കടലാസ് പെട്ടിയിലാണത്രേ കണ്ടത്…
പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു…
പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..
പാതി തുറന്ന കണ്ണിൽ ഭയവും…
മുറ്റത്ത് നിറയെ പൂത്തു നിന്ന ചെമ്പരത്തി ചുവട്ടിൽ നിന്ന് ഉറുമ്പുകളുടെ കോപ്പി വര കടലാസ് പെട്ടിവരെ നീണ്ടു…
വെളിച്ചം കയറാൻ മടിച്ച മുറികളിലോരോന്നിലും ആരെയോ തിരഞ്ഞു വിളിച്ച അവളുടെ ശബ്ദം പ്രതിധ്വനിച്ചു..
കിണറ്റിൻ കരയിൽ അലക്കു കല്ലിന്മേൽ മച്ചിങ്ങ കൊണ്ടൊരു കളിവണ്ടി…
ഗേറ്റിനരികെ ഉറുമ്പരിച്ച് പാതി തീർന്ന പുളിമിഠായി
പുല്ലിൽ മുയലിനെ വരച്ചു ചേർത്ത കുഞ്ഞി ചെരുപ്പ്…
ആളും ബഹളവും ഇരുളും വെളിച്ചവും കടലാസുപ്പെട്ടിക്കരികെ എത്തിയതേയില്ല..
പാതി തിന്ന നൂലപ്പം ഇപ്പം വരാന്ന് പറഞ്ഞ അവളെയും കാത്തിരിപ്പാണ്…
ഇന്ന് കണക്കിന്റെ പരീക്ഷയല്ലേ..
മലയാളം കോപ്പി കാട്ടണ്ടേ..
അസംബ്ലിയിൽ അവളല്ലേ പ്രതിജ്ഞ ചൊല്ലേണ്ടത് എന്നൊക്കെ തേങ്ങി നാലാം ക്ലാസ്സിന്റെ വാതിൽക്കൽ ആരും കാണാതെ കണ്ണു തുടച്ചു ഒരു കുഞ്ഞു കാറ്റുമാത്രം…