ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ് , ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന് അദ്ദേഹം കരുതി. ഓരോ മനുഷ്യനും ധാർമികമാവാനുള്ള പ്രാപ്തി ജന്മനാ ലഭിക്കുന്നുണ്ട് എന്നതിനാൽ പ്രത്യേകിച്ച് ധർമ സൂത്രങ്ങൾ ഉണ്ടാക്കി അവരെ ധാര്മികതയിൽ ഉദ്ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനുഷ്യർക്ക് സഹജമായി ഉള്ള ധർമ വിവേചന ശേഷിയിലുള്ള ഈ വിശ്വാസമാണ് ഗുരുവിനെ എല്ലാത്തരം ആൾക്കാർക്കും, അതായത് യുക്തിവാദികൾ മുതൽ ബുദ്ധമാർഗ്ഗികൾക്കു വരെ , സ്വീകാര്യനാക്കി മാറ്റിയത്. ഇത് അദ്വൈതത്തിന്റെ മാർഗ്ഗമല്ല. അദ്വൈതത്തിന്റേത് ജ്ഞാനമാർഗ്ഗമാണ്. അതിൽ ജ്ഞാനത്തിൽ പ്രവർത്തിച്ചാൽ മതിയാകും. ധാർമികത പ്രത്യേകമായി കൊണ്ടുവരേണ്ടതില്ല. അതേ സമയം ഗുരു ധാർമികതയെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്. അദ്വൈതം അദ്ദേഹത്തിന് ദാർശനികമായ ഒരു പിൻബലം മാത്രമായിരുന്നു. ശരീരത്തിന്റെ reflexivity എന്ന നിലയ്ക്ക് ധാർമികമാവാനുള്ള ശേഷി മനുഷ്യർക്ക് സംസ്കാര നിരപേക്ഷമായി ഉണ്ട് എന്നും ഇതാണ് ധാർമികതയുടെ ഉറവിടം എന്നും വിശ്വസിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ മുഴുവനും. അതു കൊണ്ട് “ഇങ്ങനെ ചെയ്യണം ” എന്നോ ” ഇങ്ങനെ ചെയ്യരുത് ” എന്നോ പഠിപ്പിക്കാനല്ല , മനുഷ്യരിൽ അന്തർലീനമായ ധാർമികശേഷിയെ പുനരാവിഷ്കരിക്കാനാണ് അദ്ദേഹം മുതിർന്നത്.
സ്പിനോസയെപ്പോലെ ഇമ്മനെന്റലിസ്റ്റ് ആയ ഒരു ദാർശനികനാണു ഗുരു. അദ്ദേഹത്തിന്റെ തത്വചിന്താ പദ്ധതിയിലെ ആധാര തത്വം ആത്മം എന്നതാണ്. ഇത് നേരത്തെ സൂചിപ്പിച്ച ശരീരത്തിന്റെ reflexivity തന്നെ. അത് ജഗത്തിൽ നിന്ന് വേറിട്ട ഒന്നല്ല. ജഗത്തിൽ അടങ്ങിയതാണ്. ജീവന്റെ reflection ആണ് self . ഞാൻ , മറ്റൊരാൾ എന്ന നിലയ്ക്ക് ഉള്ളത് ഒറ്റ സെൽഫാണ് .
~ പ്രാക്സിസ് ഗ്രന്ഥവരി എന്ന പരമ്പരയിൽ Insight Publica പ്രസിദ്ധീകരിച്ച ” ഉണ്മയുടെ ഇടയൻ “എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.