സത്യമായും, ഞാൻ ജീവിക്കുന്ന യുഗം ഭീകരമാണ്.
പൊളിയില്ലാത്ത വചനം വിഡ്ഢിത്തമാണ്;
ചുളിവീഴാത്ത നെറ്റി നിർവ്വികാരതയുടെ സൂചനയും.
ചിരിക്കുന്നയാൾ ഭയങ്കരമായ വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളൂ. വൃക്ഷങ്ങളെക്കുറിച്ചുള്ള ഒരു സംഭാഷണം കുറ്റകരമാകാവുന്ന ഈ കാലം,
ഇതെന്തൊരു കാലം–
അത് അനേകം ദുഷ്കൃത്യങ്ങളെക്കുറിച്ചുള്ള ഒരു മൗനവും ഉൾക്കൊള്ളുന്നുവല്ലോ.
ഓ, അവിടെ സ്വസ്ഥമായി തെരുവു മുറിച്ചു കടക്കുന്ന ആ മനുഷ്യൻ–
അയാൾ തന്നെസ്സഹായിച്ച മിത്രങ്ങളോടു പോലും അകലാൻ തുടങ്ങിയിട്ടില്ലേ ?
ശരിയാണ്, ഞാനിപ്പോഴും ജീവിക്കാനുള്ള വക നേടുന്നുണ്ട്.
പക്ഷേ –എന്നെ വിശ്വസിക്കൂ– അതു വെറും ഭാഗ്യം,
എന്റെ ഒരു പ്രവൃത്തിയും എനിക്ക് വയറുനിറയെത്തിന്നാൻ അവകാശം തരുന്നതല്ല’
എങ്ങിനെയോ എന്നെ വെറുതെ വിട്ടിരിക്കുന്നെന്നു മാത്രം.
(ഭാഗ്യം അസ്തമിക്കുമ്പോൾ ഞാനും നഷ്ടപ്പെട്ടവനാകും )
അവരെന്നോടു പറയുന്നു: തിന്നൂ, കുടിക്കൂ, അതിനു കഴിവുള്ളതിൽ ആഹ്ലാദിക്കൂ!
പക്ഷേ ഞാനെങ്ങിനെ തിന്നുകയും കുടിക്കുകയും ചെയ്യും
ഞാൻ തിന്നുന്നത് വിശക്കുന്നവനിൽനിന്നു തട്ടിപ്പറിച്ചതാകുമ്പോൾ,
എന്റെ കുടിവെള്ളം ദാഹം കൊണ്ടു മരിക്കുന്നവനെ നിരാശ്രയനാക്കുമ്പോൾ? എന്നിട്ടും ഞാൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നു.
എനിക്ക് ജ്ഞാനിയാകണമെന്നുമുണ്ട്, ജ്ഞാനമെന്തെന്നു പുരാണങ്ങളിൽ വായിച്ചിട്ടുണ്ടല്ലോ–
ലൗകികമായ കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞുനിൽക,
ഈ കൊച്ചു മനുഷ്യായുസ്സ് നിർഭയമായി ചിലവഴിക്കുക,
ഹിംസയിൽ നിന്നു പിന്തിരിയുക, തിന്മയ്ക്ക് നന്മ മടക്കിക്കൊടുക്കുക, ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനു
പകരം അവ മറക്കുക–ഇതെല്ലാമാണത്രെ ജ്ഞാനം,
ഇതെല്ലാം എനിക്ക് പ്രാപ്യമാണ്, സത്യമായും,ഞാൻ ജീവിക്കുന്ന യുഗം ഭീകരമാണ്.
II
അക്രമത്തിന്റെ കാലത്ത്,
വിശപ്പ് സാർവത്രികമായിരുന്നപ്പോൾ ഞാൻ നഗരങ്ങളിലെത്തി; കലാപകാലത്ത് മനുഷ്യരുമായിച്ചേർന്നു അവരെപ്പോലെ സമരം ചെയ്തു. അങ്ങിനെ ഭൂമിയിൽ എനിക്കനുവദിക്കപ്പെട്ട സമയം കടന്നുപോയി.
യുദ്ധത്തിനും യുദ്ധത്തിനുമിടയ്ക്ക് ഞാൻ ആഹാരം കഴിച്ചു. കൊലപാതകിക്കും കൊലപാതകിക്കുമിടയ്ക്ക് ഞാനുറങ്ങാൻ കിടന്നു.
ഞാൻ കൂസലില്ലാതെ സ്നേഹത്തെ
പ്പിൻതുടർന്നു,
ക്ഷമയില്ലാതെ പ്രകൃതിയെ നിരീക്ഷിച്ചു. അങ്ങിനെഭൂമിയിൽ എനിക്കനുവദിക്കപ്പെട്ട
സമയം കടന്നുപോയി.
എന്റെ കാലത്ത് തെരുവുകൾ ചെളിക്കുണ്ടുകളിലേയ്ക്കാണു നയിച്ചിരുന്നത്,
സംസാരം എന്നെ കശാപ്പുകാരന് ഒറ്റിക്കൊടുക്കുമായിരുന്നു, എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല;
എന്നിട്ടും, എന്റെ അഭാവത്തിൽ ഭരണാധികാരികൾ കൂടുതൽ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു.
അങ്ങിനെ ഭൂമിയിൽ എനിക്കനുവദിക്കപ്പെട്ട സമയം കടന്നുപോയി.
എൻ്റെ വിഭവങ്ങൾ പരിമിതമായിരുന്നു, എന്റെ ലക്ഷ്യം വളരെയകലെയായിരുന്നു-
അതു വ്യക്തമായിക്കാണാമായിരുന്നു, പ്രാപിക്കാനെനിക്കു പ്രയാസമായിരു
ന്നെങ്കിലും,
അങ്ങിനെ ഭൂമിയിൽ എനിക്കനുവദിക്കപ്പെട്ട സമയം കടന്നുപോയി.
lll
ഞങ്ങൾ മുങ്ങിച്ചത്ത പ്രളയത്തിൽ നിന്നും പൊങ്ങിവരാൻ പോകുന്നവരേ, ഞങ്ങളുടെ കുറവുകളെക്കുറിച്ചു സംസാരിക്കുമ്പോൾ നിങ്ങൾക്കനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ഈ ഭീകരയുഗത്തെക്കൂടി ഓർമ്മിക്കുക.
കാരണം,ചെരിപ്പുമാറുന്നതിനെ
ക്കാളെളുപ്പം നാടുകൾ മാറി
ഞങ്ങൾവർഗ്ഗയുദ്ധങ്ങളിലൂടെ,
സഞ്ചരിച്ചു,
അനീതിമാത്രം കലാപമില്ലാതെ
നിലനിന്നിരുന്നനിരുന്നപ്പോഴൊക്കെ ഹതാശരായി.
എന്നാലും ഞങ്ങൾക്ക് നന്നായറിയാം;
തിന്മയോടുള്ള വെറുപ്പുപോലും മനുഷ്യന്റെ ആകാരം വികൃതമാക്കുന്നു, അനീതിയോടുള്ള അമർഷം പോലും അവന്റെ സ്വരം പരുഷമാക്കുന്നു,
ഹാ, കരുണയ്ക്കായി മണ്ണൊരുക്കാൻ കൊതിച്ച ഞങ്ങൾക്ക്
സ്വയം കരുണ കാട്ടാൻ കഴിഞ്ഞില്ല.
എങ്കിലും,മനുഷ്യരുടെ സഹായികളാകാൻ മനുഷ്യർക്കു കഴിയുന്ന കാലത്ത് ജീവിക്കുന്ന നിങ്ങൾ
ഞങ്ങളെ സഹിഷ്ണുതയോടെ ഓർക്കുക..