സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചില യാത്രകൾ ഇങ്ങിനെയാണ്…….

മാടായി സുരേഷ്


വാഹനങ്ങളാൽതീർത്ത തുരങ്കപാതയിലൂടെ
രണ്ടു പേർ സ്കൂട്ടിയിൽ
മഴയെ നോക്കി ചിരിക്കുന്നു
കുടയില്ലായ്മയുടെതണുപ്പിൽ .
മഴവിരലുകളാൽ മറ്റു ശകടങ്ങളുടെതകരപാളിയിൽ തബലയായ് കൊട്ടിക്കയറി ഗസ്സൽ

സന്ധ്യ,യിലാരോഹണ വരോഹണങ്ങളിലൂടെ ഗിയർ മാറ്റി, വേഗതയും വയലിൻ തന്ത്രികളിൽ സ്വരങ്ങളുതിർക്കും ഞാൺ പോലെ..

കൊട്ടാരങ്ങൾ പിളർന്നു പണിത ദേശീയപാതയിൽ ,വല്ലഭപട്ടണത്തിലൂടെ;പുഴ നിവർത്തിപ്പിടിച്ച കുടയാം പാലത്തിൻ മുകളിലൂടെ
രണ്ടു പേർ സ്കൂട്ടിയിൽ

ഷിഫ്റ്റുകൾ കുറഞ്ഞു കുറഞ്ഞു കരിമ്പുകയുന്തും പ്ലെെവുഡ് പുകക്കുഴലിലൂടെ തൊഴിൽ പോയ യാത്മാക്കളുടെ കരഞ്ഞു കലങ്ങിയയുള്ളമായ് പുഴയൊഴുകും പോൽ രണ്ടു പേർ സ്കൂട്ടിയിൽ

ഒന്നു കുറേ നാല്പത് തൈയ്യ മാടിയ മണക്കാടൻ ഗുരുക്കളുടെ കണ്ണുകളിൽ മുങ്ങിക്കുളിക്കുന്നു .
മുഖത്തെഴുതുന്നു, കൈവിളക്കിൻ വെട്ടത്തിൽ
ഉറഞ്ഞാടി,യവർ യാത്ര തുടരുന്നു…..

ഗർഭാലസ്യ വയൽക്കര, തിളങ്ങും പച്ച, മഞ്ഞിൽ പുതച്ച മലമേടുകൾ
കർക്കിടകം കുത്തിക്കലക്കിയ പുഴയോരങ്ങൾ
വെയിൽ നീർതേടും കുടങ്ങളുമായവർ
രണ്ടു പേർ സ്കൂട്ടിയിൽ
വട്ടം ചുറ്റുന്നു കുറ്റിക്കു കെട്ടിയ തോണിപോൽ.

അവരന്യോന്യം മിണ്ടിയും കേട്ടും; താങ്ങാകുന്നു, തണലും.. പ്രതീക്ഷയെകറന്നു പൈമ്പാലു കുടിക്കുന്നു

കൊയ്തൊഴിഞ്ഞ വയലിൽ നാടകമാടുന്നു
സിനിമകണ്ടർദ്ധരാത്രിയിൽ നടക്കുന്നു
അണ്ണാനായിതേൻവരിക്ക തുളക്കുന്നു
ഉറുമ്പായി മാവിനുച്ചിയിൽ കൂടൊരുക്കുന്നു
ഇണചേർന്നമെത്തയിലെ ചുളിവുകൾ തഴുകുന്നു

ലാത്തിയടിയേറ്റു പുളയുമ്പോഴുമുയരും മുഷ്ടി കളാകുന്നു
തലപൊട്ടിപടപ്പാട്ടൊഴുക്കുന്നു
പന്തമായ് ജ്വലിച്ചവർ തെരുവു നിറയുന്നു
സഖാവെ യെന്നവർ ഭൂഗോളം ചുവക്കുന്നു .

ഭ്രാന്തൻ കണ്ടലായ് പടർന്നു
വേരുകളാൽ തളം കെട്ടി മീനിനെ പോറ്റിയും, കൈയ്പക്കു പന്തലായ് കാബേജിനു ശൈത്യമായ് വിശപ്പിനന്നം തേടിയുമവർ
രണ്ടു പേർ
നഗരപാതയിൽ വാഹനങ്ങൾ തീർത്ത തുരങ്കത്തിലൂടെ ഇന്നിലേക്കിറങ്ങിയും പിന്നിലേക്കേറിയും
സ്കൂട്ടിയിൽ യാത്ര തുടരുന്നു……

 

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…