ഒരു ദിവസം എല്ലാവരും പറഞ്ഞു
കുറച്ചു ലജ്ജയൊക്കെ വരാനുള്ള പ്രായമായാവൾക്കെന്ന്.
അത് സ്വാഭാവികമായി വന്നതാണെന്ന് അവൾക്കും തോന്നി.
പർദ്ദ ഒരു തരം സുരക്ഷിതത്വമാണ്
ശരീരത്തിനു കിട്ടുന്ന ഒരു ഒളിസ്ഥലം.
അടക്കത്തിന് ശേഷം ശവപ്പെട്ടിക്കു
മീതെ വീഴുന്ന മണ്ണ് പോലെ
കവചം തീർക്കുന്ന ഒരു തുണി.
അവൾക്ക് അറിയാവുന്ന ആളുകൾ
എല്ലയ്പോഴും ചെയ്യുന്ന പോലെ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നു.
എന്നാൽ അവർ വ്യത്യസ്ത കോണുകളിൽ നിന്നും
ചാഞ്ഞും ചരിഞ്ഞും
തന്ത്രപരമായി അവളെ നോക്കുന്നു.
അവൾക്കറിയാകുന്ന മറ്റുള്ളവരുടെ ജീവിത കാര്യങ്ങളിൽ
– ഒരുപക്ഷെ എന്റെയോ നിങ്ങളുടെയോ –
പാതി മാത്രമേ അവൾക്കോർമ്മയുള്ളൂ
നമ്മൾക്കില്ലാത്തതൊന്ന് അവൾ സശ്രദ്ധം സൂക്ഷിക്കുന്നുണ്ട് –
തുടകൾക്കിടയിലെ പാപബോധം.
ശരീരത്തിന്റെ മതിക്കെട്ടുകൾ ഭേദിച്ച്
അരിച്ച വെളിച്ചത്തിനുള്ളിൽ പ്രവഹിക്കാനാകുന്ന
ചർമ്മത്തോട് ചേർന്നുനിൽക്കുന്ന വസ്ത്രങ്ങൾ ധരിച്ചു
നമ്മൾ നിശ്ചലമായി ഇരിക്കുന്നു.
ശബ്ദങ്ങൾ നമ്മുടെ ഉള്ളിൽ സ്വൈര വിഹാരം നടത്തുന്നു
അവ നാം ഉപേക്ഷിച്ചുപോയ ഇടങ്ങളിൽ പ്രതിധ്വനിക്കുന്നു.
പക്ഷേ അവൾ തനിക്കു പുറത്ത് കടന്നു തന്നെത്തന്നെ നോക്കി നിൽക്കുന്നു,
ചിലപ്പോൾ ഒരു മുറിയുടെ നാല് കോണുകളിലും നിന്ന് അവൾ
അവളെത്തന്നെ വീക്ഷിക്കുന്നു .
പോകുന്നിടത്തെല്ലാം അവൾ അവളെത്തന്നെ കടന്നുപോകുന്നു
ഒരേ സമയം മൺകട്ടയായും
അതിലള്ളിപ്പിടിക്കുന്ന വേരായും
ഒന്നും രണ്ടും വാരിയെല്ലുകൾക്കിടയിൽ
പിടിവള്ളിക്കായി പോരാടുന്നു.
നിരന്തരം നിയന്ത്രണം നഷ്ടപ്പെട്ടു
അവൾ മറ്റൊരാളുടെ കൺകോണിലേക്ക് പതിക്കുന്നു
തുറക്കുന്ന വാതിലുകൾ അവളെ വീണ്ടും വീണ്ടും
ഉൾവലിയാൻ പ്രേരിപ്പിക്കുന്നു.
വിവർത്തനം: ഡോ അൻവർ സാദത്ത് വി പി , ചെന്നൈ
One Response
Excellent translation