സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സമായുടെ ആകാശം തുറന്ന്

പി.എന്‍.ദാസ്

സൗമ ഹമീദിന്റെ ‘ആത്മരാഗങ്ങള്‍’ എന്ന കൃതി ഞാന്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തത് എന്നെ വളരെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. പിയൂഷ ഒരിക്കല്‍ ലണ്ടനില്‍ ഒരു കുടിലില്‍ കേള്‍ക്കാനോ വായിക്കാനോ ഒന്നുമില്ലാതെ ഏകാന്തവാസം നയിച്ച ഒരു കാലത്തെ കുറിച്ച് അനുസ്മരിക്കുന്നുണ്ട്. ആ സമയത്ത് അദ്ദേഹത്തിന്റെ കയ്യില്‍ ബീഥോവന്റെ ഒരു സിംഫണി മാത്രമാണുണ്ടായിരുന്നത്. അദ്ദേഹമത് എന്നും പ്രഭാതത്തില്‍ കേള്‍ക്കുമായിരുന്നു, പിന്നെ ഒഴിവുള്ള എല്ലാ സമയങ്ങളിലും. ഒടുവില്‍ ബീഥോവന്റെ ആ സിംഫണി അദ്ദേഹത്തിന് ഹൃദിസ്ഥമായതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ എഴുതിയിട്ടുണ്ട്. ഏതാണ്ട് അതിന് തുല്യമായ ഒരനുഭവമായിരുന്നു എനിക്ക് ഈ ഗാനങ്ങള്‍. കാരണം കുറേ കാലമായിട്ട് മൗനവും ധ്യാനവുമായി ബന്ധപ്പെട്ടുള്ള വായനയും ലോകവുമായതുകൊണ്ട് പൊതുവെ പാട്ടുകളൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. യാദൃശ്ചികമായി ശ്രവിക്കുന്നതല്ലാതെ അകത്തേക്കൊന്നും പ്രവേശിക്കാറില്ല. പിന്നെ ഏറ്റവുമധികം സ്പര്‍ശിച്ചിട്ടുള്ളത് മൗനത്തില്‍നിന്നുണര്‍ന്ന് വരുന്ന കാര്യങ്ങളാണ്. ഞാനൊരിക്കല്‍ ധര്‍മ്മ എന്ന ബുദ്ധ ധ്യാനമന്ദിരത്തില്‍ പത്ത് ദിവസത്തോളം പൂര്‍ണ്ണമൗനത്തിലിരിക്കുകയായിരുന്നു. ഫോണൊന്നും ഉപയോഗിക്കാന്‍ പാടില്ല. ഒന്നും വായിക്കാന്‍ പാടില്ല. പരസ്പരം കണ്ടാല്‍ കാണാത്തതുപോലെ, യാതൊരു തരത്തിലുള്ള ആശയവിനിമയങ്ങളുമില്ലാത്ത നാളുകള്‍. അത്തരം വാസങ്ങളില്‍ ദിവ്യമായ സംഗീതം, മൗനത്തില്‍നിന്ന് ഉണര്‍ന്നുവരുന്ന സംഗീതം എന്താണെന്ന് ആസ്വദിച്ചപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള അത്യുന്നതമായ ധര്‍മ്മങ്ങള്‍ ഉണര്‍ന്നുവരുന്ന അനുഭവമായിരുന്നു. അതിനുശേഷം സിനിമകള്‍ കാണുകയോ കലാപരിപാടികള്‍ ശ്രദ്ധിക്കുകയോ ഫിക്ഷന്‍ വായിക്കുകയോ ചെയ്യാറില്ല. ഒരിക്കല്‍ ഒ വി വിജയന്റെ ‘ മധുരംഗായതി ‘എന്ന നോവല്‍ വായിക്കാന്‍ വേണ്ടി ചെറിയൊരു ശ്രമം നടത്തിയെങ്കിലും എനിക്കതിലേക്ക് കടക്കാന്‍ സാധിച്ചില്ല. അതിനുശേഷം ഫിക്ഷനൊന്നും കാര്യമായി വായിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നില്ല. അതിനേക്കാള്‍ അതിസൂക്ഷ്മമായ കാര്യങ്ങള്‍ ശ്രദ്ധിക്കുക അതില്‍ പരിപൂര്‍ണ്ണശ്രദ്ധയോടെയിരിക്കുക എന്നതാണ് ചെയ്യാറുള്ളത്. ശരിക്കും ഈ ഗാനങ്ങള്‍ യഥാര്‍ത്ഥ ആനന്ദമനുഭവിച്ച് ഹൃദയനിറവോടെയിരിക്കാന്‍ എന്നെ പ്രാപ്തനാക്കി എന്നതാണ് സത്യം. വാസ്തവത്തില്‍ അതിന്റെ ഔന്നത്യം വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്തതാണ്.

ശരിക്കും ഈ സ്ഥലകാലങ്ങള്‍ക്കപ്പുറത്തേയ്ക്ക്, അതായത്, ജീവിതത്തിനപ്പുറത്തേയ്ക്ക് രണ്ട് വാതിലുകളുണ്ടെന്നാണ് പറയുന്നത്. ഒന്ന് മൗനവും രണ്ട് സംഗീതവും. മൗനത്തിലൂടെ നമുക്ക് സ്ഥലകാലങ്ങള്‍ക്കപ്പുറത്തേക്ക് പോവാന്‍ കഴിയും. സെന്‍ – സൂഫി – താവോ ചിന്തകളിലെ ധ്യാനത്തിന്റെ വഴികള്‍ അതിനുള്ളതാണ്. അതുപോലെത്തന്നെ സംഗീതത്തിലൂടെയും അത് സാധ്യമാണ്. എന്നാല്‍ അതനുഭവിപ്പിക്കുന്ന ഗാനങ്ങള്‍ എനിക്കധികം കേള്‍ക്കാന്‍ സാധിച്ചിട്ടില്ല, മലയാളത്തില്‍ പ്രത്യേകിച്ചും!

നമ്മുടെ വികാരങ്ങളെ ഇളക്കിമറിക്കുന്നതാണ് സാധാരണയായി പല സംഗീതവും. എന്നാല്‍ വികാരതലങ്ങളെ സംയമം ചെയ്യിപ്പിച്ച് ശാന്തതയിലേക്ക് കൊണ്ട് പോകുന്ന സംഗീതവുമുണ്ട്. അതാണ് ലോകത്തിന് ആവശ്യമായിട്ടുള്ളത്. വികാരങ്ങളെ ഇളക്കി മറിക്കുന്ന സംഗീതം നമ്മുടെ ഉപരിപ്ലവമായ ആസ്വാദന ചക്രത്തെ മാത്രമാണ് സ്പര്‍ശിക്കുന്നത്. (ചാന്ദിക് ഭാഷയില്‍ നാഭിയുടെ ഭാഗത്തുള്ള ചക്രം ) നേരെമറിച്ച്, വികാരങ്ങളെ ശാന്തമാക്കുന്ന സംഗീതം നമ്മുടെ ശിരസ്സില്‍ സഹസ്രാരംഭ പത്മദലങ്ങളെ വിരിയിക്കുന്ന നാദങ്ങളാണ്. വളരെ മധുരമായ ശുശ്രൂഷാത്മകമായ പരിചരണപരമായ നാദങ്ങളുണ്ട്. അങ്ങനെ നമ്മുടെ വികാരങ്ങളെയൊക്കെ ശുശ്രൂഷിക്കുന്ന തലത്തില്‍, പരിചരിക്കുന്ന തലത്തില്‍, അതിനെ കഴുകിയെടുക്കുന്ന തലത്തിലൊക്കെയുള്ള ഒരനുഭവമായിരുന്നു എനിക്ക് സൗമ ഹമീദിന്റെ ഈ ‘സമാ’ ഗാനങ്ങള്‍. എന്റെ ജീവിതത്തില്‍ ഒരുപക്ഷേ ഇത്രയധികം കേട്ട മറ്റൊന്നുണ്ടാവില്ല, ഇപ്പോഴും കേള്‍ക്കാനാഗ്രഹിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഒരിക്കല്‍ ഇത് കേള്‍ക്കാനായി എന്റെയൊരു ഉറ്റ സുഹൃത്തിന്റെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം നല്ല സംഗീതതല്പരനായ ആളാണ്. എനിക്കപ്പുറത്തേയ്ക്ക് മറ്റാരെങ്കിലും ഇതിഷ്ടപ്പെടുന്നുണ്ടോ എന്നറിയാനാണ് കൊടുത്തത്. പെട്ടെന്ന് തിരിച്ച് തരുമെന്നും വിചാരിച്ചു. അയാള്‍ തിരിച്ചു തരുന്നതേയില്ലായിരുന്നു. ദിവസങ്ങളോളം അദ്ദേഹമത് സൂക്ഷിച്ച് വെച്ചു. ഞാനത് കേള്‍ക്കാനായി ദാഹിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു ദിവസം ഫോണില്‍ വിളിച്ചു ചോദിച്ചു: ‘അന്ന് കൊണ്ടുപോയ പാട്ടുകള്‍ ശ്രദ്ധിക്കുകയുണ്ടായോ?’ ‘ശ്രദ്ധിക്കുകയുണ്ടായി എന്ന് മാത്രമല്ല വളരെയധികം സ്പര്‍ശിക്കുകയുമുണ്ടായി. ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ വേഗം തന്നെ തിരിച്ചേല്‍പ്പിക്കാം.’ എന്റെ സംസാരത്തില്‍നിന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം എനിക്കത് കേള്‍ക്കാനഗ്രഹമുണ്ടെന്ന്. ഞാന്‍ പിറ്റേ ദിവസംതന്നെ അതുകൊണ്ടുവന്ന് തനിച്ചിരുന്ന് കേള്‍ക്കാനും പിന്നെ വീട്ടിലുള്ള ആളുകളെ കേള്‍പ്പിക്കാനും തുടങ്ങി. കുളിക്കാന്‍ കുറേ സമയമെടുക്കുമല്ലോ. ആ സമയത്തും കേള്‍ക്കാന്‍ വേണ്ടി ഞാനിതങ്ങനെ ഓണ്‍ ചെയ്ത് വച്ചുകൊണ്ടിരിക്കും. കിട്ടുന്ന സമയത്തൊക്കെ അതിങ്ങനെ കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കും. ചിലപ്പോള്‍ എനിക്ക് കരച്ചില്‍ വരും. ആരെങ്കിലും കണ്ടാല്‍ എന്തെങ്കിലും പ്രശ്നമാണോ എന്ന് തോന്നുന്ന തരത്തിലായിരിക്കും കരച്ചില്‍. ഇത്രയൊക്കെ ഉദാത്തമായ വികാരങ്ങളെ, ശബ്ദങ്ങളെക്കൊണ്ട് മാത്രം സ്പര്‍ശിക്കാനാവുന്ന ഇടങ്ങളെ അത് സ്പര്‍ശിച്ചു എന്നുള്ളതാണ് അതിന്റെ മഹത്വം. അതൊന്നുംതന്നെ ഭാഷയിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാത്തതാണ്. ഇവിടെ കൂടിയിരിക്കുന്നവര്‍ക്കത് മനസ്സിലാവും എന്നുള്ളതുകൊണ്ടു പറയുന്നതാണ്.

വിക്ടര്‍ ഹ്യൂഗോവിന്റെ ‘പാവങ്ങള്‍’ എന്ന നോവലില്‍ മനോഹരമായ ഒരു ആഖ്യാനമുണ്ട്. അതില്‍ വളരെ ഏകാന്തമായ ശുഷ്‌കമായിരിക്കുന്ന കുന്നിന്റെ മുകളില്‍ ഒരു കന്യാസ്ത്രീമഠമുണ്ട്. പെണ്‍കുട്ടികള്‍ ദൈവമണവാട്ടികളാകാന്‍ വേണ്ടി വന്നു കൊണ്ടിരിക്കുന്ന സ്ഥലം. അവിടത്തെ ശിക്ഷണങ്ങളും പ്രാര്‍ത്ഥനകളും ബോധനങ്ങളുമെല്ലാം അങ്ങേയറ്റം ശുഷ്‌കവും യാന്ത്രികവുമായിരുന്നു. അങ്ങനെ വളരെ വിരസമായി നാളുകള്‍ പോയ്ക്കൊണ്ടിരിക്കെ ഒരു സന്ധ്യാനേരത്ത് അപ്രതീക്ഷിതമായൊരു ശബ്ദം കുന്നിന്റെ താഴ്വരയില്‍നിന്ന് വരികയുണ്ടായി. ‘എന്റെ സജുല്‍ക് വരൂ, എന്റെ മനസ്സില്‍ വാഴ്ക’ എന്ന വരികളായിരുന്നു അതിലുണ്ടായിരുന്നത്. സജുല്‍ക്ക് എന്നത് അക്കാലത്തെ ഫ്രാന്‍സിലെ നാടോടി പാട്ടുകളിലുള്ള പ്രണയിനിയായ ഒരു കഥാപാത്രമാണ്. അതെല്ലാവര്‍ക്കുമറിയാവുന്നതാണ്. കുന്നിന്റെ താഴ്വരയില്‍നിന്നുവരുന്ന പാട്ടുകളില്‍ കന്യാസ്ത്രീ മഠത്തിലെ പെണ്‍കുട്ടികള്‍ ആഴത്തില്‍ അങ്ങനെ മുഴുകിക്കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഈ പാട്ട് അകന്നകന്നു പോയി. അന്ന് രാത്രിയില്‍ അവര്‍ പരസ്പരം നോക്കുമ്പോഴും, പുഞ്ചിരിക്കുമ്പോഴും, ഇടപഴകുമ്പോഴും എന്തോ ഒരുതരം പ്രണയം അവരുടെ കണ്ണുകളില്‍നിന്ന് പ്രസരിക്കുന്നതായി അവരോരോരുത്തര്‍ക്കും തോന്നുകയുണ്ടായി. അങ്ങനെ അവര്‍ ആലോചിച്ചു, ഈ ഗാനം തങ്ങള്‍ക്ക് വേണ്ടി പാടിയിരിക്കുന്നത് ആരായിരിക്കുമെന്ന്; ഇനിയൊരിക്കലും അത് കേള്‍ക്കുകയില്ലെന്നും. അങ്ങനെ പിറ്റേ ദിവസവും വൈകുന്നേരമായപ്പോള്‍ ഈ പാട്ട് വീണ്ടും കേള്‍ക്കുകയുണ്ടായി, അതോടുകൂടി അവരെല്ലാം വീണ്ടും ഉന്‍മേഷശാലിനികളായി. ഇത് അവിടെ അധ്യായനം നടത്തുന്ന പരുഷ സ്വഭാവത്തിലുള്ള കന്യാസ്ത്രീമഠത്തിന്റെ അദ്ധ്യക്ഷരൊക്കെ വല്ലാതെ മുറുമുറുക്കാന്‍ കാരണമായി. ഈ കുട്ടികള്‍ പുതിയൊരു ഭാവത്തിലും പുതിയൊരു ഈണത്തിലും പെരുമാറുന്നതും സംസാരിക്കുന്നതും ചലിക്കുന്നതുമൊക്കെ കണ്ടപ്പോള്‍ ഇവര്‍ക്കെന്തെന്നില്ലാത്ത അസ്വാസ്ഥ്യമുണ്ടായി. അന്ന് രാത്രിയില്‍ അവരെല്ലാംതന്നെ സ്വയം സജുല്‍ക്കായി സ്വപ്നത്തില്‍ അജ്ഞാതനായ കോമളനായ എവിടെനിന്നോ വന്ന ആ പാട്ടുകാരനെ സ്വപ്നത്തില്‍ കാണുകയും പിറ്റേന്ന് രാവിലെ വല്ലാത്തൊരു പുതുമയോടെ എഴുന്നേല്‍ക്കുകയും അന്നത്തെ ആ പ്രാര്‍ത്ഥനകളിലൊക്കെത്തന്നെ യഥാര്‍ത്ഥത്തിലുള്ള, പ്രണയോന്മുഖമായ ദിവ്യാനുരാഗത്തിന്റെ മണവാട്ടികളായി മാറുകയും ചെയ്തു. അങ്ങനെ മൂന്നാം ദിവസവും ആ പാട്ട് കേട്ടു. പിന്നീട് അവര്‍ക്കത് എന്നെന്നേക്കുമായി നഷ്ടമായി. പിന്നീടൊരിക്കലും ആ പാട്ടവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇത് പറഞ്ഞതിന് ശേഷം വിക്ടര്‍ ഹ്യൂഗോ വളരെ നിര്‍മ്മമതനായി ഒന്നോ രണ്ടോ വാക്യത്തില്‍ ആ കഥ അവസാനിപ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു ആ അജ്ഞാതനായ പാട്ടുകാരന്‍ ആരായിരുന്നെന്നോ, വളരെ വൃദ്ധനായ വിരൂപനായ എവിടെ നിന്നോ വന്ന ഒരു പാട്ടുകാരനായിരുന്നു. അദ്ദേഹത്തെ കന്യാസ്ത്രീമഠത്തിന്റെ ആളുകള്‍ അടിച്ചോടിച്ചു എന്നത് ഈ കുട്ടികള്‍ അറിഞ്ഞതേയില്ല..

ഇപ്പോള്‍ ഈ പാട്ടുകള്‍ക്കുള്ള അമൂല്യത ഞാന്‍ മനസ്സിലാക്കുന്നു. നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന തരത്തിലുള്ള പാട്ടുകളുണ്ട്. നമ്മുടെ വികാരങ്ങളെ ശാന്തമാക്കുന്ന തരത്തിലുള്ള പാട്ടുകളുമുണ്ട്. ധ്യാനാത്മകമായ അവസ്ഥയില്‍ സമാധി അവസ്ഥയില്‍ എഴുതപ്പെട്ട, ഈണം നല്‍കപ്പെട്ട പാട്ടുകളുണ്ട്. അത്തരം പാട്ടുകള്‍, ഒരുപക്ഷേ മലയാളത്തില്‍ മാത്രമല്ല, കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ വികാരങ്ങളെ ശാന്തമാക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഇതില്‍ ഓരോ ഗാനത്തിലും എനിക്കറിയാത്ത ഒത്തിരിയൊത്തിരി ഖുര്‍ആനികമായ ദിവ്യവചനങ്ങളുണ്ട്. ഇവയൊക്കെ അതിന്റെ അര്‍ത്ഥമൊന്നും അറിയാതെത്തന്നെ അതിന്റെ സ്പന്ദനത്തിലൂടെ അതിന്റെ വികാരം എന്താണെന്ന് എനിക്ക് അറിയാനാവുന്നുണ്ട്. ഞാന്‍ സംസ്‌കൃതം പഠിച്ച ആളാണ്. ജീവിതത്തില്‍ എന്നെ ദരിദ്രനാക്കിയത് ഞാന്‍ അറബിക് ഭാഷ പഠിച്ചില്ല എന്നതാണ് എന്ന് ഞാനിപ്പോള്‍ വിചാരിക്കുന്നു. ഈ ഭാഷയുടെ മഹനീയതയും സൗന്ദര്യവും ഇത്രയധികം ഉണ്ട് എന്നത് ഈ സൂഫീ ഗാനങ്ങള്‍ കേള്‍ക്കുമ്പോഴാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. എനിക്കറിയാത്ത ആ വാക്കുകള്‍ വെറുതെ ഉച്ചരിക്കുമ്പോള്‍ത്തന്നെ എനിക്കെന്തെന്നില്ലാത്ത ആനന്ദം ഉണ്ടാകുന്നു. ഞാന്‍ വരുന്ന വഴിയില്‍ സുഹൃത്തിനോട് പറഞ്ഞു: അറബിക് പഠിക്കണം എന്ന് എനിക്ക് ഈ പ്രായത്തിലും തോന്നുന്നുണ്ട്.’ അദ്ദേഹം കുറച്ച് കാര്യങ്ങളുടെ അര്‍ത്ഥം എനിക്ക് പറഞ്ഞു തന്നു.

വാസ്തവത്തില്‍ അഹംബോധം പൂര്‍ണ്ണമായിട്ടും അറ്റുപോകുന്ന ഒരു അവസ്ഥയുണ്ട്. അങ്ങനെയൊരവസ്ഥ ഈ ഗാനങ്ങളിലുടനീളം കാണാനാവുന്നുണ്ട്. ഇതിന്റെ അവതരണത്തില്‍ത്തന്നെ അത്തരത്തിലാണ് പറയുന്നത്. അതൊക്കെ എന്നെ വളരെ സന്തോഷിപ്പിക്കുന്നു. യഥാര്‍ത്ഥ സൂഫിസത്തില്‍നിന്ന് മാത്രമാണ് ഈ അര്‍ത്ഥത്തിലുള്ളതൊക്കെ കാണാന്‍ കഴിയൂ. ‘നിന്നെ തേടിയുള്ള വഴിയലച്ചിലിന്റെ അനുഭവങ്ങളാണ്’ എന്ന് പറഞ്ഞാണ് ഈ ഗാനങ്ങള്‍ ആരംഭിക്കുന്നത്. ‘വഴിയലച്ചിലിന്റെ അനുഭവങ്ങള്‍’ എന്ന പ്രയോഗംതന്നെ വളരെയധികം സ്പര്‍ശിക്കുന്നതായിരുന്നു. സൂഫിസത്തിന്റെ ഒരു സത്ത അവിടം മുതല്‍ തന്നെയുണ്ട്. പിന്നെ അതില്‍ സൗമയുടെ വാക്കുകള്‍ വളരെ കാവ്യാത്മകമാണ്. അതൊന്നും ഭാഷയിലൂടെ വന്നതല്ല. ഹൃദയത്തില്‍നിന്നും വഴിഞ്ഞൊഴുകിയതാണെന്ന് കാണാം.

‘നീ എനിക്കേകിയ
മനോഹരമായ ഏകാന്തതകള്‍
അതിന്റെ അപൂര്‍വ്വമായ നിമിഷങ്ങളില്‍
അകം പെയ്ത പാട്ടുകള്‍’

പിന്നെ ഒടുവില്‍

‘നിന്റെതാണ് സര്‍വ്വതും,
നിനക്കാണ് സര്‍വ്വതും,
നിന്നിലാണ് സര്‍വ്വതും’

എന്ന് പറയുന്നു. വളരെ മൗനനിര്‍ഭരമായ ഒരു ഹൃദയത്തില്‍ നിന്ന് മാത്രം ഉറവ പൊട്ടുന്ന വാക്കുകളാണത്. ഒരു തരത്തിലുള്ള ആകര്‍ഷണമോ അവര്‍ക്ക് അവരില്‍ പിറന്ന ഈ വരികളോടില്ല. യഥാര്‍ത്ഥത്തില്‍, തന്നെ ഒരു സാക്ഷിയായി നോക്കി നില്‍ക്കുന്ന ഒരു ഭാവം. ഈയൊരു സാക്ഷീഭാവം എന്നത് അത്യുന്നതമായൊരു ആത്മീയലോകത്തിന്റെ സാക്ഷാത്കാരത്തില്‍നിന്ന് വന്നതാണ്.

ഇതിലെ ഓരോ ഗാനവും ശരിക്കും വളരെ സമയമെടുത്ത് പാടി കേള്‍പ്പിച്ച് അവയെക്കുറിച്ച് ഒരു ദിവസം മുഴുവന്‍ പറയേണ്ട അവസ്ഥയിലുള്ളതായാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഒന്നാമത്തേത് ‘അലകടലൊന്നിനെ’ എന്ന് തുടങ്ങുന്ന ഗാനമാണ്. അത് വാസ്തവത്തില്‍ ഈ സര്‍ഗ്ഗ പ്രപഞ്ചത്തെ മുഴുവന്‍ ആറ്റിക്കുറുക്കി ഒരു ചിമിഴിലൊതുക്കി വയ്ക്കാന്‍ വേണ്ടിയുള്ള ഒരു ഹൃദയത്തിന്റെ വളരെ വിനീതമായ ഒരു ആഗ്രഹമാണ്. അത് പാടിക്കൊണ്ടിരിക്കെ അതിന്റെ ഇടയില്‍ വരുന്ന പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമൊന്നുമറിയാതെ തന്നെ ആനന്ദം ഉണ്ടാക്കുന്ന ഒരവസ്ഥയുണ്ട്.

‘ഒടുവിലെ ശ്വാസവും നിന്റെ പേര്‍ ചൊല്ലി
നിന്‍ ചരണത്തിലായി ഞാന്‍ മടങ്ങീടുമ്പോള്‍
പതറാതെ നിന്നുടെ പൊന്‍മുഖം എന്നുടെ
ഇരു കണ്ണാല്‍ ഞാനന്ന് നോക്കിക്കാണും’

ഏറ്റവും കൂടുതല്‍ എന്റെ ഹൃദയത്തെ ഇളക്കി മറിച്ചിട്ടുള്ളത് ഇവയൊക്കെയാണ്

‘നിനവില്ലയെന്നുടെ ഹൃദയത്തില്‍
നിന്റെ നിറയും മിഴികളില്ലാതെ
കനവില്ലയെന്നുടെ കരളിലെ പൂവേ
നിന്‍ വഴിയും സുഗന്ധമല്ലാതെ..മൗലാ’

പിന്നെ

‘കണ്ണാടി തോല്‍ക്കുന്ന ബിംബങ്ങളായി നാം
കാലങ്ങളന്യോനം കണ്ടിരുന്നു…’

ആ വരിക്കും സാധാരണ കാവ്യഭാഷയ്ക്ക് നല്‍കാന്‍ കഴിയാത്തൊരനുഭൂതി നല്‍കാന്‍ കഴിയുന്നുണ്ട്

‘ഈണമായി നീ എന്നെ നെഞ്ചോട് ചേര്‍ക്കുകില്‍
ചുണ്ടിണയില്‍ പിരിയാതിരിക്കാം’

ഇതിലെ ഓരോ ഗാനവും ആലപിക്കുന്നത് നൂറുശതമാനം ആനന്ദനിര്‍വൃതിയോട് കൂടിയാണ്. സാധാരണ യാന്ത്രികമായിട്ടാണ് ആളുകള്‍ പാടാറുള്ളത്. എന്നാല്‍ ഇതങ്ങനെയല്ല. ഇതിലെ ഓരോ വാക്കും അത്ഭുതകരമായിട്ടാണ് പിറവികൊണ്ടിരിക്കുന്നത്. മലയാളത്തിലും പുറത്തുമുള്ള പാട്ടുകാരൊക്കെ ഈ പാട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ സാധാരണ കേള്‍ക്കുന്ന പാട്ടുകള്‍ക്കൊക്കെത്തന്നെ കൃത്രിമമായ സ്വരങ്ങളാണുണ്ടാവുക. എന്നാല്‍ ഇതിലെ പുരുഷന്മാരുടെയും സ്ത്രീയുടെയും ഈണങ്ങളിലൊക്കെ എന്തൊരു തന്മയത്വമാണ്. സത്യത്തില്‍, സംസാരിക്കുന്നതിലും നല്ലത് ആ പാട്ടുകള്‍ ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്നതായിരിക്കും.

‘കണ്ണീര്‍ മുത്തേ…’ എന്നുള്ളത് അനശ്വരമായ ഒരു ഗാനമാണ്. എനിക്കത് എത്രകേട്ടാലും മതിവരാത്ത ഒരു പാട്ടാണ്. എന്തൊരു ഈണമാണ്! എന്തൊരു വരികളാണ്!

‘പൊള്ളീടുന്നെന്നുള്ളം കൊള്ളാനെന്നും താങ്ങായി തങ്ങീടും എന്‍ അന്‍പേ ‘

ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ ഉള്ളില്‍ അന്‍പ് ഉറവ പൊട്ടിയൊഴുകാന്‍ തുടങ്ങും.

‘കണ്ണീര്‍ മുത്തേ….

മായ്ച്ചെന്‍ റബ്ബ് ‘
അത് എത്ര കേട്ടാലും മതിയാവാറില്ല

‘ഉതിരുമീ പാഴ് മൊഴികളില്‍…
പൊന്‍ കതിരുകള്‍…..

കയ്യാല്‍ തോര്‍ത്തും മുന്നേ ..’

ഇങ്ങനെയുളള ഗാനങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കും മുതിര്‍ന്ന ആളുകള്‍ക്കും പ്രാര്‍ത്ഥനാമന്ദിരങ്ങളിലുമൊക്കെ കേള്‍പ്പിക്കേണ്ടതാണ്.

വളരെ യാന്ത്രികമായ അനുഷ്ഠാനങ്ങളും ചടങ്ങുകളും ചിട്ടകളുമൊക്കെ മേല്‍പ്പറഞ്ഞ കന്യാസ്ത്രീ മഠത്തിലെ കുട്ടികളെ എങ്ങിനെ വിരസരാക്കിയോ അതുപോലെത്തന്നെ ഇന്നും വിരസമാക്കിക്കൊണ്ടിരിക്കുന്നു. അതിനുള്ള ശരിയായ മറുപടിയുള്ളത് ഈ സൂഫീ സെന്‍ താവോ വഴികളിലാണ്. ഇതൊക്കെ എന്നെ സ്പര്‍ശിക്കാന്‍ കാരണം എന്റെയുള്ളിലുള്ള വലിയ ശൂന്യതയായിരുന്നു. ഞാനാദ്യം ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ഒരു വര്‍ഷത്തോളം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ പൂര്‍ണ്ണമായും ഇരുട്ടുള്ള മുറിയിലായിരുന്നു. അവിടെവച്ചുതന്നെ കമ്മ്യൂണിസത്തിന്റെയും അതു പോലുള്ള സിദ്ധാന്തങ്ങളുടെയും അന്തസാരശൂന്യത എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. ആത്മഹത്യയിലേക്കും ഭ്രാന്തിലേക്കുമൊക്കെ പോകാതിരിക്കാന്‍ എന്നെ സഹായിച്ചത് എന്റെ അന്വേഷണങ്ങളും അതിന്റെ ഫലമായി കിട്ടിയ ധ്യാനവഴികളുമായിരുന്നു. അങ്ങനെ ഞാന്‍ സെന്‍ബുദ്ധിസം താവോയിസം സൂഫിസം എന്നിവയിലൂടെ സഞ്ചരിച്ചു. അതോടുകൂടി യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിക്ക് വിമോചനത്തിനുള്ള വഴി എന്താണെന്ന് ഞാന്‍ മനസ്സിലാക്കി. അതിനുശേഷം മൂന്ന് പതിറ്റാണ്ടുകളായി അതിനെക്കുറിച്ചുതന്നെയാണ് എഴുതിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ഒരുപാട് ആളുകള്‍ വായിക്കാറും കേള്‍ക്കാറും വിളിക്കാറുമുണ്ട്. ചെയ്യാന്‍ കഴിയുന്നത് വളരെ ചെറുതാണെങ്കിലും ഇതിന്റെ വിത്തുകള്‍ ഇട്ടു കഴിഞ്ഞാല്‍ സ്നേഹമുള്ള ഇടങ്ങളില്‍ മുളച്ച് വരുമെന്ന് എനിക്ക് നൂറുശതമാനം ബോധ്യമുണ്ട്.

നമ്മുടെ ഉള്ളില്‍ത്തന്നെ സ്നേഹത്തിന്റെ വിത്തുകളുണ്ട്. അതുപോലെത്തന്നെ വെറുപ്പിന്റെ വിത്തുകളുമുണ്ട്. സ്നേഹത്തിന്റെ വിത്തുകള്‍ മുളച്ച് വരണമെങ്കില്‍ നമ്മള്‍ നന്നായി വെള്ളമൊഴിക്കണം, ശുശ്രൂഷിക്കണം, ശ്രദ്ധിക്കണം. അതിനുള്ള ശുശ്രൂഷ ചെയ്യണമെങ്കില്‍ നമ്മള്‍ എപ്പോഴും വേറൊരാള്‍ക്ക് ഉപകാരമുളള നന്‍മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം, ചിന്തിച്ചുകൊണ്ടിരിക്കണം, പറഞ്ഞുകൊണ്ടിരിക്കണം. അതാണ് ആ വിത്തിനുള്ള വെള്ളം. നമ്മളൊന്നും ചെയ്യുന്നില്ലെങ്കില്‍
സ്‌നേഹത്തിന്റെ വിത്തുകള്‍ നശിച്ചുപോകും. പകരം വെറുപ്പിന്റെ വിത്തുകളാണ് മുളയ്ക്കുക. കാരണം, ഈ ലോകത്ത് ഇന്നുകാണുന്ന സ്നേഹശൂന്യത, ഒറ്റപ്പെടലുകള്‍, അപമാനിക്കപ്പെടലുകള്‍, പീഡനങ്ങള്‍ എല്ലാം തന്നെ ഹിംസയുടെ, വെറുപ്പിന്റെ വിത്തുകള്‍ക്ക് വളരാനുള്ള വെള്ളമാണ്. എന്നാല്‍ സ്നേഹത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ആള്‍ വിതച്ചാല്‍ സ്നേഹത്തിന്റെ വിത്തുകള്‍ മുളച്ച് വരും. അത് നാം ജീവിക്കുന്ന കാലത്തേക്ക് മാത്രമല്ല, ഏഴ് തലമുറകളോളം പകരാനും സാധിക്കും എന്നാണ് മനശാസ്ത്രം പറയുന്നത്. ബുദ്ധന്‍, യേശു, മുഹമ്മദ് തുടങ്ങിയവരിട്ട സ്നേഹത്തിന്റെ വിത്തുകള്‍ അനേകം തലമുറകളായി കൈമാറ്റം ചെയ്യുന്നത് നാം കാണുന്നുമുണ്ട്. വെറുപ്പിന്റെ വിത്തുകളേക്കാള്‍ വലുതാണ് സ്നേഹത്തിന്റെ വിത്തുകള്‍. എന്നാല്‍ സ്നേഹത്തിന്റെ ഒറ്റപ്പെട്ട വിത്തുകളേക്കാള്‍ കൂട്ടംകൂട്ടമായി ധാരാളമായി സ്നേഹം പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ആളുകളുണ്ടാകണം. അതിന് ഈ ‘സമാ’ പോലുള്ള പാട്ടുകള്‍ സഹായിക്കും. സത്യത്തില്‍ ഇത് എല്ലാതരത്തിലുള്ള ആളുകളിലും ചെന്നെത്തേണ്ട പാട്ടുകളാണ്. ആ നിലയില്‍ ഈ പാട്ടുകളൊക്കെത്തന്നെ പൊതുസ്ഥലങ്ങളില്‍ അവതരിപ്പിക്കുകയും അവിടെവച്ച് ആളുകളുമായി സംവദിക്കുകയും ചെയ്യേണ്ടതാണ് എന്നെനിക്കഭിപ്രായമുണ്ട്. ഇതിനെക്കുറിച്ച് വിശദമായി ഒരു പഠനം തയ്യാറാക്കണമെന്നും മാതൃഭൂമി പോലെയുള്ള ആഴ്ചപ്പതിപ്പുകളില്‍ കൊടുക്കണമെന്നുമുണ്ട്.

സച്ചിദാനന്ദന്റെ ഒരു കവിതയില്‍ പറയുന്നുണ്ട്: ലോകത്തിലുള്ള വലിയ കവികള്‍, ഗാനങ്ങള്‍ എഴുതിയവര്‍ എന്നിവരുടെയൊക്കെ കൈകള്‍ ഞാന്‍ ചുംബിക്കുന്നു എന്ന്. അതുപോലെ ഈ ഗാനങ്ങള്‍ എഴുതിയ കവിയത്രിയുടേയും ഇതില്‍ പ്രവര്‍ത്തിച്ച ആളുകളുടെയും കരങ്ങള്‍ ഞാന്‍ ഹൃദയംകൊണ്ട് ചുംബിക്കുകയും ഞാന്‍ മരിച്ചു കഴിഞ്ഞാല്‍പോലും ഈ പാട്ടുകളോട് വല്ലാത്തൊരു കൃതജ്ഞത ഉണ്ടാവുമെന്ന് ഇവിടെ അറിയിക്കുകയും ചെയ്തുകൊണ്ട് ഇത് എഴുതിയ എഴുത്തുകാരിയുടെയും ഇതിന് ഈണം നല്‍കി, പൂര്‍ണ്ണമായി ജീവന്‍ നല്‍കിയ ജാബിര്‍ സുലൈമിന്റെയും ഹൃദയവികാരം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് നിര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…