സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കോരപ്പുഴ പാലം


ബഷീര്‍ എലത്തൂര്‍


പണ്ട് പണ്ട് എലത്തൂരില്‍ നടന്ന ഒരു സംഭവമാണിത്. ഇപ്പോഴത്തെ പുതിയ തലമുറക്ക് ഇതൊരു പക്ഷേ കെട്ടു കഥയായി തോന്നാം.

അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനുള്ള മറുപടി ബെന്ന്യാമിന്‍ ആടുജീവിതത്തില്‍ ഇങ്ങിനെ പറഞ്ഞിട്ടുണ്ട് ‘നമ്മള്‍ നേരിട്ട് അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് കെട്ട് കഥയായി തോന്നുമെന്ന് ‘

ഏതായാലും കഥ ഇഷ്ടപ്പെടുന്ന നിങ്ങള്‍ ഇതൊന്ന് വായിച്ചു നോക്കുക.
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എലത്തൂര്‍ ബസാറില്‍ ഒരു മായാജാലക്കാരന്‍ വന്നു.

അയാള്‍ തെരുവോരത്തെ ഒഴിഞ്ഞ സ്ഥലത്ത്മാജിക്കുകള്‍ കാണിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. അത് കാണാന്‍ ആളുകള്‍ കൂട്ടം കൂടി. അപ്പോഴാണ് കോരപ്പുഴയില്‍ നിന്ന് മണല് വാരുന്ന കോരപ്പേട്ടന്‍ പണി കഴിഞ്ഞു പതിവ് പോലെ ഷാപ്പില്‍ നിന്ന് ചാരായവും മോന്തി അങ്ങാടിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നത്.

ആള്‍ക്കൂട്ടത്തെ കണ്ടു വന്ന കാര്യം മറന്നു കോരപ്പേട്ടനും അവരോടൊപ്പം ഒരാളായി നിന്നു.

ജാലവിദ്യക്കാരന്‍ തന്റെ കയ്യിലുള്ള നമ്പറുകള്‍ ഓരോന്നായി പുറത്തെടുക്കുകയാണ്.

കൂടു വിട്ടു കൂടുമാറ്റം, ഒന്നിനെ രണ്ടാക്കി അത് പിന്നെ നാലാക്കി. അവസാനം അതിനെ മൊത്തം ഇല്ലാതാക്കിയുള്ള ചെപ്പടി വിദ്യകള്‍

ആളുകള്‍ അന്തം വിട്ടു നിന്നു മാജിക്ക് കാണുകയാണ്. പ്രോത്സാഹനം നല്‍കുന്നുതില്‍ കാണികള്‍ തീരെ പിശുക്ക് കാണിച്ചില്ല.ജാലവിദ്യക്കാരന്‍ ആവേശത്തിലായി.

‘ ഇനി ഏത് ഐറ്റം ആണ് നിങ്ങള്‍ക്ക് കാണേണ്ടത്? ‘
മാജിക്കുകാരന്‍ കാണികളോട് ചോദിച്ചു

‘ കോരപ്പുഴ പാലം കാണാതാക്കാമോ? ‘

കോരപ്പേട്ടന്റെ ചോദ്യത്തിന് മുന്നില്‍
ഒരു നിമിഷം അയാള്‍ പകച്ചു നിന്നു. ഇങ്ങിയൊരു ചോദ്യം അയാള്‍ തീരെ പ്രതീക് ഷിച്ചില്ല.

കോരപ്പേട്ടനെ ശ്രദ്ധിക്കാതെ അയാള്‍ അടുത്ത ഐറ്റത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ കോരപ്പേട്ടന്‍ വിട്ടില്ല., കാണികളില്‍ ചിലരും അതില്‍ തന്നെ ഏറ്റു പിടിച്ചു. അവസാനം ഗത്യന്തിരമില്ലാന്ന് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു

‘ നിങ്ങളുടെ സഹകരണവും സഹായവും ഉണ്ടെങ്കില്‍ ഒരു കൈ നോക്കാം.. ‘

കോരപ്പേട്ടന് കാര്യം പിടി കിട്ടി.
അയാള്‍ കളത്തിലേക്ക് ഇറങ്ങി. കയ്യില്‍ ചുരുട്ടി പിടിച്ച നോട്ട് നിവര്‍ത്തി കാണിച്ചു കൊണ്ട് പറഞ്ഞു

‘ ആ മാജിക്ക് കാണിച്ചാല്‍…. നോട്ട് കൊണ്ട് മാലയുണ്ടാക്കി ഞങ്ങള്‍നിങ്ങളെ അണിയിക്കും..’

നോട്ട് മാല അക്കാലത്തു വലിയൊരു അംഗീകമാണ്. പോരത്തതിന് വിലപ്പെട്ട സമ്മാനവും.

കോരപ്പേട്ടന്‍ തോളിലെ മുണ്ട് നിവര്‍ത്തി പിടിച്ചു കൊണ്ട് പറഞ്ഞു

‘ എല്ലാവരും മനസ്സ് അറിഞ്ഞു സഹായിച്ചാല്‍ നമ്മള്‍ക്ക് നല്ലൊരു മാജിക്ക് കാണാം ‘

ആളുകള്‍ക്ക് ഉത്സാഹമായി. അവര്‍ രണ്ടും മൂന്നും അഞ്ചുമായി നോട്ടുകള്‍ ഇട്ടു.,. ഇല്ലാത്തവര്‍ ചില്ലറയും . കോരപ്പേട്ടന്‍ അത് മാറ്റി നോട്ടാക്കി

അതിനിടയില്‍ ആരോ തയ്യല്‍ക്കാരന്‍ ആണ്ടികുട്ടിയുടെ കടയില്‍ നിന്ന് നൂലു കൊണ്ട് വന്നു. നോട്ട് അതില്‍ വെച്ചു കെട്ടി മലയുണ്ടാക്കി.

‘ഞങ്ങള്‍ റെഡി ‘ മാല പൊക്കി കാണിച്ചുകൊണ്ട് കോരപ്പേട്ടന് പറഞ്ഞു

‘ ഞാനും റെഡി ‘
അയാള്‍ മാജിക്ക് മതിയാക്കി സാധനങ്ങള്‍ പെട്ടിയിലാക്കി.

മാജിക്ക്കാരന്‍ കോരപ്പുഴയിലേക്ക് നടന്നു പിന്നാലെ എലത്തൂരിന്റെ ആള്‍ക്കൂട്ടവും. ആഘോഷത്തോടെയാണ് ആള്‍ക്കൂട്ടം കോരപ്പുഴയില്‍ എത്തിയത്.

പാലത്തിനു അടുത്തെത്തിയപ്പോള്‍ മാജിക്കുകാരന്‍ തിരിഞ്ഞു നിന്ന് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു

‘ വളരെ സാഹസികമായ ഒരു ഐറ്റം ആണ് ഞാന്‍ അവതരിപ്പിക്കാന്‍ പോകുന്നത് നിങ്ങളുടെ പരിപൂര്‍ണ സഹകരണം ഉണ്ടെങ്കിലേ ഇത് വിജയിക്കുകയുള്ളു. ഇവിടെ ഞാന്‍ ഒരു വര വരക്കാന്‍ പോകുകയാണ് മാജിക്ക് കഴിയും വരെ ഇതിനു ഇപ്പുറത്തേക്ക് ആരും കടക്കരുത്.’

അയാള്‍ ശൂന്യതയില്‍ നിന്നു ഒരു ചോക്ക് എടുത്തു റോഡില്‍ ഒരു വെളുത്ത വര വരച്ചു

‘ മാജിക്ക് നടക്കുമ്പോള്‍ ആരും പാലത്തിന്നു മുകളിലൂടെ സഞ്ചരിക്കാന്‍ പാടില്ല. അക്കരെ പോയി അതിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്തു വരാം.’

അയാള്‍ പാലത്തിലൂടെ അക്കരെക്ക് നടന്നു. പാലവും ചുറ്റുപാടുകളും പരിശോധിച്ചു കൊണ്ടായിരുന്നു അയാള്‍ നടന്നു പോയത്.

അക്കരെ എത്തി ആളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി രണ്ട് പേരെ അതിനു ചുമതല പെടുത്തി അയാള്‍ തിരിച്ചു നടന്നു.

പാലത്തിന്റെ നടുക്ക് എത്തിയപ്പോള്‍ പുഴയിലേക്ക് നോക്കി അയാള്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു.

‘ദൈവമേ കൈവിട്ട കളിക്കാണ് ഞാന്‍ ഒരുങ്ങുന്നത് … എന്നെ കാത്തു രക്ഷിക്കേണമേ…’

ജാലവിദ്യക്കാരനെ കാണാതായപ്പോള്‍ ആളുകള്‍ അക്ഷമരായി. അവര്‍ പല അഭിപ്രായങ്ങളും പറയാന്‍ തുടങ്ങി
അയാള്‍ സ്ഥലം വിട്ടെന്ന് ചിലര്‍
അങ്ങിനെ ആവില്ല അയാള്‍ വരുമെന്ന് മറ്റു ചിലര്‍.

അവസാനം അയാളുടെ തല പാലത്തിന്ന് മുകളില്‍ കണ്ടപ്പോള്‍ ആളുകള്‍ക്ക് സമാധാനമായി.

‘ എല്ലവരും നിശബ്ദതരായിരിക്കണം. മാജിക്ക് തുടങ്ങുകയായി
അയാള്‍ എന്തോ മന്ത്രം ചൊല്ലി തന്റെ നിവര്‍ത്തി പിടിച്ച വലുത് കൈ അന്തരീക്ഷത്തില്‍ എറിഞ്ഞു. പിന്നെ പതുക്കെ അത് ചുരുട്ടി നെഞ്ചോട് ചേര്‍ത്ത് പിടിച്ചു എന്തോ മന്ത്രം ചൊല്ലികൊണ്ടിരുന്നു.

പിന്നെ പതുക്കെ കൈ തുറന്നു ജനങ്ങളുടെ നേരെ കുടഞ്ഞു. അപ്പോള്‍ അതില്‍ നിന്ന് വെളുത്ത പൊടി അന്തരീക്ഷത്തില്‍ വീണു.

കോരപ്പുഴയില്‍ നിന്ന് അടിച്ചെത്തിയ ഇളം കാറ്റിന്റെ കൈകള്‍ ആ പൊടി പടലത്തെ ജനങ്ങള്‍ക്ക് മേലെ തഴുകി തലോടി കടന്നു പോയി. അതോടൊപ്പം ചെറിയൊരു സുഗന്ധം അവിടെ പരന്നു.
കുട്ടിക്കൂറ പൗഡറിന്റ മണം എന്ന് ആരോ പതുക്കെ പറഞ്ഞു.

അയാള്‍ തൊപ്പി തലയിനിന്ന് ഊരി നടുവളച്ചു ജനങ്ങളെ വണങ്ങി പാലത്തിനടുത്തേക്ക് നടന്നു. ജനം ആകാംഷയോടെ നോക്കി നിന്നു

സമയം സന്ധ്യയോട് അടുത്തു. പ്രകൃതി എന്ന വലിയ ജാലവിദ്യക്കാരന്‍ അതിന്റെ രാത്രി വിസമയങ്ങള്‍ പുറത്തെടുക്കാന്‍ തുടങ്ങി.

മാനത്തു സായംസന്ധ്യയുടെ ചോപ്പ് വാരി പൂശി. സൂര്യനെ കയ്യടക്കത്തിന്റെ മികവോടെ മെല്ലെ കോരപ്പുഴയിലെ അഴിമുഖത്തെ ആഴക്കടലില്‍ അപ്രത്യക്ഷമാക്കി. കോരപ്പുഴ പാലത്തിനു മുകളില്‍ ഇരുട്ട് പരത്തി താഴെയുള്ള ജാലവിദ്യക്കാരന് കളമൊരുക്കി കൊടുത്തു.

നമ്മള്‍ ഏതൊരു കാര്യവും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍, അതിനു വേണ്ടി തീവ്രമായി പരിശ്രമിച്ചാല്‍ അത് സാധിച്ചെടുക്കാന്‍ പ്രകൃതി നമ്മുടെ കൂടെ നില്‍ക്കുമെന്ന് പറയുന്നത് എത്ര സത്യമാണ്.

ജാലവിദ്യക്കാരന്‍ പാലത്തിന്റെ കൈവരിക്കു അരികെ നിന്ന് മുകളിലേക്ക് കയ്യുയര്‍ത്തി പ്രാത്ഥിച്ചു കൊണ്ട് ആരംഭിച്ചു. കൈ മൂന്ന് വട്ടം പാലത്തിന്ന് നേരെ വായുവില്‍ തഴുകി….

എവിടെ നിന്നോ ചാര നിറമുള്ള പുക അന്തരീക്ഷത്തില്‍ നിറഞ്ഞു. കാറ്റിന്റെ കൈകള്‍ അവയെ തഴുകി തലോടി പാലത്തിന് സമാന്തരമായി ആനയിച്ചു കൊണ്ട് പോയി…

പുക പടലത്തിനിടയിലൂടെ പാലം മെല്ലെ മെല്ലെ മാഞ്ഞു പോകുന്നത് ആളുകള്‍ ദൂരെ നിന്ന് കണ്ടു. അവര്‍ അതുഭതപ്പെട്ടു അന്തം വിട്ടു നിന്നു..ചിലര്‍ മൂക്കത്ത് വിരല്‍ വെച്ചു. മറ്റു ചിലര്‍ വാ പൊളിച്ചു നിന്നു…
ചിലര്‍ കയ്യടിച്ചു.

അയാള്‍ തന്റെ തലയില്‍ നിന്ന് തൊപ്പിയെടുത്തു നടു വളച്ചു ജങ്ങളെ വണങ്ങി.

അതുവരെ മാലയുമായി കാത്തു നിന്ന കോരപ്പേട്ടന്‍ അനുവാദത്തിനു കാത്തു നില്‍ക്കാതെ വര മുറിച്ചു കടന്നു മുന്നോട്ട് നടന്നു

മാല അണിയിക്കാന്‍ തടുങ്ങുമ്പോള്‍
ആകാശത്തത്തുനിന്ന് അശരീരീ പോലെ ഒരു ശബ്ദം

‘ മാല ഇടാന്‍ വരട്ടെ പാലം ഇല്ലാതായിട്ടില്ല.. ‘

ആളുകള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. കോരപ്പുഴയുടെ തീരത്ത് പാലത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങില്‍ തെങ്ങുകയറ്റക്കാരെന്‍ ചന്ദ്രന്‍.

‘ നീ എന്തെട്ക്കാണ് ചന്ദ്രാ അവിടെ ‘ കോരപ്പേട്ടന്‍ ചോദിച്ചു

‘ ഞാന്‍ മാജിക്ക് നല്ലോണം കാണാന്‍ തെങ്ങിന്റെ മുകളില്‍ കയറി ഇരുന്നതായിരുന്നു.. പുക വന്നതല്ലാതെ പാലം എവിടെയും പോയിട്ടില്ല അവിടെ തന്നെ ഉണ്ട്..’

മാജിക്ക്കാരന് സംഗതി പിടികിട്ടി. പൊടി വിതറി ജനങ്ങളുടെ കണ്‍കെട്ടിയെങ്കിലും തെങ്ങിന്‍ മുകളിലുള്ള ആളുടെ കണ്‍ കെട്ടാന്‍ പറ്റിയില്ല. അതാണ് പ്രശ്‌നമായത്.

ഇവന്‍ കാരണം എന്റെ അധ്വാനമെല്ലാം വെറുതെയായി. ഇവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല. ഒരു പണി കൊടുക്കണം.

ജാലവിദ്യക്കാരന്‍ ചന്ദ്രനെ തന്റെ ദൃഷ്ടിയില്‍ ആവാഹിച്ച് മനസ്സില്‍ മന്ത്രങ്ങള്‍ ഉരുവിട്ടു.

ആകാശത്ത് നിലാവ് ഉദിച്ചു. വേലിയേറ്റം ആരംഭിച്ചു. പുഴയിലെ ജലനിരപ്പ് പതുക്കെ ഉയര്‍ന്നു. ജാലവിദ്യക്കാരന്‍ നീട്ടി പിടിച്ച കൈ താഴെ നിന്ന് മേലോട്ട് മൂന്ന് വട്ടം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യ്തു.

ചന്ദ്രന്‍ നോക്കുമ്പോള്‍ പുഴയിലെ വെള്ളം മേലോട്ട് ഉയര്‍ന്നു വരുന്നതായി കണ്ടു. അത് പൊങ്ങി പൊങ്ങി തെങ്ങിന്‍ തലപ്പോളമെത്തി. രക്ഷയില്ലെന്ന് കണ്ടു ചന്ദ്രന്‍ താഴോട്ടു ചാടി..

താഴെ വീണപ്പോഴാണ് മനസ്സായിലായത് പുഴയില്‍ നിന്നു തെങ്ങിന്നിടാന്‍ വേണ്ടി ആരോ കോരിയിട്ട ചളി കൂമ്പരത്തിന്ന് മുകളിലാണ് വീണതെന്ന്.

ജ്യാള്യതയോടെ എഴുന്നേല്ക്കുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെട്ടു എല്ലാ സത്യങ്ങങ്ങളും അങ്ങിനെ വിളിച്ചു പറയാന്‍ പാടുള്ളതല്ല.

ചന്ദ്രന്‍ വീഴുന്നത് കണ്ടു ആളുകളില്‍ ചിലര്‍ ഓടി പാലത്തിന്ന് മുകളില്‍ എത്തി. പാലത്തിന്റെ കൈ വരി പിടിച്ചു അവര്‍ താഴേക്ക് നോക്കി. പുഴക്കരയിലെ ചളികൂമ്പരത്തില്‍ ചന്ദ്രന്‍ വീണു കിടക്കുന്നു. ചളിയില്‍ വീണത് കൊണ്ട് അപകടമൊന്നുമില്ല.
ചന്ദ്രന്‍ അവരെ നോക്കി ഒരു വീണ ചിരി ചിരിച്ചു. അവരും അതില്‍ പങ്കുചേര്‍ന്നു.

ഈ ബഹളത്തിനിടയില്‍ ജാലവിദ്യക്കാരന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അപ്രത്യക്ഷമായത് ആരും കണ്ടില്ല.

One Response

  1. “കോരപ്പുഴ പാലം” നന്നായിട്ടുണ്ട്….. കഥയുടെ ഫാന്റസി സ്വഭാവത്തിന് ഇണങ്ങുന്ന രചനാരീതി പിന്തുടർന്നിരിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒരു മേന്മയാണ്….. ഒരു ജാലവിദ്യക്കാരന്റെ കയ്യടക്കവും സസ്പെൻസുമെല്ലാം കഥയിലുടനീളം നിലനിർത്താൻ ബഷീർ എലത്തൂരിന് കഴിഞ്ഞിട്ടുണ്ട്….. മായാജലക്കാരനും ഒപ്പം വായനക്കാരനും വീർപ്പുമുട്ടലിന്റെ പാരമ്യതയിൽ എത്തിനിൽക്കുന്ന ഒരു ഘട്ടത്തിൽ സന്ദർഭത്തിന്റെ പിരിമുറുക്കത്തിന് അയവ് വരുത്താനെന്നോണം എഴുത്തുകാരൻ പ്രകൃതിവർണ്ണനയിലേക്ക് കടക്കുന്നുണ്ട് – “പ്രകൃതി എന്ന വലിയ ജാലവിദ്യക്കാരൻ അതിന്റെ രാത്രി വിസ്മയങ്ങങ്ങൾ പുറത്തെടുക്കാൻ തുടങ്ങി.
    മാനത്തു സായംസന്ധ്യയുടെ ചോപ്പ് വാരി പൂശി. സൂര്യനെ കയ്യടക്കത്തിന്റെ മികവോടെ മെല്ലെ  കോരപ്പുഴയിലെ അഴിമുഖത്തെ ആഴക്കടലിൽ അപ്രത്യക്ഷമാക്കി” എന്ന ഈ വർണ്ണന അതിമനോഹരം! മൊത്തത്തിൽ പറഞ്ഞാൽ കഥാപരിസരത്തോട് ചേർന്നുനിൽക്കുന്ന രചനാരീതിയും ഭാഷയുമാണ് ഈ കഥയുടെ സൗന്ദര്യം!!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…