കേരളത്തിന്റെ സാമൂഹിക സാംസ്കാരിക തലത്തിൽ എന്നല്ല സ്വാതന്ത്ര്യസമര ചരിത്രത്തിലും എന്നും ശ്രദ്ധേയമായി കാണപ്പെടുന്ന കോഴിക്കോടും, അവിടത്തെ ജനങ്ങളുടെ ജീവിതരീതിയും , അതിലലിഞ്ഞിട്ടുള്ള സംഗീതവും , വ്യവസായത്തിന് വളക്കൂറുള്ള മണ്ണായതുക്കൊണ്ടു തന്നെ, കച്ചവടത്തിനായും
പിന്നെ കോഴിക്കോടിലെ ജനങ്ങളുടെ മനസ്സും ,
വിവിധ സംസ്ക്കാരത്തെ
സ്വാംശീകരിക്കാച്ച് ഒന്നായിത്തീരാനുള്ള കോഴിക്കോടിന്റെ പ്രത്യേകതയും വളരെ വ്യക്തമായി വിശദീകരിക്കുന്നതാണ് ഈ മിഠായിത്തെരുവ്.
സ്വാതന്ത്ര്യത്തിനു മുമ്പുള്ള ദൈനംദിന ജീവിതം വ്യവസ്ഥിതികളുടെയും ദാരിദ്ര്യത്തിന്റെയും പിടിയിൽ എന്നു മാത്രമല്ല ബ്രിട്ടീഷ് ആധിപത്യത്താലും കലുഷിതവും ദുസഹവും ആയിരുന്നുവെങ്കിൽ
സ്വാതന്ത്ര്യാനന്തര കേരളത്തിൻറെ ഭാഗമെ എന്ന നിലയിൽ തൊഴിലില്ലായ്മയും , വിദ്യാഭ്യാസമുള്ള ജനങ്ങളുടെ കുറവും , മതിയായ വിദ്യാഭ്യാസ സൗകര്യത്തിന്റെ അഭാവവും ഒക്കെ കൊണ്ട് ദുരിതം നിറഞ്ഞതായിരുന്നു ജനജീവിതം . പങ്കപ്പാട് നിറഞ്ഞ ദിനങ്ങളിൽ ചവിട്ടി നിന്നുകൊണ്ട് , ജീവിതം ‘കരുപ്പിടിപ്പിക്കാനുള്ള ഒരു നെട്ടോട്ടത്തിലായിരുന്നു ഓരോ മനുഷ്യരും .
കുറെയൊക്കെ മുന്നേറിയവരുണ്ട് , തുടങ്ങിയിടഞ്ഞുതന്നെ പകച്ചു നിന്നു പോയവരുണ്ട് ……… വഴിയിൽ കാലിടറിയവരും ഒട്ടനവധി.
മിഠായിതെരുവിന്റെ കഥയിലൂടെ, കേരളം രൂപം കൊണ്ട ശേഷമുള്ള കോഴിക്കോടിന്റെ കഥ പറയാൻ അബ്ദു , എന്ന ആഖ്യാതാവ് ഹജൂർ കച്ചേരി കഴിഞ്ഞ് വടക്ക് മാനാഞ്ചിറ മൈതാനവും… കിഴക്ക് കോട്ടപ്പറമ്പും അതിരുകളായുള്ള മിഠായിത്തെരുവിലൂടെ
നമ്മെ കൂട്ടിക്കൊണ്ട് നടക്കുമ്പോൾ , ഹലുവകളുടെയും കുരുമുളകിന്റെയും ഏലത്തിന്റെയുമൊെക്കെ സുഗന്ധം നമുക്കും അനുഭവേദ്യമാകുന്നു . വീണ്ടും മുന്നോട്ട് നടക്കുമ്പോൾ , ( പുസ്തകത്തിലൂടെ ) അതിരില്ലാത്തത്ര വൈവിധ്യവും , വേറിട്ട
ചിന്താഗതിയും ,
ജീവിത സാഹചര്യങ്ങളെയും
ചൂണ്ടിക്കാട്ടിയാണ് മുന്നോട്ട് നടക്കുന്നത്.
ഈ വായനയിൽ ചൂണ്ടിക്കാട്ടാതെയും ചിലത് നമുക്കു കാണാനാകുന്നു.
വലിയുമ്മ പറഞ്ഞു തന്ന കഥകളിലൂടെയും ചുറ്റിലെ ബിംബങ്ങളെ തൊട്ടു കാണിച്ചും ,
അബ്ദു കഥ പറയുമ്പോൾ തന്റെ ബാല്യ കൗമാര യൗവനകാലത്തിലൂടെ മൂന്നു തലമുറയുടെ യാഥാർത്ഥ്യ രൂപമാണ്, ജീവിതമാണ് നാം കാണുന്നത്.
ചെറുപ്പത്തിൽ, തന്റെ വീടിനോട് ചേർന്ന് നിന്നിരുന്ന ഹജൂർ കച്ചേരി ബ്രിട്ടീഷുകാർ പണിതതാണെന്നും അതിനുമുമ്പ് അത് സാമൂതിരിയുടെ അധീനതയിലുള്ള കെട്ടിടമായിരുന്നു എന്നും, ആ കണക്കിൽ നോക്കുകയാണെങ്കിൽ തൻറെ വീട് സ്ഥിതി ചെയ്യുന്നത് പഴയ കോവിലകത്താണെന്നും അബ്ദു അഭിമാനത്തോടെ ഓർക്കുന്നു.. അവിടത്തെ വീശു പങ്കയും അത് പ്രവർത്തിപ്പിച്ചിരുന്ന രീതിയും പുതു തലമുയ്ക്ക് കൗതുകവും അതറിയുന്നവർക്ക് ഓർമ്മ പുതുക്കലും കൂടെയാണത്.
അതുപോലെ കുറച്ചു നടന്ന ശേഷമാണ് അഞ്ചലോട്ടവും അതിന്റെ രസകരമായ സാഹസവുമൊക്കെ വിവരിക്കുന്നത്.
വീണ്ടും മുന്നോട്ടു നടക്കുമ്പോൾ നാടകകൃത്ത് വാസുപ്രദീപിന്റെ ,പ്രദീപ് ആർട്സ് ,ജോലി ലഭിക്കാൻ വേണ്ടി മതം മാറിയ കല്യാണിയും കോരനും ഒക്കെ ഇടയ്ക്ക്
മിന്നിമറയുന്നുണ്ട്.
സാമിയുടെ കാപ്പിയുടെ മണവും , തമിഴ് നാട്ടിൽ നിന്ന് രാത്രി മൊട്ടുകളുമായി വണ്ടി കേറി ട്രേയിനിലിരുന്ന് വെളുക്കുവോളം പൂ കെട്ടിത്തീരുമ്പോൾ തെരുവിലെത്തുന്ന പൂക്കാരിയും , പളനിച്ചാമിയും , പളനി ച്ചാമിയുടെ വിശപ്പടക്കാൻ
ചാപ്പാടിന് കിശു കൊടുത്ത് പിന്നെ കാണാതായ രാമച്ചവിശറിക്കാരനും ,
പല നഗരത്തിലും നാം ശ്രദ്ധിച്ചു നോക്കിയാൽ കാണാനാകുമെന്ന് ഓരോ വായനക്കാരനും
തോന്നിപ്പോകുന്നു.
തെരുവിന്റെ , അഥവാ നഗര ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവത്ത നാടോടികളും , ചെരുപ്പ്
കുത്തിയും ‘ , സർപ്പയജ്ഞവുമൊക്കെ
വലിയ അക്ഷരത്തിൽ തന്നെ ഇതിൽ വരച്ചിട്ടിരിക്കുന്നു.
കലയും സംസ്ക്കാരവും എന്നു പറയുമ്പോൾ , കോഴിക്കോടിന്റെ ആത്മാവെന്നു തൊട്ടു കാണിക്കാവുന്ന സംഗീതത്തിനും , സംഗീതോപകരണങ്ങൾ ;
തബല, ഗിറ്റാർ , ഹാർമോണിയം , വായ്പ്പാ ട്ടുപെട്ടിയും ഒക്കെ നമ്മെ രസിപ്പിക്കുന്നണ്ട്.
അബ്ദുൾ ഖാദർ എന്ന കോഴിക്കോടിന്റെ പഴയ പാട്ടുകാരൻ , ബാബുരാജ് എന്ന ബാബുക്കാ , എസ്.കെ . പൊറ്റെക്കാട്ട്, നാടകവുമായി ബന്ധപ്പെട്ടും അല്ലാതെയും താൻസൻ ക്ലബിലെത്തുന്ന, പാട്ടുകാരടക്കമുളള കലാകാരും ആസ്വാദകരിലുമൂടെ ഒരു കാലഘട്ടത്തിന്റെ കലയോടുള്ള ആവേശവും ആസ്വാദനവും , പരിമിതമായ ജീവിത സാഹചര്യത്തിലും അതെത്ര വലുതായിരുന്നു എന്നു ചിന്തിപ്പിക്കുന്നു.
ഹിന്ദുസ്ഥാനിയുടെ തുടക്കം ……….
അറബിപ്പാട്ടിന്റെ തുടക്കം……….
പരാധീനതകളിൽ നിന്ന് മുന്നേറാൻ , ശ്രമിക്കുന്ന ബേബി എന്ന കൂട്ടുകാരൻ തുടക്കം മുതൽ അബ്ദുവിന്റെ കൂടെയുണ്ടെങ്കിലും , അത്യാവശ്യ ഘട്ടത്തിലല്ലോതെ പ്രത്യക്ഷപ്പെടുന്നുമില്ല. ചിലേടത്ത് കൂട്ടുകാരനും, ഉപദേശിയും , സഹായിയുമായ ബേബി , പ്രണയ നൈരാശ്യം പിടിച്ച അബ്ദുവിനെ അതു മാറ്റാൻ കൊണ്ടെത്തിച്ച സ്ഥലത്തു നിന്ന് പേടിച്ച് വിറച്ച തൊക്കെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു…. അതു വായിച്ചു തന്നെ അറിയണം.
ആ കാലഘട്ടത്തിലെ പ്രണയം നിർമ്മലമായിരുന്നുവെന്നും , അതിന്റെ മാധുര്യത്തിന് കയ്പു കോരിയൊഴിക്കുന്ന കെട്ടുപാടുകളുടെ കുരുക്കിൽ വീർപ്പുമുട്ടി
പ്രണയത്തോട് നീതി കാട്ടാനാകാത്തവരുടെ , വിരഹം പലപ്പോഴും
ഒരു ജന്മം മൊത്തം തീരാവ്യാധിയാക്കി മാറ്റിയ
അനുഭവസ്ഥരോ , നേരറി വുള്ളവരോ നമുക്കിടയിൽ ധാരാളം ഉണ്ടാകാം.
ആത്മാർത്ഥ പ്രണയം പലപ്പോഴും ദുരന്തമാകാം
ഒന്നുകിൽ ഭയന്ന് നാടു വിടുക, അല്ലെങ്കിൽ പ്രണേതാക്കളിൽ ഒരാളെ
കെട്ടുപാടിൽ ജീവിക്കുന്ന വർ കൊല്ലുക. ഇതൊക്കെ കഥാകാരന്റെ ആത്മഗതമായി നമുക്ക് കേൾക്കാം
കോഴിക്കോടിന്റെ മണ്ണിൽ പാഞ്ചാത്യർ മാത്രമല്ല
പാഴ്സികളും പഠാണികളും , ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നിന്നുള്ളവർ കൂട്ടത്തിൽ
ബംഗാളി ഗുജറാത്തി മറാഠി ……. അങ്ങനെ പോകുന്നു.
അവരുടെ ആചാരാനുഷ്ടാനങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തതോടു കൂടി അവർ കോഴിക്കോടിന്റെ മക്കളായി…… കോഴിക്കോടു കാർ സത്യസന്ധതക്ക് പേരു കേട്ടവരാന്നെന്നും, സാമൂതിരി ഗുജറാത്തികൾക്ക് മധുര പലഹാരമുണ്ടാക്കാൻ സ്വകാര്യം അനുവദിച്ചു എന്നും അഭിമാനത്തോടെ പറയുന്നു ഈ നോവലിൽ ..
കലയും സാഹിത്യവും എന്ന പോലെ കായികവിനോദത്തിലും
തല്പരരായിരുന്നു ഈ നഗരത്തിലുള്ളവർ എന്നതിന്റെ വലിയ തെളിവാണ് നാഗ്ജി ട്രോഫി ഫുറ്റ് ബാൾ ടൂർണമെന്റ് : അതിന്റെ മനോഹരമായ ഒരു ദൃശ്യം
നൽകുന്നു അതോടനുബന്ധിച്ചുള്ള ചിത്രം .
മാനാഞ്ചിറ മൈതാനത്ത്
ഒരു അലക്കുകല്ലിനെ മന്ത്രി ഹാരമണിയിച്ച് ആദരിച്ച കാര്യം വും അതിശയോക്തിയോടെയാണ് വായിച്ചത്…. അതൊക്കെ മനുഷ്യന്റെ ദൈനം ദിനജീവിതത്തിൽ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്നു കാട്ടുന്നത് തന്നെയാണത്.
ഇടക്കിടക്ക് മനോഹരമായ ഹിന്ദി പ്പാട്ടുകളുടെ ഈരടികൾ മനസ്സിനെ സുഖാനുഭൂതിയിലേക്ക് കൊണ്ടുപോകുന്നു.
അന്നത്തെ ഗ്രാമഫോൺ ഇന്ത്യൻ സംഗീതത്തെ വളർത്താൻ ഇത്ര ജനകീയമായിരുന്നു എന്നതും നോവലിലൂടെ
മനസ്സിലാകുന്നു.
ഹിന്ദുസ്ഥാനി ഗായികമാർ തവായി ഫുകളായിരുന്നെന്നും, ദേവദാസി പാരമ്പര്യത്തിൽപ്പെട്ടവരായിരുന്നു , കർണ്ണാടക സംഗീതത്തിലെ ആദ്യപാട്ടുകാരെന്നും സംഗീത പ്രേമിയും , ഗവേഷണാത്മമായി സംഗീതത്തെ അറിയാനാഗ്രഹിക്കുന്ന വ്യക്തി കൂടിയായ ഗ്രന്ധ്രകാരൻ പറയുന്നു. ചപ്ലാംകട്ടയടിച്ചുളള വായ്പ്പാട്ടുകളും ഇതിൽ പ്രാധാന്യമർഹിക്കുന്ന വ തന്നെയാണ്.
ബാസൽ മിഷൻ കാല ക്രമത്തിൽ കോമൺവെൽത്ത് നെയ്ത്ത് ശാലയായതും , ഹജൂർ കച്ചേരി എൽ ഐ സി ബിൽഡിംഗ് ആയതും
കൂടാതെ
മദിരാശിയിലെ സെൻട്രൽ സ്റ്റേഷന്റെ മാതൃകയിലുണ്ടാക്കിയ കെട്ടിടമായിരുന്നു തീവണ്ടിയാപ്പീസ്. ആദ്യം ഹജൂർ കച്ചേരി, ഇപ്പൊ ഇതാ തീവണ്ടിയാപ്പീസിന്റെ കമാനങ്ങളും . പൈതൃകം സംരക്ഷിക്കണമെന്ന വിചാരം ഒറ്റയൊരുത്തനില്ല….. ആർ.പി. എന്ന കാഹളം പത്രമുടമ ആത്മഗതമെന്നോണം പറയുമ്പോൾ നാമോരോരുത്തരും പറയുന്ന (പറയേണ്ടുന്ന )
നൊമ്പരമായി മാറുന്നു.
ഫിദൽ കാസ്ട്രോ വലിക്കുന്ന ക്യൂബൻ സിഗറും, മൽബ്രോയും , ദിനേശ് സാധു …… അങ്ങനെയെത്ര തൊഴിലാളി മുതലാളി തർക്കങ്ങളും , കടന്നുവരുന്നു.
സാധാരണയിൽ സാധാരണ ജനങ്ങളുടെ ജീവിതത്തെ എത്ര സൂഷ്മതയോടെ , നിരീക്ഷണത്തോടെ മനസ്സിലാക്കിയാണ് നോവലിസ്റ്റ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.
ചക്കര പുകയിലയും , ചുണ്ണാമ്പ് ചിത്രവും , ജീരകം , ബുൾബുൾ മുതൽ ഗോട്ടികളിയും (ചിലയിടങ്ങളിൽ ഇത് ഗോലി കളിയാണ് ) ഇനിയുമുണ്ട് പറയാൻ…….
ബോംബെ പോലുള്ള നഗരത്തിലല്ലാതെ കാബറെ ഇത്ര പ്രചാരത്തിലുണ്ടായിരുന്നോ കേരളത്തിലെന്ന് ആശ്ചര്യത്തോടെയാണ് വായിച്ചത്. കൂടാതെ ഒരു നഗരത്തിന്റെ (തെരുവിന്റെ ) ഭാഗമായി എല്ലാക്കാലവും ഉണ്ടായിരുന്ന വണിക വൃത്തിയും അതിന്റെ സൂഷ്മതയോടെ ലേഖകൻ പറഞ്ഞു വയ്ക്കുന്നു.
ഈ തെരുവിന്റെ ഭാഗമായി നാം പരിചയപ്പെടുന്ന പല കഥാപാത്രങ്ങളും ബിംബങ്ങളും എവിടെയൊക്കെയോ കണ്ടിട്ടുള്ള വതന്നെയാണ്.
ജപ്പാൻ ചന്ദ്രനും ,ലക്കി ഹോട്ടലും കോഴിക്കോട് കാർക്ക് ഒഴിച്ചു കൂടാനാവാത്ത കാർണിവലും …. നാം ഓരോരുത്തരിലും മറ്റു പേരുകളിൽ ജീവിക്കുന്നു.
ഉരു ..കച്ചവടത്തിനായി എത്തുന്ന അറബികൾ തിരികെ
പോകുന്നവരെ കൂടെപ്പാർക്കാൻ പെൺകുട്ടികളെ കല്യാണം കഴിക്കുകയും ഏതാനും മാസം കഴിയുമ്പോൾ എന്നെന്നേക്കുമായി അറബി തിരിച്ചു പോകുന്ന
നേരം കല്യാണം കഴിച്ചവളൾക്കോ , അതിലുള്ള കുട്ടിക്കോ യാതൊരു … ബന്ധവുമില്ല എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ദാരിദ്ര്യം കൊണ്ട് പല മാതാപിതാക്കളും ചിലപ്പോൾ പെൺകുട്ടികൾ സ്വയവും തയാറിക്കുന്നത് എന്നത് ആരെയും വേദനിപ്പിക്കുന്ന സത്യമാണ്.
അതുപോലെ ഒരു പാട് കേട്ടിട്ടുള്ള വാക്കാണ് ഹിപ്പികൾ ,
പുതുമ നിറഞ്ഞ ഹിപ്പിക്കഥ ഞാനാദ്യമായി വായിച്ചറിഞ്ഞ അനുഭവവുമായി.
പട്ടമുണ്ടാക്കാൻ മാത്രം ഒരു ജന്മംജീവിച്ചു തീർത്ത സുകുമാരനും , മറ്റു പേരുകളിൽ നമുക്കിടയിൽ എന്നോ വന്നു പോയില്ലെ എന്നു തോന്നിപ്പോയി.
തെരുവിന്റെ മറുഭാഗത്തോളം എത്തിച്ചിട്ട് ,അവിടെ നമ്മൾ സാമി എന്ന കോട് വാക്കിലറിയുന്ന കറുപ്പും, ജിഞ്ചർ ബറീസ് എന്ന മദ്യവും , ചിലമ്പിയാകുന്ന കഞ്ചാവും ഒക്കെ പരിചയപ്പെടുന്നു.
ശേഷം ഗർഫിൽ നിന്നും പത്തു വർഷം കഴിഞ്ഞു വരുന്ന അബ്ദു:
ടൗൺഹാളിൽ മെഹ്ഫിൽ കേൾക്കുന്നു. നജ്ബൽ ബാബുവാണ് പാടുന്നത്. തബലയിൽ ഹരി നാരായാണൻ …… ബാബുക്കയുടെ തുടർച്ച കണ്ട് സന്തോഷം തോന്നി …….
അങ്ങനെ ഒരു പാട് മാറ്റങ്ങൾ. ചില്ലറയിൽ നിന്ന് 5 പൈസ മാറിയതറിഞ്ഞില്ലേ എന്നു
സർബത്ത് കടക്കാരൻ ചോദിക്കുമ്പോൾ
ചെറിയ സമചതുരത്തിലെ ഒരു പൈസ തുട്ടും പൂവു പോലെ അരി കുള്ള രണ്ടു പൈസ തുട്ടും മൂന്ന് കോണുള്ള മൂന്ന് പൈസ തുട്ടുകളും ധാരാളം മധുരം നിറച്ച്
മുന്നിൽ വന്നു നിന്ന് ചിരിക്കുന്നുണ്ടായിരുന്നു.
പത്തോളം ശ്രദ്ധേയമായ പുസ്തകങ്ങൾ , ഡോക്യുമെന്ററികൾ, തിരക്കഥകൾ ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ …. പ്രത്യേകിച്ചും സംഗീത പ്രാധാന്യമുള്ളവ മാധ്യമ പ്രവർത്തകനും കൂടിയായ
ശ്രീ. നദീം നൗഷാദിന്റെ
മധുരത്തെരുവ് എന്ന ഈ നോവൽ കോഴിക്കോടിന്റെ മധുരവും തിക്തവുമായകഥ , ലളിതമായ പദങ്ങളിലൂടെയും , പരിചിതമായ ആശയപ്രകടനങ്ങളിലൂടെയും ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു ശൈലിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്നതരത്തിൽ വർത്തമാന കാലത്തിൽ നിന്നും അധികം ദൂരത്തല്ലാത്ത ഒരു നഗരത്തിന്റെ സ്വഭാവവിശേഷം വരച്ചുകാട്ടിയിരിക്കുന്നു
ശ്രീ. നദീം നൗഷാദ് .
തെരുവിന്റെ ഒരു പുറംചട്ടയോട് കൂടിയ ഈ പുസ്തകത്തിനകത്ത് ഇരുപതോളം ചിത്രങ്ങൾ ,
ആശയങ്ങൾ മനസ്സിൽ ഒന്നുകൂടെ തെളിയുന്ന രീതിയിൽ മനോഹരമായി ചിത്രണം ചെയ്തിരിക്കുന്നു. ശശി മേമുറിയെന്ന ചിത്രകാരനും ഗ്രന്ഥകാരനൊപ്പം അഭിനന്ദനമർഹിക്കുന്നു.