സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൂല്യ ബോധത്തിൽ മാറ്റം വരണം

അംബിക വേണുഗോപാൽ

“ആണുങ്ങളെപ്പോലെ കള്ളു കുടിക്കുകയും സിഗരറ്റ് വലിക്കുകയും എന്തിനധികം കഞ്ചാവ് പോലും വലിക്കുന്ന പെണ്ണുങ്ങളെ എനിക്ക് നേരിട്ടറിയാം. ഇതിൽ കൂടുതലെല്ലാം ഇനിയും എന്തു സ്വാതന്ത്ര്യം വേണമെന്നാണ് നിങ്ങൾ പെണ്ണുങ്ങളും വായിട്ടലക്കുന്നത്..?”
സംസാരത്തിനിടയിൽ സ്ത്രീ സ്വാതന്ത്ര്യം എന്ന വളരെ ‘സങ്കീർണ’മായ വിഷയത്തിൽ എത്തിപ്പെട്ടപ്പോൾ എന്നോട് ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്. സ്ത്രീകൾക്ക് ഇപ്പോൾ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് എന്നതിലുപരി സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ എത്ര തെറ്റായാണ് ഒരു വിഭാഗം മനുഷ്യർ മനസ്സിലാക്കി വെച്ചിരിക്കുന്നതെന്നും, മറ്റൊരു തരത്തിൽ പറഞ്ഞാൽ കള്ളു കുടിക്കുവാനും സിഗരട്ട് വലിക്കുവാനും രാത്രിയിലിറങ്ങി നടക്കുന്നതിലേക്കും മാത്രമായി ഒതുക്കി വച്ചിരിക്കുന്നതെന്നും ഓര്‍ത്തപ്പോള്‍ വല്ലാത്ത അവഞ്ജയാണുണ്ടായത്.


സ്വാതന്ത്ര്യത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ, ഇത്ര കണ്ട് പുരോഗമിച്ചിട്ടുള്ള നമ്മുടെ നാട്ടിലെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ് എന്നത് ഇന്നും ഗൗരവതരമായ ചർച്ചാ വിഷയം തന്നെയാണ്. ആഗോളതലത്തിൽ ഓരോ പന്ത്രണ്ട് മിനിറ്റിലും ഓരോ സ്ത്രീകൾ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പൊതുസ്ഥലത്തും, വാഹനങ്ങളിലും, സ്കൂളുകളിലും, ജോലിസ്ഥലത്തും, എന്തിനധികം സ്വന്തം വീടുകളിൽ പോലും സ്ത്രീ സുരക്ഷിതയല്ല. സ്ത്രീപീഡനത്തിനും ബാലപീഡനത്തിനുമെതിരെ നിയമങ്ങൾ കർശനമല്ലാത്തത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ ഭീതിതമായ തോതിൽ വർദ്ധിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്.
ഏറ്റവും കൂടുതൽ സ്ത്രീകൾ അക്രമത്തിന് ഇരയാകുന്നത് സ്വന്തം വീടുകളിൽ നിന്നാണെന്ന് കണക്കുകൾ ആണ് പുറത്തു വരുന്നത്. സ്ത്രീധനത്തിന്റെ പേരിലും മറ്റു പ്രശ്നങ്ങളുടെ പേരിലുമെല്ലാം സ്വന്തം ഭർത്താവിൽ നിന്നും ഭര്‍തൃ വീട്ടുകാരിൽ നിന്നുമെല്ലാം ശാരീരികമായും മാനസികമായും പീഡനങ്ങൾ സഹിക്കുന്ന പത്തില്‍ എട്ടു സ്ത്രീകളും പുറത്തുപറയാന്‍ സാധിക്കാതെ അതിനോട് പൊരുത്തപ്പെട്ടു കഴിയുന്നവരാണ്‌. ചില സ്ത്രീകൾ തങ്ങളുടെ കുട്ടികളുടെ ഭാവിയോർത്തും, തൊഴിലില്ലായ്മയെയും സമൂഹത്തെയും ഭയന്നും ഒക്കെയാണ് വെളിപ്പെടുത്താതെ ഇരിക്കുന്നതെങ്കിൽ, ചില സ്ത്രീകൾക്ക് ഭർത്താവിനോടുള്ള അളവിൽ കവിഞ്ഞ സ്നേഹമാണ് കാരണം. ‘മദ്യപിക്കുമ്പോൾ മാത്രമേ അദ്ദേഹം തല്ലുകയുള്ളു’ എന്നത് ഒരു വലിയ ന്യായീകരണമായിത്തന്നെയാണ് അവർ ഉയർത്തി പിടിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസവും തൊഴിലുമുള്ള സ്ത്രീകൾക്കുപോലും ഭർത്താവിൻറെ ഈ ‘സ്നേഹത്തെ’ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നത് ആശ്ചര്യമാണ്. മദ്യപിച്ചോ ഇല്ലയോ, ദാമ്പത്യ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ; തെറ്റ് ആരുടെ തന്നെ ഭാഗത്ത് ആയിരുന്നാലും ശരി, ഒരു മനുഷ്യനു മേലുള്ള മറ്റൊരു മനുഷ്യന്റെ ശാരീരികമായും മാനസികമായുമുള്ള അതിക്രമത്തെയും പീഡനത്തെയും മനുഷ്യാവകാശ ധ്വംസനം എന്നതില്‍ കുറഞ്ഞതായൊന്നും വായിച്ചെടുക്കാൻ സാധിക്കുകയില്ല. വർഷങ്ങളോളം പ്രണയിച്ച്, മാസങ്ങൾക്കു മുൻപു മാത്രം വിവാഹിതരായ ഒരു സുഹൃത്ത് നിസ്സഹായതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞതും ഇതുപോലൊരു കഥയാണ്. വർഷങ്ങളായി പരിചയമുണ്ടായിരുന്ന ഒരു കാമുകനിൽ നിന്ന് വ്യത്യസ്തമായി, മദ്യപാനിയും സംശയരോഗിയുമായ ഒരു ആണധികാരത്തെ തന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ഭർത്താവ്! ഇത്തരത്തിൽ ഗാർഹിക പീഡന കേസുകളിലെ പ്രതികളിൽ ഭൂരിഭാഗം പേരും സംഭവസമയത്ത് ലഹരിക്ക് അടിമപ്പെട്ടവരായിരുന്നു എന്നാണ് പഠനങ്ങളും സൂചിപ്പിക്കുന്നത്.


സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് ഇന്ത്യയില്‍ സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു എന്ന് മുറവിളി കൂട്ടുന്നവർ, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീസുരക്ഷയ്ക്കും, വൃത്തികെട്ട ആണധികാര മനോഭാവത്തിനും ഗുണകരമായ എന്തുമാറ്റമാണ് സംഭവിച്ചിട്ടുള്ളത് എന്നതു കൂടി വിലയിരുത്തണം. ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, തൊഴിൽ രംഗത്തുമെല്ലാം വിപ്ലവകരമായ നേട്ടങ്ങൾ കൈവരിക്കുകയും ബഹുദൂരം മുന്നോട്ടു വരികയും ചെയ്യുമ്പോഴും ഭൗതിക സാഹചര്യങ്ങളിൽ വന്നിട്ടുള്ള ഈ വിപ്ലവകരമായ മാറ്റം പക്ഷെ സമൂഹത്തിന്റെ മൂല്യ ബോധത്തിൽ വന്നിട്ടില്ല എന്ന് നിസ്സംശയം പറയേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…