കാല്പനികത സ്വപ്നമാണെങ്കിൽ സംഗീതം സ്വപ്നത്തിന്റെ വിശാലനഭസ്സാണ്. ആലസ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കും ദുഃഖങ്ങളിൽ നിന്ന് വിസ്മൃതിയിലേക്കും സംഗീതം നമ്മെ കൊണ്ടുപോകുന്നു. ആഹ്ലാദവും, ദുഃഖവും, പ്രയാണവും, വിരഹവുമൊക്കെ മാറിമാറി നമ്മുടെ മനസ്സിൽ വരുന്നു. ഞൊടിയിടയിൽ ഓർമ്മകളുടെ അറകൾ തുറന്ന് എല്ലാറ്റിനെയും വലിച്ച് പുറത്തിട്ട് നമ്മ സ്ഥലകാല വിഭ്രമത്തിലേക്ക് നയിക്കുന്ന ഒരു ശക്തി സംഗീതത്തിനുണ്ട്.
മെഹദി ഹസ്സന്റെ ഗസലുകൾ ഏകാന്തതയുടെ വീടുകളാണ്. ‘തൻഹ, തൻഹമത്ത് സോച്ചാക്കർ’ എന്ന ഗസൽ വീടിന്റെ ഇടനാഴിയിൽ തനിച്ചാക്കപ്പെട്ട ഒരനുഭവം നൽകുന്നു. ‘സബ്കെ ദിൽകെ രഹ്തഹും’ എന്ന ഗസൽ മഴയുടെ താളങ്ങളെ തീവ്രമായി അനുഭവിപ്പിച്ച് ഓർമ്മയുടെ തീരങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോവുന്നു. സിത്താറിനും, തബലക്കും പോലെ മറ്റൊന്നിനും മഴയുടെ താളങ്ങളെ അത്ര തീവ്രമായി ആവിഷ്കരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. മെഹ്ദി ഹസ്സന്റെ തന്നെ ‘ടൂട്ടേ ഹുവേ ഹാബോം കേലിയെ ‘, ‘ക്യാടുട്ടാഹേ അന്തർ, അന്തർ കോംചലേ ഫിർഫുട്ട് ആയിൻ’ എന്നിവ ഏകാന്തതയേയും വിരഹത്തേയും ഒരേ ചരടിൽ കോർത്ത് നമ്മിലേക്ക് കൊണ്ടുവരുന്നു.
സംഗീതത്തിന് നിറമുണ്ടെങ്കിൽ അതിന്റെ നിറം നീലയായിരിക്കുമെന്ന് ഒരു ചിന്തകൻ പറഞ്ഞിട്ടുണ്ട്. ഏകാന്തതയേയും പ്രണയത്തേയും നീലയേക്കാൾ ശക്തമായി അവതരിപ്പിക്കാൻ മറ്റ് നിറങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഒരേ പൂവിൽ നിന്ന് വർണങ്ങളും സംഗീതവും ചൊരിയുന്നത് പ്രകൃതിയിൽനിന്ന് നാം കാണാറുള്ളതാണ്.
പ്രകൃതിയുടെ കളിത്തൊട്ടിലിൽ നിന്ന് നാം സംഗീതത്തെ ഉപകരണങ്ങളുടെ കമ്പികളിലേക്ക് ചുരുക്കിവെച്ചു. ഒരു അരുവി ഒഴുകുന്നത് നാമിപ്പോൾ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ സന്തൂറിലൂടെ കേൾക്കുന്നു. മഴയുടേയും കൊടുങ്കാറ്റി ന്റേയും ആരവങ്ങൾ സാക്കീർ ഹുസൈന്റെ തബലയിൽ നിന്ന് കേൾക്കുന്നു. പ്രകൃതിയിലില്ലാത്ത ഒന്നും നമ്മളിവില്ല എന്ന തിരിച്ചറിവ് സംഗീതത്തിലെങ്കിലും നമുക്ക് ഉണ്ടാവേണ്ടതാണ്.