മൊഴിമാറ്റം : ശാന്തി
മൃദുലമായിനിയും മഴ പൊഴിയുമീ-
മണ്ണിൻ മണമിനിയു മുയരും
വിറയാർന്ന ശബ്ദത്താൽ മീവൽപക്ഷി മൊഴിയും
തടാകത്തിൽ രാത്രി തവളകൾ പാടും
വന്യമാം പ്ലം മരങ്ങളിൽ വെള്ളപ്പൂക്കൾ വിരിയും
വണ്ണാത്തിക്കിളികൾ അഗ്നിവർണ്ണത്തൂവലുകളണിയും
വേലിക്കയ്യിലിരുന്നവയുടെ കുസൃതിപ്പാട്ട് നീട്ടിപ്പാടും
എവിടെയോ രക്തം ചൊരിയുമാ കൊടിയ
യുദ്ധത്തെക്കുറിച്ചവരാരും അറിയില്ല.
ഒടുവിലായുദ്ധമൊടുങ്ങുമ്പോഴും
സാരമാക്കില്ലതൊരൊറ്റയാളും
ഒരൊറ്റയാളും മരവും കിളിയും
ഒട്ടും സാരമാക്കില്ലീ
മർത്ത്യരാശി അമ്പേ നശിച്ചാലും
വസന്തം പ്രഭാതത്തിലുണരുമ്പോഴും
നാമീ ഭൂമി വിട്ടൊഴിഞ്ഞവൾ
അറിയുക പോലുമില്ല.