പ്രതീക്ഷയുടെ മട്ടുപ്പാവിൽ
ഒരു റാന്തൽ വിളക്ക്
മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു…
മന്വന്തരങ്ങളിൽ നിന്നും
മറവിയുടെ മാറാപ്പുമേന്തി
ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക്
ചിറകറ്റുവീണുകൊണ്ടിരുന്നു..
കെട്ടുപോകാതിരിക്കാൻ
പണിപ്പെട്ടുകൊണ്ട്
ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന
തിരിനാളങ്ങളുമായി
റാന്തൽ അപ്പോഴും
എരിഞ്ഞുകൊണ്ടിരുന്നു..
എനിക്കെന്നും നിനക്കെന്നും
പലപ്പോഴും നമുക്കെന്നും
വേർതിരിയ്ക്കാനാവാത്ത
വ്യഥകളായിരുന്നു അതിനെ
പൊതിഞ്ഞു പിടിച്ചിരുന്നത്..
കരളും കനിവുമറ്റ കാലത്തിന്റെ
കരിന്തിരിക്കണ്ണുകളിൽ
ചടുലതയാർന്ന ചലനങ്ങളിൽ
ആളിക്കത്താനാക്കമില്ലാതെ
നിസ്വന്റെ വേദനകളിലേയ്ക്ക്
അരണ്ട പ്രകാശം വീഴ്ത്തി
അതു നമ്മെ തേജസ്സാർന്ന
ഭൂതകാലത്തിലേയ്ക്ക് മാടി വിളിച്ചു..
ഇഴപിരിച്ചെടുക്കാനാവാത്ത സമസ്യകളിൽ
കുരുങ്ങിയമർന്നുകൊണ്ട്
ദീപ്തചേതനകളിൽ
ആളിക്കത്തിക്കൊണ്ട്
ഒരു റാന്തൽവിളക്ക് ഇന്നും ഇങ്ങനെ……
എരിഞ്ഞെരിഞ്ഞ്….