മനുഷ്യരോളം കാലം ജീവിച്ചിരിക്കാൻ സാധ്യതയുള്ള എന്നാൽ മനുഷ്യരേക്കാൾ എത്രയോകൂടുതൽ വലിപ്പമുള്ള ആനകൾക്ക് എന്ത് കൊണ്ടാണ് കാൻസർ വരാത്തതെന്നത് ഒരു പ്രധാനപ്പെട്ട ഗവേഷണവിഷയമാണ്. കോശങ്ങൾ നിരന്തരം വിഭജിക്കുമ്പോൾ അവയുടെ ഡി എൻ എ ഘടനയിൽ വൈകല്യങ്ങൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ സംഭവിക്കുമ്പോൾ പലപ്പോഴും കോശവിഭജനത്തിന്റെയും കോശനാശത്തിന്റെയും താളം തെറ്റുകയും കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് കാൻസറിന് കാരണമാവുകയും ചെയ്യാം. ശരീരവലിപ്പം കൂടുതലുള്ള, വളരെയയധികം കോശങ്ങളെ വഹിക്കുന്ന ആനയിൽ ഇതെന്ത് കൊണ്ട് സംഭക്കുന്നില്ല എന്നതാണ് ശാസ്ത്രജ്ഞരുടെ മുന്നിൽ ചോദ്യം ചിഹ്നം ഉയർത്തുന്നത്.
ശരീരവലിപ്പത്തിന് അനുപാതമായി കാൻസർ സാധ്യത ഉയരാതിരിക്കുന്ന പ്രതിഭാസത്തെ Peto’s Paradox (പീറ്റോസ് വിരോധാഭാസം) എന്നാണ് വിളിക്കുന്നത്, (1977 ൽ Richard Peto എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് ഈ പ്രതിഭാസം ചൂണ്ടികാട്ടിയത്.)
സ്പെയിനിലെ ബാർസിലോണ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞൻ Konstantinos Karakostis ഈ മേഖലയിൽ നടത്തിവരുന്ന ഗവേഷണത്തിന്റെ ഫലമായി പീറ്റോസ് പ്രതിഭാസത്തിന്റെ കാരണത്തെ സംബന്ധിച്ച് പ്രാരംഭ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ പി 53 പ്രോട്ടീനാണ് ഡി എൻ എ വൈകല്യങ്ങൾ പരിഹരിച്ച് കാൻസർ സാധ്യത തടയുന്നത്. ആനയുടെ ശരീരത്തിലുള്ള 20 തരം പി 53 പ്രോട്ടീനുകളുടെ സാന്നിധ്യമാവണം അവക്ക് കാൻസർ പ്രതിരോധശേഷി നൽകുന്നതെന്ന നിഗമനത്തിലാണ് Konstantinos Karakostis ഉം സഹപ്രവർത്തകരും എത്തിച്ചേർന്നിട്ടുള്ളത്. മനുഷ്യ ശരീരത്തിൽ ഇത്രയധികം പി 53 പ്രോട്ടീനുകളില്ല. ജനിറ്റിക്ക് എഞ്ചിനീയറിംഗ് വഴി സൃഷ്ടിച്ച സാധരണയിലും കൂടുതൽ പി 53 പ്രോട്ടീനുകളുള്ള എലികളിൽ ഡി എൻ എ തകരാറുകൾ കൂടുതൽ കാര്യക്ഷമതയോടെ പരിഹരിച്ച് കാൻസർ സാധ്യത കുറക്കാൻ കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്.
കൂടുതൽ ഗവേഷണങ്ങളെ തുടർന്ന് ഇത് ശരിയെന്ന് തെളിഞ്ഞാൽ പി 53 പ്രോട്ടീനുകൾ കൂടുതൽ ലഭ്യമാക്കി മനുഷ്യരിൽ കാൻസർ പ്രതിരോധിക്കാനുള്ള ജനിതകഇടപെടലുകൾ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്,