വിവർത്തനം : എം.എ കാരപ്പഞ്ചേരി
(മൊറോക്കോയിൽ നിന്നുള്ള ഒരു സന്ദർശകനാണ് എന്നോട് ഇങ്ങനെ പൂർവ്വകഥ പറഞ്ഞത്. അവിടെ ചില ഗോത്രവർഗ്ഗക്കാർക്കിടയിൽ ആദിപാപത്തെക്കുറിച്ച് വേറിട്ടൊരു സങ്കല്പമാണുള്ളത്.)
ഹവ്വ ഏദൻ തോട്ടത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. പാത്തും പതുങ്ങിയും സർപ്പവും അവൾക്കൊപ്പം ഇഴഞ്ഞുകൊണ്ടിരുന്നു.
അവൻ അവൾക്കുനേരെ ഒരാപ്പിൾ വെച്ചുനീട്ടി
“ ഇതാ ഈ ആപ്പിൾ തിന്നു.” ദൈവകല്പനയോർത്ത് അവൾ അത് നിരസിച്ചു.
സർപ്പം പറഞ്ഞു:
” ഇത് തിന്നു,ആദമിന്റെ മുന്നിൽ കൂടുതൽ സുന്ദരിയാവാൻ ഇത് തിന്നണം. “ ഇല്ല. എനിക്കതിന്റെ ആവശ്യമില്ല എന്റെ പുരുഷന് ഞാനല്ലാതെ മറ്റൊരു സ്ത്രീയുമില്ല”
സർപ്പം ചിരിച്ചുകൊണ്ട് പറഞ്ഞു :
“ തീർച്ചയായും ഉണ്ട്. അവൾ നിന്നേക്കാൾ സുന്ദരിയാണ്.”
ഹവ്വ തന്നെ വിശ്വസിക്കില്ലെന്ന് കണ്ടപ്പോൾ അവൻ അവളെ കുന്നിൻ മുകളിലുള്ള ഒരു കിണറ്റിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി
“ ഈ കിണറ്റിലേക്ക് നോക്കു. അവൾ അതിനടിയിലുണ്ട്. ആദം അവളെ അവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത്.”
ഹവ്വ കിണറ്റിലേക്ക് എത്തിനോക്കിയതും സ്വന്തം പ്രതിരൂപം വെള്ളത്തിൽ പ്രതിഫലിച്ചു. അതീവസുന്ദരിയായ ഒരു യുവതി.പിന്നെ ഒട്ടും താമസിച്ചില്ല.
ഹവ്വ സർപ്പത്തിൽ നിന്ന് പഴം വാങ്ങി തിന്നു.
സ്വർഗത്തിലേക്ക് തിരിച്ചെത്താനുള്ള ഉപായവും പ്രസ്തുത ഗോത്രക്കാർക്കിട യിൽ പ്രചാരത്തിലുണ്ട്. വെള്ളത്തിൽ തെളിഞ്ഞുകാണുന്ന സ്വന്തം പ്രതിരൂപത്തെ ഭയപ്പെടാതെ തിരിച്ചറിയുന്ന ആർക്കും സ്വർഗത്തിൽ തിരിച്ചെത്താനാവുമത്രെ.