
ജൂൺ 19. വായനയുടെ ലോകങ്ങളിലേക്കുള്ള വാതായനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തെ വായിക്കാൻ പഠിപ്പിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് കേരളീയർ വായന ദിനമായി ആചരിക്കുന്നത്. നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർവൈസ് ചാൻസലർ എന്നാണ് സുകുമാർ അഴീക്കോട് പി എൻ പണിക്കരെ വിശേഷിപ്പിച്ചത്. വായനയിലൂടെ സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം തുടങ്ങി വച്ച ജ്ഞാന പ്രകാശമാണ് കേരളത്തിലങ്ങോളമിങ്ങോളം വളർന്ന ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനശില പാകിയത്. 1995 ജൂൺ 19 നാണ് അദ്ദേഹം അന്തരിച്ചത്. 96 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനാ ദിനമായി ആചരിച്ചു തുടങ്ങി.
വായനയിലൂടെ മനസിനും ബുദ്ധിക്കും ആത്മാവിനും പോഷണം ലഭിക്കുന്നു. ഹൃദയ നവീകരണത്തിനും സ്വഭാവ രൂപീകരണത്തിനും വായന ഉപകരിക്കുന്നു. ദൃശ്യ മാധ്യമങ്ങളിൽ മുഴുകുന്നവരേക്കാൾ വായനാ ശീലമുള്ള കുട്ടികളിലാണ് ബുദ്ധിവികാസം വർദ്ധിച്ചു കാണുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ ഏറ്റവും വലിയ പങ്ക് നിർവ്വഹിക്കാനാവുന്നത് മാതാപിതാക്കൾക്കാണ്. വായനാ ശീലം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ളതല്ല. താല്പര്യമുണ്ടാകുന്ന തരത്തിൽ ആ ശീലത്തെ മാറ്റിയെടുക്കേണ്ടതാണ്. കാലത്തിനനുസരിച്ച് വായന ഇന്റർനെറ്റിലേക്കു വഴിമാറിയിരിക്കുന്നു. പൂമ്പാറ്റക്കും ബാലരമ ക്കുമൊക്കെ കാത്തിരിക്കുന്ന ബാല്യകാലം ഇന്ന് വിരളമാണ്. ആരും പറയാതെ തന്നെ വായനയെ കുരുന്നു മനസ്സുകളിലേക്കാകർഷിക്കാൻ ബാലപംങ്തികൾ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. ഫലിതങ്ങളും പുരാണ ഇതിഹാസങ്ങളും തുടർക്കഥകളും എത്ര ആർത്തിയോടെയാണ് പോയതലമുറ വായിച്ചു തീർത്തിരുന്നത്! പുസ്തകവായനയിൽ കുട്ടികളെയും ഭാഗമാക്കുക. അവരെ വായനയുടെ വിശാല ലോകത്തേക്ക് നയിക്കാനുള്ള കടമ നമ്മുടേതാണ്. “ചില പുസ്തകങ്ങൾ രുചിച്ചു നോക്കാനുള്ളതാണ്. ചിലത് അപ്പാടെ വിഴു ങ്ങാനും , വളരെ ചുരുക്കം ചിലത് ചവച്ചരച്ചു ദഹിപ്പിക്കാനും ” വായനയുടെ വിവിധ തലങ്ങളെ സൂചിപ്പിക്കുന്ന ഫ്രാൻസിസ് ബേക്കന്റെയും
വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും
വായിച്ചാൽ വിളയും,വായിച്ചില്ലേൽ വളയും” – എന്ന കുഞ്ഞുണ്ണി മാഷിന്റെയും വരികൾ
ഓർത്തു കൊണ്ട്ഏവർക്കും വായനാദിന ആശംസകൾ നേരുന്നു.
2 Responses
വിനി ദേവയാനിയുടെ കുറിപ്പ് ഈ സമയത്ത് ഉചിതമായി. വളരെ നന്നായി.
വിനി ദേവയാനിയുടെ
ഈ കുറിപ്പ് വളരെ
ഉചിതമായി. നന്നായിരിക്കുന്നു