സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രണ്ടു കവിതകള്‍

ജ്യോതി അനൂപ്

കാഴ്ചയ്ക്കുമപ്പുറം

കാഴ്ചയ്ക്കുമപ്പുറം ഒരു കടലുണ്ട്.
നിന്റെ മനസ്സുപോലൊന്ന്
തിരകളെ ചുഴികളെ എണ്ണിത്തീർക്കാൻ കഴിയാത്തത് !
ഒരാകാശമുണ്ട് ,ദിനവും ജനിച്ചു മരിക്കുന്ന ഒരായിരം നക്ഷത്രങ്ങളുള്ളത് !
വെളിച്ചം വിരുന്നു വരാത്ത വിദൂരമായ വീഥികളുണ്ടവിടെ , പ്രണയം മരിച്ച പകൽ പോലത് നീണ്ടു കിടക്കുന്നു.

കണ്ണുവെട്ടിച്ചെന്റെ കൺമുൻപിലോളമെത്തി മറയും ചില കൊള്ളിമീൻ കുഞ്ഞുങ്ങൾ ,
ഹൃദയ ധമനികളെ പൊള്ളിക്കുമോർമ്മകൾ പോലെ
രണ്ടു കാലങ്ങളിലായി ഒരു നദിയൊഴുകുന്നു.
രാത്രിയും പകലും ചൂടും തണുപ്പും മഴയും മഞ്ഞും ഒരുപോലെ നുണഞ്ഞു കൊണ്ട് ,
നിന്റെ ഹൃദയംപോലെ അവസ്ഥാന്തരങ്ങളിൽ പതറാതെ !

ഒരുറക്കത്തിൽ മറന്നുപോകും
പേരറിയാത്ത ചില സുഗന്ധങ്ങൾ,
കാറ്റതിനെ കൊണ്ടുപോയതേതു വഴിയെന്നറിയാതെ മനസ്സുഴറുമ്പൊഴേക്കും പഞ്ചേന്ദ്രിയങ്ങൾക്കുമപ്പുറമത് പറന്നെത്തിയിരിക്കും !
എങ്കിലും ഒന്നു കണ്ണടച്ചാൽമതി ജാലവിദ്യക്കോപ്പുകളിലെ നീലക്കണ്ണാടിയിൽ
അരിക്കു പൊട്ടിയ ഓർമ്മകളുടെ
ശിലാലിഖിതങ്ങൾ വായിക്കുവാനെനിക്കു കഴിയും.
അവിടെ ആയിരം ലമണേഡു കുപ്പികളിൽ ചിരിച്ചിരിപ്പുണ്ടാവും തേടിയ സുഗന്ധങ്ങളെല്ലാം എന്നെയും കാത്ത് !


അലസവാഹിയായ് …

മുറിപ്പെടുത്തുന്നവരോട് ഹൃദയം പൊറുത്തു കൊള്ളട്ടെ .
കവിതയാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട് ഓരോ തവണയും ഉയിർത്തെഴുനേറ്റുകൊള്ളാം !

മുറിവുകളെ നീറ്റുന്ന ഉപ്പുപരലുകൾ ഹൃദയനദിയിൽ അലിഞ്ഞുചേർന്ന് കദനഭാരങ്ങളുടെ കടലൊഴുക്കും !

മേഘവിസ്ഫോടങ്ങൾ പോലെ പെയിതിറങ്ങുന്ന ഗൃഹാതുരത്വ നോവുകളേ വിട ,
മൗനഗഹനതയിലേക്കൂർന്നിറങ്ങി ഓർമ്മയിലെ പരൽ മീനുകൾ തിരയുന്നവളെ തേടിവരാതിരിക്കുക.

പകരം ഏകാന്തതയെ പുല്കുവാനനുവദിക്കുന്നവർക്കു സ്വസ്തി !

ഓർമ്മകളുടെ ഒറ്റത്തുരുത്തിലെ ദിശാഫലകങ്ങളുടെ പീതവർണ്ണം
നിന്നിലേക്കുള്ള കടൽദൂരത്തെ ഓർമ്മിപ്പിക്കും !

ഊർവ്വരതയെ ചുംബിക്കുമ്പോൾ കൊടും തണുപ്പിന്റെ കടുംവളവുകൾ ഊഷരമാകും.

മനസ്സിലെ മധുഭാണ്ഡങ്ങൾ നിറയെ ഇത്തിരിപ്പോന്ന ആനന്ദ രേണുക്കളാണ്.

വരൂ ഈ സ്നേഹത്തണലിലിരുന്നാ ഭാണ്ഡമഴിക്കാം
അതിലുതിരുന്ന സരോദിൻ നാദം കൊറിക്കാം !

വെറുതെ ,വെറുതെ ഇത്തിരി പിണങ്ങാം
അലസവാഹിയാം കാറ്റിനൊപ്പമലയാം .

മന:മേഘങ്ങൾ പെയ്തിറങ്ങി ഹൃദയാകാശങ്ങൾ വാചാലമാകുമ്പോൾ ,
ഗതിവേഗങ്ങൾ പൊട്ടിച്ചിതറി കാഴ്ച മങ്ങുന്ന പകലുകളെ മായ്ച്ചു കളയാം .

പകരം പ്രകാശം പൊഴിക്കുന്ന മിഴികൾ കോർത്ത്
വാക്കുകളുടെ മുൾക്കാടുകളെ പൂവണിയിക്കാം !
ഉതിരും സുഗന്ധം നുണയാം .

നമ്മൾ തീർക്കുന്ന ഏകാന്ത സന്ധ്യയിലെ
ഗസൽ മഴയിൽ നനയാം !

One Response

  1. ഈ കവിത നിരീക്ഷണം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു.നല്ല തുടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…