ഭയത്തിന്റെ നിഴൽപ്പാടുകൾ അങ്ങേയറ്റം കടന്നു പിടിച്ച ചില നിസ്സഹായരായ മനുഷ്യരെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ!?
തൂക്കുകയർ കഴുത്തിൽ പിണഞ്ഞ നിരപരാധികളെ പറ്റി..!
മിഴിനീരു വറ്റി കറുപ്പ് ബാധിച്ച കൺതടങ്ങൾക്ക് എന്തൊക്കെയോ കണ്ടു തീർക്കാനുള്ള ആർത്തി ഉണ്ടായിരുന്നു. ജയിൽ മുറിയിലെ ഇരുട്ട് കണ്ണിനെയും മനസ്സിനെയും ബാധിച്ചു തുടങ്ങിയിരുന്നു.
” സത്യം ഒടുവിൽ ജയിക്കുക തന്നെ ചെയ്യും.”- അവസാന കാഴ്ചയിൽ അഴികൾക്കിടയിലൂടെ മരവിച്ച കൈകളിൽ തഴുകി കുറുപ്പ് മാഷ് പറഞ്ഞതാണ്. ആ വാക്കുകളുടെ ശക്തിയും ആത്മവിശ്വാസവും കെട്ടു തുടങ്ങിയിരിക്കുന്നു.. പ്രതീക്ഷയുടെ അവസാന നാളവും അണഞ്ഞു.
ദിവസക്കണക്കുകൾ പിഴച്ചു തുടങ്ങി, കൂടിപ്പോയാൽ രണ്ടോ മൂന്നോ പകലുകൾ കൂടി;
അതിനപ്പുറത്തേക്ക് തന്റെ ആയുസ്സ് നീളുകയില്ലെന്ന് മനസ്സിലാക്കുകയായിരുന്നു..
ഇരുട്ടടഞ്ഞ മുറിയിലപ്പോഴും ആ കണ്ണുകൾ പരതികൊണ്ടിരുന്നു.,
ഒരു പക്ഷെ അവസാന പ്രതീക്ഷയുടെ തിരിനാളമാകാം..!
ഞരമ്പുകൾ ഉൾവലിഞ്ഞ വിളറിയ മുഖത്തെ ചുളിവുകളിലെല്ലാം ഓർമ്മയുടെ നീർച്ചാലുകൾ വറ്റിക്കിടന്നിരുന്നു.,
ഓർമ്മകൾ..!
അമ്മയുടെ മുടിയിഴകളിലെ കാച്ചിയ എണ്ണയുടെ നറു ഗന്ധവും, നെയ്പായസത്തിന്റെ സ്വാദും മനസ്സിനെ കുത്തി നോവിക്കുന്നത് ഇതാദ്യമായാണ്..
ജീവന്റെ അവസാന യാമങ്ങളും കഴിഞ്ഞു തുടങ്ങി. കൈകൾ ബന്ധിപ്പിച്ച്, കറുത്ത മൂടുപടം മുഖത്തെ മറവിലാക്കി. മുന്നോട്ട് വെക്കുന്ന ഓരോ കാലടിയും മരണം ലക്ഷ്യമാക്കിയുള്ളതാണെന്നുള്ള തിരിച്ചറിവ് ; അതാണേറ്റവും ഭയാനകം.!
പറയാതെ ബാക്കി വെച്ച പലതും വരണ്ട അധരങ്ങൾ വിതുമ്പുന്നുണ്ടായിരുന്നു.പ്രിയപ്പെട്ട പലതും ഇട നെഞ്ചിൽ കിടന്ന് ശബ്ദമുയരാതെ പിടിയുന്നുണ്ടായിരുന്നു.
ഭയം!
ചതിയിലകപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ദിവസം മുതൽ, കോടതി വിധികൾക്കും അഴികൾക്കുമിപ്പുറം തൂക്കുകയർ വരെ അത് തന്നെ മുഴുവനായി കടന്നു പിടിച്ച് , ആത്മാവിനെ വരെ ചൂഴ്ന്നെടുത്തിരിക്കുന്നു.
ഓരോ ശബ്ദവും ആളനക്കവും മനസ്സിൽ ഭയത്തിന്റ വിത്തുകൾ പാകികൊണ്ടിരുന്നു.
കാൽപാദം തൊട്ടു തുടങ്ങിയ വിറയൽ, ശരീരത്തെ പൊതിഞ്ഞ് അതിന്റെ മൂർദ്ധാന്യാവസ്ഥയിൽ എത്തി നിൽക്കുകയായിരുന്നു.,
അതൊടുവിൽ നഷ്ടപ്പെട്ട പ്രതീക്ഷകൾക്കൊപ്പം മനസ്സിനെയും മരവിപ്പിച്ച് കളഞ്ഞു..
ഒടുവിൽ, വിധിയുടെയും നിയമത്തിന്റെയും കുരുക്ക് തൊണ്ടയിൽ മുറുകി, പാതി തുറന്ന കണ്ണുകൾ നിർജീവായി അവസാനശ്വാസവും നിലച്ചു.
ആ ചേതനയറ്റ ശരീരത്തിലെ ഓരോ സിരയും അപ്പോൾ പോലും നിരപരാധിയാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു..!