അമ്മയെ കാണുകയെന്നാൽ
വെള്ളംകയറിയ തോണിയെ കാണുന്നപോലെ എനിക്കു തോന്നാറുണ്ട്,
വെള്ളംകയറി നിറഞ്ഞാലും അവ നീന്തികൊണ്ടേയിരിക്കും
അമ്മ കരയുമ്പോൾ
എനിക്കാദ്യം തോന്നുക
മുറുകെ പിടിക്കാനാണ്,
കടത്തുകാരന്റെ മുറുകലുകൾപോലെ.
ദിശതെറ്റി ആരുമില്ലാതെ
ഉറവ നോക്കാതെ ഒഴുകുന്ന തോണിക്കും
അമ്മക്കും ഒരേ ഛായയാണ്.
കൈമുറിഞ്ഞു ചോരചീറ്റിയാലും
അപ്പന്റെ പഴയ കള്ളിമുണ്ട് കീറി കൈകെട്ടുന്ന അവളുടെ ഒറ്റവാക്കുണ്ട്
“പിന്നെ രണ്ടുരൂപക്ക്, ബാൻഡേജ്”
വെള്ളംനിറഞ്ഞു മുങ്ങുന്ന വള്ളത്തിൽ
കടത്തുകാരൻ മുണ്ടുവെക്കുമ്പോൾ ഒറ്റനിപ്പിന് ആ രണ്ടുരൂപ ജീവന്റെ ശ്വാസമാവും.
അടുപ്പിലെ തീ ഊതി ഊതി കത്തിക്കുമ്പോൾ
വിയർത്തോട്ടുന്ന നെറ്റിക്ക്
ഉപ്പുണ്ടോന്ന് ചോദിക്കുന്നപോലെ
ഓരോ തിരയും വള്ളത്തിനോട് ഉപ്പുണ്ടോന്ന് ചോദിക്കും.
വെള്ളം നിറഞ്ഞ് ശ്വാസംമുട്ടുമ്പോഴും
ശബ്ദമില്ലാതെ ഇരിപ്പിടങ്ങളെ ഭദ്രമാക്കുന്ന ആ വള്ളത്തിനും,
ഒടുവിലത്തെ കോശം എല്ലിനോട് ചേർന്നുനിൽക്കുന്നതുവരെ
മുലക്കണ്ണിന്റെ പശതീരുന്നതുവരെ
ഹൃദയത്തിന്റെ അവസാനയിടിപ്പിലും
ചേർത്തുനിർത്തുന്ന അമ്മക്കും
ഒരേ കരുതലാണ്