
നീ മായും നിലാവോ എന്‍ ജീവന്റെ കണ്ണീരോ….
ഒരേ താളത്തില്‍ ഒരരുവി പോലെ നിഴലുകള്‍ കാറിന്റെ ചില്ലിലൂടെ ഒഴുകുകയാണ്…. കമലാഹാസനും സെറീനവഹാബും അഭിനയിച്ച മദനോത്സവം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച ഒരു വിഷാദഗീത (പാത്തോസ്) മാണ് ഇത്. ഒഎന്‍വിയുടെ രചനയ്ക്കും യേശുദാസിന്റെ ആലാപനത്തിലുമുപരി സംഗീത സംവിധായകന്‍ സലില്‍ ചൗധരി ഒരുക്കിയ കോറല്‍ ഹാര്‍മ്മണിയാണ് ഈ പദങ്ങള്‍ക്കു പിന്നാലെ ഒരു നേര്‍ത്ത വിലാപം പോലെ ഒഴുകുന്നത്. ആ സംഘശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ നമ്മുടെ മനസ്സിനെ ആര്‍ദ്രമാക്കുന്നു.
പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ സമര്‍ത്ഥമായ സ്വരസംഘാടനമാണ് ഇതിന്റെ പിന്നിലുള്ളത്്.
തന്റെ കൗമാരക്കാലത്ത് അസമിലെ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി സമരങ്ങള്‍ക്കും നാടകത്തിനും സംഗീതം നല്‍കിയാണ് സംഗീതജീവിതം വിടരുന്നത്. അങ്ങനെയായിരിക്കണം ഗാനങ്ങള്‍ സമൂഹമായി ആലപിക്കുക എന്ന ആശയം സലില്‍ദായുടെ മനസ്സില്‍ ഉദിച്ചത്. സലില്‍ദായുടെ സംഘസംഗീതം 1940 കളില്‍ ഗ്രാമങ്ങളിലേക്കുവരെ പടരുകയും അത് സ്വാതന്ത്ര്യസമരത്തിന്റെ സമരഗീതിയായി മാറുകയും ചെയ്തു.
അച്ഛന്റെ കൈവശമുള്ള പാശ്ചാത്യസംഗീതശേഖരം കേട്ടുശീലിച്ചതിന്റെ പിന്‍ബലമായിരുന്നു സലില്‍ദായുടെ സംഗീതധാരണകളെ മാറ്റിമറിച്ചത്.
യൂറോപ്പില്‍ രൂപംകൊണ്ട സംഘഗാനപ്രസ്ഥാനം 1957 ല്‍ ഇന്ത്യയില്‍ സലില്‍ദായുടെ നേതൃത്വത്തില്‍ ആരംഭിച്ചതോടെ ഇന്ത്യന്‍ കോറല്‍സംഗീതത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെട്ടു. നാടോടി ശീലുകളില്‍ കോര്‍ഡ്‌സ് (പാശ്ചാത്യസ്വരഘടനകള്‍) ഉപയോഗിച്ച് അവ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. പുല്ലാങ്കുഴല്‍, എസ്രാജ്, വയലിന്‍, പിയാനോ എന്നീ വിവിധ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ളകഴിവ് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പശ്ചാത്തലസംഗീത വിദഗ്ധനാക്കിമാറ്റി.
1955 ല്‍ ചെമ്മീനിലൂടെ മലയാളത്തില്‍ അരങ്ങേറ്റും കുറിച്ച സലില്‍ദാ ഒരുപക്ഷേ മലയാളികളുമായി സഹകരിക്കുന്ന ആദ്യത്തെ ഒരു ബംഗാളിയായിരിക്കണം. പാശ്ചാത്യസംഗീതത്തിന്റെ സ്വരശാസ്ത്രവും ബംഗാളി നാടോടി ഈണങ്ങളും സമന്വയിച്ചതായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ഓര്‍ക്കസ്‌ട്രേഷനില്‍ മലയാളത്തില്‍ ആദ്യവിപ്ലവം സൃഷ്ടിച്ച ഒരു ധിഷണാശാലിയായിരുന്നു സലില്‍ദാ. ചെമ്മീനിലെ ടൈറ്റില്‍ മ്യൂസിക്കിലെ ഓഹോ… എന്ന കോറല്‍ ഹാര്‍മ്മണി (സ്വര പൊരുത്തം) മലയാളചലച്ചിത്ര സംഗീതത്തിലെ തന്നെ ആദ്യപ്രയോഗമാണ്.
കാട് കറുത്ത കാട്… (നീലപ്പൊന്‍മാന്‍), ദുഖിതരെ പീഢിതരെ… (തോമാശ്ലീഹ), ഈ മലര്‍കന്യകള്‍…(മദനോത്സവം) എന്നീ പാട്ടുകളിലുള്ള വൈവിധ്യമാര്‍ന്ന ഹാര്‍മ്മണികള്‍ പിന്നീട് മലയാള ഗാനചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതും സലില്‍ദായുടെ പാട്ടുകളെ വേറിട്ടുനിര്‍ത്തുന്നു. ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി ഇപ്റ്റയുടെ (ഇന്ത്യന്‍ പീപ്പിള്‍സ് തീയറ്റര്‍ അസോസിയേഷന്‍) നേതതൃത്വത്തില്‍ðഎം.ബി ശ്രീനിവാസന്‍ മദ്രാസിലും എ.പി.ഉദയഭാനു കേരളത്തിലും കോറല്‍ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ദേവരാജന്‍മാസ്റ്ററുടെ ശക്തിഗാഥയും അക്കാലത്ത് സജീവമായ ഒരു കോറല്‍ ഗ്രൂപ്പ് ആയിരുന്നു
മലയാള ചലച്ചിത്രഗാന രംഗത്ത് സലില്‍ചൗധരി പദങ്ങളെ താളപ്രാധാന്യത്തോടെ ഉപയോഗിച്ചുള്ള മാജിക് മലയാളികളെ വിസ്മയിപ്പിച്ചു. നീലപ്പൊന്മാന്‍ ചിത്രത്തിലെ കിലുകിലും കിളിമരത്തോണി… എന്ന ഗാനം മിശ്രചാപ്പ്(7/8) താളത്തിന് മികച്ച ഉദാഹരണമാണ്. മെലഡി ഭാവത്തിന് കോട്ടം തട്ടാതെ മിശ്രചാപ്പ് താളത്തിന് ഇത്ര ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഈ ഗാനം ചരിത്രത്തില്‍ മുന്‍നിരയിലാണ്. കേളീ നളിനം വിടരുമോ ശിശിരം… തബലയുടെ താളത്തിനൊത്തുള്ള പദം മുറിക്കല്‍ ഓഫില്‍ (താളത്തി ഒരടി കഴിഞ്ഞ്) തുടങ്ങുന്നത് ഒരു നവ്യാനുഭവമായിരുന്നു. ഒരു കഥപറയും പോലെ ഗദ്യസ്വഭാവമുള്ള ഗാനമാണ് ഒരുനാള്‍ വിശന്നേറെ തളര്‍ന്നേതോ വാനമ്പാടി… എന്ന ഗാനം. മലയാള പദങ്ങള്‍ വൈവിദ്ധ്യ താളങ്ങളില്‍ അവതരിപ്പിച്ച് മലയാളഗാനങ്ങള്‍ക്ക് (മലയാളഭാഷക്ക്) പുതിയൊരു മാനം നല്‍കുകയായിരുന്നു അദ്ദേഹം.
മലയാളിത്തം നഷ്ടപ്പെടുത്തി എന്ന ആരോപണത്തില്‍ അന്ന് പാരമ്പര്യവാദികള്‍ അദ്ദേഹത്തിനെതിരെ മുറവിളികൂട്ടിയിരുന്നു. ഹിന്ദിയില്‍ നിന്നും വന്ന ഗായകര്‍ പാടിയ പാട്ടുകള്‍ക്ക് മാത്രമേ അത്തരം സ്ഫുടത പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളു. അതിന് കൃത്യത വരുത്തേണ്ടത് അന്നത്തെ മലയാളികളായ സംവിധായകരും കഥാകൃത്തും നിര്‍മ്മാതാക്കളുമാണ്. ഇന്നും അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് ബംഗാളിയായ സലില്‍ദായ്ക്കാണ്. സാഗരമേ ശാന്തമാക, നീ ഒരു വസന്തം…, മനയ്ക്കലെ തത്തേ… ഈ പാട്ടുകള്‍ക്ക് എവിടെയാണ് ഭാഷാപ്രശ്‌നങ്ങള്‍.
ഇന്ന് ഓരോ റിയാലിറ്റി ഷോകളിലുംðതിരഞ്ഞെടുക്കപ്പെടാറുള്ള ഓര്‍ക്കെസ്ട്രാ പഞ്ച് ഉള്ള സ്ഥിരം ഗാനങ്ങളാണ് മലര്‍ക്കൊടിപോലെ…., മാതളപ്പൂ പോലൊരു…., കദളീ കണ്‍കദളീ എന്നീ ഗാനങ്ങള്‍. സലില്‍ദായുടെ അനശ്വര ഗാനങ്ങള്‍ ഇന്നും മലയാളികളുടെ കാതില്‍ തേന്‍മഴയായ് ഒഴുകുകയാണ്.
One Response
You are GREAT in musical knowledge. Keep it… i am waiting another musical knowledge from you… Thank you Praveen