രാജ്യം
പൂട്ടിയതില്‍
പിന്നെ,
ടൗണ്‍ ഹാളില്‍
മരിച്ചവരുടെ
സമ്മേളനം
നടക്കുകയാണ്.
എ കെ ജിയും
ഇ എം എസ്സും
ഇരിക്കുന്ന
വേദിയില്‍
കോഴിക്കോട് അബ്ദുള്‍ ഖാദര്‍
പാടുന്നൂ…
ബാബുരാജിന്റെ
ഹാര്‍മോണിയത്തില്‍ നിന്ന്
ദേശും
മാല്‍ കൗസും
യമനും
പഹാഡിയും *
ചിറകടിച്ച്
പറക്കുന്നു…
ഇ എം എസ്സിന്റെ
വിക്കില്‍
കുരുങ്ങിപ്പോയ
വാക്കുകള്‍
കേള്‍ക്കാനായി
നിറഞ്ഞ സദസ്സ്
കാതു കൂര്‍പ്പിക്കുന്നു.
ബഷീറും
വി കെ എന്നും
സൊറ പറഞ്ഞ്
ചിരിക്കുന്നു.
എ എസ്സും
എം വി ദേവനും
വരച്ച കാടുകള്‍
പൊടുന്നനേ
പൂത്തുലയുന്നു.
കെ ടി മുഹമ്മദ്
നാടകത്തിന്റെ
പുതിയ
സ്‌ക്രിപ്റ്റുമായി
വരുന്നു.
നെല്ലിക്കോട് ഭാസ്‌കരനും
കുഞ്ഞാണ്ടിയും
കുതിരവട്ടം പപ്പുവും
ശാന്താദേവിയും
മത്സരിച്ച്
അഭിനയിക്കുന്നു.
ജോണും
സുരാസുവും
കലഹിച്ച്
ഇറങ്ങിപ്പോകുന്നു.
എ അയ്യപ്പന്‍
ഉച്ചത്തില്‍
കവിത ചൊല്ലുന്നു.
പുനത്തില്‍ കുഞ്ഞബ്ദുള്ളയും
അക്ബര്‍ കക്കട്ടിലും
കഥ പറഞ്ഞ്
തര്‍ക്കിക്കുന്നു.
എം എന്‍ വിജയന്‍
പതിഞ്ഞ ശബ്ദത്തില്‍
പതഞ്ഞ് പൊന്തുന്നു.
മരിച്ചവര്‍ക്ക്
എത്രമേല്‍
സുഖമാണ്!
ഒരു വ്യാധിയേയും
പേടിക്കേണ്ട.
എന്നെങ്കിലും
ഒരു നാള്‍
മരിക്കേണ്ടി
വരുമല്ലോ
എന്നോര്‍ത്ത്
ദു:ഖിക്കേണ്ട.
ഒരു മാതിരിപ്പെട്ട
സങ്കടങ്ങളൊന്നും
മനസ്സില്‍
പേറി നടക്കേണ്ട.
മരിച്ചവര്‍ക്ക്
ഏതഭിപ്രായവും
തുറന്ന്
പറയാം,
എഴുതാം.
വാളോങ്ങി
ഒരാളും
എതിരിടില്ല.
മരിച്ചവര്‍ക്ക്
ഏതു രാജ്യത്തും
ജീവിക്കാം.
ആരും
ചവുട്ടി
പുറത്താക്കില്ല.
കാരണം
മരിച്ചവര്‍
എന്നും
ആഗോള
പൗരന്മാരാണ്.
- ഹിന്ദുസ്ഥാനി രാഗങ്ങള്‍.
(ബാബുരാജിന്റെ പ്രിയരാഗങ്ങള്‍