ഇല്ലിനി
മരങ്ങൾ മിണ്ടാതെ നിൽക്കില്ല,
ഉടലോടെ കരിയും മുൻപ്.
പറയേണ്ട കഥകൾ കവിയുമ്പോൾ …
മരങ്ങൾ പറയുമ്പോൾ
നമ്മൾ ഇളിഭ്യരാകും.
ഇലകൊണ്ടുപോലും
ഉടുക്കാനാകാതെ…
ചരിത്രാതീതത്തോളം,
അർമ്മാദിയ്ക്കുന്ന ഹുങ്കാരവേരുകൾ പൊട്ടി
പെരുവഴിയിൽ
കമിഴ്ന്നടിയും …
മരങ്ങളുടെ കഥയിൽ പാറുന്ന പൂമ്പാറ്റകളെ കണ്ടോ ?
ധൈര്യമോടെ
പൗരാണികമായ പുളളിയുടുപ്പുകൾ കുടഞ്ഞ്, അവ
പൂക്കാലങ്ങളുടെ ആഴമിറങ്ങുന്നു…
ഒരുപാട്മേഘങ്ങൾ കണ്ട ഉറപ്പോടെ,
വണ്ടുകളുടെ ചട്ട
പൂമ്പൊടിമേലിരുന്ന് കനപ്പെട്ടേയ്ക്കും…..
കിളിക്കൂട്ടിൽ വിരിഞ്ഞു ചാടുന്ന കുഞ്ഞുങ്ങളുടെ
ചുഴിഞ്ഞു നോട്ടം
ഉള്ളതിലേറ്റംതുഞ്ചു മേഘത്തെ…..!
അടിക്കാലിൽ കിളിർത്ത നഖങ്ങൾ കൊണ്ട്,
പുഴുക്കളും, കൃമികളും
ആയിരത്താണ്ടുകാലത്തെ നഷ്ടങ്ങൾ,
മാന്തിയെടുക്കും….
മരങ്ങളുടെ കഥ പറച്ചിൽ തീരുമ്പോൾ,
ചരിത്രത്തിൽ നാം പടയാളികൾ അല്ലാതാകും…
മരച്ചുള്ളിയിൽ
മൊരിഞ്ഞുവെന്ത ആദ്യത്തെ രുചി
ഛർദ്ദിച്ചവശമായ്കിടക്കും …
മരം നിന്നതു കൊണ്ട്, മാത്രം
അഴകുലഞ്ഞ നദിക്കരകൾ തന്ന,
കനികളുടെ വിത്തളിഞ്ഞു പോകും…
മരത്താൽ തുഴയപ്പെട്ടതോണികൾ
കൊടുങ്കാറ്റിനാൽ ദിക്കുമുട്ടും…
മരച്ചോട്ടിലേയ്ക്ക്
കയറിപ്പോയ വെയിൽ വിശ്രമങ്ങൾക്ക് കുളിച്ചാൽ തീരാത്ത വിയർപ്പു നാറ്റം
ഇലവേരരഞ്ഞു വന്നിട്ടും
‘എന്റേ ‘തെന്ന് പതകൊണ്ട മരുന്നെണ്ണകൾ
ആളെക്കൊല്ലികളാകും …
കേൾക്ക്,
മരങ്ങൾ മടിയിലിരുത്തി
പഠിപ്പിച്ചതുകൊണ്ട്
നമ്മുടെ പൂർവ്വികർ ഗംഭീരമായി തത്ത്വം പറഞ്ഞത്.
വെറുതെ വിട്ടില്ല മരങ്ങൾ
ബുദ്ധനെപ്പോലും