സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചാരുലത

എലൈൻ

                                     

                                                   

അമ്പലത്തിനു വളരെ അടുത്തായിട്ടാണ് തെക്കേപ്പാട്ടു വീട്. അമ്പലത്തിലേക്ക് എത്തും മുൻപ് ഇടത്തേയ്ക്കുള്ള വഴി അവസാനിക്കുന്നത് ആ തറവാട് വീടിനും അതിൻ്റെ  പിറകു വശത്തു ഒരു നൂറ് മീറ്റർ മാറിയുള്ള കുളത്തിൻ്റെ  പടവിലേക്കുമാണ്. സ്വത്തു തർക്കം കാരണം ബന്ധുക്കളും അനന്തര അവകാശികളും ഒക്കെ വിദേശത്തും മറ്റുമാണ്. ആകെ ഉണ്ടായിരുന്ന കാര്യസ്ഥൻ കിടപ്പിൽ ആയതോടെ തറവാടിൻ്റെ  നടത്തിപ്പിലൊക്കെ ഭംഗം വന്നു. അമ്പലത്തിൽ വരുന്നവർ ആരും തന്നെ പൊതുവെ ആ വഴിക്കു വരാറില്ല. വാക മരങ്ങൾ കൊണ്ട് മൂടിയ ആ വഴിക്ക്‌ വേനലിൽ പൂത്തു കഴിയുമ്പോൾ ഒരു നിഗൂഢ ഭംഗിയാണ്. ആ വശ്യമായ കാഴ്ചയാണ് എല്ലാ തവണയും സേതുവിനെ അങ്ങോട്ടേക്ക് ഉൾവിളിക്കുന്നത്. പകലിൻ്റെ വിരസത മാറാനായി ആ കൽപടവിൽ വന്നു ഇരിക്കുമ്പോൾ വാക മരങ്ങൾ അവനു വേണ്ടി കുളത്തിലേക്കു പൂക്കൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ തീർക്കാറുള്ളതായി തോന്നും. അവൻ്റെ ഈ രഹസ്യ സങ്കേതത്തെ പറ്റി അറിവുള്ളതു ഒരാൾക്ക് മാത്രമാണ്… ചാരുലത. പക്ഷെ ഒരിക്കൽ പോലും അവൾ ഇവിടേയ്ക്ക് വന്നിട്ടില്ല. അവൾ ഇടയ്ക്കു പറയാറുണ്ട് സേതുവിൻ്റെ    ഒളിയിടം കാണണമെന്ന്.  ജോലിക്കു ഇടയിൽ എഴുത്തു തടസ്സപ്പെടുമ്പോഴാണ് ആഴ്ചവട്ടത്തിൻ്റെ അവസാനം നാട്ടിലേക്ക് വരുന്നത്. അങ്ങനെ വരുമ്പോൾ കുറച്ചു നേരം അവിടെ വന്നു ഇരിക്കും. അവിടെ നിന്ന് ഒരു അദൃശ്യമായ ഊർജ്ജം കിട്ടുന്നത് പോലെയാണ്.

ഇത്തവണ അമ്പലത്തില്‍ ഉത്സവം പ്രമാണിച്ചു ഒരാഴ്ചത്തെ അവധി എടുത്തു ആണ് വീട്ടിലേക്കു വണ്ടി കയറിയത്. ഉത്സവം കാണാൻ ചാരുവും വരുന്നുണ്ട്. കുറച്ചു ആയി അവളെ കണ്ടിട്ട്. അവൾ എം എഡിന് ചേർന്നത് പാലക്കാട്ടെ കോളേജിലാണ്. അത് കൊണ്ട് പ്രണയം ഫോൺ വിളികള്‍ മാത്രമായി ഒതുങ്ങി. ഞങ്ങളുടെ കാര്യം ഈ നാട്ടിൽ അറിയുന്നത് കിച്ചാമണിക്കു മാത്രമാണ്. ഒന്നാം ക്ലാസ് മുതൽ ഉള്ള കൂട്ടുകെട്ടാണ് അവനുമായി. പറഞ്ഞു വന്നാൽ കിച്ചയുടെ അകന്ന ബന്ധു കൂടിയാണ് ചാരു. സ്കൂൾ കാലം കഴിഞ്ഞു പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ചാരു എന്നെ പരിചയപ്പെടുന്നത്. അന്ന് ഞങ്ങൾ അവിടെ തന്നെ ഡിഗ്രി രണ്ടാം വർഷമായിരുന്നു. അവിടെ വച്ചു തുടങ്ങിയ പരിചയം പിന്നീട് എപ്പോഴോ പ്രണയമായി. പോരാത്തതിന്‌ ചാരുവിൻ്റെ  ചേച്ചിയെ വിവാഹം കഴിച്ചതും ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു സുഹൃത്താണ്. അപ്പോൾ പിന്നെ എൻ്റെ  നാട്ടിലേക്ക് വരാൻ അവൾക്കു പ്രത്യേകിച്ചു മറ്റു കാരണങ്ങൾ കണ്ടു പിടിക്കേണ്ടി വന്നില്ല.

ഇന്ന് വൈകിട്ട് അമ്പലത്തിൽ വരുമ്പോൾ കുറച്ചു നേരത്തെ വരണമെന്ന്  പറഞ്ഞിട്ടുണ്ട്. കുളപ്പടവിലേക്കുള്ള വഴിയും അവൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ട്. താൻ അവിടെ കാത്തു നിൽക്കുന്നുണ്ടാവും എന്ന് അവൾക്കു അറിയാം. കേൾക്കുന്നത് എങ്കിലും വാക മരങ്ങളുടെ പാത പിന്നിട്ടു ഈ കുളപ്പടവിൽ എത്തിയാൽ മറ്റേതോ ലോകത്തു എത്തിപ്പെട്ടത് പോലെയൊരു ശാന്തത ആണ്. നേരം ഇരുട്ടും മുൻപ് വന്നാലേ താൻ വാചാലനായി പറയാറുള്ള ഈ   കുളപ്പടവിൻ്റെ   ഭംഗി അറിയാൻ അവൾക്കു കഴിയൂ.

ഏതൊക്കെയോ ചിന്തകളിലാണ്ടു പോയ സേതു, സന്ധ്യ മയങ്ങിയ നേരത്തു അവൾ പിന്നിൽ വന്നു നിന്നതു അറിഞ്ഞില്ല. അവൻ്റെ കണ്ണുകൾ പിന്നിൽ നിന്നും പൊത്തിക്കൊണ്ടു അവൾ ചിരിച്ചു. മുല്ലപ്പൂ ഗന്ധം തിരിച്ചറിഞ്ഞിട്ടു എന്ന വണ്ണം അവനും ചിരിച്ചു കൊണ്ട് എഴുന്നേറ്റു. അങ്ങോട്ടേക്ക് ആരും തന്നെ അപ്പോൾ വരില്ല എന്നതിൻ്റെ  ധൈര്യത്തിൽ സേതു അവളെ തന്നിലേക്ക് അടുപ്പിച്ചു. എത്രയോ നാളുകൾക്കു ശേഷമാണ്  അങ്ങനെ ഒരു കൂടിക്കാഴ്ച്ച. അപ്പോൾ പിന്നെ ഓർമ്മകൾക്ക് ഇരട്ടി മധുരം ആയിക്കോട്ടെ എന്ന് നിനച്ചു അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു തെരു തെരെ ഉമ്മ വച്ചു. ആ ഇരുട്ടിലും അവളുടെ ചിരി അവരുടെ നിമിഷങ്ങളെ പ്രകാശപൂരിതമാക്കി. പടവിനോട് ചേർന്നുള്ള പുറത്തെ ഭിത്തിയിൽ ചേർന്ന് നിന്ന അവളിലേക്ക്‌ ചായുന്ന നേരം അവളുടെ ഗന്ധം തൻ്റെ  സിരകളെ ചൂട് പിടിപ്പിക്കുന്നത് അവനു ഒളിക്കാൻ ആയില്ല. അതറിഞ്ഞിട്ട് ആകണം അവൾ തോന്നോടു കുറച്ചും കൂടി ശക്തിയായി ചേർന്ന് നിന്നത്. ഓരോ നിമിഷങ്ങൾക്കും കാത്തിരിപ്പിൻ്റെ  വില നൽകിയതിൽ സേതു ഉള്ളിലെ സന്തോഷിച്ചു.

പെട്ടെന്ന് അകലെ നിന്നും “സേതു… ” എന്നാരോ നീട്ടി വിളിക്കുന്നതു കേട്ടു. കിച്ചാമണിയാണ്… “ശ്ശൊ… അവനു വിളിക്കാൻ കണ്ട നേരം” ഉള്ളിൽ  കിച്ചനെ തങ്ങളുടെ പ്രണയ നിമിഷങ്ങളെ കൊന്നതിനു പഴിച്ചു കൊണ്ട് അവളെ അവിടെ തന്നെ നിർത്തി പെട്ടെന്ന് അവൻ പുറത്തേക്കു നടന്നു.

“എന്താടാ കിച്ചാ?”

“നീ ഈ ഇരുട്ടത്ത് എന്തെടുക്കുകയാ എൻ്റെ  സേതു? എത്ര നേരമായി നിന്നെ വിളിക്കുന്നു. നിനക്കാ ഫോൺ ഒന്ന് എടുത്തു കൂടേ? നീ ആ പാവം ചാരുവിനെ തീ തീറ്റിച്ചു. അവള് വിളിച്ചാലെങ്കിലും നിനക്ക് ആ ഫോൺ എടുത്തു കൂടെ? എടാ… അവളുടെ അച്ഛന് തീരെ സുഖമില്ലാന്നു വിളിച്ചു പറഞ്ഞിട്ട് അവരേല്ലാം കൂടി അങ്ങോട്ട് പോയി. നിന്നെ കാണാൻ വരാൻ പറ്റില്ല. നീ കാത്തു നിൽക്കണ്ടാന്നു പറയാനാണു വിളിച്ചത്. നിന്നെ വിളിച്ചു കിട്ടാതെ പാവം വിഷമിച്ചു.”

കിച്ചൻ ഇത്രയും പറഞ്ഞൊപ്പിക്കുന്നതിനു ഇടയിൽ സേതു വഴിയിൽ സ്തബ്ധനായി നിന്നത് കിച്ചൻ പെട്ടെന്ന് അറിഞ്ഞില്ല. “നീയെന്താ… പന്തം കണ്ട പെരുച്ചാഴിയെ പോലെ അവിടെ തന്നെ നിൽക്കുന്നത്?” സേതുവിൻ്റെ മുഖത്തേയ്ക്കു ടോർച്ചു അടിച്ചു കൊണ്ട് കിച്ചൻ തിരക്കി. സേതു താൻ പറയുന്നത് ഒന്നും തന്നെ കേൾക്കുന്നില്ലെന്നു മനസിലായ കിച്ചൻ തിരികെ ചെന്ന് അവൻ്റെ കയ്യും പിടിച്ചു മുന്നോട്ടേക്കു നടന്നു. ചാരു എന്ന് കരുതി താൻ ആ ഇരുട്ടിൻ്റെ മറവിൽ പുണർന്നു ആരെന്ന പ്രഹേളികയ്ക്കു ഉത്തരം കണ്ടെത്താൻ ശ്രമിക്കവേ കിച്ചാമണി പറഞ്ഞ തെക്കേപ്പാട്ടെ കുളക്കടവിൽ വർഷങ്ങൾക്ക് മുൻപ് ദുർമരണത്തിൻ്റെ പഴങ്കഥയ്ക്കു കാതോർക്കാൻ വിട്ടുപ്പോയി.

(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…