ഒരു മരം കടന്നു വരുന്നു
വണങ്ങിക്കൊണ്ടു പറയുന്നു
ഞാൻ, ഒരു മരം.
ഒരു ഇരുണ്ട കണ്ണുനീർ തുള്ളി
മാനത്തു നിന്ന് വീഴുന്നു
പറയുന്നു
ഞാൻ ഒരു പക്ഷി .
ഒരു ചിലന്തിവലയ്ക്കടിയിൽ നിന്ന്
സ്നേഹം പോലെ എന്തോ ഒന്ന്
അരികിലേക്ക് വന്ന് പറയുന്നു
ഞാൻ നിശ്ശബ്ദത .
പക്ഷെ ഒരു ബ്ലാക്ക് ബോർഡിനരികിൽ
നീണ്ടുനിവർന്നു കിടക്കുന്ന
കയ്യില്ലാക്കുപ്പായം ധരിച്ച
ഒരു ദേശീയ ജനാധിപത്യക്കുതിര ആവർത്തിക്കുന്നു
നാലുപാടും ചെവി കൂർപ്പിച്ചു കൊണ്ട്
ചർവ്വിത ചർവ്വണം ചെയ്യുന്നു
ഞാൻ ചരിത്രത്തിന്റെ യന്ത്രം
നമ്മളേവരും
സ്നേഹിക്കുന്നു
പുരോഗതിയെ
ധീരതയെ
യോദ്ധാക്കളുടെ ക്രോധത്തെ .
ക്ലാസുമുറിയുടെ വാതിലിനടിയിൽ
ഒലിച്ചിറങ്ങുന്നു
ചോരയുടെ നേർത്ത നീരൊഴുക്ക്.
ഇവിടെ തുടങ്ങുന്നു
നിരപരാധികളുടെ
കൂട്ടക്കൊലകൾ.
വിവ: പ്രതാപൻ .