മനുഷ്യന് മൃഗത്തിനേക്കാൾ കുറഞ്ഞ വിലയും നിലയുമുണ്ടായിരുന്ന കാലം, മനുഷ്യരെ വാങ്ങുകയും വിൽക്കുകയും ചെയ്ത ഒരു കാലം അത് ഏറെക്കാലം മുൻപത്തെ കഥയൊന്നുമല്ല, മുന്നൂറു നാനൂറുകൊല്ലത്തിനിപ്പുറത്തെ ചരിത്രമാണ്. പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ളീഷുകാരും പ്രധാനമായും കൊച്ചിയും തലശേരിയും കേന്ദ്രീകരിച്ചും ഫ്രഞ്ചുകാർ മാഹിയും പോണ്ടിച്ചേരിയും കേന്ദ്രീകരിച്ചും തൊഴിലാളി മനുഷ്യരെ കയറ്റുമതി ചെയ്യുകയും ശ്രീലങ്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുകയും ചെയ്തു.വെറും പന്നിയുടെ അല്ലെങ്കിൽ പന്നിയേക്കാൾ കുറഞ്ഞ വിലയ്ക്ക്. പന്നിയെയായിരുന്നു അന്നത്തെ മനുഷ്യക്കടത്തിൻ്റെ മാർക്കറ്റ് വിലയ്ക്ക് അടിസ്ഥാനപ്പെടുത്തിയത്.1720-25 ൽ കൊച്ചിയിലെ ഡച്ചുകാർ ഇന്തോനേഷ്യയിലെ കരിമ്പിൻ തോട്ടത്തിലേക്ക് 500 അടിമകളെ കൊണ്ടുപോയതിൻ്റെ രേഖ ഹോളണ്ടിലെ ആർക്കൈവ്സിൽ ഉണ്ട്.സ്ത്രീ അടിമയ്ക്ക് 140 രൂപ പുരുഷ അടിമയ്ക്ക് 110 രൂപ.സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ഇക്കാര്യത്തിൽ വില അധികം കിട്ടി!! കുട്ടികളായിരുന്നു ഇവരുടെ പ്രധാന ഇരകൾ.ഏഴു വയസു മുതൽ പന്ത്രണ്ട് വയസു വരെയുള്ള നൂറ്റി അറുപത്താറ് കുട്ടികളെ മൂന്നര മുതൽ ഇരുപത് രൂപ വരെ വിലയ്ക്ക് വില്പന നടത്തിയതിൻ്റെ രേഖകൾ പോണ്ടിച്ചേരിയിൽ കാണാം
ആദ്യഘട്ടത്തിൽ ഒരു നിബന്ധനയും ഇല്ലാതെയായിരുന്നു അടിമക്കച്ചവടം. ആരെയും പിടിച്ച് അടിമയാക്കാം. പല സ്ഥലത്തു നിന്നും കുട്ടികളെ പിടിച്ചു കൊണ്ടുവന്ന് കൈമാറുന്ന കൊള്ളസംഘങ്ങൾ മാഹിയിൽ സജീവമായിരുന്നു.പിന്നെ ഒരു പ്രാദേശിക ഉദ്യോഗസ്ഥനെ ഇക്കാര്യത്തിന് ഫ്രഞ്ച് ഗവൺമെൻ്റ് ചുമതലപ്പെടുത്തി. അടിമകളെ പ്രത്യേകം രജിസ്റ്റർ ചെയ്യാൻ നിയമമുണ്ടായി. അടിമ കച്ചവടത്തിൻ്റെ കാര്യത്തിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും വലിയ സൗഹൃദം കാണിച്ചു. താനൂർകാരനായ മൊയ്തീൻ എന്നൊരാൾ തലശേരിയിലേക്ക് കുറച്ച് അടിമകളെ കടത്തി കൊണ്ടുവരികയും രേഖകളില്ലാത്തതിനാൽ താനൂരിലേക്ക് മടക്കി അയക്കുകയും ചെയ്തതായി 1763ലെ ഫാക്ടറി രേഖകളിൽ കാണാം. മദാം കൊലോം എന്നു പേരുള്ള ഒരു ഫ്രഞ്ചുകാരി ഏഴു വയസുള്ള ഒരു പെൺകുട്ടിയെ ഇരുപത്താറ് രൂപയ്ക്ക് 1791 ൽ ഴാൻ ബാസ്തിസ് ഫ്രാൻസാക്ക് വിറ്റു.പന്ത്രണ്ട് വയസുള്ള ഒരു നായർ കുട്ടിയെ ഴാം ബപ്സ്തീസ് എന്നയാൾ 1792 ൽ വാങ്ങിയതായും മറ്റൊരു നായർ സ്ത്രീയെ നാല്പതു രൂപയ്ക്ക് ഫ്രാൻസലോപേസ് എന്നയാൾ റോഡ് റിഗ്സിനു അതേ വർഷം വിറ്റതായും രേഖയുണ്ട്.
കുറ്റവാളികളെ അടിമയായി പ്രഖ്യാപിച്ച കോടതി വിധികളും അക്കാലത്തുണ്ടായിട്ടുണ്ട്. തലശ്ശേരി വഴി കുടകിലും വയനാട്ടിലും കാപ്പിതോട്ടങ്ങളിൽ ജോലി ചെയ്യുന്ന തമിഴ് ശ്രീലങ്കൻ വംശജരായ ഇപ്പോഴത്തെ ആളുകളുടെ ആദ്യ തലമുറ അടിമകളായിരുന്നുവെന്ന് നമുക്ക് നിശ്ചയമായും ഉറപ്പിക്കാം. കേരളത്തിന് മുമ്പേ പുകയില, കാപ്പി,തേയില തോട്ടങ്ങൾ ശ്രീലങ്കയിലാണ് വികസിച്ചത്. അവിടെ നിന്നും വിദഗ്ധ അടിമകളെ കൊണ്ടു വന്നാണ് ഇവിടെ കൃഷി ആരംഭിച്ചത്.ഒളിഞ്ഞും തെളിഞ്ഞും വീട്ടുജോലിക്ക് കുട്ടികളെ വെച്ചിരുന്ന രീതി ഈയിടെയാണ് കേരളത്തിൽ ഇല്ലാതായത്.
അടിമകളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് പ്രോൽസാഹിപ്പിച്ചിരുന്നവരാണ് ഇവിടെ വന്ന അറബികൾ മുതൽ അവസാനം സ്ഥലം വിട്ട ഫ്രഞ്ചുകാർ വരെ.
അവലംബം:
മയ്യഴി ടി എച്ച് ഗംഗാധരൻ