വൈക്കം സത്യാഗ്രഹത്തിൽ ഏറ്റവുമധികം ത്യാഗമനുഭവിച്ചത് പാലക്കുഴരാമൻ ഇളയത് ആയിരുന്നു. രണ്ടു കണ്ണുകളാണ് അദ്ദേഹം അയിത്തത്തിനെതിരായ പോരാട്ടത്തിൽഅർപ്പിച്ചത്. കൊല്ലവർഷം 1099 മിഥുനത്തിലായിരുന്നു ഇളയതിന് കാഴ്ച നഷ്ടപ്പെട്ട സംഭവം. സത്യാഗ്രഹത്തിന് ദേശീയ ശ്രദ്ധ കൈവന്നത് കാരണം പടിഞ്ഞാറെ നടയിലെ സത്യാഗ്രഹ പന്തൽ എന്നുംനിറഞ്ഞു കവിയുമായിരുന്നു.എ എസ്.പി പിച്ചു അയ്യങ്കാറിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹം പന്തൽ പരിസരത്ത് എപ്പോഴുമുണ്ടാകും.പഞ്ചാബിൽ നിന്നുള്ള സിഖ് സംഘമുൾപ്പടെ നിരവധി സംഘടനകളുടെ സാന്നിധ്യവുമുണ്ട്. ( ഇവർ അന്നവിടെ ഒരു അന്നദാനപ്പുര തുറന്നു. കേരള മണ്ണിൽ ആദ്യമായവർ ചപ്പാത്തിയും പരിപ്പുകറിയുംവിതരണം ചെയ്തു).
ഒരു ദിനം
സത്യാഗ്രഹ പന്തൽ ലക്ഷ്യമാക്കി കിഴക്കേ നടയിലൂടെ നടന്നു വരികയായിരുന്ന ഇളയതിനെ ഒരു സംഘം അടിച്ചു വീഴ്ത്തി. ഒരാൾ കഴുത്തിന് ചുറ്റിപ്പിടിച്ച് കമ്മട്ടിപ്പാലും ചുണ്ണാമ്പും ചേർത്ത മിശ്രിതം ഇളയതിന്റെ കണ്ണിലൊഴിച്ചു. സംഭവമറിഞ്ഞ് കുറെപ്പേർ സത്യാഗ്രഹ പന്തലിൽ നിന്ന് ഓടിയെത്തുമ്പോൾ കാണുന്നത് നീറിപ്പിടയുന്ന ഇളയതിനെയാണ്. അവരദ്ദേഹത്തെ താങ്ങിയെടുത്ത് പന്തലിൽ കൊണ്ടുവന്ന് കിടത്തി. അപ്പോഴേക്കുംകാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു. കുറ്റക്കാരിലൊരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്തില്ല. വാർധയിലായിരുന്ന ഗാന്ധിജി സംഭവമറിഞ്ഞു. സർക്കാരിനയച്ച കത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി ” ഇത്തരം ഗുണ്ടായിസം അവസാനിപ്പിച്ചില്ലെങ്കിൽ എന്റെയും മാളവിജിയുടേയും തലകൾ ഗുണ്ടകൾക്ക് നൽകേണ്ടിവരും ” . എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചെങ്കിലും കാഴ്ച വീണ്ടെടുക്കാനായില്ല. മാത്രമല്ല കണ്ണിൽ നിന്നെപ്പോഴും വെള്ളമൊഴുകിക്കൊണ്ടിരുന്നു.
പത്ത് മാസങ്ങൾ കഴിഞ്ഞ് ഗാന്ധിജി വൈക്കത്തെത്തി. ഇളയതിനെ അരികിൽ വിളിച്ച് ആശ്വസിപ്പിച്ചു. നോക്കി ഗാന്ധിജി ചോദിച്ചു. ” ഇവിടെയുള്ളവരെല്ലാം സത്യാഗ്രഹികളല്ലേ ?”. കെ.കുമാരനെന്ന സത്യാഗ്രഹി ഒരു ബാലനെ ചൂണ്ടിക്കാട്ടി പറഞ്ഞു “ഇളയതിന്റെ ഈമകനൊഴികെ ” . അവനെ ഗാന്ധിജി അടുത്തു വിളിച്ചു ചേർത്ത് നിർത്തി.
സത്യാഗ്രഹം അവസാനിച്ചു കുറെ നാളുകൾ കഴിഞ്ഞു. ഇളയതിന് മുന്നിൽ ഇരുട്ട് മാത്രം.ഒരു ദിവസം സത്യവ്രതസ്വാമികൾ ശിവഗിരിയിൽ നിന്നെത്തി. ഇളയതിനെ ഗുരു സന്നിധിയിലേക്ക് കൊണ്ടുപോകാൻ വന്നതാണ് സ്വാമികൾ . ശിവഗിരിയിലെത്തിയ ഇളയതിനെഏറെ വാത്സല്യത്തോടെ ഗുരു സ്വീകരിച്ചു. കാഴ്ച വീണ്ടെടുക്കാൻ ഗുരു മരുന്ന് നിർദ്ദേശിച്ചു. പർപ്പടകപ്പുല്ല് നീര് മുലപ്പാലിൽ ചേർത്ത് കണ്ണുകളിൽ ധാര ചെയ്യുക. ചികിത്സ ഫലിച്ചു.
വീണ്ടും അദ്ദേഹം പൊതുരംഗത്ത് സജീവമായി. സ്റ്റേറ്റ് കോൺഗ്രസ് മുവാറ്റുപുഴ താലൂക്ക് സെക്രട്ടറിയായ അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മർദ്ദനവും തടവും പല തവണഏറ്റുവാങ്ങി.
അഞ്ച് മക്കളായിരുന്നു രാമൻ ഇളയതിന് . ഭാര്യ നേരത്തെ മരിച്ചു. നിലമ്പൂരിലെ ഭൂദാന കോളനിയിലായിരുന്നു അവസാന കാലം.
ചിത്രം – രാമൻ ഇളയതും രണ്ടാമത്തെ മകളും.
കടപ്പാട് – വിവേകോദയം മാസികയുടെ സി.കൃഷ്ണൻ ജൻമ ശതാബ്ദി പതിപ്പ്.