കൃത്യമായ നിലപാടുകളിലൂന്നിയ രാഷ്ട്രീയമാണ് ഒരു വ്യക്തിയുടെ സർഗ്ഗാത്മക ജീവിതത്തിൻ്റെ മാർഗ്ഗദർശി.അത്തരത്തിൽ കൃത്യമായ വീക്ഷണത്തിലൂടെ സമൂഹത്തിൻ്റെ ഹൃദയമിടിപ്പുകൾ ഒപ്പിയെടുക്കുന്ന സംവിധായകനാണ് മനോജ് കാന. ജീവിത യാദാർത്ഥ്യങ്ങളെ കണ്ണീർ മഷിയിൽ പകർത്തിയെഴുതുന്ന ആവിഷ്കാരം. സമൂഹത്തിൻ്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവർക്കിടയിൽ നിന്ന് കൊണ്ട് അവരിലൊരാളായി ശബ്ദമുയർത്താനും സാമൂഹിക പ്രതിബന്ധതയുള്ള ഒരാൾക്ക് മാത്രമേ സാധിക്കൂ. തൻ്റെ ഓരോ സിനിമകളിലും ജീവിത ഗന്ധിയായ മനുഷ്യാനുഭവങ്ങളെ നെഞ്ചുപൊട്ടുമാറ് അവതരിപ്പിക്കുമ്പോൾ അത് ഒരു കമ്പോള വൽകൃത സൃഷ്ടികളിൽ നിന്നെല്ലാം മാറി നടന്ന് ഒരു സാമൂഹിക പ്രവർത്തനമായി മാറുന്നു എന്ന് കൂടി വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.
പക്ഷം ചേരലുകൾക്കപ്പുറം ജനാധിപത്യ നിലപാടിലൂന്നിയ സിനിമകൾ ജനങ്ങളിലെത്തിക്കുന്നതിൽ സംവിധായകൻ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നു. അത്തരത്തിൽ ആവിഷ്കരിക്കപ്പെട്ട ഏതാനം സിനിമകൾ പരാർശവിധേയമാക്കുകയാണിവിടെ.
ചായില്യം, അമീബ, കെഞ്ചിര, ഗദ്ദ എന്നീ ചിത്രങ്ങളിലെല്ലാം തന്നെ കുടുംബത്തിലെ സ്ത്രീ ജീവിതങ്ങളുടെ നെരിപ്പോടുകൾ മുഖമുദ്രകളായി നിലകൊള്ളുന്നു. പെൺ ജീവിതങ്ങളുടെ ആഴമളക്കാൻ ഏത് കണ്ണീർ കയത്തിനാണാവുക. അത്രമേൽ സ്നേഹത്തിൻ്റെ ത്യാഗത്തിൻ്റെ കഥ പറയാനുണ്ട് പെണ്ണുങ്ങൾക്ക്. എരിഞ്ഞെരിഞ്ഞ് തീരുന്ന ദുരിത ജീവക്കാലമാണ് യാദാസ്ഥിതികനുള്ളത്. അതിനെ കണ്ടില്ലെന്ന് നടിച്ച് കടന്ന് കളയാൻ സംവിധായകന് കഴിയുന്നില്ല. ‘ഇവിടം ഇതാണ്, പരിഹാരം എന്താകും? എന്ന് സംവിധായകൻ നമ്മോട് ചോദിക്കുന്നു. ജാഗരൂകരാകൂ, കരുണയുള്ളവരാകൂ, സമത്വവാദികളാകൂ എന്ന് അയാൾ ഉറക്കെ ഉറക്കെ പറയുന്നു.
ചായില്യം എന്ന സിനിമ വടക്കൻ കേരളത്തിലെ ആചാരങ്ങളും അതിനകത്തെ പെൺജീവിതവും വരച്ചു വെക്കുന്നു. പഴയങ്ങാടിക്കടുത്ത് സ്ത്രീകൾ മാത്രം കെട്ടുന്ന ദേവക്കൂത്ത് എന്ന തെയ്യത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്. അനുമോൾ, എം . ആർ ഗോപകുമാർ തുടങ്ങിയവർ പ്രധാന വേഷമണിഞ്ഞ ചലച്ചിത്രത്തിൽ മാസ്റ്റർ ആദിത്യൻ ബാലതാരമായിരുന്നു. പ്രേമിച്ച് വിവാഹം കഴിച്ച കണ്ണൻ മരണപ്പെട്ടതോടെ ഗൗരിയും മകനും ഒറ്റപ്പെട്ട് പോകുന്നു. അവരുടെ ദുരിത ജീവിതം തിരിച്ചറിഞ്ഞ ഭർതൃപിതാവ് അവരെ സ്വന്തം വീട്ടിലെക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഭർത്താവിൻ്റെ അപ്രതീക്ഷിത മരണത്തിലുണ്ടായ മാനസിക സമ്മർദ്ദത്തിനിടെ ഗൗരി തന്നെ വിമർശിക്കാനെത്തിയ പൊതുജനത്തിന് മുൻപിൽ താൻ ഇതുവരെ പഠിച്ചിട്ടില്ലാത്ത ദേവക്കുത്ത് എന്ന തെയ്യത്തിൻ്റെ ചുവടുകളാടുന്നു.അവിടെയിരുന്ന ഓരോരുത്തരും ഗൗരിയെ അമ്പരപ്പോലെ വീക്ഷിച്ച് ഭക്തിയോടെ ഇറങ്ങിപ്പോകുന്നു. ഭർതൃപിതാവ് അവളെ തിരിച്ചയുന്നുണ്ട്.ഗൗരിയുടെ ശരീരത്തിൽ ദേവിയുടെ അംശം പ്രത്യക്ഷപ്പെട്ടതാണെന്ന് വിശ്വസിക്കുന്ന പഴമക്കാരായ നാട്ടുകാർ ഗൗരിയെ ദേവിയായി കണ്ട് ആരാധിക്കാൻ തുടങ്ങുന്നു. തൻ്റെ സ്വത്വത്തിനേറ്റ മുറിവുമായി പലസന്ദർഭങ്ങളിലും ഗൗരി പുളയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഇടയിലൂടെ, അന്ധവിശ്വങ്ങളുടെ പേക്കൂത്ത് നാടകങ്ങൾക്കിടയിലൂടെ മറികടക്കലിൽ നിന്ന് മറികടക്കലിലേക്കുള്ള ഒരു പെൺ പോരാട്ടമാണ് ചായില്യം.
അമീബയ്ക്ക് പറയാനുള്ള പച്ച ജീവിത യാദാർത്ഥ്യങ്ങളിൽ പൊള്ളലേറ്റ ജീവിതങ്ങളുടെ നിലവിളികൾ ആണ്.കാസർഗോട്ടെ എൻ്റോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നം ചർച്ച ചെയ്യപ്പെടുന്ന ഈ ചിത്രത്തിലും അനുമോൾ വേഷമിട്ടിരിക്കുന്നു. ഇന്ദ്രൻസ്, ആത്മീയ രാജൻ, അനീഷ് ജി മേനോൻ, അനൂപ് ചന്ദ്രൻ, സി കെ ബാബു എന്നിവർ അഭിനയിച്ചു.ഈ ചിത്രത്തിൻ്റെ ചിലവും വഹിച്ചത് പൊതുജനം തന്നെയാണ് എന്നതും ശ്രദ്ധേയം.എൻ്റോ സൾഫാൻ ബാധിതരായ രണ്ട് പേർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളിയെത്തുന്നു.എൻ്റോ സൾഫാൻ ദുരിതബാധിതയായ സിന്ധുവും, പയ്യന്നൂരിലെ വൈശാഖും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി രംഗത്തെത്തി. ശ്വാസം അടക്കിപ്പിടിച്ച് നമ്മളിലേക്ക് പതിയെ പടർന്ന് കയറുകയാണ് ‘അമീബ’. നമുക്കിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ അമീബകളെപ്പോലെ ജീവിച്ച് തീർക്കുന്ന ചില ദുരിത ജന്മക്കളുടെ കഥയാണിത്. എൻ്റോ സൾഫാൻ ദുരിത ബാധിതരായ കുത്തുങ്ങളെ ഏറ്റവും കൂടുതൽ പരിചരിക്കുന്ന ആൾ അവരുടെ അമ്മയായിരിക്കും. ആ സ്ത്രീ ജന്മത്തിൻ്റെ ജീവിതത്തെ ഒന്ന് ഓർത്ത് നോക്കൂ എന്ന് കൂടി സംവിധായകൻ പറയുന്നു. ആരും കാണാതെപോയ അണ്ണീർ ജന്മങ്ങൾ.
മദ്യം കൊടുത്താൽ സന്തോഷത്തോടെ എന്ത് പണിയും ചൊയ്യുന്ന ആദിവാസി ജീവിതങ്ങളാണ് മറ്റൊരു കഥ.
കാടും കുടിയും തങ്ങളുടെ കൈയിൽ നിന്ന് കവർന്നെടുക്കുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടിവരുന്ന കാടിൻ്റെ മക്കളുടെ കഥയാണ് കെഞ്ചിര. പാവപ്പെട്ട ആദിവാസികളെ ചൂഷണം ചെയ്ത് സുഖിച്ച് കഴിയുന്ന “നാടരു”ടെ വികൃതമുഖം സിനിമ വലിച്ച് കീറുന്നു.
കെഞ്ചിര എന്നത് ഒരു പെണ്കുട്ടിയുടെ പേരാണ്. കൂലിപ്പണിക്കായി കൊണ്ടുപോയി കളത്തിൽ വെച്ചു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന രു ആദിവാസി പെണ്കുട്ടിയുടെ ജീവിത യാത്ര.അവളെ ഉപയോഗിച്ച് തകർത്തു കളഞ്ഞ “സിവിലൈസ്ഡ് നാട്ടുവാസി” മുതലാളിയുടെ കൊച്ചുമകളുടെ കൂടെ പഠിച്ച കുട്ടിയാണ് കെഞ്ചിര.
അവളുടെ ശരീരത്തിലേറ്റ ആക്രമണത്തിന് തുല്യമായ ആക്രമണം തന്നെയാണ് നാട്ടുവാസികൾ, സർക്കാർ, നാട്ടിലെ പോലീസ് ഒക്കെ അവരുടെ കുടിലുകളിലും കാണിച്ച് കൂട്ടിയത്. വിനുഷ രവി എന്ന ആദിവാസി പെൺകുട്ടി പ്രധാന വേഷമിട്ട ചിത്രം പണിയ ഭാഷയുടെ അകമ്പടിയോടെ തന്നെ ചിത്രീകരിച്ചിരിക്കുന്നു.ഇങ്ങനെ ആദിവാസി ജീവിതങ്ങളുടെ നിഷ്കളങ്കതയും ദാരിദ്രവും എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്ന് ‘കെഞ്ചിര’വെളിപ്പെടുത്തുന്നു.
ഗെദ്ദ ഉടനെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ്. ആനുകാലിക പ്രസക്തിയുള്ള പെൺ ജീവിത കഥയിൽ ശ്രദ്ധേയരായ കലാകാരന്മാർ വേഷമിട്ടിരിക്കുന്നു. പുതിയ കാലത്തിൻ്റെ ചതിയിൽ പെട്ട് പോകുന്ന അമ്മമാരും പെൺമക്കളും നമുക്കിടയിൽ ധാരാളമുണ്ട്. ചിലർ മരിച്ച് ജീവിക്കുന്നു, ചിലർ ആത്മഹത്യ ചെയ്യുന്നു മറ്റ് ചിലർ പകയുടേയും വൈരാഗ്യത്തിൻ്റേയും പ്രതീകങ്ങളായിത്തീരുന്നു.
ഇങ്ങനെ ഇങ്ങനെ ചോദ്യം ചെയ്യപ്പെടുന്ന സംവിധാനങ്ങൾ. 23 വർഷക്കാലമായി വയനാട്ടിലെ ആദിവാസികൾക്കിടയിലൂടെ സഞ്ചരിക്കുന്ന മനുഷ്യപക്ഷക്കാരൻ സംവിധായകന് എല്ലാവിധ ആശംസകളും.