടാകും അവർക്ക് ..രാജിയേച്ചി എവിടെങ്കിലും ദൂരെ പോയാൽ, ഞാൻ അവരുടെ വീട്ടിൽ ആ അമ്മയ്ക്ക് കാവൽ നില്കാറുണ്ടായിരുന്നു.. എന്നെ കണ്ടാൽ അവർ വെറുതെ എൻ്റെ മുഖത്ത് നോക്കിയിരിക്കും ആരാണിതെന്നറിയാനുള്ള ശ്രമമായിരിന്നോ അവരുടെ ഉള്ളിൽ? . ..രാജിയേച്ചി എത്തുമ്പോ മാത്രമായിരിക്കും ആ മുഖത്തൊരു പുഞ്ചിരി വരിക .. ഒരു കുട്ടിയോട് അമ്മ പെരുമാറുന്നത് പോലെയാ രാജിയേച്ചി ശാരദാമ്മയെ നോക്കുന്നത് ..കുളിപ്പിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും പാട്ടു പാടി ഉറക്കുന്നതും ഒക്കെ ..

ഇപ്പൊ ഒരു ഫാക്ടറിയിൽ താത്കാലിക ഒഴിവിൽ ജോലിചെയുന്നുണ്ട് .. ……ഇവിടുത്തെ സ്കൂളിലെ നിർദ്ധനരായ കുടുംബങ്ങളിലെ അഞ്ചു കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് രാജിയേച്ചിയാണ് വഹിക്കുന്നത് …

അമ്മ കഴിഞ്ഞ ദിവസം പറഞ്ഞു ..”രാജിയെ ഞാൻ നിർബന്ധിച്ചു ഡിഗ്രിയും BEd ഉം ചെയ്യിപ്പിച്ചിരുന്നു അടുത്തകൊല്ലം ഞാൻ വിരമിക്കുന്നതിനു മുൻപേ അവൾക്കു സ്കൂളിൽ ജോലികൊടുക്കണം … നമ്മുടെ സ്കൂളിനെ ഇത്രയധികം സ്നേഹിക്കുന്ന ഒരാളെ കിട്ടില്ല.. കൊച്ചുപിള്ളേർക്കെല്ലാം രാജിയെ വലിയ ഇഷ്ടമാണ് .. ഒട്ടും പരിചയമില്ലാത്ത, അപ്രതീക്ഷിതമായ ഈ കോവിഡ് കാലത്തു ഞാൻ പതറാതെ നിൽക്കുന്നത് അവള് കാരണമാ”

ഹരി പുഴയിലേക്ക് ഉണങ്ങിയ മര ചില്ല എറിഞ്ഞു എന്നിട്ടു പറഞ്ഞു… “

ശാരദാമ്മ മരിച്ചതും അനിയത്തി തിരിഞ്ഞു നോക്കാത്തതും കാരണം രാജിയുടെ ജീവിതം തീർന്നു എന്നും ഇനി അവൾ എന്തിനു ജീവിക്കണം എന്ന ചിന്തകളും ഉണ്ടായത് നാട്ടുകാർക്ക് മാത്രമായിരുന്നു ….രാജിയേച്ചി ഒരിടത്തും അവരുടെ ജീവിതത്തെ കെട്ടിയിട്ടില്ല.. ജീവിത നദിയിൽ ഒഴുക്കിനനുസരിച്ചു ഒഴുകാതെ അവർ അവരുടെ തോണി മുന്നോട്ടു തന്നെ കൊണ്ടുപോയി..വഴിയിൽ തോണിയിൽ കയറിയവരെ സ്നേഹിച്ചും ..ഒരോ കടവുകളിലും സഹയാത്രികരെ ശ്രദ്ധാപൂർവം ഇറക്കിയും അവർ തോണി തുഴഞ്ഞുകൊണ്ടേയിരുന്നു അവർ ഒരിക്കലും തളർന്നില്ല ..അവർ ആരെയും ഭയന്നില്ല ..മറുകരയിൽ എന്താണെന്നറിയാൻ ശ്രമിച്ചില്ല .. ….

നമ്മളൊക്കെ എപ്പോ രാജിയേച്ചിയെ പോലെ മാറും, ജീവതം ശരിക്കും ജീവിക്കും,പേടിക്കാതെ ഈ നദിയെങ്ങനെ കടക്കും ?.. നാമിപ്പോഴും ഉണങ്ങിയ മരച്ചില്ല പോലെ ഒഴുക്കിനനുസരിച്ചു ഒഴികി കൊണ്ടിരിക്കുന്നു ..വഴി അറിയാതെ ലക്ഷ്യമില്ലാതെ ഭയത്തോടെ …..

ഞങ്ങൾ കാറിൽ തിരിച്ചു കയറി ഇല്ലത്തേക്ക് നീങ്ങി ആലിഫ് പാടിയ ആ കശ്‍മീരി ഗാനം കേട്ടുകൊണ്ട്
“തഫ് കെരിത് തരാ..ന ചസ് ജെഹലെമസ് “

“ഒരു സഹായിയെ തേടി ഞാൻ ഈ നദി കരയിൽ ഇരിക്കുന്നു …മറുകര തേടാൻ എന്നെ ആരെയെങ്കിലും സഹായിക്കുമോ”

2 Responses

  1. ശൈലി ഊഷ്മളമായിരിക്കുന്നു. ആശംസകൾ.❤️

  2. അതെ ഒരു സഹായിയെ തേടി ഞാൻ ഈ നദി കരയിൽ ഇരിക്കുന്നു സഹായി വന്നില്ലെങ്കിലും മറുകര തേടാനുള്ള ആർജ്ജം കൈവരിക്കും വരെ.
    “പിന്നെയാ മനസിലായത് എനിക്ക് മായാമോളെ പോലെ തന്നെയല്ലേ അവർക്കു ഞാനും” .. എനിക്ക് ഏറ്റവും ഹൃദ്യമായ വരികൾ..

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…