
ചലച്ചിത്രത്തിന്റെ രാഷ്ട്രീയം അത് മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകളാണ്. സാങ്കേതിക മികവുകൾക്കപ്പുറം, സിനിമ സംവേദനം ചെയ്യുന്ന ആശയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമാണ് സിനിമ.ബഹുഭൂരിപക്ഷത്തെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാത്ത, പൊതുബോധത്തിനൊപ്പം നിൽക്കാതെ നിലപാട് പറയുന്ന സിനിമകൾ മലയാളത്തിന് ഒരു പുതിയ കാഴ്ചയാണ്.
ഇത്തരത്തിൽ നമുക്ക് പരിചിതമല്ലാത്ത സിനിമാക്കാഴ്ച ഒരുക്കിയ രണ്ടു ചിത്രങ്ങളാണ് ജിയോ ബേബി സംവിധാനം നിർവഹിച്ച ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും, ജൂഡ് ആന്റണി ഒരുക്കിയ സാറാസും. പ്രത്യക്ഷത്തിൽ സാമ്യം ഒന്നും ഇല്ലെങ്കിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മുൻനിർത്തി അപമാനത്തിന്റെ അടയാളമായി കണക്കാക്കുന്ന ചില വിഷയങ്ങൾ, സാധാരണമാണെന്ന് കാണിച്ചുതരാൻ സാധിച്ച രണ്ടു ചിത്രങ്ങളാണ് ഇവ.വിവാഹമോചനവും ഗര്‍ഭ നിരോധനവും ഒന്നും പാപമല്ലെന്നും മറിച്ച് തീർത്തും വ്യക്തിസ്വാതന്ത്ര്യമാണെന്നും ബോധ്യപ്പെടുത്താൻ ഈ സിനിമകൾക്ക് കഴിഞ്ഞു.ഒരു സ്ത്രീയെ പൂർണമാക്കുന്ന സ്വത്വം വരുംതലമുറയെ സൃഷ്ടിക്കുകയാണെന്ന മിഥ്യാബോധത്തിനെതിരെ” നിന്റെ ശരീരമാണ് തീരുമാനവും നിന്റെ താണെന്ന്” പറഞ്ഞ സിനിമ ഒരു തരത്തിൽ വിപ്ലവം തന്നെയാണ്.
“Better not to be a parent than a bad parent”
വൈകാരികമായി ഒരു കുഞ്ഞിനോട് താതാത്മ്യം പ്രാപിക്കാൻ കഴിയാത്തവരും ഇവിടെയുണ്ട്. അത്തരം അവസ്ഥകളിൽ കുട്ടി വേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശവും അവർക്കുണ്ട്. സ്നേഹവും കരുതലും നൽകാതെ, സമൂഹ വിപത്തായി ഒരു കുഞ്ഞിനെ മാറ്റുന്നതിലും നല്ലത് കുട്ടി വേണ്ട എന്നു തീരുമാനിക്കുന്നത് തന്നെയാണ്. സമൂഹത്തിന്റെ പ്രേരണയ്ക്ക് വിധേയമായോ കുടുംബത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലോ ആവരുത് ഒരു കുഞ്ഞിന് ജന്മം നൽകുന്നത് .ഇത്തരത്തിൽ പൊതുബോധ കാഴ്ചപ്പാടുകളെ തിരുത്തി എഴുതാൻ ധൈര്യം കാണിച്ച ചിത്രമാണ് സാറാസ്.
ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകൾ അതിഭാവുകത്വം കലർന്നതാണെന്ന് വിമർശിക്കുന്ന നിരവധി പേരുണ്ട്.ആർത്തവ സമയത്തെ മാറ്റി നിർത്തലും അശുദ്ധി കല്പിക്കലും എല്ലാം പണ്ട് കേരളത്തിൽ നിലനിന്നിരുന്നു എന്നും എന്നാൽ ഇന്ന് ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നില്ല എന്നും അവർ വാദിക്കുന്നു. എന്നാൽ നാമജപവും ഘോഷയാത്രയും ഉഴുതുമറിച്ചിട്ട മണ്ണിൽ നിന്നുകൊണ്ട് സാക്ഷര പുരോഗമന കേരളം കിനാശ്ശേരി കാണരുത്. തറവാട്ടു മഹിമയിൽ ഊറ്റംകൊള്ളുന്ന ഒരു വിഭാഗത്തിന്റെ അകത്തളത്തിൽ ഇന്നും ഒരു തീണ്ടാരി മുറി ബാക്കി നിൽപ്പുണ്ട്. ആ മുറിയിലെ പായയിലും പാത്രങ്ങളിലും ഉണ്ട് തൊട്ടുകൂടായ്മയുടെ ക്ലാസിക്കൽ വേർഷൻ. രണ്ടു പേർക്ക് ഭക്ഷണം ഉണ്ടാക്കുന്നത് രണ്ടുമണിക്കൂർ ആവർത്തന വിരസതയോടെ കാണിച്ച സിനിമയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് തരംതാഴ്ത്തുന്നവരുണ്ട്. വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് മറ്റൊരു വിമർശനം. നാം അനുഭവിക്കാത്ത എന്തും കെട്ടുകഥകളായി ചുരുക്കുന്ന മനോഭാവം മാറേണ്ടതുണ്ട്. അവിടെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകൾ യാഥാർഥ്യത്തോട് താതാത്മ്യം പ്രാപിക്കുന്നത്. അടുക്കളയുടെ വ്യാകരണത്തിൽ ജീവിച്ചു തീരേണ്ടവളാണ് സ്ത്രീ എന്ന സങ്കല്പമെല്ലാം മാറ്റിമറിച്ച ഈ സിനിമ കുലസ്ത്രീ വക്താക്കൾക്കും, ആചാര സംരക്ഷകർക്കും നേരെയുള്ള ഒരു അടി കൂടിയാണ്.
ആഴത്തിൽ ഇറങ്ങിച്ചെന്ന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന മൂർച്ചയുള്ള ആയുധമാണ് സിനിമ.അതുകൊണ്ടു തന്നെ ഇത്തരം സിനിമകൾ ചർച്ച
ചെയ്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.