
നായിക്കൾ ഓരിയിടുന്ന ഒച്ചയും കതകിന്റെ സാക്ഷ വലിക്കുന്ന ശബ്ദവും കേട്ടാണ് രവീന്ദ്രൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.ഇതൊരു പതിവാണ്. എന്നത്തേയും പോലെ അയാൾ ഇന്നും രാത്രി ഒരു മണിക്ക് കിടക്കയിൽ എണീറ്റിരുന്നു.തന്റെ അമ്മാവന്റെ മകൻ സൂരജ് രാത്രിയിൽ ഇതിപ്പോ സ്ഥിരം പണിയാണ്.
“ഇവനിത് എങ്ങോട്ടാണ് ഈ സമയത്ത് കതക് തുറന്ന് ഇറങ്ങി പോകുന്നത്. ചെറുക്കൻ പ്ലസ്ടൂവിലായതെ ഉള്ളൂ.അടുത്ത് വരുമ്പോ സിഗരറ്റിന്റെ മണമാണ്.ഇനി വല്ല കഞ്ചാവും വലിക്കുന്നുണ്ടാവോ. ഇന്ന് എന്തായാലും ഞാനുമൊന്ന് പോയേച്ചും വരാം.ഇവന്റെ പരിപാടി എന്താണെന്ന് അറിയണമല്ലൊ.”
രവീന്ദ്രൻ അതും മനസിൽ കരുതി സൂരജിന്റെ പിന്നാലെ പതുങ്ങി ചെന്നു.
“ടാ നിക്കടാ അവിടെ. ” രവീന്ദ്രൻ.
“ഹാ.!! എന്താ രവിയണ്ണാ’
സൂരജ് ഞെട്ടി തിരിഞ്ഞ് പരുങ്ങലോടെ ചോദിച്ചു.
“നീ കുറച്ച് ദിവസായിട്ട് രാത്രിയിലിതെങ്ങോ ട്ടാ ഇറങ്ങി പോകുന്നെ.?” രവീന്ദ്രൻ.
സൂരജ് പുച്ഛത്തോടെ രവീന്ദ്രനെ നോക്കി ചിരിച്ചു.
പെട്ടെന്ന് സൂരജിന്റെ കൈയിൽ എന്തോ മറയ്ക്കുന്നതായി രവീന്ദ്രൻ കണ്ടു.
“എന്താടാ നിന്റെ ഉദ്ദേശം? നിന്റെ ഭാവി നീ നശിപ്പിക്കരുത് സൂരജെ… അമ്മാവനെയും അമ്മായിയെ ഓർത്തെങ്കിലും നീ വേണ്ടാത്ത പണിക്ക് പോകരുത്.അവരെ ഒറ്റക്കാക്കരുത്.” രവീന്ദ്രൻ.
“തൂ ഫ്… ഞാനും നിങ്ങളും ഇപ്പൊ ഇവിടെ ഉള്ളവരെല്ലാം ഒറ്റയ്ക്കാണ്. എന്നെ നിങ്ങളൊറ്റ ഒരുത്തനാ ഒറ്റയ്ക്കാക്കിയത്. ഹോ.. നിങ്ങളെല്ലാം മറന്നു അല്ലെ. ഹും.. ഇനിയിപ്പോ എന്ത് മറവി എന്ത് ഓർമ്മ.”
സൂരജ്.
നീയെന്താടാ പുലമ്പുന്നെ, എന്റെ സ്വഭാവം മാറ്റിക്കരുത്. ഞാനെന്ത് ചെയ്തെന്നാ?
സൂരജ് പിന്നെയും രവീന്ദ്രന്റെ മുഖത്ത് നോക്കി പുച്ഛിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: “രവിയണ്ണാ നിങ്ങളൊന്ന് തിരിഞ്ഞ് നോക്കിക്കെ.”
രവീന്ദ്രൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.
കുറെ ആളുകൾ അടുത്തടുത്ത് നിരന്നു കിടക്കുന്നു. എല്ലാവരും സർവ്വ സാമ്യതയോടെ വെള്ളത്തുണി പുതച്ചിട്ടുണ്ട്.
അത് കണ്ട് രവീന്ദ്രൻ പെട്ടെന്ന് സൂരജിന് നേർക്ക് തിരിഞ്ഞപ്പോൾ അവന്റെ നയനങ്ങൾ തിളങ്ങി. കൃഷ്ണമണി ഉള്ളിലോട്ട് ചുരുങ്ങി. മുഖം വിളറി വെളുത്തു. രവീന്ദ്രൻ പെട്ടന്ന് അലറി നിലവിളിച്ചു. “ആാാാാ…..”
“രവിയണ്ണാ പേടിക്കണ്ട.എനിക്ക് ദേഷ്യം വന്നത് കൊണ്ടാണ് മുഖത്ത് രൂപം മാറിയത്.” സൂരജ്.
സൂരജ് രവീന്ദ്രന് കുറച്ച് അടുത്തേക്ക് വന്ന് ഒരു ബോർഡ് ചൂണ്ടി കാണിച്ചു. അതിൽ മഞ്ഞ ബൾബിന്റെ പ്രകാശത്തിൽ ‘മോർച്ചറി’ എന്ന് എഴുതിയിരുന്നു.
”അണ്ണാ നമ്മളൊക്കെ ഇപ്പൊ നിഴൽ പോലുള്ള പ്രേത രൂപങ്ങളാണ്. ചില കാര്യങ്ങൾ മറക്കും ഓർക്കും. ജീവിച്ചിരിക്കുകയാണെന്നോ മരിച്ചു പോയോ എന്ന് പോലും അറിയാൻ കഴിയില്ല. എനിക്കിപ്പൊ ഈ ജീവിതം ശീലമായി.ഇഷ്ടമുള്ളിടത്ത് കിടക്കാം പോകാം ഇരിക്കാം. അങ്ങനെ അങ്ങനെ…”
അത് പറയുമ്പോൾ സൂരജിന്റെ മുഖം സാധാരണ ജീവനുള്ള മനുഷ്യന്റെ പോലെ ആയി.
സന്ദേഹിക്കുന്ന മട്ടിൽ രവീന്ദ്രൻ സൂരജിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
“എന്തുപറ്റി ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെ മരിച്ചുപോയെന്ന്. ഞാനും നിങ്ങളും എങ്ങിനെയാ മരിച്ചതെന്ന് ഒന്ന് ഓർത്ത് നോക്കിയെ.” സൂരജ്.
” എനിക്കൊന്നും ഓർക്കാൻ മേലാ…. നമ്മൾ മരിച്ചു പോയെന്നോ.” രവീന്ദ്രൻ.
സൂരജിന്റെ തണുത്ത് മരവിച്ച കൈകൾ രവീന്ദ്രന്റെ കൈയിൽ തൊട്ടു.
*******
“രവിയണ്ണാ വേണ്ട. നിങ്ങൾ മാസ്ക്ക് വെച്ചിട്ട് പോ. വെറുതെ പണി വാങ്ങരുത്.”സൂരജ്.
“ഒന്ന് പോട ചെക്കാ… ഇതൊക്കെ നാല്പത് വയസ്സിന് മുകളിലുള്ളവർക്കും ചാവാൻ കിടക്കുന്ന കുറെ കിഴട്ട് കിഴവൻമാർക്കും കിഴവികൾക്കും മാത്രമെ വരൂ..”
*******
തണുത്ത് മരവിച്ച കൈകൾ രവീന്ദ്രന്റെ കൈയിൽ നിന്നും സൂരജ് എടുത്തു മാറ്റി.
”ഇപ്പൊ ഓർമ്മയുണ്ടോ നമ്മൾ എങ്ങനെ മരിച്ചുവെന്ന്. ” സൂരജ്.