ഭാഷാന്തരം: വേണു വി ദേശം
തെരുവിൽ വെച്ച് ഞാൻ അയാളെ കണ്ടുമുട്ടി.
നീളക്കുപ്പായവും ഊന്നുവടിയും, വേദനയുടെ മുഖാവരണവും
ഞങ്ങൾ അന്യോന്യം അഭിവാദ്യം ചെയ്തു.
ഞാൻ അയാളോട് പറഞ്ഞു.
“വീട്ടിലേക്കു പോരു..അതിഥിയായി.”
അയാൾ വന്നു.
പടിവാതിൽക്കൽ വെച്ചേ ഭാര്യയും കുട്ടികളും അയാളെ കണ്ടു.
അവരെ നോക്കി അയാൾ മന്ദഹസിച്ചു. അയാളുടെ വരവിൽ അവർ സന്തുഷ്ടരായി.
പിന്നീട് ഭക്ഷണമേശയ്ക്കു ചുറ്റുമിരുന്നപ്പോൾ അയാളുടെ സാന്നിദ്ധ്യം സകലരേയും ആനന്ദിപ്പിച്ചു. കാരണം അയാളിൽ നിന്നും വിശേഷപ്പെട്ടതരം നിശ്ശബ്ദതയും നിഗൂഢതയും പ്രസരിച്ചിരുന്നു.
രാത്രി അത്താഴത്തിനുശേഷം ഞങ്ങൾ നെരിപ്പോടിനരികിൽ വട്ടം കൂടി.
പിന്നിട്ട യാത്രാവഴികളെക്കുറിച്ച് ഞാൻ ഉത്സുകനായി.
ആ രാത്രിയും പിറ്റേന്നും അയാൾ എണ്ണമറ്റ കഥകൾ പറഞ്ഞു. അയാളുടെ ദിനങ്ങളുടെ തിക്തതയിൽ നിന്നാണ് ഇപ്പോൾ ഞാനെഴുതുന്നത്.
ആ കഥകളിൽ നിറയെ അയാൾ പിന്നിട്ട പാതകളിലെ പൊടിയും മൂകതയും നിറഞ്ഞിരുന്നു.
അയാളിൽ കരുണ വഴിഞ്ഞിരുന്നു.
മൂന്നു ദിവസങ്ങൾക്കുശേഷം അയാൾ വിടപറഞ്ഞു പോയി.ഒരു അതിഥി അപ്രത്യക്ഷനായതായി ഇപ്പോഴും ഞങ്ങൾക്കു തോന്നുന്നില്ല.
അയാൾ ഞങ്ങളുടെ കൂടെ തൊടിയിൽത്തന്നെയുണ്ട്.
എപ്പോഴും അകത്തേക്ക് കയറിവന്നേക്കും.