ഈയാണ്ടിലിനിയൊരു മഴയും
പെയ്യില്ലെന്നിരിയ്ക്കേ
വെയിൽ വേദന തിളയ്ക്കും
കായൽ തഴുകുമുരുളൻ കല്ലുകൾ
പോലടുത്തിരിക്കാം, കാടിരുളുന്നു
ദൂരങ്ങൾ പിന്നെയുമകലും,
വേനലുറയും കരിങ്കല്ലുകൾ
സ്വകാര്യങ്ങളെ കേൾക്കും
സന്ധ്യയുമഴിഞ്ഞുവീഴും,
മണൽപരപ്പിലോളങ്ങളുറങ്ങും
രാവ് പിന്നെയുമലറും
അത്രയേറെത്തവണ കരഞ്ഞുമുനിഞ്ഞൊരു
നിഴൽ, ദൃഷ്ടിതിരിക്കാതുറ്റുനോക്കും
മതിൽമൗനങ്ങൾ
ജനലരികിൽ മരിച്ചെന്നപോലെ
പലനിറങ്ങളിൽ വളപ്പൊട്ടുകൾ
തീപടരും മരങ്ങൾക്കിടയിൽ
വേരുതേടും പൂവുകൾ
മഴപെയ്യുന്ന നേരം
നനവാർന്നൊരു വേദനക്കാലം
കാട്ടുനദി പോലൊഴുകും മിഴികൾ
ഒടുവിലത്തെ പൂവൊരുക്കിവെയ്ക്കുക
അതിൽവട്ടമിടുംശലഭത്തെയും
നിലയില്ലാക്കയങ്ങളിൽ
കുളിച്ചുനിവരുമൊരന്തിച്ചോപ്പിടറി
നിൽക്കും വഴികളിൽ
സംവത്സരങ്ങൾ, പിണങ്ങിയ മൊഴികളിൽ
ആഴത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടൊരു
കുടിലൊരുക്കാം, ഹിമസാന്ദ്രമാകാം
One Response
ഇഷ്ടം