………………………………………അകമേ തിമിർത്തു പെയ്യുന്ന മഴ പുറത്തേക്കൊഴുകാൻ വാക്കു തേടി അലയുമ്പോഴാണ് മൗനത്തെ കണ്ടു മുട്ടിയത്.
ഹൃദയത്തിന്റെ ഒരു മൂലയിൽ എല്ലാ ഭാവങ്ങളെയും ഉൾവഹിച്ചുള്ള ആ ഇരിപ്പുകണ്ടപ്പോഴോ അകം തണുത്തു. വാക്കു തേടിയ ബോധം മൗനത്തിന്റെ ചാരത്ത് ഇത്തിരിനേരമിരുന്നു.
മന്ദഹാസത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് അതുവരെ അറിഞ്ഞതേയില്ല. മൗനം ഇത്ര ആഴത്തിൽ വാചാലമാകുമെന്നും അനുഭവിച്ചിരുന്നില്ല.
വിത്തു പൊട്ടി ആകാശത്തേക്ക് പടർന്നു പന്തലിച്ച് വളരുന്ന ആൽമരത്തിന്റെ മൗനത്തെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ആവിഷ്ക്കാരം കലപില കൂട്ടേണ്ടതില്ലെന്ന് ബോദ്ധ്യമായത്.
തിരിഞ്ഞു നടക്കുമ്പോൾ വാക്കു തേടിയ ധൃതി മൗനം തേടുന്ന മുനിയായി മാറിയിരുന്നു.
അതിനു ശേഷമാണ് ഹൃദ്യമായ വാക്കുകൾ ഹൃദയം പൊഴിച്ചു തുടങ്ങിയത്. അത്രയും അനായാസമായി പാടാനാകുമെന്ന് അകം പോലും അറിഞ്ഞിരുന്നില്ല.
അറിയാതെ പാടിപ്പോകുന്ന വാക്കിലാണ് മൗനം നൃത്തം ചെയ്യുന്നതെന്ന് പറഞ്ഞതാരാണ്? വാക്കല്ലാതെ മറ്റാര്!