
ജൂൺ 15 .അന്നും പുലർച്ചെ മഴ പെയ്യുകയായിരുന്നു…നേർത്തും ഞെരങ്ങിയും മൂളിയും പെയ്യും മിഥുനമഴ ..നഗരത്തിലെ പ്രധാന റോഡിനരികെയുള്ള ആ പുരാതന വീട്ടിൽ അന്ന് പതിവിലും നേരത്തെ സൂര്യനുണർന്നു..പഴയൊരു മെലഡിഗാനത്തിൻ്റെ അകമ്പടിയോടെ അവിടമാകെ പ്രകാശത്തിൻ്റെ നനുത്ത രേണുക്കൾ..വീടാകെ അലങ്കാര പ്രഭയുടെ വിളക്കകങ്ങൾ ..ഐശ്വര്യത്തിൻ്റെ സ്വർണ്ണാകാരം പോലെ ഒരമ്മ അവിടെ അടുക്കള മുറ്റത്ത് വിരുന്നൊരുക്കുന്നു..കണ്ണിലും മുഖത്തും സന്തോഷത്തിൻ്റെയോ സങ്കടത്തിൻ്റെയോ മിന്നലാട്ടം..ചുവന്നു തുടുപ്പുള്ള മുഖത്തു വിയർപ്പു കണങ്ങൾ ..വിതുമ്പാൻ വെമ്പി നിൽക്കുന്ന മുഖം..മഴയുടെ ആർദ്രത മുഴുവനും ഒപ്പിയെടുക്കുന്ന ആ മുഖം കണ്ടു കൊണ്ടാണ് ഇരുപതു വയസുള്ള ആ പെൺകുട്ടി തട്ടുമ്പുറത്തെ ആ മരപ്പടികൾ പതിയെ ചവിട്ടിയിറങ്ങി വന്നത്..അവൾക്കറിയാം ‘അമ്മ ഇന്ന് മുതൽ എന്താവുമെന്ന്..എങ്ങനെ പെരുമാറുമെന്നു..അമ്മയുടെ ആത്മാവിൻ്റെ ഒരംശമാണിന്ന് ആ വീട്ടിൽ നിന്ന് പടിയിറങ്ങി പോകുന്നത്.. ആ അമ്മയുടെ നെഞ്ചിൻ്റെ തുടിപ്പ്..അവിടം വിട്ടു പോകാൻ അവൾക്കു മനസോട്ടും ഇല്ലെങ്കിലും പോയല്ലേ പറ്റൂ..അത് കാലത്തിൻ്റെ കണക്കെഴുത്തു..’അമ്മ .. തുടിപ്പിലും നെഞ്ചിടിപ്പിലും ശ്വാസത്തിലും ഉള്ള ആത്മാംശം …എത്ര വാക്കുകൾ കൊണ്ടും വർണ്ണിക്കാനോ എഴുതി ഫലിപ്പിക്കാനോ പറ്റാത്ത ആത്മസാന്നിധ്യം..നെഞ്ചിലെ മിടിപ്പ് ഒന്ന് തെറ്റിയാൽ ടെലിപതി പോലെ ‘അമ്മ ശ്വാസം കൊണ്ടറിയും..വാക്കുകൾ ഒന്ന് തെറ്റിയാൽ ‘അമ്മ കണ്ണടച്ച് കാരണമാറിയും..കണ്ണുകളൊന്നു നനഞ്ഞാൽ ‘അമ്മ കാതുകൾ കൊണ്ടറിയും അതായിരുന്നു അവളും അമ്മയും തമ്മിലുള്ള രസതന്ത്രം….
നനഞ്ഞ ടൈൽസ് പാകിയമുറ്റത്തു കതിർ മണ്ഡപത്തിലേക്ക് പോകാനായി കാർ വന്നു നിന്നപ്പോൾ ഒരു മിന്നൽപിണർ ഉള്ളിലൂടെ പോയ പോലൊരു തോന്നൽ..കാറിലേക്ക് കയറും മുന്നേ അമ്മയെ ഒന്നും കൂടെ നോക്കാൻ തോന്നി..പിന്നെ വേണ്ടാന്ന് വെച്ച്..മറ്റുള്ളവരുടെ മുന്നിൽ നിന്നു കൊണ്ട് ‘അമ്മ കരയുന്നതു സഹിക്കാൻ പറ്റില്ല..ഉള്ളിലേക്ക് എല്ലാ സങ്കടങ്ങളും ഒതുക്കുകയായിരുന്നു..എല്ലാം.സ്വന്തം അസ്തിത്വം പോലും…അമ്മയെ വിട്ടു സഹോദരങ്ങളെ വിട്ടു ബന്ധുക്കളെ വിട്ടു വീട് വിട്ടു കൂട്ടുക്കാരെ വിട്ടു എല്ലാം.ഒടുവിൽ ആത്മാവിനോട് ചേർത്ത് പിടിച്ച കവിതയും സംഗീതവും നൃത്തവും വിട്ടു..മറ്റൊരു ജന്മത്തിലേക്കുള്ള യാത്രയുടെ ആരംഭം..അവൾക്കു അതറിയാമായിരുന്നു..ഈ യാത്രയുടെ തുടക്കവും ഒടുക്കവും ..പിന്തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാതെ സ്വന്തം പേര് പോലും അവൾ മറന്നു പോയ ഇരുപത്തിനാലു വർഷങ്ങൾ …അവളുടെ പേര് അവൾ എന്ന് മാറ്റിയെഴുതപ്പെട്ട വർഷങ്ങൾ …
പിന്നെയും മിഥുനമഴകൾ പോയിയും വന്നുമിരുന്നു..ആ അമ്മയും മകളും കാലം കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളായി മാറി കാണും… പെയ്യലിൻ്റെ കുത്തൊഴുക്കിൽ മഴകൾ കവിതയും ചിത്രങ്ങളുമായി രൂപാന്തരപ്പെട്ടു കാണും..ഇലകളുടെ നടുവിൽ കൂടി തെളിയുന്ന ഞെരമ്പിലിപ്പോഴും പച്ചപ്പിൻ്റെ കുതിർപ്പ് ..
ജന്മത്തിൻ്റെ രണ്ടാം കാതത്തിലവൾ ആമിയായി ..മേഘരൂപൻ്റെ ആമി.. വർഷങ്ങൾ പിന്നിട്ടപ്പോഴും മഴകൾ അവളെ ആമിയെന്ന് വിളിച്ചു പോന്നു …അയാളെ പോലെ..കാത്തിരിപ്പിൻ്റെ കനൽ അവരുടെയിടയിൽ വിചിത്രമായൊരു തോണിയുണ്ടാക്കി..അകലങ്ങൾ കൊണ്ട് കവിത പോലൊരു കൂടുണ്ടാക്കി ..സ്നേഹത്തിൻ്റെ ചെറു ശലഭങ്ങൾ അവിടമാകെ പറന്നു ..ജീവിതത്തിനും സ്വപ്നത്തിനും ഇടയിലൂടെയുള്ള നേർത്ത വരമ്പിൽ …അപ്പോഴും അവർ അവരായി ജീവിച്ചു.
അയാളുടെ കൊഴിഞ്ഞ കൗമാരങ്ങൾ ശാന്തമായൊരു പുഴയായിരുന്നു..വേരുകളുടെ ഉള്ളകങ്ങളിൽ സൂര്യവെളിച്ചം സൂക്ഷിക്കുന്നയാൾ .ബന്ധങ്ങളുടെ കുളിർമയിൽ ‘അമ്മ അയാൾക്കും ഒരു നനുത്ത ഓര്മയായിരുന്നു..അവരെ തമ്മിൽ ബന്ധിപ്പിച്ച കണ്ണികൾ ആ അമ്മമാരാകാം..നക്ഷത്രങ്ങൾ ചിരിക്കാറില്ല..അവ നമ്മെ നോക്കി നിൽക്കുകയെ ഉള്ളൂ ..കവിതകൾ പോലെ സംഗീതം പോലെ ഒഴുക്കുള്ള പ്രതലങ്ങളിൽ കൂടി സംഗീതമാണ് കവിതയാണ് അവരൊഴുകി..അയാളുടെ നഷ്ട്ടപെട്ട ബാല്യ കൗമാരങ്ങൾ കൊഴിഞ്ഞ പ്രണയ സന്ധ്യകൾ ഓർമ്മ വെച്ച നാൾ മുതൽ മണ്ണിൻ്റെ മണം പുരണ്ട ഈർപ്പമുള്ള സ്വപ്ന നനവുകൾ..അയാൾ അതായിരുന്നു.ഇന്നലെകളുടെ സന്ധ്യാമ്പരങ്ങളിൽ സുഗന്ധം പൂക്കാൻ കൊതിക്കുന്നയാൾ ..ഉള്ളിൽ നിറവും നിനവും ഒരേ പോലെ ആവാഹിക്കുന്നയാൾ.. ഒരിക്കലും ഒന്നിക്കില്ലെങ്കിലും ജീവിതത്തിൻ്റെയോ മരണത്തിൻ്റെയോ ആത്മാംശങ്ങളിൽ അവർ ഒന്നിക്കുന്നു..മഴകൾ പെയ്യുന്നു ചുറ്റിലും ..ഇലകളിലൂടെയും മണ്ണിലൂടെയും മനസിലൂടെയും …മഴ നിലയ്ക്കാത്ത മഴ ..തോരാത്ത മഴ..ജീവിതത്തിൻ്റെ മണമുള്ള മഴ….ഋതുവെന്നു പേരുള്ളയാൾ മഴ എന്ന് പേരുള്ള അവളെ നോക്കി ചിരിക്കുന്നു..അവളും അയാളെ നോക്കി നോക്കി ചിരിച്ചു കൊണ്ടേയിരിക്കുന്നു..
One Response
Nice narration. Very curious read. The effect of rains on human feelings -well portrayed!