സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മതം മതേതരത്വം വര്‍ഗ്ഗീയം

ആകാംക്ഷ

ലോകത്ത് മതങ്ങള്‍ എക്കാലവും വിശ്വാസത്തിന്റെ സമഗ്രതയെ ചൂണ്ടിക്കാട്ടുന്നവയാണ്. എന്നാല്‍ അതൊരിക്കലും മനുഷ്യന്റെ സര്‍വ്വസമ്മതമായ ആശയങ്ങളില്‍ നിന്നുണ്ടായവയല്ല. മതങ്ങള്‍ വ്യാഖ്യാനങ്ങളാണ് എന്നാല്‍ സിദ്ധാന്തങ്ങളല്ല. അതിനാല്‍ യുക്തിക്ക് നിരക്കുന്ന ആശയങ്ങള്‍ കൊണ്ട് മതബോധത്തെ ആരും പരിഗണിക്കാറില്ല. അങ്ങനെ പരിഗണിക്കേണ്ട ജീവിതപ്രശ്‌നങ്ങളെ മതങ്ങള്‍ നേരിടുന്നുമില്ല. ആധുനിക ജീവിതത്തില്‍ മതം മനുഷ്യന് ആവശ്യമില്ലാതായി തീരുന്നതും അതുകൊണ്ട് തന്നെ. മതങ്ങളുടെ ലോകത്ത് മനുഷ്യന്‍ മതേതരനാവുന്നതാണ് നല്ലത്.

ഒരാള്‍ക്ക് മതേതരനാവാന്‍ എളുപ്പമാണ്. മതേതരനാവുന്നത് വലിയ സ്വാതന്ത്ര്യമാണ്. അതു നമ്മുടെ പാരമ്പര്യങ്ങളില്‍ നിന്നുളള മുക്തിയാണ്. മറ്റെല്ലാ കണ്ടീഷനിംഗില്‍നിന്നും സ്വയം മാറി തന്നോടും ലോകത്തോടും അനുഭാവപ്പെടുമ്പോഴാണ് പുതിയ കാഴ്ചപ്പാടിന്റെയും വിശുദ്ധിയുടെയും ലോകം മനുഷ്യന് തുറന്നു കിട്ടുന്നത്. അങ്ങനെയാണ് ഒരാള്‍ക്ക് തന്റെ ആര്‍ജിത സംസ്‌ക്കാരത്തിന്റെ സ്വച്ഛതയില്‍ പച്ചമനുഷ്യനായി പുലരാനാവുന്നത്. ലോകത്ത് ഒരു വിശ്വാസിയിലും ഇങ്ങനെ മതേതരനായി വളരാന്‍ സഹായിക്കുന്ന മതമില്ലന്നുള്ളതാണ് മതത്തിന്റെ അവിശുദ്ധത.

നമുക്ക് വേണ്ടത് മതാധിപത്യത്തില്‍ നിന്നുള്ള മോചനമാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നേരിടുന്ന വലിയ ഭീഷണികളിലൊന്ന് മതാധിപത്യമാണ്. പൗരോഹിത്യം കൊണ്ടു ഇത്രമാത്രം ദുഷിച്ച ഒരു സമൂഹം വേറെയില്ല. അതുകൊണ്ട് ഇപ്പോഴും മതാതീതസമൂഹത്തിന്ന് വലിയ പ്രസക്തിയുണ്ട്.

ഒരു ഗൂഢാലോചന സിദ്ധാന്തത്തിന്റെയും പിന്‍ബലമില്ലാതെ കണ്ടുകണ്ടിരിക്കെ ഒരാള്‍ വിശ്വാസിയും അവിശ്വാസിയുമായി തീരുന്നുണ്ട്. അത്ര തന്നെ വൈകാരികമാണ് മത ജാതി വര്‍ഗീയ- കൊലവിളികളും. അത് മനുഷ്യന്റെ ബോധതലത്തില്‍ ആഴത്തില്‍ തൊടുന്ന അനുഭവങ്ങളും മുറിവുകളുമാണ്..

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രെണ്ട് ഓഫ് ഇന്ത്യ നടത്തിയ റാലിയില്‍ ഒരു പത്തു വയസ്സുക്കാരനെ കൊണ്ടു വിളിപ്പിച്ച മുദ്രാവാക്യം കേരളം വലിയ വേദനയോടെയാണ് കേള്‍ക്കുന്നത്, കേള്‍ക്കേണ്ടത്. കുട്ടി പറഞ്ഞ കൊള്ളാത്ത മുദ്രാവാക്യം രൂപമെടുത്തിരിക്കുന്നത് മതവര്‍ഗീയതയില്‍ നിന്നുതന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂംബൈ നഗരത്തിലെ ഒരു ജനവാസകേന്ദ്രത്തിലാണ് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കേരളത്തിലും അത് ചുമരെഴുത്തായിമാറി. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യവും ഇസ്ലാമിന്റെ അന്ത്യം ഇന്ത്യയില്‍ തന്നെ എന്ന മറുവചനവും കെട്ടടങ്ങാത്ത വിഭാഗീയതയുടെ വിഷബീജങ്ങളായിമാറി. ഒന്നുറപ്പാണ്, ഹിന്ദുമുസ്ലിം വര്‍ഗീയതയുടെ കടുത്ത മുറിവുകള്‍ ഇന്നും ഇന്ത്യന്‍ ജീവിതത്തില്‍ മായാത്ത അടയാളമായി നില്‍ക്കുന്നു. അത് മാറ്റാനുള്ള മരുന്നാണ് നമ്മുടെ രാഷ്ട്രീയ സംവിധാനത്തിലൂടെ കിട്ടേണ്ടത്.

ജീവനോപാധികളില്ലാത്ത കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണിയിലും മുഴുപട്ടിണിയിലും ഇവിടെ ജീവിക്കുന്നുണ്ട്. തൊഴില്‍ രഹിതരും രോഗികളും കുടിയിറക്കപ്പെട്ടവരുമായ ലക്ഷങ്ങള്‍… ശുദ്ധജലക്ഷാമം, പാര്‍പ്പിട സൗകര്യക്കുറവ്, പ്രകൃതിക്ഷോഭം, കാര്‍ഷികവിപണിയിലെ മാന്ദ്യം എല്ലാം ഇന്ത്യനേരിടുന്ന വലിയ പ്രതിസന്ധികള്‍ തന്നെ. ഇതൊന്നും കൂടാതെ, നമ്മുടെ രാഷ്ട്രീയമായ അസ്ഥിരത, അഴിമതി, ഉദ്യോഗസ്ഥമേധാവിത്വം എന്നിവ ഇന്ത്യനവസ്ഥയുടെ ദയനീയ ചിത്രങ്ങളാണ്.
ഒന്നുറപ്പിക്കാം, ഇവിടെ പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിനുമല്ല, നമ്മുടെ മനുഷ്യര്‍ കുരുതികൊടുക്കപ്പെടുന്നത്.

ഗുജറാത്ത് കലാപം, ബാബറിമസ്ജിത് അക്രമങ്ങള്‍…ഇന്ത്യയില്‍ നടന്ന മറ്റ് കൂട്ടകൊലകള്‍ ഇവയിലൊക്കെ ബലിയാടായ മനുഷ്യര്‍ പകുതിയും ചോരവീഴ്ത്തിയത് ഒരു മതബോധത്തിന്റേയും അടിസ്ഥാനത്തില്ല. ആലപ്പുഴയില്‍ റാലിയില്‍ പങ്കെടുത്ത പത്തുവയസ്സുകാരന്റെ ‘വിവേക’മെന്താണോ, അതുപോലുള്ള ഒരു ‘വിവേകം’ കൊണ്ടുപ്രതികളായവരാണവര്‍. ആരാണ് കൊലചെയ്യുന്നത്, ആരാണ് കൊള്ളിവയ്ക്കുന്നത്. ആര്‍ക്ക് വേണ്ടിയാണിത്?
ദൈവങ്ങളെ വെറുതെ വിടുക. അവര്‍ അന്യമത വിശ്വാസികളെ കൊലചെയ്യാനായി പിറന്നവരല്ല.

വിഭജനകാലത്തെ വര്‍ഗ്ഗീയകലാപം മുതല്‍ ഇന്ത്യകണ്ട ഒരു വയലന്‍സിലും പരിഹരിക്കപ്പെട്ട അടിസ്ഥാനപ്രശ്‌നങ്ങളൊന്നുമില്ല. ഇന്ത്യയില്‍ ആളെണ്ണത്തിന് ആരാധിക്കാന്‍ അമ്പലങ്ങളും പള്ളികളുമുണ്ട്. ഓരോ മതക്കാരനും അവരവരുടേതായ പള്ളിയും അമ്പലങ്ങളും. എന്നിട്ടുമെന്തേ ദൈവഹിതത്തെ മാനിക്കാത്ത മനുഷ്യര്‍ ഇവിടെ എണ്ണത്തില്‍ കൂടിപോയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴകി, കാലഹരണപ്പെട്ട വിശ്വാസങ്ങളില്‍ നിന്നാണ് ഓരോ ആരാധനാലയങ്ങളിലേയും മണികള്‍ മുഴങ്ങുന്നത്. ആര്‍ക്ക് വേണ്ടിയാണിത് മുഴങ്ങുന്നത് ?

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…