സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പരിഗണനയിലുയരുന്ന മാനവികത

നിഖില സമീർ

സ്ഥാനമാനങ്ങളോ പത്രാസോ അല്ല!
സഹാനുഭൂതിയോടെ ‘കേട്ടി’രിക്കാനൊരു മനസാണ് മുഖ്യം.

പരിഹാരമല്ല! ഹൃദയപൂർവ്വമുള്ള ‘പരിഗണന’ മതിയാകും, ഓരോ മനുഷ്യനും വീണിടത്ത് നിന്നെഴുന്നേറ്റു നിൽക്കാൻ. കാലികപ്രസക്തമായ പല സംഭവങ്ങളും പരിഗണനയുടെ പ്രാധാന്യത്തിലേക്കു നമ്മുടെ ശ്രദ്ധയെ ഒന്നുകൂടെ ക്ഷണിക്കുന്നുണ്ട്.

പരിഗണന ഒരു സ്വഭാവഗുണം തന്നെയാകണമെങ്കിൽ നാമത് എവിടെ നിന്ന് തുടങ്ങണം?
സംശയം വേണ്ട, വീടകങ്ങളിൽ നിന്ന് തന്നെയാണത് വളർന്നു വരേണ്ടത്.

പ്രത്യേകിച്ച് ജനിച്ചനാൾ മുതൽ ഏഴുവയസ്സു വരേയുള്ള കാലഘട്ടത്തിൽ അവബോധത്തോടും ശ്രദ്ധയോടും കൂടിയ പരിഗണനയും, പരിചരണവും കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തേയും മാനസിക വളർച്ചയേയും ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ആ കാലഘട്ടത്തിൽ ശരിയായ രീതിയിൽ പരിചരിക്കപ്പെടുന്ന കുഞ്ഞുങ്ങളിൽ സ്വഭാവ വൈകല്യങ്ങൾക്കും, നിയന്ത്രണാതീതമായ വൈകാരിക വിക്ഷുബ്ധതകൾക്കുമുള്ള സാധ്യത തുലോം കുറവായിരിക്കും.

ഏതു തിരക്കുകൾക്കിടയ്ക്കും അവരെ സഹാനുഭൂതിയോടെ കേൾക്കാൻ, പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശൈശവത്തിൽ അവർക്കൊപ്പം കൊഞ്ചുന്ന കുഞ്ഞായും, വളർച്ചയുടെ ഓരോ ഘട്ടത്തിലും മക്കളോട് ചേർന്നിരിക്കാനും മാതാപിതാക്കൾക്ക് കഴിഞ്ഞാൽ അവരെ ദോഷമായി ബാധിക്കുന്ന കാര്യങ്ങൾ നമ്മോടു തുറന്നു പങ്കുവെക്കാനുള്ള വിശ്വാസം മക്കൾ നമ്മിലർപ്പിക്കും .

മക്കളുടെ ഉത്തമ ‘സുഹൃത്താകുക ‘. സ്വന്തം കാഴ്ചപ്പാടുള്ള വ്യക്തിത്വമായി അവരെ വളർത്തിയെടുക്കുക. സർവോപരി പ്രവർത്തികളിൽ കൂടി മാതൃക നൽകുക.
ഉപദേശമാണ് ലോകത്ത് ധാരാളമുള്ളതും, സർവരും ഇഷ്ടപ്പെടാത്തതും.
ഉപദേശിക്കാൻ മുട്ടുമ്പോൾ നാമോരോരുത്തരും ഉള്ളിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ മാത്രം മതി .

തങ്ങളുടെ താത്പര്യങ്ങളേയും സ്വപ്നങ്ങളേയും അടിച്ചേല്പിക്കാനോ, നിവർത്തിക്കാനോ ഉള്ള അവകാശമല്ല മാതാപിതാക്കളെന്ന സ്ഥാനമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. ഒന്നിൽ കൂടുതൽ മക്കളുള്ളവർ, കൈകാര്യശേഷിയുള്ള ഒരു റഫറിയുടെ സ്ഥാനം കൂടി നിർവഹിക്കാൻ തയ്യാറാവേണ്ടതുണ്ട്.

സ്നേഹമെന്നത് വൈകാരിക ഭാവത്തിലുപരി സ്വഭാവഗുണമെന്ന നിലയിൽ അവരിൽ വളർന്ന് വന്നാൽ, അതിവൈകാരികതകളിലും, ആത്മാർത്ഥയില്ലാത്ത കൂട്ടുകെട്ടിലും ചെന്നുപെടാനുള്ള സാധ്യത കുറയും.

ഒന്നിച്ചിരിക്കുന്ന ഊഷ്മള നിമിഷങ്ങളെ ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ഭാഗമാക്കുക.
പരിഗണിക്കപ്പെടും എന്നുറപ്പുണ്ടെങ്കിൽ അവരുടെ ഏറ്റവും വിശ്വസ്ത സുഹൃത്തെന്ന ഭാഗ്യവും മാതാപിതാക്കൾക്ക് ലഭിക്കും. അങ്ങനൊരവസ്ഥയിൽ പുറത്ത് നിന്നുള്ള ഗുണകരമല്ലാത്ത സ്വാധീനങ്ങൾ വരെ പങ്കുവെക്കാൻ അവർ തയാറാകുകയും ചെയ്യും.

സ്പർശത്തിനു കുഞ്ഞുങ്ങളുടെ വളർച്ചയിൽ വലിയ സ്വാധീനമുണ്ട്, ഒപ്പം പുണർച്ചക്കും.
അവർക്ക് കൊടുക്കാവുന്ന ഭൗതിക സമ്മാനങ്ങളിൽ ഏറെ വിലപ്പെട്ടതാണ് സ്നേഹം, സ്പർശം, കേൾക്കാനുള്ള ക്ഷമ, പരിഗണന തുടങ്ങിയ ജീവഗുണങ്ങൾ.

ഒപ്പം മക്കളിൽ ഓരോ വളർച്ചാവസ്ഥയിലും ഉണ്ടായേക്കാവുന്ന മാറ്റം, സ്വഭാവവൈജാത്യങ്ങൾ, ഹോർമോൺ സ്വാധീനം തുടങ്ങിയ അറിവുകൾ ആരോഗ്യകരമായി പകരുന്ന സ്രോതസ്സും മാതാപിതാക്കളാകണം.

വളർച്ചയുടെ ഘട്ടത്തിൽ പുറത്തു നിന്ന് കിട്ടുന്ന അശാസ്ത്രീയവും അപക്വവും, അതിശയോക്തി കലരുന്നതുമായ അറിവുകളാണ് വികലമായ മാനസിക അവസ്ഥയിലേക്ക് അവരെ നയിക്കുക.
മാതാപിതാക്കളെന്ന നിലയിൽ അവരോടു പങ്കുവയ്ക്കാൻ മടിതോന്നുന്ന വിഷയങ്ങളെ ശാസ്ത്രീയമായ വായനയായും, മറ്റ് ഉചിതമായ മാർഗം മുഖേനയും അവരിലേക്കെത്തിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഏത് വിശ്വാസ ആചാരങ്ങളിലായാലും മനുഷ്യനെ പരിഗണിക്കുന്ന, മനുഷ്യനെ സ്നേഹിക്കുന്ന, വ്യക്തിത്വമാകാൻ മാതൃകയാവുക. ഉറങ്ങും മുൻപും, ഇറങ്ങും മുൻപും ഒരു മുത്തവും, ഒരാലിംഗനവുമെങ്കിലും പതിവാക്കുക. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നാളെ അവരുടെ ആകാശങ്ങളിൽ പറക്കാനുള്ള വെറും പരിശീലകരാണ് നാമെന്ന ബോധ്യത്തിനൊപ്പമായാൽ സമാധാനത്തിലാകാം.

പഠനം, ജോലി തുടങ്ങിയ തലങ്ങളിൽ ആരോഗ്യകരമായ തിരെഞ്ഞെടുപ്പ് നടത്താനുള്ള സ്വഭാവഗുണത്തെ വളർത്തിയെടുക്കുക എന്നതാണ്മാതാപിതാക്കളുടെ തിരഞ്ഞെടുപ്പ്ദാർഷ്ട്ര്യത്തേക്കാൾ ഗുണപ്പെടുക. തിരഞ്ഞെടുപ്പിനോട് അവർക്കുള്ള ആത്മാർത്ഥത കൂട്ടാനും അതുതകും.

വലിയൊരു ഉത്തരവാദിത്തമാണ് തങ്ങളിൽ നിക്ഷിപ്തമാകാൻ പോകുന്നതെന്ന ചിന്തയോട് കൂടി വേണം ഒരു കുഞ്ഞിനെ കുറിച്ച് ഓരോ ദമ്പതികളും ആലോചിച്ചു തുടങ്ങാൻ. വരും തലമുറകളിലേക്കുള്ള നന്മയും സ്വഭാവഗുണങ്ങളുമാണ് നമുക്കൊപ്പമുള്ള മക്കളിലൂടെ നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നത്.

മാതാപിതാക്കൾ തമ്മിലുള്ള പരസ്പര ആദരവും സ്നേഹോഷ്മളതയും,
സ്വഭാവ ഗുണങ്ങളും, തുറന്ന സ്നേഹപ്രകടനങ്ങളും മക്കൾക്കുള്ള ആ ജീവനസന്ത ബാങ്ക്‌ ഡിപോസിറ്റാണ്‌.

കരഞ്ഞു പ്രാർത്ഥിക്കുന്നതിനു ‌ പകരം, കണ്ണീരു തുടച്ചു കൊടുക്കാൻ അറിയുന്നവരാകുക എന്നതാണ് ഏറ്റവും വലിയ ജീവിത നൈർമല്യം എന്ന് അവർ അറിയട്ടെ.
സ്വയം സ്നേഹമായിരിക്കലാണ് ജീവിത വസന്തോത്സവത്തിലെ ഏറ്റവും ഉത്തമാരായിരിക്കാൻ സഹായിക്കുക എന്ന് അവരറിയാൻ ഇടയുണ്ടാകണം. സ്നേഹത്തിന് വേണ്ടി അലയുന്ന മനുഷ്യ ദാഹത്തെ ആരോഗ്യകരമായി കൈകാര്യം ചെയ്യൻ അതവരെ സഹായിക്കും.

വാശികളെ പ്രോത്സാഹിപ്പിക്കാതെയും ,ആഗ്രഹങ്ങളിൽ അവശ്യത്തെയും ,ആവശ്യത്തെയും ,അനാവശ്യത്തെയും ,ആഡംബരത്തെയും തിറിച്ചറിയാനുള്ള തിരിച്ചറിവ് പകർന്ന് ജീവിതം കൂടുതൽ പ്രശാന്തിയിലാക്കാൻ അവരെ സഹായിക്കാം.

സർവോപരി പ്രതീക്ഷയുടെ ഊഞ്ഞാൽ എപ്പോഴും താഴ്ത്തികെട്ടാനുള്ള മനസ്സും
കുടുംബാന്തരീക്ഷത്തിൽ ഒന്നിച്ചു ഇടപഴകാനുള്ള അവസരങ്ങളും ,ജീവിതത്തെ പച്ചപ്പണിയിക്കുന്ന സർഗാത്മക തലങ്ങളേയും വളർത്തി പരിഭോഷിപ്പിക്കുക.
ഇതൊക്കെ ജീവിത കാലുഷ്യങ്ങളെ അകറ്റി ഹൃദയ സാമീപ്യങ്ങളെ ഊഷ്മളമാക്കാൻ സഹായിക്കും.

ഏൽപ്പിക്കപ്പെട്ട നിധികലാണല്ലോ മക്കൾ. അവരിൽ നമ്മെ പകരാതെ അവരായിരിക്കാൻ സഹായിക്കുക മാത്രമാണ് തങ്ങളുടെ കടമയെന്നറിയലാണ് ധന്യത.

പരിഗണനയും സ്നേഹവും തിരിച്ചറിവുകളും പകർന്ന് മനഃക്ലേശമില്ലാത്ത മാതാപിതാക്കളാകാം.
ഒപ്പം വരും തലമുറയുടെ മാനവിക മൂല്യങ്ങളും പറക്കലും ആകാശവും കണ്ട് നമുക്ക് സന്തോഷത്തിലാകാം.


2 Responses

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…