നിലാവുള്ള ഒരു രാത്രിയില്‍ ബിതോവന്‍ ഒരു സുഹൃത്തിന്‍റെ കൂടെ നടക്കുകയായിരുന്നു. ഇടുങ്ങിയ ഒരു തെരുവിലെത്തിയപ്പോള്‍ ഒരു കൊച്ചു വീട്ടില്‍ നിന്ന് സംഗീതം കേട്ടു.
“ഇത് എന്‍റെ സംഗീതമാണല്ലോ”. ബിതോവന്‍ മന്ദഹാസത്തോടെ നിന്നു.
“എനിക്കിത് വായിക്കാനാവില്ല. അത്രയ്ക്ക് സുന്ദരമാ. ഇതിനോട് നീതി കാണിക്കാന്‍ പറ്റുന്ന ആരെങ്കിലും വായിച്ചാല്‍…… അത് കേള്‍ക്കാന്‍ എനിക്കിഷ്ട്ടമാണ്”. വീട്ടില്‍ നിന്ന് ഒരു പെണ്‍ശബ്ദം കേട്ടു.
ഒരു നിമിഷം പോലും ആലോചിക്കാതെ ബിതോവന്‍ വീട്ടിലേക്കു പ്രവേശിച്ചു. അരണ്ട മെഴുകുതിരി വെളിച്ചത്തില്‍ ഒരു യുവാവ് ചെരുപ്പ് തുന്നുകയാണ്. അയാളുടെ സമീപത്ത് ഒരു പെണ്‍കുട്ടി പഴയൊരു പിയാനോവിന്‍റെ മുമ്പില്‍ ഇരിക്കുന്നു.
“എന്നോട് ക്ഷമിച്ചാലും. സംഗീതം കേട്ടു വന്നതാണ്. ഞാനൊരു സംഗീതകാരനാണ്. നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത് മറ്റൊരാള്‍ വായിച്ചു കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്നത് ഞാന്‍ കേട്ടു. എന്നെ വായിക്കാന്‍ അനുവദിക്കുമോ” ബീതോവന്‍ പറഞ്ഞു.
“നിങ്ങള്‍ക്ക് നന്ദി. പക്ഷെ ഞങ്ങളുടെ പിയാനോ വളരെ പഴയതാണ് .മാത്രമല്ല മ്യൂസിക് നോട്ടുകള്‍ എഴുതിയ കടലാസ് കൈയില്‍ ഇല്ല”.
“അപ്പോള്‍ പിന്നെ നിങ്ങള്‍ എങ്ങനെയാണ് വായിച്ചത്?”
പെണ്‍കുട്ടി അയാളുടെ നേരെ മുഖം തിരിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ അന്ധയാനെന്നു ബീതോവന് മനസ്സിലായി.
“ഞാന്‍ ഓര്‍മയില്‍ നിന്നാണ് വായിച്ചത്” പെണ്‍കുട്ടി പറഞ്ഞു.
“നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരുന്നത് എവിടെ നിന്നാണ് കേട്ടത്”
“ഞങ്ങളുടെ പഴയ വീടിനടുത്ത് താമസിച്ചിരുന്ന ഒരു സ്ത്രീ വായിക്കുന്നത് കേട്ടാണ്. വേനല്‍ക്കാലങ്ങളില്‍ അവര്‍ ജനലുകള്‍ തുറന്നിടും. അപ്പോള്‍ അത് കേള്‍ക്കാന്‍ വേണ്ടി ഞാന്‍ പുറത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കും” അവള്‍ പറഞ്ഞു.
ബീതോവന്‍ പിയാനോയുടെ അടുത്തിരുന്നു. അയാള്‍ വായിക്കാന്‍ തുടങ്ങി. അത് സന്തോഷത്തോടെയും അത്ഭുതത്തൊടെയും സഹോദരനും സഹോദരിയും കേട്ട് നിന്നു.
ഒടുവില്‍ ചെരുപ്പുകുത്തി ബീതോവന്‍റെ അടുത്തേക്ക് വന്നു.
“താങ്കള്‍ ആരാണ്?”
ബീതോവന് മറുപടിയില്ലായിരുന്നു. ചെരുപ്പ് കുത്തി ചോദ്യം ആവര്‍ത്തിച്ചു. ബീതോവന്‍ പുഞ്ചിരിച്ചു. അയാള്‍ വീണ്ടും പെണ്‍കുട്ടി നേരത്തെ വായിച്ചത് വായിക്കാന്‍ തുടങ്ങി.
അവര്‍ ശ്രദ്ധയോടെ ഇരുന്നു. ഒടുവില്‍ ബീതോവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു
“താങ്കള്‍ ബീതോവനാണ്”
ബീതോവന്‍ പോവാന്‍ എഴുന്നേറ്റു. അവര്‍ അദ്ധേഹത്തെ പിടിച്ചു വെച്ചു.
“ഞങള്‍ക്കായി ഒരിക്കല്‍ കൂടി വായിക്കോ” അവര്‍ അപേക്ഷിച്ചു.
ബീതോവന്‍ വീണ്ടും പിയാനോയുടെ മുമ്പിലിരുന്നു.
ജനലിലൂടെ നിലാവ് അകത്തേക്ക് ഒഴുകി. നിലാപാളികള്‍ ബീതോവന്‍റെ
കൈതണ്ടയില്‍ പതിച്ചു.
“ഈ നിലാവിന് ഞാനൊരു ഗീതം സമര്‍പ്പിക്കുകയാണ്”
അദ്ദേഹം ജനലിനുള്ളിലൂടെ അല്പനേരം ആകാശത്തേക്ക് നോക്കി ചിന്താമഗ്നനായി ഇരുന്നു. നിലാവിന്‍റെ സൗന്ദര്യം അയാളെ ഭ്രമിപ്പിച്ചു.
തുടര്‍ന്ന്‍ അദ്ധേഹത്തിന്‍റെ കൈ വിരലുകള്‍ ആ പഴകി തേഞ്ഞ പിയാനോ കട്ടകളിലൂടെ ചലിച്ചു. മെല്ലെ വിഷാദ മധുരമായ സ്വരത്തില്‍ അദ്ദേഹം പുതിയൊരു നോട്ടു വായിച്ചു. അതിന്‍റെ മനോഹാരിതയില്‍ ലയിച്ച് അവര്‍ ഇരുന്നു.
അവസാനം ബീതോവന്‍ എഴുന്നേറ്റു. അയാള്‍ പറഞ്ഞു.
“ഞാന്‍ പോവുകയാണ്”
അയാള്‍ അന്ധയായ ആ പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു പറഞ്ഞു.
ഞാന്‍ വീണ്ടും ഉടനെ വരും. നിനക്ക് കുറച്ചു പാഠങ്ങള്‍ പറഞ്ഞു തരും. ഇപ്പോള്‍ ഞാന്‍ പോവുകയാണ്.
ബീതോവനും സുഹൃത്തും തെരുവിലേക്കിറങ്ങി.
ബിതോവന്‍ സുഹൃത്തിനോട് പറഞ്ഞു.
നമുക്ക് ഇത്തിരി വേഗം പോവാം. വീട്ടിലെത്തിയാല്‍ അത് ഓര്‍മ്മയില്‍ നിന്ന് എനിക്ക് എഴുതിയെടുക്കാന്‍ കഴിയും.
അങ്ങനെയാണ് ബീതോവന്‍റെ പ്രശസ്തമായ നിലാവിന്‍റെ ഗീതം പിറന്നത