സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കവി ജന്മം

സി. ലതീഷ്‌കുമാര്‍

എഴുത്തിലും പ്രവൃത്തിയിലും ജീവിതത്തിലും സര്‍ഗാത്മകത സ്പന്ദിക്കുന്ന കവി പി.എം. നാരായണന്റെ ജീവിതത്തിലൂടെ….

കേരളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരുടെ സമ്പര്‍ക്കം കൊണ്ടു ധന്യമായ ഒരു നഗരമാണ് കോഴിക്കോട്.
അറുപതുകളിലും എഴുപതുകളിലും സാഹിത്യരാഷ്ടീയ സാസ്‌ക്കാരിക വിനിമയത്തിന് മുതല്‍ കൂട്ടായി തീര്‍ന്ന ഒരു നഗരവും കൂടിയാണിത്. ഇവിടെ അന്ന് ആകാശവാണിയും ബാബുക്കയും പാടുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍, ദേശീയ പ്രസ്ഥാനത്തിന് ആക്കം പകര്‍ന്ന പത്രങ്ങളും,
കടലും തെരുവോരവും അങ്ങാടിയുമെല്ലാം സജീവമായ കാലം.പത്രങ്ങള്‍ പോലെ ആകാശവാണി അന്ന് വാര്‍ത്താവിനിമയത്തില്‍ പ്രധാനപ്പെട്ടവയായിരുന്നു. നാടകവും കഥയും കവിതയുമെല്ലാം വാര്‍ത്തകള്‍ക്കപ്പുറം മൂല്യമുളളതായി ആകാശവാണിയിലൂടെ മാറി. മനുഷ്യദുരിതങ്ങള്‍ കൂടിക്കുഴഞ്ഞ പാതിരാകളില്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇവിടെ അരങ്ങേറി. ഈ തട്ടകത്തിലേക്കാണ് എസ്.കെ യും, എം.ടി യും, എന്‍.പി യും, പി.സി യും, എന്‍.വി യും, വിഷ്ണുവും, കക്കാടും അക്കിത്തവുമെല്ലാം വരുന്നത്. വന്നവരാരും മോശമായില്ല. ഇവിടെയുളളവരും മോശമായില്ല. എല്ലാവരേയും വിരുന്നൂട്ടുന്ന ഈ നഗരസൗഭാഗ്യങ്ങളില്‍ സിനിമയും ഫുട്‌ബോളും സാഹിത്യവും സംവാദവുമൊക്കെ പൊടിപൊടിച്ചു..

കഥയും കവിതയും പാട്ടും നോവലും നാടകവുമൊക്കെ നഗരത്തിന്റെ ചൂടും ചൂരുമായി നില്‍ക്കെ, അവിചാരിതമായി ഒരു കേള്‍വിക്കാരന്‍, പലരില്‍ ഒരാളായി കോഴിക്കോട് നഗരത്തിലേക്ക് വന്നു, ഒരു നിയോഗം പോലെ. അത് മറ്റാരുമല്ല. പി.എം നാരായണനെന്ന ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഈ നഗരത്തിന്റെ
സൗഭാഗ്യങ്ങളില്‍നിന്നും വിട്ടുപോകാതെ പിന്നീടദ്ദേഹം ഇവിടെ ഗൃഹസ്ഥനും സ്വസ്ഥനുമായി.

പി എമ്മിന്റെ ജീവിതം എവിടെ തുടങ്ങുന്നു?

1945ല്‍ വട്ടംകുളം പഞ്ഞാവൂര്‍ മലയില്‍ ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിലാണ് ജനനം. രണ്ടാം ക്ലാസ്സു വരെ കുമരനല്ലൂര്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. അധ്യാപകനായിരുന്ന അച്ഛന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് അടുത്തുള്ള പെരുമ്പറമ്പ് എല്‍ പി സ്‌കൂളിലേക്ക് മാറുന്നു. ബാല്യം പ്രധാനമായും ഇവിടെ തന്നെയായിരുന്നു. ആറാംക്ലാസ്സു മുതല്‍ എട്ടാംക്ലാസ്സുവരെ പെരുമ്പറമ്പ് യു പി സ്‌ക്കൂളിലും ഒന്‍പത് മുതല്‍ പതിനൊന്ന് വരെ
എടപ്പാള്‍ ഹൈസ്‌ക്കുളിലുമായിരുന്നു പഠനം. ആയിരത്തി തൊള്ളായിരത്തി അറുപതിലാണ് എസ്. എസ്. എല്‍. സി. കഴിയുന്നത്. തുടര്‍ന്ന് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലേക്ക് പോകുകയും അവിടെ പ്രി-യൂണിവേഴ്‌സിറ്റി കോഴ്‌സിന് ചേരുകയും ചെയ്യുന്നു. ഒടുവില്‍, കേരളവര്‍മ്മയില്‍ നിന്ന് ബി.കോം ബിരുദധാരിയായി പുറത്തു വരുന്നു.

വിദ്യാഭ്യാസത്തിന് ശേഷം ഒരു വര്‍ഷക്കാലം തൊഴിലൊന്നുമില്ലാതെ വെറുതെയിരിക്കാനിടവന്നു.
ഈ സമയത്താണ് പി. എം എഴുതി തുടങ്ങുന്നത്. എഴുത്തു മാത്രമല്ല, വലിയ വലിയ കാര്യങ്ങളെ കുറിച്ചുള്ള ആലോചനകളുമുണ്ടാവുന്നു.
‌നെഹറുവിനെ അറിയുകയും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍ വായിക്കുന്നതും ഇക്കാലത്തുതന്നെ . തൃശൂരില്‍ നിന്ന് എര്‍ണാകുളത്തുപോയി നെഹറുവിനെ കാണുന്നതും, അദ്ദേഹത്തിന്റെ പ്രസംഗം കേട്ടതുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളായി പി. എം വിലയിരുത്തുന്നു.

ജീവിതത്തില്‍ അധ്യാപകരുടെ സ്വാധീനം വലുതായി കാണുന്ന ഒരാളാണ് അദ്ദേഹം. ഭാഗ്യം കൊണ്ട് കേരളത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ ശിഷ്യനുമായിരുന്നു.
കെ.പി നാരായണപിഷാരടി, ഗോപാലമേനോന്‍, വെങ്കിടാചലം തുടങ്ങി പ്രമുഖര്‍ അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു.
ഇംഗ്ലീഷ് പുസ്തകങ്ങളുടെ വായന ഇക്കാലത്ത് നന്നായി നടന്നു. പ്രത്യേകിച്ച്, വില്യം ഷേക്‌സ്പിയറുടെ കൃതികള്‍. ഹൈസ്‌ക്കൂളില്‍ അധ്യാപകനായിരുന്ന എം.ടി യുടെ മൂത്ത സഹോദരന്‍, എം.ടി ഗോവിന്ദന്‍ നായര്‍ ഇംഗ്ലീഷ് ഗ്രാമര്‍ പഠനത്തിന് വലിയ സഹായം ചെയ്തതായും പി. എം ഓര്‍മിക്കുന്നു.

പലരെയും അനുകരിച്ച് വൃത്തത്തില്‍ കവിത എഴുതി. ശങ്കരക്കുറുപ്പിനെയും സുഗതകുമാരിയേയും വരെ.
അങ്ങനെയിരിക്കെയാണ്, 1966 ല്‍ ചങ്ങനാശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിക്കന്ന കേരള ഡയജസ്റ്റ് മാസികയില്‍ പി.എം ന്റെ ധൃതരാഷ്ട്രാലിംഗനം-എന്ന കവിത പ്രസിദ്ധീകരിച്ചു വരുന്നത്. കവിയായി ജീവിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എഴുത്തു തൊഴിലായി തുടരാന്‍ അദ്ദേഹത്തിന് ആ സമയത്ത് പറ്റില്ലായിരുന്നു. കാരണം, അന്ന് പൊതുവെ, സമൂഹത്തില്‍ ദാരിദ്ര്യമായിരുന്നു, കവിതയെഴുതി ജീവിക്കാനൊന്നും പറ്റില്ല. അങ്ങനെയാണ് എളുപ്പം ജോലികിട്ടാന്‍ സാധ്യതയുള്ള ഒരു കോഴ്‌സ് എന്ന നിലയില്‍ ബി.കോം തിരഞ്ഞെടുത്തത്.

തിരുവനന്തപുരം പ്രൊവിഡന്‍ ഫണ്ട് ആഫീസിലാണ് ആദ്യം ജോലിചെയ്യാനിടവന്നത്. പിന്നീട് കോയമ്പത്തുര്‍ എല്‍ ഐ സി യിലും കോഴിക്കോട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും അവസരം ലഭിക്കുന്നു. 1965 സെപ്റ്റംബര്‍ 2 നാണ് എസ്. ബി. ഐ ല്‍ ജോയിന്റ് ചെയ്യുന്നത്. തുടര്‍ന്ന് 1974 ല്‍ വീരാജ് പേട്ടയിലേക്ക് പോകുന്നു. 1977 വരെ അവിടെ തുടരുന്നു. 1983 ല്‍ പാലക്കാട് കേരളശ്ശേരി ബ്രാഞ്ച് മാനേജരായി മാറി. 1985 മുതല്‍ 1988 വരെ തിരുവനന്തപുരം സോണല്‍ ഓഫീസിലും ജോലി ചെയ്യാനിടവന്നു. 1988ല്‍ വീണ്ടും പാലക്കാട്ടേക്ക് പോകുന്നു. എന്നാല്‍ 1991 മുതല്‍ 1998 വരെ കോഴിക്കോട് എസ്‌. ബി. ഐ ല്‍ മാനേജരായി തുടര്‍ന്നു. 1998 ല്‍ വീണ്ടും കുന്നംകുളം ബ്രാഞ്ചിലെത്തുകയും 2001ല്‍ സര്‍വ്വീസില്‍ നിന്നും പിരിയുന്നത് വരെ കുന്നംകുളം ബ്രാഞ്ചില്‍ മാനേജരായി. ഇത് പി. എം ന്റെ ജീവിതത്തില്‍ സാധാരണ മനുഷ്യരുടെ വിശേഷങ്ങള്‍ പഠിക്കാന്‍ ഇടവരുത്തുന്നു. അവരുടെ വേദനകളും കഷ്ടപാടും എന്താണെന്ന് തിരിച്ചറിയാനും കഴിഞ്ഞു.

കോലായയില്‍

എന്‍.എന്‍. കക്കാട് കോഴിക്കോട് ആകാശവാണിയില്‍ ജോലിചെയ്യുന്ന കാലം. അന്ന് അദ്ദേഹം താമസിക്കുന്നത് കോട്ടൂളിയിലാണ്. എസ്.‌ ബി. ഐ യില്‍ ജോലി കിട്ടി ആദ്യം എത്തിപ്പെടുന്നത് കക്കാടിന്റെ അരികിലാണ്.
പി. എം ന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവായിരുന്നു കക്കാട്. കുറച്ച് ദിവസം അദ്ദേഹത്തിനോടൊപ്പം താമസിക്കുകയും
പിന്നീട് എ. പി. പി നമ്പൂതിരിയുടെ ലോഡ്ജിലേക്ക് താമസം മാറുക യുമാണുണ്ടായത്. ഈ സമയത്ത് എല്ലാ ഞായറാഴ്ചയും കോലായ സദസ്സ് നടക്കുന്നുണ്ടായിരുന്നു. ഓരോ സുഹൃത്തുക്കളുടേയും
വീട്ടില്‍ വച്ച് ഞായറാഴ്ച ദിവസം നടക്കുന്ന ഈ കൂടിച്ചേരലുകളില്‍ വലിയ സാഹിത്യവിചിന്തനങ്ങള്‍ ഉണ്ടായി.
സാഹിത്യകൃതികള്‍ വിശകലനം ചെയ്ത് നടത്തുന്ന ചര്‍ച്ചയും ചിന്തയുമാണ് കോലായയുടെ പ്രാധാന്യം.
അങ്ങനെയുളള ഒരു ഞായറാഴ്ച്ച ദിവസം എന്‍. എന്‍. കക്കാടിന്റെ വീട്ടിലേക്ക് പി. എം നാരായണനും വന്നു ചേരുന്നു.
കക്കാടും ഭാര്യയും അഞ്ച് വയസ്സ് പ്രായമുളള ഒരു കുട്ടിയുമാണ് അന്ന് ആ വീട്ടില്‍ താമസമുണ്ടായിരുന്നത്.

സാഹിത്യസദസ്സില്‍ അക്കാലത്ത് ശ്രദ്ധിക്കപ്പെടുന്ന അക്കിത്തം, പി.സി. കുട്ടികൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എന്‍.പി. മുഹമ്മദ്, ആര്‍. രാമചന്ദ്രന്‍, എം. ജി. എസ്. നാരായണന്‍, ഡോ.ടി.കെ.രവീന്ദ്രന്‍, ടി.വേണുഗോപാല്‍, എന്നിവരെല്ലാമുണ്ടായിരുന്നു. എല്ലാവരും പ്രശസ്തരായവര്‍ തന്നെ. ആ സദസ്സിലേക്ക് പി.എം. നാരായണനെ പരിചയപ്പെടുത്തിയത് എന്‍.എന്‍. കക്കാടാണ്.
അവിടെ വച്ചാണ് പി.എമ്മിന്റെ ധൃതരാഷ്ട്രാലിംഗനം എന്ന കവിത അദ്ദേഹം വായിക്കാനിടവന്നത്.

കോലായസദസ്സ് രാവിലെ തുടങ്ങി എപ്പോഴാണ് അവസാനിക്കുന്നത് എന്ന് കൃത്യമായി പറയാന്‍ പറ്റാത്തതായിരുന്നു.
ചിലപ്പോള്‍ പെട്ടെന്ന് കഴിയും ചിലപ്പോള്‍ നീണ്ടുപോകുമത്രെ. ഉച്ചയ്ക്കത്തെ ഊണും വൈകുന്നേരത്തെ ചായയുമെല്ലാം
കോലായ നടക്കുന്ന വീട്ടിലുളളവരുടെ ചിലവിനങ്ങളില്‍പ്പെടുന്നവയാണ്. ആ സദസ്സില്‍ വച്ചാണ് ഒരിക്കല്‍ അക്കിത്തം അച്ചുതന്‍ നമ്പൂതിരി പി. എം. നാരായണനെ വിളിച്ച് സ്വകാര്യം പറയുന്നത്: ‘താങ്കള്‍ക്ക് ഭാവിയുണ്ട്, ഇനിയുമെഴുതണം’ പിന്നീടുളള എല്ലാ കോലായയിലും പി. എം. നാരായണനും പങ്കെടുത്ത് തുടങ്ങിയത്രെ.
ഈ സമയത്ത് ആര്‍ട്ടിസ്റ്റ് നമ്പൂതിരി കോഴിക്കോട് നാലാം ഗേയ്റ്റിനു സമീപം താമസമായിരുന്നു. മാത്രമല്ല, പി. സി. കുട്ടികൃഷ്ണന്‍ കോട്ടൂളിയിലുമുണ്ടായിരുന്നു. പി. സി. കുട്ടികൃഷ്ണന്റെ കൃതികളുമായുള്ള സമ്പര്‍ക്കം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും നേരിട്ട് കണ്ടു പരിചയപ്പെടാനുമുള്ള അവസരം വീണുകിട്ടുകയായിരുന്നു.

ഈ കോലായ സദസ്സുകളില്‍ വച്ചാണ് കവിതയുടെ വിശാലമായ ലോകം പി. എമ്മിന് കിട്ടുന്നത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നിരവധി രചനകളുടെ പ്രത്യേകതകള്‍ എന്താണെന്നറിയുന്നു.
മഹാഭാരതവും കാല്‍പനിക കവിതകളുടെ അടിവേരുകളുമെല്ലാം പരിചയപ്പെടുന്നു. ചെറുകഥകള്‍ക്കും നോവലിനും വിമര്‍ശനങ്ങള്‍ക്കുമെല്ലാം പുതിയ ആസ്വാദനതലങ്ങള്‍ രൂപപ്പെടുന്നതും ഈ സമയത്താണ്.‌
ഒരിക്കല്‍, കക്കാട് ആധുനിക കവിതയെക്കുറിച്ചുള്ള പ്രബന്ധം വായിച്ചു കേള്‍പ്പിച്ചത് അങ്ങനെയുള്ള ഒരു സദസ്സില്‍ വെച്ചാണെന്ന്‌ പി. എം ഓര്‍മിക്കുന്നു. കക്കാടിന്റെ വജ്രകുണ്ഡലവും അക്കിത്തത്തിന്റെ തുലാവര്‍ഷവും കേള്‍ക്കുന്നത് കോലായയില്‍ വെച്ചാണത്രെ.
ഒരു കാര്യം ഉറപ്പിച്ച് പറയാം. കോലായില്‍ ഇക്കാലത്ത് വന്നുകൊണ്ടിരുന്ന പലരും ഞായറാഴ്ച പ്രസംഗങ്ങള്‍ക്കൊന്നും
പോകാതെ കോലായയുടെ ഭാഗമായിരുന്നു. ഏറെ കഴിയും മുമ്പ് പി. സി. കുട്ടികൃഷ്ണന്‍ മാത്രം കോലായ വിട്ടുപോയതായി അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

ആര്‍ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരന്‍ വിശ്വനാഥനും പി. എം നാരായണനും തുല്യനിലയില്‍ കോലായയുടെ
ഭാഗമായി തീരുന്നത് ഇക്കാലത്താണ്. ആയിരത്തിതൊള്ളായിരത്തി എഴുപത് വരെ കോലായ നിലനിന്നിരുന്നു.
അറുപത്തിയെട്ടുമുതല്‍ രണ്ടുവര്‍ഷത്തോളം അളകാപുരി പോലുള്ള ഹോട്ടലുകളിലും ലോഡ്ജുകളിലും
വെച്ച് കോലായ നടന്നതായി പി. എം ഓര്‍മിക്കുന്നു.
എഴുപതിന് ശേഷം ഒന്നാം കോലായയുടെ പ്രവര്‍ത്തനം വേണ്ടത്ര മുന്നോട്ടു പോയില്ല. കാരണം, കോലായയില്‍ പങ്കെടുത്തവരില്‍ അധികവും പല സ്ഥലങ്ങളില്‍ നിന്നും വന്ന പ്രതിഭകളായിരുന്നു.
പലര്‍ക്കും പല വഴി പോകേണ്ടി വന്നു. മാത്രമല്ല, അവര്‍ ജോലി സംബന്ധമായി തിരക്കുമുള്ളവരായിരുന്നു.
ഇക്കാലത്ത് എം. ജി. എസ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകാനിടവരുന്നു. പഴയപോലുള്ള സംഘാടനം പിന്നീട് നടന്നില്ല. എഴുപതുകള്‍ക്കുശേഷം ഒത്തു ചേരലുകള്‍തന്നെ ഇല്ലാതാകുന്നു.

ആ കുറവ് നികത്തിക്കൊണ്ടാണ് കോലായയില്‍ ചര്‍ച്ച ചെയ്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പൂര്‍ണ പബ്ലിക്കേഷന്‍സ് ഒരു പുസ്തകം ഇറക്കുന്നത്. ആര്‍. രാമചന്ദ്രന്‍ മാസ്റ്ററുടെ
നേതൃത്വത്തില്‍ പുറത്തു വന്ന ഈ സമാഹാരത്തിന് കോലായ എന്നായിരുന്നു പേര്. തുടര്‍ന്നങ്ങോട്ട് രണ്ടാം കോലായയുടെ പ്രവര്‍ത്തനം സജീവമാകുന്നു. ഡോ. ജോര്‍ജ് ഇരുമ്പഴം, ഡോ. എന്‍ എം നമ്പൂതിരി, പ്രൊഫസര്‍ ഗോപാലകൃഷ്ണന്‍, ആര്‍. രാമചന്ദ്രന്‍, പി. എം നാരായണന്‍ എന്നിവരെല്ലാം പിന്നീടതിന്റെ നേതൃ നിരയില്‍ വരുന്നു. പ്രവര്‍ത്തനം സജീവമായപ്പോള്‍, രണ്ടാം കോലായ
ദ്വൈമാസികം ഇറക്കാന്‍ തയ്യാറായി. കോലായ എന്നു തന്നെയായിരുന്നു അതിന്റേയും പേര്. അവ ആറു ലക്കം പുറത്തുവന്നു. മലയാളത്തിലെ വലിയ എഴുത്തുകാരെക്കുറിച്ചുള്ള പഠനങ്ങള്‍ വരെ ഇതില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, കുഞ്ഞിരാമന്‍നായര്‍, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി,
എന്നിവരൊക്കെ കവിത ചര്‍ച്ചയുടെ പ്രമേയമായി.
അതോടെ, കോലായയില്‍ ചര്‍ച്ച ചെയ്ത രചനകളെല്ലാം തന്നെ മറ്റ് ആനുകാലികങ്ങളിലും വന്നു തുടങ്ങി. 1974 വരെ രണ്ടാം കോലായ നിലനിന്നു. പിന്നീട് 2010 ല്‍ ആര്‍.രാമചന്ദ്രന്‍ മാസ്റ്ററുടെ അഞ്ചാം ചരമദിനത്തോടനുബന്ധിച്ച് കോലായചര്‍ച്ചകള്‍ എന്നപേരില്‍ പി എം നാരായണന്‍ എഡിറ്റ് ചെയ്തു കറന്റ് ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം പുറത്തുവന്നു.

ജീവിതത്തില്‍ ‘കോലായ’ വഴിത്തിരിവുണ്ടാക്കിയതായി, അദ്ദേഹം സമ്മതിക്കുന്നു. ഭാരതകഥയുടെ മൂല്യവിചിന്തനം-കോലായയില്‍ നിന്ന് കിട്ടിയ ആശയ സംവാദങ്ങളില്‍ നിന്നാണ്.
വലിയ വലിയ ആളുകളുമായുള്ള സമ്പര്‍ക്കം എഴുത്തിന്റെ സന്ദിഗ്ധാവസ്ഥയെ മാറ്റിമറിച്ചതായി അദ്ദേഹം ചിന്തിക്കുന്നു.
ആ ബന്ധത്തിന്റെ ബലത്തില്‍ എന്തെഴുതണമെന്ന് ബോധ്യമായത്രെ.

ആ ഇടയ്ക്കാണ് അയ്യപ്പപണിക്കരുടെ പത്രാധിപത്യത്തില്‍ തിരുവനന്തപുരത്തുനിന്ന് കേരളകവിത പുറത്തിറങ്ങുന്നത്.
അതില്‍ പി എം ന്റെ കവിതകളും വന്നുതുടങ്ങി.

പിതാവായ ജയന്തന്‍ നമ്പൂതിരിയുടെ വഴി പിന്‍തുടര്‍ന്ന് എഴുത്തിലും ചിന്തയിലും പുതുമള്‍ കണ്ടെത്തിയ പി എം ന് ഇന്ന് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടു.

പി. എമ്മിന്റെ വളര്‍ച്ച എവിടെ തുടങ്ങുന്നു എന്ന ചോദ്യത്തിന് ഒറ്റ മറുപടിയെ അദ്ദേഹത്തിന് പറയാനുളളു; അച്ഛനില്‍.
അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ സന്ധതസഹചാരിയും സ്‌നേഹിതനുമായിരുന്ന ജയന്തന്‍ നമ്പൂതിരി അക്കാലത്തെ
വലിയ സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായിരുന്നു.
അമ്മ ശ്രീദേവി അന്തര്‍ജനം ചെര്‍പ്ലശ്ശേരിയിലെ കാറല്‍മണ്ണയില്‍ നരിപ്പറ്റ ഇല്ലത്ത് ജനിച്ചു.

അച്ഛനെക്കുറിച്ച് പറയുമ്പോള്‍ പി.എമ്മിനു വലിയ അഭിമാനമാണ്. നന്നായി എഴുതും വായിക്കും. നാരായണിയം സംസ്‌കൃത ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ശ്രദ്ധേയനാവുകയും ചെയ്തു. അദ്ദേഹം ഒരേ സമയം കമ്മ്യൂണിസ്റ്റും ഭക്തനുമായിരുന്നു.

പി. എം കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞിരുന്നു. അച്ഛന്‍ പറയുന്ന കാര്യങ്ങള്‍ അക്കാലത്ത് എഴുതി എടുക്കുക എന്നത് പി.എമ്മിന്റെ ശീലവുമായിരുന്നു.
മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തുന്ന കവിതകള്‍ ഒഴിവു സമയങ്ങളില്‍ അച്ഛനുറക്കെ വായിക്കുകയും പി എം ന് പത്ത് പന്ത്രണ്ട് വയസ്സുളളപ്പോള്‍ തന്നെ കവിതയെക്കുറിച്ചുളള അച്ഛന്റെ കമന്റുകള്‍ കേള്‍ക്കുന്നതും പതിവായിരുന്നു.

ഉറൂബിന്റെ ഉമ്മാച്ചുവും സുന്ദരികളും സുന്ദരന്മാരുമൊക്കെ ചെറു പ്രായത്തില്‍ തന്നെ പി.എമ്മിന്റെ വായനയുടെ ഭാഗമായിരുന്നു..
ഇടശ്ശേരിയും വി.ടി ഭട്ടതിരിപ്പാടും അച്ഛന്റെ സുഹൃത്തുക്കളായിരുന്നതിനാല്‍ അവരെ അടുത്തറിയാനും
മനസ്സിലാക്കാനും കുഞ്ഞുന്നാളില്‍ തന്നെ കഴിഞ്ഞിരുന്നു.

പതിമൂന്ന് പതിനാല് വയസ്സുളളപ്പോള്‍ വൃത്തത്തില്‍ വരികളെഴുതാന്‍ ശീലിച്ചു. അച്ഛന്റെ സ്വാധീനവും
ഹൈസ്‌കൂളിലെ ശേഖരവാര്യരുടെ ശിക്ഷണവും പ്രചോദനമായി തീര്‍ന്നപ്പോള്‍ ആശാനെയും വളളത്തോളിനേയും
ആഴത്തില്‍ വായിക്കുന്നതിന് ഇടവരുത്തി. അങ്ങനെ ആശാന്റെ പ്രധാന കാവ്യങ്ങള്‍- പ്രത്യകിച്ച് ലീലയും നളിനിയുമൊക്കെ ഉളളില്‍ പതിഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ പ്രതിഫലനങ്ങളില്‍ നിന്ന് പി.എം ന് ഒഴിയാനാവുന്നില്ല,
ഈ അടുത്ത കാലത്ത് അദ്ദേഹം നളിനി രചിച്ചു:
അവളവന്റെ പാദാംബുജം തേടി
അവനവള്‍ക്കു ബോധാംബുജം നല്‍കി.

മലയാള കവിതയെക്കുറിച്ചുള്ള വിചാരങ്ങള്‍ക്ക് ചെറു വാക്യങ്ങളില്‍ കവി എപ്പോഴും വാചാലനാകുന്നു;
‘മലയാള കവിത വളരെ താളാത്മകമായ ഒന്നാണത്രേ. മലയാളത്തിന്റെ താളം നഷ്ടപ്പെടുന്നത് വലിയ കഷ്ടമായി
തോന്നുന്നു’ എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. കവിത വൃത്തത്തില്‍ എഴുതണമെന്ന് വാശി പിടിക്കുകയല്ല. പക്ഷെ, താളം നഷ്ടപ്പെടുന്നത് ഇപ്പോഴത്തെ കവിതയുടെ ശാപമത്രേ.

അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു: കവിത ജീവിതവുമായി ബന്ധമുള്ളതാണ്. മനുഷ്യന്‍ എന്താണെന്ന് കാണിക്കുന്നതോടൊപ്പം
മനുഷ്യന്‍ എന്താവണമെന്ന് പുതിയ കവികളുടെ കവിത പറയുന്നില്ല. പുതിയ കവികള്‍ക്ക് സ്വപ്‌നങ്ങളില്ല.
കവികള്‍ക്ക് നല്ല സ്വപ്‌നം വേണം. സൗന്ദര്യബോധവും ധര്‍മ ബോധവും കവിതയുടെ ശക്തിയായി തീരണം.
പുതിയ കവികളില്‍ അത്‌ കാണാന്‍ കഴിയുന്നില്ല.
അതുകൊണ്ട്‌ ഭാവിയില്‍ ഇവരിലൂടെ വരുന്ന കാര്യങ്ങള്‍ക്ക് ആയുസ്സില്ലാതാകും.

മലയാള കവിതയിലെ ഏറ്റവും വലിയ കാലഘട്ടം ഇരുപതാം നൂറ്റാണ്ടത്രെ. ഇത്രയും തേജസാര്‍ന്ന ഒരു കാലഘട്ടം ഇതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. മലയാളത്തില്‍ ഇരുപതാം നൂറ്റാണ്ടുവരെ വളരെ കുറച്ചു സാഹിത്യം മാത്രമേ ഉള്ളൂ. അതും വിരലിലെണ്ണാവുന്നവരുടെ രചനങ്ങളില്‍ ഒതുങ്ങി. എന്നാല്‍ തമിഴിലും കന്നടയിിലും ഇക്കാര്യത്തില്‍ ക്ലാസ്സിക്ക് ചരിത്രങ്ങള്‍ വേണ്ടത്രയുണ്ട്.

മലയാളത്തില്‍ ഇങ്ങനെയൊരവസ്ഥ വന്നതിന് പിറകിലെ വസ്തുതകളെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത് ഒന്നു മാത്രം.
അത് ലൈഫിന്റെ സ്പീഡ് തന്നെ. പ്രശ്ങ്ങളെ അപഗ്രഥിക്കാനുള്ള സമയം മനുഷ്യന് ഇല്ലാതായിരിക്കുന്നു.
കുറച്ചു ഭേദം കഥയിലും നോവലിലുമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

നിര്‍വ്വചനം ഒന്നുമില്ല

കവിതയെപറ്റി ചുരുങ്ങിയത് പത്തുകവിതയെങ്കിലും എഴുതിയിട്ടുണ്ടെന്ന് പറഞ്ഞ കവിയോട്
കവിതയ്‌ക്കൊരു നിര്‍വ്വചനം ആവശ്യപ്പെട്ടപ്പോള്‍ ‘ഒന്നുമില്ല’ എന്ന മറുപടിയാണുണ്ടായത്.

പിന്നെ അകത്തുപോയി തിരിച്ചെത്തിയ കവി, അടുത്തിടെ വള്ളത്തോള്‍ വിദ്യാപീഠം പ്രസിദ്ധീകരിക്കാനിരിക്കുന്ന
72 ചെറു കവിതകളടങ്ങിയ ‘മദ്ധ്യേയിങ്ങനെ’ എന്ന കവിതാ സമാഹാരത്തിന്റെ പ്രൂഫ് കയ്യില്‍ തന്നു.
ശീര്‍ഷകമായി കൊടുത്ത മദ്ധ്യേയിങ്ങനെ എന്ന കവിതയില്‍ ….

എണ്ണതേച്ചുകുളി
മ്യഷ്ടാന്ന ഭക്ഷണം
നാലുംക്കൂട്ടി മുറുക്ക്,
അക്ഷരശ്ലോകം
കവിത
കച്ചേരി
കഥകളി
ഘോഷയാത്ര
മുദ്രാവാക്യം
പ്രകടനം
പ്രഭാഷണം
സമ്മന്തം
നിദ്ര
സുഖശോധന.

വായിച്ചു കഴിഞ്ഞപ്പോള്‍ മദ്ധ്യേയിങ്ങനെ മത്സരിക്കുന്നതെന്തിന് നാം എന്ന് ഉത്തരവും.
പേജുകള്‍ മറിക്കുന്നതിനിടയില്‍ വീണ്ടും കാണുന്നു, ‘ഒന്നുമല്ല’ എന്ന കവിത.

വികാരം ? വിചാരം ?
അനുഭൂതി ? ആശയം ?
യാഥാര്‍ത്ഥ്യം ? ബിംബം ?
കാഴ്ച ? കേള്‍വി ?
സ്പര്‍ശം ? രസം ?
ദേശം ? കാലം ?
ഭൂമി ? ആകാശം ?
പ്രകൃതി ? മനുഷ്യന്‍ ?
സൃഷ്ടി ? സംഹാരം ?
കവിത ഇതെല്ലാമാകുന്നു,
എല്ലാമാകുന്നു.
കവിത ഇതൊന്നുമല്ല
ഒന്നുമല്ല.

ആണെന്നും അല്ലന്നുമുള്ള കവിയുടെ ഉത്തരത്തില്‍,
കവിയില്‍ കവിതയില്‍ നിര്‍വചനങ്ങള്‍ക്കതീതമായ ചില സമസ്യകളുണ്ടെന്ന് പറയുകയാണോ പി. എം.
അറിഞ്ഞുകൂടാ. അറിയുന്നതൊന്നുമാത്രം. അത് ‘കവിത’ എന്ന കവിതയില്‍ വായിക്കാം.

സമുദ്രത്തിലേക്കുള്ള ഒരൂളിയിടല്‍
ആകാശത്തേക്കുള്ള ഒരു പറക്കല്‍
ഇന്ന് മധുരം നാളെ ഇരട്ടി മധുരം
ഒരു ചങ്ങലയ്ക്കും തളയ്ക്കാനാവാത്ത ഒറ്റയാന്‍
ഒരു തടസ്സത്തിനും തടയാനാവാത്ത വിഘ്‌നേശ്വരന്‍.
മൗനത്തില്‍ നിന്നുദിക്കുന്നു വാക്കിനാല്‍ വൃദ്ധിതേടുന്നു
മൗനത്തില്‍ത്താന്‍ ലയിക്കുന്നു
വാക്കുകളില്‍ കൊത്തുകയാണ് നീ നിന്നെ തന്നെ.

കവിത സൂക്ഷ്മതയാണെന്ന് കരുതുന്ന പി. എം ന്റെ വാക്കുകള്‍ ‘ഹൈക്കു’ പോലെ പ്രതിവചനമുള്ളതാകുന്നു.
സമഗ്രമാണതിന്റെ ആശയങ്ങള്‍. സ്വപ്‌നങ്ങള്‍ക്കും ചിന്തകള്‍ക്കും സ്ഥായിയായ ഒരു തലമുണ്ടു. അവ മനുഷ്യനോടുള്ള
ബന്ധവും കൂറും വെച്ചു പുലര്‍ത്തുന്നവയാണ്. സര്‍വ്വജീവജാലങ്ങളോടുമുള്ള സ്‌നേഹവും അതിലുണ്ടു.

പി എമ്മിന് ഇഷ്ടപ്പെട്ട കവികള്‍ അക്കിത്തവും ആര്‍. രാമചന്ദ്രനുമാണ്.

എഴുത്തിലും ചിന്തയിലും ദാര്‍ശനികത വെച്ചു പുലര്‍ത്തുന്ന പി.എന്‍ ദാസിനെയും ജി. എന്‍ പിള്ളയെയും രാമചന്ദ്രന്‍ മാസ്റ്ററെയും
പി. എം എപ്പോഴും ഓര്‍ക്കുന്നു. അവരെ കുറിച്ച് നിരന്തരം വാചാലനാകുന്നു.
മൂന്നുപേരെയും ആദരവോടെ കാണുകയും അവരുമായി അവസാനം വരെ സൂക്ഷ്മബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.

പി. എന്‍ ദാസിനെ ആദ്യമായി പരിചയപ്പെടുന്നത് കോഴിക്കോട് എസ് ബി ഐ യില്‍ വെച്ചാണത്രെ.
നന്നെ തിരക്കുള്ളൊരു ദിവസം ദാസ് അദ്ദേഹത്തെ സന്ദര്‍ശിക്കാനിടവരുന്നു. കുറച്ച് സമയം പുറത്ത് കാത്ത് നില്‍ക്കാനാവശ്യപ്പെട്ടു. ഒരു പത്ത് മിനുട്ടുകൊണ്ട് ദാസിനെ വന്ന് കാണാമെന്ന് കരുതി പുറത്ത് നില്‍ക്കാന്‍ പറയുകയായിരുന്നുവത്രെ.
പക്ഷെ ജോലിത്തിരക്കിലെങ്ങനെയോ ദാസിനെ കുറിച്ച് മറന്നുപോവുകയും മണിക്കൂറുകള്‍ കഴിഞ്ഞ് ഭക്ഷണത്തിനു പുറത്തു വന്നപ്പോള്‍ എളിമയോടെ തന്നെ കാത്തിരിക്കുന്ന പി. എന്‍ ദാസിനെ കാണാനിടവരുകയും ചെയ്യുന്നു.
ദാസിനെ അത്രയും നേരം കാത്തു നിര്‍ത്തിച്ചതിലുള്ള ക്ഷമാപണം പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതായിപ്പോയെന്ന് അദ്ദേഹം ഇപ്പോഴും കരുതുന്നു. വലിയ തിരക്കുകള്‍ക്കിടയിലും ക്ഷമയോടെ തന്നെ കാത്തുനിന്ന പി എന്‍ ദാസിന്റെ വലിപ്പം അക്കാലം മുതല്‍ സൂക്ഷ്മമായി അറിയുകയായിരുന്നു.

എഴുത്തിലും ചിന്തയിലും ഗുരുക്കന്മാരായി തീര്‍ന്നവരാണ് ആര്‍ രാമചന്ദ്രനും ജി എന്‍ പിള്ളയും.

പി എം ന് നാരായണഗുരുവിലേക്കുള്ള അകലം വളരെ അടുത്താണ്.
‘അവനവനാത്മസുഖത്തിനാചരിക്കുന്നവ
അപരന് സുഖത്തിനായ് വരേണം’
ഗുരുവിന്റെ ഈ മന്ത്രം ജീവിതത്തില്‍ പകര്‍ത്തപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
‘ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്’
എന്ന ആപ്തവാക്യത്തെ അനുകരിച്ചുകൊണ്ടു ‘നരനാരായണ’ ത്തില്‍
കവി എഴുതുന്നു:
ഹിന്ദുവുവല്ല മുസല്‍മാനുമല്ലല്ലോ
കൃസ്ത്യനുമല്ല വെറും നരന്‍ ഞാന്‍.
നമ്പൂരിയുമല്ല നായരുമല്ലല്ലോ
നാരായണന്‍ വെറും നാരായണന്‍.

ഭാഷയും വാക്കും ഏത് കവിയേയും പ്രചോദിപ്പിക്കുന്ന ശക്തിയാണ്.
അവ ചെന്ന് പതിക്കുന്ന ഇടവും രൂപപ്പെടുത്തുന്ന ആശയവും ആകാശത്തോളം തന്നെ നിര്‍മലവും
ശൈശവത്തോളം തന്നെ നിഷ്‌ക്കളങ്കവുമാണെന്ന് പറയാം.
എന്നാല്‍ ചിലര്‍ക്ക് ഭാഷ സ്‌ഫോടനത്തോളം ഉഗ്രശേഷിയുള്ളവയാണ്. വികാരത്തിന്റെ ഭാഷയ്ക്ക് എന്ത് മാത്രം ശക്തിയുണ്ട്. സച്ചിദാനന്ദനും കടമനിട്ടയും ഇടശ്ശേരിയും എന്‍ വിയും വൈലോപ്പിള്ളിയും അക്കിത്തവും അയ്യപ്പപണിക്കരും ചുള്ളിക്കാടും സുഗതകുമാരിയുമൊക്കെ ആ വികാരത്തിന്റെ ഭാഷകൂടി കണ്ടെത്തിയവരാണ്. എന്നാല്‍, ആര്‍ രാമചന്ദ്രന്റെ ശിഷ്യത്ത്വം സ്വീകരിച്ച പി എം നാരായണനെ സംബന്ധിച്ച്
വൈഷ്ണവ മനോഭാവത്തോടൊപ്പം ഒരു ശൈവവും കൂടി അരികിലുണ്ടെന്ന് തോന്നും.

കവി എന്റെ ഭാഷ എന്ന കവിതയില്‍ പറയുന്നു:
എന്റെ ഭൂമിയും എന്റെ ആകാശവും എനിക്കരുളുന്നത് എന്റെ ഭാഷ.
അടര്‍ത്തി മാറ്റാനാവാത്ത ഈ സമ്പര്‍ക്കമാണ് കവിയുടെ കാവ്യകല.

‘വാക്കുകള്‍’ എന്ന കവിതയില്‍
‘എന്നെ എടുക്കൂ എന്നെ എടുക്കൂ
എന്ന് കൊഞ്ചിക്കൊണ്ട് ഒക്കത്തേക്ക് കയ്യുയര്‍ത്തുന്ന കുഞ്ഞുങ്ങള്‍’ എന്ന് കവി പറയുന്നു.
മികച്ച ബിംബത്തിന്റ സൂക്ഷ്മതകൊണ്ട് കവി നമ്മെ ചിന്തിപ്പിക്കുന്നു. സൂക്ഷ്മത്തില്‍ നിന്ന് കൂടുതല്‍ സൂക്്ഷ്മത്തിലേക്ക് അവ വളരുന്നു.

‘ആനന്ദം, ദു:ഖം’ എന്ന രണ്ട് വരി കവിതയുടെ പ്രസ്താവ്യത്തില്‍
‘ഏകാന്തതയാണെന്റെ ആനന്ദം; ഏകാകിതയാണെന്റെ ദു:ഖം’ എന്ന് പറയുന്നു.ഇവിടെ ഒരു ഫിലോസഫിക്കല്‍ തലമുണ്ടാകുന്നു.

കവിയുന്നവനെന്നാലും
കവിയാത്തവനേ കവി.
എന്ന വിപരീത മൊഴിയില്‍ അര്‍ത്ഥവും ആശയവും കൊണ്ടു മാജിക്ക് സൃഷ്ടിക്കുന്നതോടൊപ്പം വിനയത്തിന്റ ദര്‍ശനവും
‘കവി’ യെന്ന കവിതയില്‍ പൂര്‍ണമാകുന്നു.
നിറകുടം തുളുമ്പില്ലന്ന് പറയുന്ന പഴഞ്ചൊല്ലിന്റെ പതിര്
എത്ര കാലവും വായനാനുഭവമാകുന്നത് പോലെ കവിയും വായനാനുഭവമാകും.

കവിതയുടെ എതിര്‍ മൊഴിയില്‍ വരുന്ന ശുഭചിന്തകള്‍ സൗന്ദര്യാത്മകമാണ്. പ്രസാദാത്മകമാണ്.
‘വെളുപ്പിനെ പ്രണയിപ്പേന്‍
കറുപ്പിനെപ്പുണരുന്നേന്‍’.
കവിത- ‘വെളുപ്പും കറുപ്പും’.

‘ഞാനെന്റെ വിയര്‍പ്പിനാല്‍ ജീവിതം പണിയുന്നു
ഞാനെന്റെ കണ്ണീരിനാല്‍ ജീവിതം കഴുകുന്നു’
അപൂര്‍ണതയില്‍ നില്‍ക്കുന്ന ‘ഞാനെന്റെ’.. എന്ന ശീര്‍ഷകത്തിലെ കവിത തീര്‍ത്തും അഹം ഇല്ലായ്മയുടെ പ്രച്ഛന്നമായ ഉദാഹരണമാണ്.
വേദനയുടെയും ത്യാഗത്തിന്റെയും ആഴങ്ങളില്‍ സഞ്ചരിച്ച ഒരു മനുഷ്യന്റെ കര്‍മ്മ മണ്ഡലങ്ങളെ ആവിഷ്‌ക്കരിക്കാന്‍ വെമ്പുന്ന ഈ അടങ്ങാത്ത പ്രതീക്ഷയാണ് പി എം ന്റെ കാവ്യമര്‍മ്മം.

കവി വീണ്ടും കവിതയില്‍ കൂട്ടിചേര്‍ക്കുന്നു.
‘ഞാനന്റെ വചനത്താല്‍ ലോകത്തെ പണിയുന്നു
ഞാനന്റെ മൗനത്തിനാല്‍ ലോകത്തെക്കഴുകുന്നു’.
സൃഷ്ടിയും പരിപാലനവും ഇവിടെയുണ്ടാവുന്നു.
സംഹാരം കവിയുടെ ഭാഗമല്ല.
കവിത കരുണയിലേക്കും ജീവിതത്തിലേക്കും തിരിച്ച് നടക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്.
അവനവനെ സ്വയം വെളിപ്പെടുത്തുന്ന
ഉണ്മയുടെ സംഗീതമായി ഈ-ചെറിയ വലിയ കവിത മാറുന്നു.
‘ദേശാടനപക്ഷികള്‍’ എന്ന കവിതയില്‍ കവി പറയുന്നു:
‘ആദ്യത്തെ പക്ഷിയാവാനാണ് വിഷമം.
അവസാനത്തെ പക്ഷിയാവാനും’.

മത്സരലോകത്ത് ഒന്നാമനാവാന്‍ എളുപ്പമല്ല, അവസാനത്തെ ആളാവാന്‍ എളുപ്പമെങ്കിലും.

അതാരും ആഗ്രഹിക്കില്ല.
തോറ്റുക്കൊടുക്കാന്‍ ആവാത്തത് കൊണ്ടാണ് ഈ ലോകം ഇത്ര തെറ്റുള്ളതായി തീര്‍ന്നത്.
‘ദേശാടനപക്ഷികളി’ല്‍ കവി കാണുന്ന ധര്‍മ്മസങ്കടം മനുഷ്യരാശിയുടെ മുഴുവന്‍ ദുര്യോഗത്തിന്റെയും ചിഹ്‌നമാണ്.
ഇങ്ങനെ ഒരു സ്വപ്‌നത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കും നവലോകനിര്‍മ്മിതിയിലേക്കും ആശയാവിഷ്‌ക്കാരങ്ങള്‍ നടത്താനുള്ള കവിയുടെ യുക്തിബോധത്തെയും
ദാര്‍ശനിക ബോധത്തേയും സമ്മതിച്ചേ മതിയാകു.

‘ചുംബന’ത്തില്‍,
‘പ്രണയത്തിന്റെ വാത്സല്യത്തിന്റെ കാരുണ്യത്തിന്റെ അടയാളം’. എന്ന് സമ്മതിക്കുമ്പോഴും,
‘ഒറ്റിന്റേയും’ എന്ന് പറയാന്‍ മടിക്കുന്നില്ല കവി.

നേരത്തെ പറഞ്ഞതുപോലെ ഇവിടെയും ഒരു വിപരീത സംജ്ഞയില്‍ ചില മറുപടിയുണ്ട്,
ഒക്ടോവിയോ പാസ് പറയുന്നതുപോലെ
‘പ്രേമിക്കല്‍ ഒരു സമരമാണ്. രണ്ടുപേര്‍ ചുംബിച്ചാല്‍ ലോകം മാറും’.
ഈ ആപ്തവാക്യം പോലുള്ള മറുമൊഴി പി. എമ്മിന്റെ എല്ലാകവിതകളിലും കാണാം.
വൈരുദ്ധ്യത്തിന്റെ ഒരു സ്ഥായിഭാവം സമഗ്രമായി പതിയുന്ന ഒരാശയപ്രപഞ്ചം കൊണ്ടു രൂപം കൊണ്ടതാണ് അദ്ദേഹത്തിന്റെ കവിതകള്‍.

‘ദൈവം സാക്ഷിയായി ഞാന്‍ പറയുന്നു, ദൈവമില്ല’ എന്ന്
‘ദൈവം സാക്ഷി’ എന്ന കവിതയില്‍ പ്രതികരിച്ച കവി
‘പ്രഭവം’ എന്ന കവിതയില്‍ അടിവരയിട്ട് പറയുന്നു:
പുല്ലിനെ പുഴുവിനെ
പക്ഷിയെ മൃഗത്തിനെ-
ചെകുത്താനെയും തീര്‍ത്തു
പരിപാലനം ചെയ്ത്
സംഹരിച്ചീടും മഹാ-
പ്രഭവ പ്രഭാവമേ
നിനക്കു നമസ്‌കാരം.

സ്വപ്‌നവും ജീവിതവും കൂടികുഴഞ്ഞുള്ള വിരസതയിലൂടെയാണ് മനുഷ്യന്‍ കടന്നുപോകുന്നത്.
ഒരു മൃഗത്തിനുമില്ലാത്ത വിവേകവും അവിവേകവും ചിരിയും വേദനയുമെല്ലാം മനുഷ്യനുണ്ട്.
എന്നാല്‍, പരിണാമ ശ്രേണിയിലൂടെ മനുഷ്യനാര്‍ജിച്ച സിദ്ധികളെല്ലാം ഏത് നിമിഷത്തിലും അപ്രായോഗികവും അനുചിതവുമാകാം.

അഞ്ച് വാക്കില്‍ ഒതുങ്ങുന്ന ‘നിന്റെ സ്വപ്നം’ എന്ന കവിതയില്‍ കവി പറയുന്നു.
‘ഞാന്‍ ഞാനല്ല; നിന്റെ സ്വപ്‌നം മാത്രം.’ തന്നെക്കുറിച്ചുളള മറ്റുളളവരുടെ ധാരണയിലാണ് ലോകത്തിന്റെ നില്‍പ്പ്.
അവിശ്വാസത്തിന്റെ ഒരു ചെറിയ കണികമതി നമ്മുടെ സമവായത്തില്‍ നിന്ന് എല്ലാം അകന്നുപോകാന്‍.
ഞാന്‍ ഞാനല്ലെന്ന വെളിപ്പെടുത്തലില്‍ കവി തന്നെ കുറിച്ച് തുറന്ന് സമ്മതിക്കുകയാണ്. ഗാന്ധിയെ പോലെ ബുദ്ധനെ പോലെ യേശുവിനെ പോലെ. എല്ലാം ശരിയാണെന്ന ബോധമാണ്, മറ്റൊരാള്‍ക്ക് നമ്മെ കുറിച്ചുളള വിശ്വാസം.

മാത്രമല്ല, യേശുവും ബുദ്ധനും ഗാന്ധിജിയും നാരായണഗുരുവും ഒന്നാകുന്ന ആശയലോകത്തിന്റെ
ശുഭചിന്തയാണ് കവിയെ പ്രചോദിപ്പിക്കുന്നത്.
മനുഷ്യസങ്കല്പങ്ങളെ അപ്പാടെ അടിവരയിട്ട് അംഗീകരിക്കുന്ന ഒരെഴുത്തുകാരനായി പി എമ്മിനെ കണ്ടുകൂടാ.
ഈ ലോകത്തിന്റെ എല്ലാ കൊളളരുതായ്മകളേയും വളരെ യുക്തിഭദ്രമായി കണ്ടുകൊണ്ട് ചോദ്യം ചെയ്യുന്ന എഴുത്തുകൂടി പി എമ്മിന്റെ സ്വന്തമാണ്. ഏതെങ്കിലുമൊരു കക്ഷി രാഷ്ട്രീയക്കാരന്റെ സ്വന്തമല്ല എഴുത്ത്. എഴുത്തുകാരന് രാഷ്ട്രീയമാവാം. അത് സര്‍ഗ്ഗാത്മകമാണോ എന്നതാണ് ചോദ്യം.
സര്‍ഗ്ഗാത്മകമായ എന്തും സാഹിത്യവും കലയുമാണ്.
മനുഷ്യന്റെ ദൗര്‍ബല്യം പോലും സര്‍ഗ്ഗാത്മകമായി തീര്‍ന്നതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ സാഹിത്യത്തിലുണ്ട്.
ഹിംസയും അസൂയയും കാപട്യവും നിന്ദയുമെല്ലാം എഴുത്തിന്റെ രാഷ്ടീയമായി രൂപാന്തരപ്പെടുന്നത് കാണാം.
അവയൊക്കെ കണ്ടറിഞ്ഞ കവിയുടെ തഴക്കം തന്നെയാണ് ആ കാവ്യജീവിതം.

‘പരിശീലനം’ എന്ന കവിതയില്‍ മരണത്തിനുളള പരിശീലനമാണ് ജീവിതം എന്ന് കവി പറയുന്നുണ്ട്.
ജീവിതം മരണത്തിനുളള പരിശീലനമായി കാണുന്നിടത്ത് ബുദ്ധനൊക്കെ കാണുന്നത് പോലെ
ആഗ്രഹങ്ങളെ തിരസ്‌ക്കരിക്കാം. നിസ്വാര്‍ത്ഥനെങ്കിലുമാവാം.
നവ ആത്മീയത കവിയ്ക്ക് സമ്മാനിച്ചത് അതെല്ലാമാണ്.

രമണ മഹര്‍ഷിയും ഓഷോയും കൃഷ്ണമൂര്‍ത്തിയും ധ്യാനാത്മകതയുള്ള മൂന്ന് ചിന്തകരാണ് അദ്ദേഹത്തിന്.
ഈ മൂന്ന് പേരെക്കുറിച്ചും ആഴത്തിലുള്ള ചിന്തയ്ക്ക് കാരണം, പി എന്‍ ദാസാണെന്നും അദ്ദേഹം സമ്മതിക്കുന്നു.

കവിതയും കഥയും നോവലുമെല്ലാം ഇപ്പോഴും സൂക്ഷ്മമായി അവലോകനം ചെയ്യുന്നതില്‍ അദ്ദേഹം
ഒട്ടും പിന്നോട്ടുപോകുന്നില്ല. ഇന്ന് ജീവിക്കുന്നവരില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാകൃത്ത് ആരെന്ന ചോദ്യത്തിന്
ഉടന്‍ മറുപടി വന്നു: ‘ടി പത്മനാഭന്‍’.
പിന്നെ വാചാലനായി പറഞ്ഞു: ‘പത്മനാഭന്റെ എഴുത്ത് നല്ലതാണ്. പത്മനാഭന്റെ മൗനങ്ങള്‍ എഴുത്തിന്റെ സംഗീതമാകുന്നു.
മഹാകവിയുടെ കഥകളാണവ. കഥകള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന എഴുത്തുകാരനാണ് പത്മനാഭന്‍. ഒരു കവി തന്റെ കവിതയെക്കുറിച്ച് ധ്യാനിച്ചിരിക്കുന്നതുപോലെയാണ് പത്മനാഭന്‍ കഥകള്‍ക്ക് വേണ്ടി ധ്യാനിച്ചിരിക്കുന്നത്.
അദ്ദേഹം അതിഭാവുകത്വമില്ലാത്ത എഴുത്തിന്റെ ചക്രവര്‍ത്തിയാണ്. കഥകള്‍ വൈവിധ്യക്കുറവുള്ളതാണ്.
എന്നാല്‍ ആഴം കൊണ്ടും സൂക്ഷ്മതകൊണ്ടും അത് സംഗീതമാവുന്നു. ഒന്നിച്ചു വായിച്ചാലവ ബോറടിപ്പിക്കില്ല. ഒന്നിച്ചു വായിക്കാവുന്നവ മാത്രമല്ല, ഓരോന്നിലും ഓരോ രാഗവും ശ്രുതിയും കാണാം.
എന്നാല്‍ എല്ലാത്തിനും അടിസ്ഥാന ഭാവവുമുണ്ട്.’ പത്മനാഭനെക്കുറിച്ച് അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ടി പത്മനാഭനെ ഓര്‍ത്തുകൊണ്ട് ‘അമ്പലമേടില്‍ ഒരു രാത്രി’ എന്ന ഒരു കവിത പി.എം എഴുതിയിട്ടുണ്ട്.

ഇരുപതും ഇരുപത്തൊന്നും നൂറ്റാണ്ടുകള്‍ നോവല്‍ സാഹിത്യരംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണെന്ന് പി. എം അഭിപ്രായപ്പെടുന്നു. ഖസാക്കിന്റെ ഇതിഹാസം പോലെ വായനയുടെ ലോകത്ത് മഹത്തായ ചലനമുണ്ടാക്കിയ നോവലത്രെ, ബെന്യാമിന്റെ ആടുജീവിതം.
ഒരു സംങ്കീര്‍ത്തനം പോലെ എന്ന നോവല്‍ ജനകീയമാണെങ്കിലും ഒരു ക്ലാസ്സിക്കല്ല. ഫയദോര്‍ ദസ്തയോവസ്‌കിയുടെ ജീവിതം തന്നെ
ഒരു നാടകമാണ് അതപ്പാടെ പകര്‍ത്തിയാല്‍ മഹത്തായ സംഭാവനയാകും. എന്നാല്‍, ദസ്തയോവസ്‌കിയെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ ജീവചരിത്രം മഹത്തായ സംഭാവനയാണത്രെ.

എഴുപത്തിയഞ്ച് വയസ്സ് പിന്നിട്ട് വിശ്രമ ജീവിതം നയിക്കുന്ന പി. എം കവിതയും ചിന്തയുമായി കോഴിക്കോട് കോട്ടൂളിയില്‍ താമസ്സിക്കുന്നു. കേരളത്തിന്റെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള സാഹിത്യ സാംസ്‌കാരിക ചരിത്രം പഠിക്കാന്‍ നമുക്കിനിയും സമീപിക്കാവുന്ന ഒരാള്‍. അര നൂറ്റാണ്ടിനുള്ളില്‍ അദ്ദേഹം എഴുതിയ കവിതകള്‍ നാളെ കവിതകളുടെ സൂക്ഷ്മ വിശകലനത്തിന് ഇടം നല്‍കും. എഴുത്തുകാരന് എഴുത്തിനോട് കമ്പം വേണമെന്ന് സിദ്ധാന്തിക്കുന്ന പി. എമ്മിന്റെ കവിതകള്‍
‘മലയാളത്തിന്റെ ഹൈക്കു’വായി പുന:ര്‍വിചിന്തനം ചെയ്യപ്പെടും.

കവി ജന്മങ്ങളില്‍ ഒരു ജന്മം തന്നെ പി എം നാരായണന്‍. എഴുത്തിനുവേണ്ടി സമര്‍പ്പിതമായ ജന്മം.
ഭാര്യ: ശ്രീമതി സുമതി, (മഹാ മജീഷ്യന്‍ പ്രൊഫ.വാഴക്കുന്നത്തിന്റെ മകള്‍.
മകന്‍: അശോക് കുമാര്‍ ബാഗ്ലൂരില്‍ ഐ ടി ഫേര്‍മില്‍ ജോലി ചെയ്യുന്നു.
മകള്‍: ബിന്ദു. ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍.

പ്രധാന രചനകള്‍:

എന്തിന്, ഫുഡ്‌ബോള്‍, തടാകം -കവിതകള്‍ (എന്‍ ബി എസ് )
പി.എം. നാരായണന്റെ കവിതകള്‍ (കറന്റ് ബുക്‌സ്, കോട്ടയം)
വാക്കിന്റെ കരകള്‍ (കേരള ബുക്‌സ് ട്രസ്റ്റ്, കോഴിക്കോട ്)
സ്വാതന്ത്ര്യമെന്ന ശാപം-ലേഖനങ്ങള്‍ (എന്‍. ബി. എസ് )
ഞാന്‍ ആരാണ് (മള്‍ബറി പബ്ലിക്കേഷന്‍)
വാക്ക് വാഴ്‌വ് പൊരുള്‍ (വള്ളത്തോള്‍ വിദ്യാപീഠം)
അക്കിത്തത്തിന്റെ കാവ്യദര്‍ശനം (വള്ളത്തോള്‍ വിദ്യാപീഠം)
പി. കുഞ്ഞിരാമന്‍ നായര്‍ (കേന്ദ്ര സാഹിത്യ അക്കാദമിക്ക് വേണ്ടി തയ്യാറാക്കിയത്)

വിവര്‍ത്തനങ്ങള്‍:

ശ്രീരാധ (രമാകാന്ത് രഥിന്റെ ഒറിയ കാവ്യം, 2006 ല്‍ വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച
ഈ കൃതി പി. എം നാരായണനും എന്‍. ഗോപാലകൃഷ്ണനും ചേര്‍ന്ന് വിവര്‍ത്തനം ചെയ്തത്)
സംഭാഷണങ്ങള്‍-ജെ കൃഷ്ണമൂര്‍ത്തി
മനുഷ്യബന്ധമെന്ന പ്രശ്‌നം-ജെ കൃഷ്ണമൂര്‍ത്തി
രമണമഹര്‍ഷി പറഞ്ഞ കഥകള്‍
എട്ട് റഷ്യന്‍ കഥകള്‍

എഡിറ്റ് ചെയ്ത രചനകള്‍:

ആര്‍ രാമചന്ദ്രന്‍ കവിയും കവിതയും
ഇരുപതാം നുറ്റാണ്ടിന്റെ ഇതിഹാസം- എഴുത്ത് വായന പുനര്‍വായന
അക്കിത്തം എന്ന ഇതിഹാസം
കോലായചര്‍ച്ചകള്‍
മലയാളത്തിലെ കടല്‍ കവിതകള്‍

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…