സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

369ലെ നോക്കുകുത്തികൾ

ആഷ്‌ന ഷാജു കുറുങ്ങാട്ടില്‍


നേർത്ത വെട്ടത്തിൽ അവൾ പുസ്തകം തുറന്നുവെച്ചു. തൊട്ടടുത്ത്‌ ഒരു പേനയുണ്ട്. കുറെ ഗുളികകളുടെ ചവറുകളും. വിശാലമായ ഹൃദയംപോലെ ആ താളുകൾ തുറന്നിരിക്കുകയാണ്. എന്തൊക്കെയോ അവൾ ആലോചിച്ചുകൂട്ടി. ഉറക്കമില്ലാത്ത രാത്രികളാണിപ്പോൾ. വല്ലാതെ നീറുന്ന ഹൃദയവും വറ്റിവരണ്ട തൊണ്ടയും വരണ്ട് ഉണങ്ങിയ ആമാശയവും നിലവിളിക്കുന്ന രഹസ്യവുമെല്ലാം ഒരുപക്ഷെ ഉറക്കം കെടുത്തുന്നവയാവാം. ആരെയോ കൊല്ലണമെന്നോ സ്വയം മരിക്കണമെന്നോ ഉണ്ടവൾക്ക്. എന്ത് എവിടെയാണ്.. അവൾ ആകെ പരിഭ്രാന്തിയുടെ വക്കിലാണ്. പണ്ടേപ്പഴോ കേട്ടു മടുത്ത ചിലജീവിത കഥകൾ അവൾ ഓർത്തെടുത്തു. ഇരുളിമയുടെ ചേറിൽ പൂഴ്ന്ന് പോവുന്ന വിഷാദം അവൾക്ക് പൂത്തുലഞ്ഞ മന്ദാരമാണ്. അവളുടെ മുറിഞ്ഞ ഹൃദയത്തിന്റെ തുറന്ന ഭാഗത്ത്‌ ഒരു പ്രേമലേഖനം ചേർന്നിരിപ്പുണ്ട്.
അഴലിന്റെ ഓളങ്ങളെ തട്ടിയുണർത്തുന്ന മീനുകളെപോലെ ചേർന്നു നിൽക്കുന്ന അക്ഷരങ്ങളുള്ള ലേഖനം.
ഓരോ രോഗകിടക്കകളും അവൾക്ക് ആശ്വാസമാണ്. കഥയുടെ പൂങ്കുല അറുക്കുന്ന സൂചിമുനകൾ ഉന്മാദമാണ്. മരണത്തിന്റെ പച്ചഞരമ്പുകളിലൂടെ മരുന്നുകൾ കയറി ഇറങ്ങി.

   "ഡോക്ടർ എന്നാ ഒന്ന് എന്നെ തിരുകെ വിടുക? ന്റെ രക്തം മുഴുവനും നിങ്ങടെ മാലാഖമാർ ഊറ്റിഎടുത്തു. നോക്കു.. നല്ല നീര് ഉണ്ട് കാലുകൾക്ക്... നിങ്ങടെ മരുന്ന് എനിക്ക് പറ്റുന്നില്ല. എന്നെ എവിടെ എങ്കിലും  തുറന്ന ഇടത്ത്  വിടൂ .... ഞാൻ ഒന്ന് ശ്വസിക്കട്ടെ "

“ഡോണ്ട് വെറി നീലിമ. വി ആർ വിത്ത്‌ യൂ. ഐ വിൽ അറേഞ്ച് ഇറ്റ് ഫോർ യൂ “

ഡോക്ടർ മുറിക്ക് പുറത്തുപോയപ്പോൾ 

നീലഞരമ്പ് എഴുന്നേറ്റു. സ്വാതന്ത്ര്യത്തിന്റെ നഗ്നരാത്രികൾ നഷ്ടപെട്ടവളായി ആ മുറിയിൽ കടന്നുകൂടിയിട്ട് ഇന്നേക്ക് അറുപതു ദിവസം. 369 അവൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ജീവിതം പരന്നതും നേർത്തതുമാണെന്ന് അവൾ പ്രിയപെട്ടവളോട് പറയും. ഒരു ചായയും ചുവന്നു മൊരിഞ്ഞ പരിപ്പുവടയും എപ്പോഴും അവൾ അവശ്യപെടും. കാലുറച്ച് നടക്കുന്ന കാലം പോയപോലെ അനുഭവപ്പെടുമ്പോൾ ജനലുകൾക്കിടയിലൂടെ അവൾ പുറത്തേക്ക് നോക്കും.

“നീലിമ ഷുഗർ 250.അല്പം കുറഞ്ഞിട്ടുണ്ട് എങ്കിലും ഇൻസുലിൻ ഉണ്ട്.. ഈവെനിംഗ് സർ ബാക്കി അറിയിക്കും. “

എല്ലാവർക്കും വെള്ളവസ്ത്രധാരികൾ ആശ്വാസത്തിന്റെ നാമ്പുകളായിരുന്നു. പക്ഷെ അവൾക്കതെല്ലാം ഒരുതരം ആത്മാവില്ലാത്ത ശരീരത്തിന്റെ ഭക്ഷണം മാത്രമാണ്. കൊഴുപ്പുള്ളവ കഴിക്കരുത് മധുരം തൊടരുത് എരിവ്ഉള്ളത് അരിയരുത്. നിയമങ്ങൾ അവൾക്കെന്നും ഗാന്ധിയായിരുന്നു. അതെ ആത്മാവിന്റെ നീതിക്ക് വേണ്ടി അവൾ അതൊക്കെയും ലംഘിച്ചു .അവളും ചുമരുകളും പ്രണയത്തിന്റെ ലേഖനങ്ങൾ കൈമാറി. കയ്യിൽ കെ ആർ മീരയുടെ മീരാസാധു ഇരിപ്പുണ്ട്. വായിച്ചുതീർന്നപ്പോൾ അവളുടെ കത്തുകൾ ചുമരിനോട് അവൾ തിരിച്ചു ചോദിച്ചു.

“എനിക്ക്
മുമ്പേ ഒരുവൾ അവനിൽ രമിചിരിക്കുവോ? പ്രണയത്തിനും കയ്പ്പോ? ദിനവും കുടിച്ച് ഛർദിക്കുന്ന മരുന്നപോലെയാണോ പ്രണയം? വേണ്ട… ഇനി എനിക്ക് രോഗമുക്തി വേണ്ട.. ഞാൻ പോയാൽ ഈ 369-ൽ അടുത്ത ഒരുവൾ വന്നാലോ? അവൾ ഈ ചുമരുകൾക്ക് കൈമാറിയാലോ ഹൃദയത്തിന്റെ കുറിപ്പുകൾ? “

നീലിമ… ഇനി അല്പനേരം വിശ്രമിച്ചോളൂ.. ഫ്ലൂയിഡ് ഡിസ്‌കണക്ട്ട് ചെയ്തിട്ടുണ്ട്. തിരിഞ്ഞു കിടന്നാലും മരുന്ന് പോകുമോ എന്ന പേടി വേണ്ടാ…അവശ്യമുണ്ടെങ്കിൽ നീലബട്ടൺ അമർത്തിയാൽ മതി “

അവര് പോയതിന് പുറകെ അവൾ ചുമരിലേക്ക് ചേർന്നുകിടന്നു.

“അപ്രസക്തമായ പ്രണയം. ജീവനില്ലാത്ത ഒന്നിനെ പ്രണയിക്കുന്നോ? അവൾ സ്വയം ചോദിച്ചു.

“ഞാൻ അറിയാത്ത രോഗങ്ങൾ എന്നെ ആലിംഗനം ചെയ്യുന്നുണ്ട്. എനിക്കിഷ്ടമല്ലാത്ത സൂചികൾ എന്നെ ചുംബിക്കുന്നുണ്ട്. വെറുക്കുന്ന മരുന്നുകൾ എന്റെ വിയർപ്പ് കുടിക്കുന്നുണ്ട്. അപ്പോൾ എന്റെ പ്രണയവും സത്യമല്ലേ? “

ചോദ്യങ്ങളുടെ പകർപ്പ് കെട്ടുകൾ അവൾ കയ്യിലെ രോമങ്ങൾക്കുള്ളതാക്കി.അവ കൊഴിഞ്ഞു പോകട്ടെ. ഇടക്ക് ചെങ്കൽപേട്ട് പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പുറത്തുള്ള സ്വീറ്റ്സ്‌ കോർണർ ഓർക്കും.
ലഡുവും ജിലേബിയും ഓർമ്മകൾക്ക് വേലിക്കെട്ടുകൾ തീർത്തു.

ചുമരുകൾ തടവറയാകുന്നത് അവയും നോക്കുകുത്തികളാവുമ്പോഴാണ്. കേൾക്കാത്തതും പറയാത്തതുമായ ഏകാന്തതകൾ ഒരുമിച്ചു പെറ്റുകൂട്ടുന്ന നോക്കുകാർ. എന്നും ഉറങ്ങുമ്പോൾ തലയിണ ചേർത്ത് വെക്കും നോക്കിനില്ക്കുമ്പോൾ അവയ്ക്കും കൈകൾ മുളച്ചാലോ?

“ഡോക്ടർ, പരിസരബോധമില്ലാതെ സംസാരിക്കുകയാണ് അവൾ? രോഗം കൂടിയതാണോ?ഉറങ്ങുന്നില്ല രാത്രികളിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ചുമരുകളോട് സംസാരിക്കുന്നു. ഇടക്ക് ഇടക്ക് ചായ ചോദിക്കും. എന്താണ് ഇങ്ങനെ?

“ആൾ ഭയങ്കര ഡിപ്രെസ്സ്ഡ് ആവുന്നു ഇടക്ക്. പേടിക്കാൻ ഒന്നുമില്ല. ഉറക്കത്തിനുള്ള മെഡിസിൻ ഞാൻ എഴുതിയിട്ടുണ്ട്.
ഓക്കേ നിങ്ങൾ
ഒന്ന് ചെയ്യൂ
ആളെ നാളെയൊന്നു പുറത്ത് കൊണ്ടുപോകു. ക്യാബിന്റെ ഓപ്പോസിറ്റ് ഡോർ ഉണ്ട് നേരെ നടന്നാൽ മതി ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞോളാം. മാസം രണ്ട് ആയില്ലേ പുറംലോകം കണ്ടിട്ട്. യൂ ഡോണ്ട് വെറി. ഷുഗർ കുറഞ്ഞിട്ടുണ്ട്. ഓക്കേ!!! “

സമയം കടന്നുപോയി. 9 മണിയുടെ അലാറം നീട്ടികൂവി. അവൾ എന്തിനാണ് രാത്രികാലങ്ങളിൽ അലാറം വെക്കുന്നത് എന്ന് ഇന്നും ചുമരിനല്ലാതെ മറ്റാർക്കും അറിയില്ല.

എഴുന്നേറ്റ് കണ്ണുതീരുമ്മി ജനൽക്കരികിലേക്ക് പോയി. നിലാവിൽ ഭൂമിമുഴുവനും ഉറക്കത്തിലാണ് ആരും അറിയാത്ത പാതകളാണ് അവൾക്ക് പ്രിയം.
ഇടക്കൊക്കെ ആരുടെയെങ്കിലും കൂടെ നടക്കാൻ ഇറങ്ങും. ഇഷ്ടം തോന്നുന്നിടത്തെല്ലാം ഒന്ന് ഇരിപ്പുറപ്പിച്ച് എഴുന്നേൽക്കും.
വല്ലാത്ത ഒരു അനുഭൂതിയാണത്. പലതിനോടും അസൂയ തോന്നാറുണ്ട് അവൾക്ക്. ഒരു തരം ആത്മസുഖം. പരിണമിക്കുന്നവയുടെ വേർപാടിന്റെ അടിത്തട്ടിൽ നിന്നുമുള്ള ആത്മാർപ്പണം. എവിടേയോ അവളും തകർന്നുപോയിരുന്നതുകൊണ്ടാവണം വല്ലാത്തൊരു ഏകാന്തത അവളിൽ കുടികൊള്ളുന്നത്. മനസും ശരീരവും രണ്ടു തലങ്ങളിൽ സഞ്ചരിക്കുന്നു. ഊളിയിട്ടുപോകുന്ന ചിലതിനെ പോലെ അടിത്തട്ടിലേക്കുള്ള യാത്രയാണത് പൂർവ്വകാലത്തിലേക്കുള്ള സ്‌മൃതിയുടെ പടവുകൾ കയറുമ്പോഴേക്കും അവൾ പെട്ടന്ന് തിരിച്ചു വരും…

“നീലിമ… നീ എന്തെടുക്കുവാ..?

“ഒന്നുമില്ല ഞാൻ എന്റെ
നോക്കുകുത്തികളോട് സംസാരിക്കുകയാണ്. “

“ഈ കുട്ടി….. മ്മ് വന്നു കിടക്കു. സിസ്റ്റർ വഴക്കുപറയും,
പിച്ചും പെയ്യും പറയാതെ “

ആർക്കും അറിയാത്ത അവളുടെ വിഷാദ വരമ്പുകൾ തുന്നികെട്ടുന്ന ഒരുപാട് പേരുണ്ടായിരുന്നു. ജീവിതത്തിന്റെ മണൽ പരപ്പിൽ പൊങ്ങിനിക്കുന്ന കള്ളിമുള്ളുകൾക്കിടയിൽ നുറുങ്ങി പോകുന്ന ഓർമ്മകളെ പങ്കുവെക്കുന്ന അവളുടെ നോക്കുകാർ………….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…