സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മീനും വെള്ളവും

ദിലീപ് രാജ്

അടിയന്തിരാവസ്ഥക്കാലത്തെ പീഢാനുഭവങ്ങളെപ്പറ്റി ചിത്രകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ വി മോഹനന്‍ ദിലീപ് രാജിനോട് സംസാരിക്കുന്നു.
(ഇതോടൊപ്പം ചേര്‍ത്ത ചിത്രങ്ങള്‍ മോഹനന്‍ വരച്ചവയാണ്.)

പ്രസക്തിയുടെ പ്രസിദ്ധീകരണകാലം തൊട്ടു പറഞ്ഞുതുടങ്ങാം എന്നു തോന്നുന്നു. എന്തായിരുന്നു ആ കാലത്തെ രാഷ്ട്രീയ പ്രയോഗാനുഭവങ്ങള്‍ ?

പ്രസക്തിക്കുമുമ്പ് മനുഷ്യന്‍ എന്ന പേരില്‍ ഒരു കയ്യെഴുത്തുമാസികയുണ്ടായിരുന്നു. എഴുപതുകളുടെ തുടക്കത്തിലാണത്. പട്ടാമ്പി കോളേജില്‍ പഠിക്കുന്നു. ദാരിദ്ര്യം, രോഗം അവഗണന തുടങ്ങിയ പരിഗണനകളാണ് അന്ന് ഞങ്ങളെ പ്രവര്‍ത്തനനിരതരാക്കിയത്. തലക്കുളത്തൂരില്‍ പി എന്‍ ദാസിന്റെ വീടിന്റെ ഭാഗത്ത് കോരപ്പുഴയുടെ തീരത്ത് ചകിരി തച്ചു ജീവിക്കുന്നവരുടെ സ്ഥിതി അങ്ങേയറ്റം പരിതാപകരമായിരുന്നു. രണ്ടു ധ്രുവങ്ങളിലാണാളുകള്‍. ഒരു ഭാഗത്ത് ധനികരായവര്‍. അവിടെ രോഗികളും അവശരുമായ ആളുകള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാനായി ഫണ്ടുണ്ടാക്കുകയും മറ്റും ചെയ്യുമായിരുന്നു. കോഴിക്കോട്ടുനിന്ന് പട്ടാമ്പിക്ക് രണ്ടുരൂപ എണ്‍പതു പൈസ ബസ് ചാര്‍ജ്ജുള്ള പീരീഡാണ്. അഞ്ചുപൈസ, പത്തുപൈസ, ഒരുരൂപ എന്നൊക്കെ സംഭാവന കിട്ടുന്നത് വലിയൊരു കാര്യമാണ്. അന്നു ഞങ്ങള്‍ നോട്ടീസിറക്കുമായിരുന്നു. ‘ഈത്തവണ ആണ്ടിക്കുട്ടി എന്ന രോഗിക്കു വേണ്ടിയാണ് ഞങ്ങള്‍ നിങ്ങളെ സമീപിക്കുന്നത്’ എന്നു പറഞ്ഞ്. കോളേജിന്റെ അടുത്തുതന്നെ വീട് കത്തിപ്പോയ ആള്‍ക്കാര്‍ക്കു വേണ്ടിയൊക്കെ പിരിച്ചിട്ടുണ്ട്. അവിടെ വളരെ ചെറുപ്പമായ ഒരു മനുഷ്യന്‍, അയാള്‍ക്ക് ഒരു പെങ്ങള്‍, അമ്മ മാത്രം. പിന്നെയുള്ളത് ദാരിദ്ര്യം. അയാള്‍ക്കു ഭ്രാന്തായി. മന്ത്രവാദമൊക്കെ നോക്കി. ശരിയായില്ല. മന്ത്രവാദി ഓടിന്റെ കിണ്ണം പഴുപ്പിച്ച് തലയില്‍ കമിഴ്ത്തി, വ്രണമായി. അയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മുന്‍കയ്യെടുത്തതൊക്കെ ഓര്‍മയുണ്ട്. ‘ മനുഷ്യന്‍, ഹാ കഷ്ടം’ എന്ന ഒരു ബോര്‍ഡാണ് ഞങ്ങള്‍ കോളേജില്‍ ആദ്യം തൂക്കിയത്. ഞങ്ങള്‍ മൂന്നു പേര്‍ ഒരു ടീമായിരുന്നു. നാരായണന്‍, ദാസ് പിന്നെ ഞാനും. ‘നാമോദ’ എന്നാണ് കെ.ജി.എസ് പറയാറ്. നാരായണന്‍ കക്കട്ടിലായിരുന്നു.’മനുഷ്യന്‍’മാസിക ഇറക്കിയിരുന്ന കാലത്താണ് കെ.ജി.എസ് കോളേജിലെത്തുന്നത്. യുഗരശ്മിയിലൊക്കെ അദ്ദേഹത്തിന്റെ കവിത വരുന്ന സമയമാണ്. വിനയചന്ദ്രനൊക്കെ ഫൈനലിയറിനുപഠിക്കുന്ന കാലത്താണ് ഞങ്ങള്‍ ഫസ്റ്റിയറിനു ചേരുന്നത്. ഞങ്ങളുടെ കേവലമായ മനുഷ്യസ്‌നേഹത്തിന്റെ തലമൊക്കെ കെ ജി എസ്സിനു മനസ്സിലാവുന്നുണ്ട്. ഞങ്ങളുടെ കലാസാംസ്‌കാരിക താല്‍പ്പര്യങ്ങളും മനസ്സിലാവുന്നുണ്ട്. അങ്ങനെ ഒരു പ്രിന്റഡ് മാഗസിന്‍തന്നെയിറക്കാമെന്ന തീരുമാനത്തില്‍ ‘സൂര്യചേതന’എന്ന പേരില്‍ ഡിക്ലറേഷന് അപേക്ഷിച്ചു. അതു കിട്ടി. ആധുനികതയുടെ ആരംഭകാലമാണത്. അന്വേഷണം മാസിക, മേതിലിന്റെയും സച്ചിദാനന്ദന്റെയുമൊക്കെ എഴുത്ത്, സച്ചിദാനന്ദന്റെ തന്നെ ജ്വാല… ജ്വാല കണ്ടിട്ടുണ്ടോ?

ഇല്ല…

വലിയ പേപ്പര്‍പോലെ ഒന്ന്, മടക്കി മടക്കിവയ്ക്കാവുന്നവ. പലരീതിയിലുള്ള പതിപ്പും ഇറക്കിയിട്ടുണ്ട്, ”ക്ഷോഭപ്പതിപ്പ്’ എന്നും മറ്റും. അതൊക്കെ ഇറങ്ങിക്കൊണ്ടിരുന്ന കാലമാണ്. ‘സൂര്യചേതന’ എന്ന പേര് ഗംഭീരമായിട്ടുണ്ട് എന്നു പറഞ്ഞ് സാഹിത്യകാരന്മാരുടെ കത്തുകളൊക്കെ വന്നുതുടങ്ങി. മേതിലിന്റെ ‘സൂര്യവംശം’ മാതൃഭൂമിയില്‍ സീരിയലൈസ് ചെയ്യുന്നകാലംകൂടിയാണല്ലോ. പേരിലെന്തോ കുഴപ്പമുണ്ട് ‘ആധുനികത’ യായിതെറ്റിദ്ധരിക്കേണ്ട എന്നു കരുതി ഡിക്ലറേഷന്‍ മാറ്റി വാങ്ങിച്ചു; കെ.ജി.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ‘പ്രസക്തി ‘ എന്ന പേരില്‍. ആധുനികതയോട് ഭാഷയുടെ തലത്തിലുള്ള ഒരു താല്‍പര്യത്തില്‍ക്കവിഞ്ഞൊന്നും ഞങ്ങള്‍ക്കില്ലായിരുന്നു. പ്രസക്തിക്കു ഫണ്ട് ശേഖരിക്കാനായി ഞങ്ങള്‍ ‘കാട്ടുകടന്നല്‍’ എന്ന നോവലിനെ ആസ്പദമാക്കി എന്‍.എന്‍.പിള്ള രചിച്ച നാടകം കളിപ്പിച്ചു. ടിക്കറ്റൊക്കെ അടുപ്പിച്ച് മലപ്പുറം,പട്ടാമ്പി,ഒറ്റപാലം, ഷൊര്‍ണൂര്‍ ഭാഗത്തുനിന്നും ധാരാളംപേര്‍ നാടകം കാണാനെത്തി. പട്ടാമ്പിയിലെ ധാരാളം പേരടങ്ങിയ കമ്മറ്റിയൊക്കെ ഉണ്ടാക്കിയാണ് കോളേജില്‍ അതു സംഘടിപ്പിച്ചത്. നല്ല കലക്ഷന്‍ കിട്ടി. ‘പ്രസക്തിയുടെ പേര്‍ സൂര്യചേതനയെന്നല്ല പ്രസക്തിയെന്നാണ്, പ്രസക്തിയെന്നാല്‍ എല്ലാറ്റിന്റെയും പ്രസക്തി ‘ എന്ന് നോട്ടീസിറക്കി. കെ ജി എസ്സായിരുന്നു എഡിറ്റര്‍. ബി രാജീവനും സച്ചദാനന്ദനും ഒരുപാടു വിവര്‍ത്തനങ്ങളൊക്കെ നല്‍കി. വിജയ് ഭട്ടാചാര്യ എന്ന പേരില്‍ സച്ചിദാനന്ദന്‍ ലേഖനമെഴുതിയിട്ടുണ്ട്. അതിലെ ‘വിപ്ലവത്തിന്റെ ഭാരതവത്കരണം’ എന്ന പ്രയോഗം ദേശാഭിമാനിയെ ക്ഷോഭിപ്പിച്ചു.
ഈ സമയത്തൊക്കെ ഞാന്‍ വരയ്ക്കുന്നുണ്ട്. ‘ബംഗാളി’നുവേണ്ടി ചിത്രം ചേര്‍ത്തിരുന്നു. ആദ്യം ചെയ്ത ഒന്ന് എടുത്തുചേര്‍ത്തതാണ്. തൃശൂരില്‍ ശ്രീ റഹീമിന്റെ ബെസ്റ്റ് പ്രിന്റേഴ്‌സില്‍ ആണ് അച്ചടിച്ചത്. രണ്ടു ലക്കമേ ഇറങ്ങിയുള്ളു. രണ്ടാം ലക്കം കെട്ടിക്കിടന്നു. പോലീസ് അന്വേഷണങ്ങള്‍ ഏറെയുണ്ടായി. ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ദേശാഭിമാനിയില്‍ ജി.ബി മോഹന്‍തമ്പിയും പുനലൂര്‍ ബാലനും പ്രസക്തിയെ വിമര്‍ശിച്ചെഴുതി. സാഹിത്യത്തിലെ ഹിപ്പിയിസമെന്നും മറ്റുമുള്ള വിചിത്ര പ്രയോഗത്തിലൂടെ ദേശാഭിമാനി അധിക്ഷേപം തുടര്‍ന്നു. എം. ആര്‍.ചന്ദ്രശേഖരന്‍ പ്രസക്തിയെ പട്ടില്‍ പൊതിഞ്ഞ കഠാരിയാണെന്ന് കൊച്ചിയില്‍ നടന്ന സി.ഐ.ടി യുവിന്റെ യോഗത്തോടനുബന്ധിച്ച സാഹിത്യസെമിനാറില്‍ താക്കീതുനല്‍കി. അവസാനം ദേശാഭിമാനിതന്നെ പ്രസക്തിയെക്കുറിച്ചുള്ള എഴുത്ത് നിര്‍ത്തി. 74-75 കാലത്ത് പ്രസക്തിയെ പുനരുജ്ജീവിപ്പിക്കാന്‍ വീണ്ടുമൊരു ശ്രമം നടത്തി. അതു വിഡ്ഢിത്തമായിരുന്നു. പഴയതുപോലെ പട്ടാമ്പിയില്‍പ്പോയി നാടകം സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത.് അപ്പോഴേക്കും അന്തരീക്ഷമാകെ മാറിയിരുന്നു. അന്ന് ബംഗ്ലാദേശ് യുദ്ധത്തിന്റെ ഭാഗമായി ബാഹ്യ അടിയന്തരാവസ്ഥ നിലനിന്നിരുന്നു. പോരാത്തതിന്, ഒരു സ്ഥിരം നാടകവേദി പട്ടാമ്പിയില്‍ നിലവില്‍ വന്നിട്ടുമുണ്ടായിരുന്നു.വളരെ ചെറിയ നിരക്കില്‍ മാസം തോറും നാടകം അവിടെയെത്തിക്കൊണ്ടിരിക്കുമ്പോള്‍ നൂറും അന്‍പതും രൂപ മുടക്കി ആരാണ് നാടകം കാണുക. അങ്ങനെ ആ പുനരുജ്ജീവനശ്രമം പരാജയപ്പട്ടു.

അക്കാലത്താണ് കോമ്രേഡും തെക്കന്‍കാറ്റും ഒക്കെ വന്നത്. പിന്നെ ബോസിന്റെ സ്ടീറ്റിലാണ് കെ. ജി. എസ്സിന്റെ ‘രക്ഷ’ എന്ന കവിത വന്നത്. കൂടാതെ മയ്‌ക്കോവ്‌സ്‌കി, സെസാര്‍വയേഹൊ, നെരൂദാ എന്നിവരുടെ കവിതകളുടെ വിവര്‍ത്തനങ്ങളും സ്ട്രീറ്റില്‍ വന്നിരുന്നു.

രാഷ്ട്രീയബന്ധങ്ങള്‍ എപ്പോഴാണുണ്ടാവുന്നത് ?

സാമ്പ്രദായികമായ രാഷ്ട്രീയത്തോട് ആദ്യം സംശയമായിരുന്നു. പിന്നീടത് താല്പര്യകുറവായി മാറി.പിന്നെ നേരത്തെ പറഞ്ഞതുപോലെ രോഗം, ദാരിദ്ര്യം തുടങ്ങിയ അവസ്ഥകളിലെ ഉത്ക്കണ്ഠകള്‍ നക്‌സലൈറ്റ രാഷ്ട്രീയത്തിലൂടെ മാത്രമേ എന്തെങ്കിലും നടക്കു എന്ന വിശ്വാസമൂണ്ടായിരുന്നു. നിസ്വാര്‍ത്ഥപ്രവര്‍ത്തനം നടത്തുന്ന അത്തരമാളുകള്‍ ഉണ്ടാവണം എന്ന ബോധ്യവും അവരെ സഹായിക്കുകയാണ് സ്വന്തം കടമയെന്ന ധാരണയും ആണ് ഉണ്ടായിരുന്നത്. കമ്മറ്റി മീറ്റിങ്ങുകളിലൊന്നും പോയിട്ടില്ല. രഹസ്യം സൂക്ഷിക്കുവാന്‍ കഴിയാതെവന്നാലോ എന്ന തോന്നലുകൊണ്ടാണ് നേരിട്ടുള്ള പങ്കാളിത്തം വേണ്ടന്നുവെച്ചത്.
വേണു ഞങ്ങളോട് ബന്ധപ്പെടുന്നതിന് പ്രസക്തി കാരണമായി. ഒരു ദിവസം അതിരാവിലെയാണ് വേണുവീട്ടില്‍ വന്നത്. സത്യന്‍ എന്ന പേരില്‍. പക്ഷെ അതിന് മുന്‍പ് കണ്ടിട്ടില്ലെങ്കിലും കണ്ടപ്പോള്‍ തന്നെ ആളെ മനസ്സിലായി. വേണുവിന്റെ വ്യക്തിത്വം സവിശേഷമായ ഒന്നാണ്. ഒരുപാട് ദൂരം നടന്നിട്ടൊക്കെയാവും വീട്ടില്‍ എത്തുന്നത്‌. മുണ്ട് പൊടിയും മണ്ണും പിടിച്ച് കാവി നിറമായിട്ടുണ്ടാവും. അത് അലക്കിക്കൊടുക്കാമെന്നുവച്ചാല്‍ സമ്മതിക്കില്ല. സ്വന്തമായിത്തന്നെ ചെയ്യും. വീട്ടില്‍ സത്യം പറയാമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അപ്പോള്‍ വേണു തന്നെയാണ് പറയുന്നത് കുഴപ്പമില്ലെന്ന്. അമ്മയോടും ചേച്ചിയോടുമൊക്കെ പറഞ്ഞാല്‍ ആരോടും പറയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പിന്നെയുള്ളത് പി.കെ.ഡി യാണ്. പി.കെ ദാമോദരന്‍ മാഷ്. വേഗതയേറിയ വായനയും ചടുലതയുമൊക്കെയാണ് അദ്ദേഹത്തിന്. നല്ല ഭാഷയും സംസാരരീതിയും സൗമ്യതയുമുള്ള ഒരാള്‍. അന്നത്തെ ജില്ലാ സെക്രട്ടറിയാണ്. വ്യാപകമായ രീതിയില്‍ ആളുകള്‍ പ്രസ്ഥാനത്തിലേക്ക് വരുന്നുണ്ട് അക്കാലത്ത്. ആര്‍. ഇ. സി., മെഡിക്കല്‍കോളേജ്, മടപ്പള്ളി കോളേജ്‌, ഫറൂഖ് കോളേജ് തുടങ്ങിയ കോളേജുകളില്‍നിന്നും പഠനമുപേക്ഷിച്ച് പലരും അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതും അക്കാലത്താണ്‌. എന്തായാലും ആക്ഷന്‍ നടത്തിയെതീരു എന്ന നിര്‍ബന്ധം കായണ്ണ ആക്ഷനില്‍ ചെന്നെത്തി. വേണു നേരിട്ടു പങ്കെടുത്ത ഒരേയൊരേക്ഷനാണതെന്നും കേട്ടിട്ടുണ്ട്.

താങ്കള്‍ പിടിക്കപ്പെട്ടതെങ്ങനെയാണ് ?

ഞാനന്ന് നന്മണ്ടയില്‍ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുകയാണ്. കായണ്ണ ആക്ഷന്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് എന്നെ പിടിച്ചത്. വലിയ സന്നാഹങ്ങളൊന്നുമില്ലായിരുന്നു. മഫ്ടിയിലുള്ള രണ്ടു പോലീസുകാര്‍ വീട്ടില്‍ വന്നു. നന്മണ്ടയില്‍ ചെന്ന് മോഹനന്‍മാഷെ അന്വേഷിക്കുകയാണവര്‍ ചെയ്തത്. ഒരുവിധം മോഹനന്‍മാരെയൊക്കെ കണ്ടശേഷമാണ് എന്റെയടുത്തെത്തുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിക്കുന്നു. ബാലുശ്ശേരിയില്‍ പോയി ഉടനെ തിരിച്ചുവരാം എന്നു പറഞ്ഞു. ബാലുശ്ശേരിയിലേക്ക് കൊണ്ടുവരുമ്പോള്‍ വഴിയില്‍ നിന്ന് രണ്ടുപോലീസുകാര്‍ കൂടി. ബസ്‌സ്റ്റോപ്പിലെത്തിയപ്പോള്‍ രണ്ടുപേര്‍ വീണ്ടും കൂടി. ബസ്സിലെത്തിയപ്പോള്‍ മുന്നിലും പിന്നിലുമൊക്കെ പോലീസുണ്ട്. അങ്ങനെയൊരു നാടകം കളിച്ചാണ് ഒച്ചയും ബഹളവുമില്ലാതെ എന്നെ കൊണ്ടുപോയത്. കോഴിക്കോടെത്തിയപ്പോള്‍ ഒരു വാന്‍ വന്നു. ക്രൈംബ്രാഞ്ച് ഓഫീസന്ന് മഹാറാണിക്ക് സമീപമാണ്. അവിടെ കോണി കയറിയതുമുതല്‍ ചോദ്യം ചെയ്യല്‍ തുടങ്ങുന്നുണ്ട്. ഭേദ്യങ്ങളും തുടങ്ങി. ദാമോദരന്‍മാഷ് എവിടെയെന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, മാഷെ എനിക്കറിയില്ലെന്ന്. ഒടുവില്‍ ഒരു പഴയ ഗ്രൂപ്പ് ഫോട്ടോയില്‍നിന്നു മുറിച്ചെടുത്ത മാഷുടെ ഫോട്ടോ കാണിച്ച് ഇവനെ അറിയുമോ എന്നായി. സാഹിത്യകാരനായ ഒരു രാമചന്ദ്രനെ അറിയാം, അയാള്‍ നോവലെഴുതുന്നുണ്ട്. കവര്‍ചിത്രം വരയ്ക്കാന്‍ വന്നു പരിചയമുണ്ട്, എന്നൊക്കെ പിടിക്കും മുന്‍പ് തന്നെ കഥകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു. ആ രാമചന്ദ്രനാണിതെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ അവര്‍ പറഞ്ഞു, നിന്റെ കഥയൊന്നും കേള്‍ക്കണ്ട. ശരിക്കുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന്. ഞാനപ്പോള്‍ എനിക്കറിയാവുന്ന വേറെ മൂന്നുനാലു രാമചന്ദ്രന്മാരെപ്പറ്റി പറഞ്ഞു. ഫോട്ടോക്ക് പുറകില്‍ നോക്കിയപ്പോള്‍ ദാമോദരന്‍ എന്ന പേര് കണ്ടിരുന്നു. ദാമോദരന്‍മാഷ് പലപ്രാവശ്യം വീട്ടില്‍ വന്നിട്ടുണ്ടെങ്കിലും പാര്‍ട്ടിപേരായ രാമചന്ദ്രന്‍ മതിയെന്നും ശരിക്കുള്ള പേരറിയേണ്ടെന്നും ഞാന്‍ തന്നെ തീരുമാനിച്ചതാണ്. പക്ഷെ മാഷുടെ പേര് ദാമോദരനെന്നാണെന്ന് എങ്ങിനെയോ എനിക്കറിയാമായിരുന്നു. കുറെ തല്ലുംകുത്തും കിട്ടിയപ്പോള്‍ അതുതന്നെയാണ് രാമചന്ദ്രനെന്നും മൂപ്പരുതന്നെയാണ് സാഹിത്യകാരനെന്നും ഞാന്‍ പറഞ്ഞു. നിനക്കെന്തായാലുമറിയാം എവിടെയാണെന്ന്, നിന്റടുത്താണ് ഏറ്റവുമൊടുവില്‍ വന്നത് എന്നുപറഞ്ഞ് അതിന്റെ തിയ്യതിയൊക്കെ അവര്‍ പറയാന്‍ തുടങ്ങി. ഞാനതൊക്കെ നിഷേധിച്ചു കൊണ്ടിരുന്നു.

ആരായിരുന്നു ക്രൈംബ്രാഞ്ചില്‍ അന്നുണ്ടായിരുന്നത്?

രാമാനന്ദന്‍ എന്നൊരു സി ഐ ഉണ്ടായിരുന്നു. പിന്നെ ഒരു ശ്രീധരന്‍. സി ഐയോ മറ്റോ ആണയാള്‍ എന്ന് തോന്നുന്നു.
വേറേയും കുറേ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നു. അവിടെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു. ആന്റി നക്‌സല്‍ സ്‌ക്വാഡും മറ്റു കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള വിഭാഗവും. പുലിക്കോടന്‍ നാരായണനൊക്കെ രണ്ടാമത്തെ ടീമിലായിരുന്നു എന്നാണ്് കേട്ടത്. ഒരു വിനോദമെന്ന നിലയ്ക്ക് സഹജമായ സാഡിസംമൂലം നക്‌സലേറ്റുകളെ മര്‍ദ്ദിക്കുകയാണ് അയാള്‍ ചെയ്തത്. മുമ്പ് അജിതയെയൊക്കെ ഭീകരമായി മര്‍ദ്ദിച്ച ഒരു സുലൈമാനുണ്ട്. ഞങ്ങളെ പിടിക്കുമ്പോള്‍ അദ്ദേഹം ഡി വൈ എസ് പിയാണ്. ചില രാത്രികളില്‍ കുടിച്ചു വന്ന് അയാളും സംഘവും ഓര്‍ക്കാപ്പുറത്ത് ഭീകരമായി മര്‍ദ്ദിക്കും. തെറി തന്നെ മുഖ്യം. കാവല്‍ നില്‍ക്കുന്ന ആംഡ് റിസര്‍വ്വ് പോലീസുകാരന്‍ ഒരു വിധേന തടുത്താണ് അയാളില്‍ നിന്നും പലപ്പോഴും രക്ഷിച്ചത്.

എന്നെ പിടിച്ച ദിവസം വൈകുന്നേരം ചോദ്യം ചെയ്യലിനിടയില്‍ ഒരാളെക്കൊണ്ടു വന്നു. എന്നെ അറിയുമോയെന്ന് ചോദിച്ചു. അറിയാം എന്നു പറയുന്നു. പരിചയപ്പെട്ടതുമുതല്‍ക്ക് പോലീസ് പിടിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ മുഴുവന്‍ അയാള്‍ പറഞ്ഞു. ഞാനതുമുഴുവന്‍ നിഷേധിച്ചു. ഇടയ്ക്കിടെ അത് വേറെയാളല്ലെ എന്നൊക്കെ ചോദിക്കും. അതിനൊക്കെ എനിക്ക് തല്ലുകിട്ടും. നീണ്ടമുടി ചുറ്റിപിടിച്ച് കുനിച്ചു നിര്‍ത്തി പുറത്ത് ആഞ്ഞിടിക്കും. ചുമരോടു ചേര്‍ത്ത് നെഞ്ചില്‍ മുഷ്ടികൊണ്ടിടിക്കും. ഞാന്‍ മഹാവില്ലനാണ് എന്നൊരു ഇമേജ് അതോടെ വന്നു.

അന്നു രാത്രി ഒരു പോലീസുകാരന്‍ ഞാന്‍ ചിത്രം വരയ്ക്കുമെന്നുകേട്ട് അതേ പറ്റി ചോദിക്കാനാരംഭിച്ചു. അപ്പോള്‍ എന്റെ കവിള്‍ പൊട്ടി വീങ്ങിയിട്ടുണ്ട്. ചെവിയും വീങ്ങിയിട്ടുണ്ട്. കണ്ണൊക്കെ വീര്‍ത്തിരിക്കുന്നു. അയാളെന്നോട് ചിത്രം വരയ്ക്കാന്‍ പറഞ്ഞു. ഞാന്‍, ഒരു കസാലയും കടലാസും തന്നാല്‍ വരയ്ക്കാമെന്നായി. തൊട്ടടുത്തിരിക്കരുത്. ദൂരെ ഇരിക്കണം, എന്നൊക്കെ പറഞ്ഞ് അയാളെ കുറച്ച് തിരിച്ചും മറിച്ചുമൊക്കെ നിര്‍ത്തി. ഇങ്ങനെ കൈയും കാലും അടിച്ചൊടിച്ച് ചെയ്യാവുന്ന ഒന്നല്ല വരയെന്ന് ഞാന്‍ പറയുന്നുണ്ട്. അയാളുടെ ചിത്രം വരച്ചാല്‍ ഒരു ബെഡ് ഷീറ്റ് തരാമെന്ന് പറഞ്ഞു. വരച്ചുകൊടുത്തപ്പോള്‍ ഇതാര്‍ക്കും വരക്കാമല്ലോ എന്നായി. ഞാന്‍ പറഞ്ഞു: ശരിയാണ് എല്ലാവര്‍ക്കും വരക്കാന്‍ പറ്റും. ആദ്യത്തെ ഭാഷ തന്നെ ചിത്രമാണ്. അതുകൊണ്ട് ചിത്രം വരയ്ക്കാന്‍ പറ്റും എന്നത് കാര്യപ്പെട്ട സംഭവമേ അല്ല. വളരെ നിസാരമാണ്. മൂപ്പര്‍ ബെഡ്ഷീറ്റ് തന്നു.

പിറ്റെ ദിവസം പുലര്‍ച്ചെ അങ്ങാടിപ്പുറം ബാലകൃഷണന്റെ ജീപ്പ് ആക്ഷനില്‍ പരിക്കുപറ്റിയിരുന്ന ഒരു പോലീസുകാരന്‍ വന്നു. വേറൊരു പോലീസുകാരന്‍ മുഴുക്കഷണ്ടി വന്നിട്ട് നീയൊക്കെ പഠിച്ചപ്പട്ടിയാണെടാ അല്ലെ എന്ന് ചോദിച്ചു. അല്ല എന്നു പറഞ്ഞപ്പോള്‍ തല്ലു കിട്ടി. എങ്കില്‍ പിന്നെ ആണെന്ന് പറയാം എന്നുവച്ചപ്പോള്‍ അതിനും തല്ലുകിട്ടി. മാത്രമല്ല അയാള്‍ മേനോനാണെന്നും എന്നെതല്ലാന്‍ അര്‍ഹതയുണ്ടെന്നും പറഞ്ഞ് മുഖത്തടിച്ചു. പോലീസിന് മര്‍ദ്ദിക്കാന്‍ ജാതി യോഗ്യത വേണോ എന്നൊക്കെയുള്ള ആലോചന മിന്നിമറയുന്നത് അത്തരം അതിരാവിലേകളില്‍ നല്ല തമാശയാണ്. മഹാഫലിതങ്ങള്‍. എവിയാണ് പഠിക്കുന്നത് എന്നുചോദിച്ചപ്പോള്‍ ട്യൂട്ടോറിയല്‍ എന്നു പറയേണ്ടെന്നുകരുതി ഇന്‍സ്റ്റിറ്റിയുട്ട് എന്നു പറഞ്ഞു. കുന്നമംഗലത്ത് ഇന്‍സ്റ്റിറ്റിയുട്ട് പിടിച്ചത് ഞാനോര്‍ത്തില്ല. വീണ്ടും തല്ലികിട്ടി. പിന്നെ ഞാന്‍ കോച്ചിംഗ് സെന്റര്‍ എന്നു പറയാന്‍ തുടങ്ങി. ഇതൊക്കെ എന്തെങ്കിലും വിവരമറിയാന്‍ വേണ്ടിയുള്ള ചോദ്യം ചെയ്യലല്ല. എനിക്കന്ന് നല്ല ആരോഗ്യമുണ്ട്. ഷര്‍ട്ടൊക്കെ അഴിച്ചു കാണുമ്പോള്‍ തല്ലുന്നതിന് വലിയ മടിയൊന്നും തോന്നുന്നുണ്ടാവില്ല,ഒരു പക്ഷെ.

പിന്നെ അന്ന് ഒരു വാനില്‍ക്കയറ്റി മാലൂര്‍ക്കുന്ന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കുകൊണ്ടുപോയി. ഒരു പന്ത്രണ്ടുമണിക്കാണ് ക്യാമ്പിലെത്തുന്നത്. കൊണ്ടുപോയി സത്യം പറഞ്ഞാല്‍ കൊല്ലാതെവിടാമെന്നുപറഞ്ഞു. ഞാന്‍ കഥകള്‍ ആവര്‍ത്തിച്ചു. ഒടുവില്‍ ഒരു ബഞ്ചില്‍ കിടത്തി. കൈ ബഞ്ചിനടിയിലെ വളളിനോടുചേര്‍ത്തിക്കെട്ടി. കാലും പിടിച്ചുകെട്ടി. ഇതിനിടെ എന്റെ രൂപത്തെപ്പറ്റി വേറൊരു കാര്യം പരയേണ്ടതുണ്ടു. കുറച്ചു ദയനീയമാണത്. എന്റെ ഷഡ്ഡി അലക്കി വിറകുപുരയ്ക്ക് മേല്‍ ഉണങ്ങാനിട്ട് മറന്നുപോയതിനാല്‍ ഒരു ഭാഗം ചിതലെടുത്തുപോയിരുന്നു. ചുവപ്പുനിറമുള്ള ഒന്നാണത്. വേറൊന്നുള്ളത് നീലനിറമുള്ളതാണ്. ഇതേപ്രശ്‌നം അതിനും സംഭവിച്ചു. ഞാനൊന്നിന്റെ പിന്‍ഭാഗവും മറ്റേതിന്റെ മുന്‍ഭാഗവും ചേര്‍ത്ത് നീലയും ചുവപ്പുമുള്ള ഒരു സങ്കരയിനം തുന്നിയുണ്ടാക്കിയിട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ചിലേക്ക് പോവുമ്പോള്‍ വസ്ത്രാഷേപം പ്രതീക്ഷിക്കാതെ ഇതാണിട്ടിട്ടുള്ളത്. ഈ അടിവസ്ത്രവും എനിക്ക് ഒരുപാട് അടികള്‍ വാങ്ങിത്തരാനിടയാക്കിയിട്ടുണ്ട്. കാരണം മാഷ് എന്നൊക്കെപ്പറഞ്ഞ് ഒരു കാര്യത്തിലും താല്‍പ്പര്യമില്ലാത്ത ഒരു പിശുക്കന്‍ എന്ന ധാരണ വന്നിട്ടുണ്ടാവണം. നക്‌സലൈറ്റുകള്‍ക്ക് പൊതുവെ വസ്ത്ര-ഭക്ഷണാധികളില്‍ താല്‍പ്പര്യമില്ലെന്നൊരു ധാരണയും പ്രവര്‍ത്തിച്ചിരിക്കാം. ചെരിയൊരു ഫിലോസഫി അതിന് പിന്നിലില്ലാതെയുമല്ല. വീടിനെ ആശ്രയിക്കാതെ നില്‍ക്കണം എന്നൊക്കെ വിചാരിച്ചാണ് നാല്‍പ്പത് രൂപ ശമ്പളത്തില്‍ ടൂട്ടോറിയലില്‍ പോവുന്നത്. അതുകൊണ്ട് കാര്യങ്ങളൊക്കെ അധികം ലാവിഷാവാതെ ഒരുവിധം നടക്കണമെന്ന സാമ്പത്തിക ചിന്തകളില്ലാതെയല്ല. ത്യാഗത്തിന്റെ ഒരു സുഖമുണ്ട്. പിന്നെ സങ്കടത്തിന്റെ ഒരു പശ്ചാത്തലസംഗീതം എന്നും എന്റെ ജീവിതത്തിനുണ്ടായിരുന്നിട്ടുമുണ്ട്.

ബെഞ്ചില്‍ പിടിച്ചുകെട്ടി മൂന്നോ നാലോപേര്‍ ഒരു ഭാഗത്തും അത്രയും പേര്‍ മറുഭാഗത്തുമായി നിന്ന് ഉരുട്ടലാരംഭിച്ചു. കാലിന്നടിയില്‍ തല്ലുന്നുമുണ്ടു. ഹീറ്റിംങ്ങ് പ്രോസസ് എന്നാണ് ഉരുട്ടലിന് പോലീസ് പറയുക. അതിഭീകരമായ വേദന മൂര്‍ദ്ധാവുമുതല്‍ എല്ലാഭാഗത്തേക്കും പടരും. ഗ്രാഫിന് മേലോട്ട് സ്ഥലമില്ലാത്തതുപോലുള്ള ഉച്ചസ്ഥായിയിലെ വേദന. ഷര്‍ട്ട് വായില്‍ കുത്തിത്തിരികിയിട്ടുണ്ട്. കുറെ സമയം ഇങ്ങനെ തുടര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെങ്കിലും മരിച്ചുകൊണ്ടിരിക്കുകയാണെന്നുറപ്പായി. കുറച്ചുകൂടിക്കഴിഞ്ഞപ്പോള്‍ അബോധാവസ്ഥയിലായി.

എടാ എടാ എന്ന വിളികേട്ട് ഉണര്‍ന്നപ്പോള്‍ എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. നില്ക്കാന്‍ പറ്റുന്നില്ല. കൈനിവര്‍ക്കാനോ കാലുനിലത്തുവെക്കാനോ വയ്യ. ചോദ്യത്തിനെല്ലാം അറിയില്ല എന്നു ഞാന്‍ പറയുന്നുണ്ട്. ഉച്ചസമയം കഴിഞ്ഞ് ഇരുട്ടാവുംവരെ മൂന്നാലുമണിക്കൂര്‍ നിരന്തരമായ പീഡനമാണ്. അന്ന് മാലൂര്‍ക്കുന്നിലേത് ബാച്ചിലേഴ്‌സിന്റെ ക്വാര്‍ട്ടേഴ്‌സാണ്. ധാരാളം മുറികളുള്ളത്. ഹോസ്റ്റല്‍ പോലെ ബഹുനിലകള്‍. അതിന്റെ മുകള്‍നിലയില്‍ വലിച്ചുകയറ്റിക്കൊണ്ടിട്ടു.തക്കാളിപോലെ വീര്‍ത്ത കാലനക്കാന്‍ വയ്യ. ഈച്ച പറന്നാല്‍ പിടച്ചുപോകും. ഞാന്‍ നിലത്ത് തെറിച്ചവീണു നിരങ്ങിപോയി. അനങ്ങാന്‍ പറ്റുന്നില്ല.
ഹാന്‍ഡ്കഫിനൊക്കെ ഒരു പത്തുകിലോ ഭാരമുള്ളതായാണ് എനിക്കു തോന്നിയത്. സെന്‍ട്രിയില്‍ ഒരു പോലീസുകാരനുണ്ട്. അയാള്‍ നോക്കിനില്‍ക്കുകയാണ്. വളരെ വിഷമിച്ച്. ‘ഇതൊന്നും എല്ലാകാലത്തും നടക്കില്ല’. എന്ന് അയാള്‍ പറയുന്നുണ്ട്. അതുവരെ എനിക്കു സങ്കടമൊന്നും വന്നിരുന്നില്ല. ഒരാള്‍ അനുതാപം കാണിച്ചപ്പോള്‍ ശരിക്കും സങ്കടം വന്നു. കരച്ചില്‍ വന്നു. പോലീസുകാരനും കരയുന്നുണ്ട്. ആംഡ് റിസര്‍വിലെ പോലീസുകാര്‍ ഡ്യൂട്ടി നില്‍ക്കുകയല്ലാതെ ഒരിക്കലുമൊന്നും ചെയ്തിട്ടില്ല. അവര്‍ യൂണിഫോമില്‍ തോക്കൊക്കെയെടുത്താണ് നില്‍ക്കുക. എന്നാല്‍ പീഡിപ്പിക്കുന്നതു മുഴുവന്‍ മഫ്തിയിലുള്ള ക്രൈംബ്രാഞ്ചുകാരാണ്.പിറ്റേദിവസം രാമാനന്ദന്‍വന്ന് പൊതിരെ തല്ലാനും കൈചുരുട്ടി ഇടിക്കാനും തുടങ്ങി. ക്വാര്‍ട്ടേഴ്‌സിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അലമാരയുടെ മൂര്‍ച്ചയേറിയ ഫ്രെയിം പുറത്തേക്കു അല്പം തള്ളി നില്‍ക്കുന്നുണ്ട്. എന്നെ അടിച്ചപ്പോള്‍ ഒരു തവണ ഞാന്‍ മാറി കളഞ്ഞു. അയാളുടെ കൈ അതില്‍ തട്ടി നല്ല വേദനയായി. എനിക്കാണെങ്കില്‍ ഏതോ സിനിമയിലെ രംഗമോര്‍ത്ത് ചിരിവരുന്നുണ്ട്. സാറിന് വേദനിച്ചോ. എന്നു ചോദിക്കുന്ന രംഗം. എനിക്ക് പലതരം വിഭ്രമങ്ങള്‍ തോന്നുന്ന സമയമാണ്.സി.പി.ഐ. എം എല്‍ എന്നാല്‍ മില്ലീലിറ്റര്‍ എന്നാണെന്നും മറ്റും.

പിറ്റേന്ന് താഴെത്തേക്ക് കൊണ്ടുപോയി. കോണി ഇറങ്ങാനൊന്നും പറ്റില്ല. അപ്പോഴും തമാശ തോന്നാതെയല്ല. ‘ഇല്ല മുട്ടു മടക്കില്ല’ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരി. മുട്ടു മടക്കാന്‍ പറ്റുന്നില്ല. പതിനായിരം സൂചി ഒരുമിച്ച് കുത്തിയിറക്കുന്നതുപോലെ. അനക്കാന്‍ പറ്റുന്നില്ല. താഴെ കൊണ്ടുപോയി സെന്‍ട്രിയിലുള്ള വേറൊരു പോലീസുകാരന്റെ അടുത്ത് എന്നെ വിട്ടു. അയാളോട് അടിച്ചു പറയിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ എന്റെ മുഖത്തേക്കുനോക്കാതെ നിലത്ത് ആഞ്ഞു ചവിട്ടി കുറെ തെറി വിളിച്ചു. എന്നോട് കരയാനും പറഞ്ഞു. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് എന്റെ അടുത്ത് വന്നു പറഞ്ഞു. അങ്ങനെയൊക്കെ വിളിച്ചതില്‍ ഒന്നും വിചാരിക്കരുത്. ജീവിതത്തില്‍ വേറെന്തെങ്കിലും രക്ഷയുണ്ടെങ്കില്‍ ഈ പണിക്ക് ഒരു മനുഷ്യനും പോവില്ല. അമ്മയെയും പെങ്ങളെയും പോറ്റാന്‍ വേണ്ടി മാത്രമാണ്. മാഷൊന്നും വിചാരിക്കരുത്. ഇങ്ങനെ പറയുന്നവരുമുണ്ട് പോലീസില്‍. അയ്യപ്പന്‍ എന്ന വേറൊരു പോലീസുകാരന്‍ ഇന്‍ലന്റ് വേണോ വീട്ടിലേക്കെഴുതാനെന്ന് രഹസ്യമായി അന്വേഷിച്ചിരുന്നു. നേരത്തെ ഞാന്‍ പറഞ്ഞ പോലീസുകാരനെ, കരഞ്ഞു എന്നു പറഞ്ഞ ആള്‍, വര്‍ഗീസ് എന്നായിരുന്നു പേര് എന്ന് തോന്നുന്നു, സസ്പന്റ് ചെയ്തു. തടവിലുള്ളവരോട് നല്ലരീതിയില്‍ പെരുമാറിയതിന്. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാവുമ്പോള്‍ തന്നെ ഉപകരണമാവാത്തവരും ഇതിനുള്ളിലുണ്ട് എന്നര്‍ത്ഥം.

അന്ന് മാലൂര്‍ ക്യാമ്പില്‍ ഒരാള്‍ ചിക്കന്‍പോക്‌സ് വന്ന് കിടപ്പാണ്. മര്‍ദ്ദനം കാരണം അയാളുടെ കാലിന്റെ അടിഭാഗം പൊട്ടി അതിഭീകരമായ ദുര്‍ഗന്ധമടിക്കുന്നുണ്ട്. കാവല്‍ നില്‍ക്കുന്നവര്‍ക്കും ചോദ്യം ചെയ്യുന്നവര്‍ക്കും ഗന്ധം സഹിക്കാന്‍ വയ്യാഞ്ഞ് ചന്ദനത്തിരി കത്തിച്ചുവച്ചിട്ടുണ്ട്. അതും സന്ധ്യ ചന്ദനത്തിരി അതിന്റെ ഗന്ധം അന്നും ഇന്നും മരണത്തെ മാത്രം ഓര്‍മ്മപ്പെടുത്തുന്നതാണ്. മനുഷ്യന്റെ അഴുകിയ ഗന്ധവും ചന്ദനത്തിരിയുടെ മണവും ഇടകലര്‍ന്ന ഒരു ദുസ്സഹമായ അനുഭവമായിരുന്നു അത്. ഇതിനിടെ അയാള്‍ക്ക് അലൂമിനിയപാത്രത്തില്‍ കാപ്പി ഞങ്ങള്‍ കൊണ്ടുവയ്ക്കണം. പോലീസുകാര്‍ അടുത്തേക്കു പോവില്ല, ചിക്കന്‍പോക്‌സ് പകരുമെന്നു പേടിച്ച്. അന്നവിടെ പി എന്‍ ദാസും മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സലീമും (സലിം പില്‍കാലത്ത് ആത്മഹത്യചെയ്തു) ശ്രീനിവാസനും ഭരതേട്ടനും കോങ്ങാട്‌കേസ്- ജയരാജനും കായണ്ണക്കേസില്‍ പ്രതിയാക്കപ്പെട്ട അപ്പുക്കുട്ടിയും പിന്നെ പുലൂരകൊലക്കേസില്‍-നക്‌സലൈറ്റ് കേസല്ല പിടിക്കപ്പെട്ടവരുമൊക്കെയുണ്ട്. ഞങ്ങളെയൊക്കെ പിടിച്ച് കുറേ കഴിഞ്ഞാണ് സലീമിനെ പിടിക്കുന്നത്. മെഡിക്കല്‍ സ്റ്റുഡന്റ് എന്ന പരിഗണന സലീമിനുണ്ട്. പാന്റ്‌സും ഷര്‍ട്ടുമിട്ടാണ് നില്‍പ്പ്. ഞങ്ങളെയാണങ്കില്‍ അടിവസ്ത്രത്തിലും. സലീമിനിത് സഹിക്കുന്നില്ല. എങ്ങനെയെങ്കിലും ഞങ്ങളെപോലെയാവണമെന്നാണ്. ഇതിനെന്താണ് വിദ്യ എന്നാലോചിച്ചു. ലാട്രിനില്‍ പോവാന്‍ താഴേക്കു കൊണ്ടുപോവും. ഹാന്‍ഡ്കഫിന്റെ മുള്ളുപോലെ പുറത്തേക്കു തള്ളിനില്‍ക്കുന്ന ഭാഗം പോലീസുകാര്‍ കാണ്‍കെ ഏതെങ്കിലും പ്ലഗ്ഗിലിടാന്‍ ശ്രമിക്കുക. ആത്മഹത്യാശ്രമമെന്ന നിലയ്ക്ക് ആക്ഷന്‍ വരുമെന്നായിരുന്നു പ്ലാന്‍. അതിനു മുന്നേതന്നെ സലീം പോലീസുകാരോടു ചെന്നുപറഞ്ഞു. ദാഹിക്കുന്നുണ്ട് താഴെപ്പോയി വെള്ളം കുടിച്ചു വരട്ടെയെന്ന്. പോലീസുകാര്‍ താഴെപോവാന്‍ പറ്റില്ലയെന്നു പറഞ്ഞു. അല്ല, ഞാനഥവാ ഓടുകയാണെങ്കില്‍ നിങ്ങള്‍ തലയ്ക്ക് വെടിവച്ചാല്‍ മതിയെന്നായി. കാവല്‍ പോലീസുകാരന്‍ പേടിച്ച് ക്രൈം ബ്രാഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ പാന്റും ഷര്‍ട്ടുമെല്ലാം നീക്കം ചെയ്തുകിട്ടി. അതിനുശേഷം സലീമിന് പുറത്തുപോവണം എന്നായി. അതിനുവേണ്ടി ഭ്രാന്തഭിനയിക്കാന്‍ തുടങ്ങി. ഹീമോഗ്ലോബിന്റെ സ്ട്രക്ച്ചര്‍- ചില ഉദ്ധരണികള്‍ ഒക്കെ എഴുതിയിടുക. every body has got the right to commit suicide എന്ന ആല്‍ബേര്‍ കമ്യൂവിന്റെ വാക്യം എഴുതിവച്ചപ്പോള്‍ ആല്‍ബേര്‍ട്ട് കാമൂസ് എന്ന് ക്രൈം ബ്രാഞ്ച് പോലീസുകാര്‍ വായിക്കുന്നത് തമാശയായിരുന്നു. സയന്‍സും അല്‍പ്പം ദാര്‍ശനികതയും ചേര്‍ത്തുള്ള ചേരുവകള്‍. രാഷ്ട്രീയം തീരെയില്ല. പോലീസുകാര്‍ ഇതുവട്ടുതന്നെയെന്നുറപ്പിച്ചു.
കുതിരവട്ടത്തെത്തിയാല്‍ പലസാധ്യതകളും ഉണ്ടെന്നായിരുന്നു സലീമിന്റെ കണക്കുകൂട്ടല്‍. പക്ഷെ പോലീസുകാര്‍ കൈക്കും കാലിനും ആമം വച്ചു. സ്വാതന്ത്ര്യം മോഹിച്ചതിന് കാലിനുംകൂടി വിലങ്ങു കിട്ടി.

ജയിലില്‍ എന്റെ ഡെറ്റിന്യൂ നമ്പര്‍ ഡി. 450. സലീം 449. പി.എന്‍ ദാസ് 448 എന്നിങ്ങനെയാണ് എന്നാണോര്‍മ. ക്യാമ്പില്‍ പോലീസുകാര്‍ക്കുണ്ടാക്കിയ ഭക്ഷണം ബാക്കി വന്നാല്‍ കഞ്ഞിയാക്കി തരുന്ന പതിവേയുളളൂ. ചില ദിവസം രാവിലെ തന്നെ പ്രഖ്യാപിക്കും ഇന്നൊന്നുമില്ലായെന്ന്. ആ പറയുന്നതാണ് എറ്റവും വലിയ ക്രൂരത. അല്ലെങ്കില്‍ പ്രതീക്ഷിച്ചിരിക്കുകയെങ്കിലും ചെയ്യാം. പോലീസ് കാമ്പില്‍ ആദ്യ ദിവസം രാത്രി കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹിച്ചിട്ടു രക്ഷയില്ല. ഉരുട്ടിനിടെ ശരീരത്തിലെ വെളളം മുഴുവന്‍ വിയര്‍പ്പായി ബഞ്ചിനടിയില്‍ തളം കെട്ടി. ഉപ്പൂറി നില്‍ക്കുന്നതു കണ്ട് അന്തം വിട്ടിട്ടുണ്ട്. എന്തും വരട്ടെയെന്നു കരുതി ക്ലോസറ്റിലെ വെളളം കുടിക്കാന്‍ ശ്രമിച്ചു. ഒടുക്കം അത് കുടിച്ച് മൂന്നാം ദിവസമാണ് മൂത്രമൊഴിക്കുന്നത്. ആദ്യം പഴുപ്പ്, പിന്നെ കോഫീ ബ്രൗണ്‍ നിറത്തില്‍. നോക്കാന്‍ ധൈര്യമില്ല. വെളളമില്ല. ഇടയ്‌ക്കൊരു കാപ്പി തരും. ജാലകത്തിന്റെ പാളി തുറന്നാല്‍ സൂര്യനെ നേരിട്ടു കാണില്ലെങ്കിലും ജാലകചില്ലില്‍ റിഫ്‌ളക്ഷന്‍ കാണാം. പിന്നെ, പയമ്പ്രഭാഗത്ത് കുന്നിന്റെ മേലെ ഒരു വെളുത്ത പശു. വളരെ ദൂരത്ത് ചെറിയ കുട്ടികള്‍ നടന്നു പോകുന്നു. ഇതാണ് സ്ഥിരം കാഴ്ച്ച. കുട്ടികളെ കാണുന്നത് പുറം ലോകത്തിന്റെ ഓര്‍മകളിലേക്കൊരു കണ്ണിയാണ്. വല്ലാത്ത സങ്കടം വരും അപ്പോള്‍. കാരണം ഞാന്‍ പോകുമ്പോള്‍ വീട്ടില്‍ പെങ്ങളുടെ മോനുണ്ട്. രണ്ടു വയസ്സ് തികഞ്ഞിട്ടില്ല. സംസാരിക്കാനൊക്കെ തുടങ്ങിയിട്ടേയുളളു. ഞാന്‍ ബാലുശ്ശേരി പോയി വരാം എന്ന് പറയുമ്പോള്‍ അവനിഷ്ടമായിട്ടില്ല. പോകുന്നത് ബാലുശ്ശേരിക്കല്ല എന്നവന്‍ പറയുന്നുണ്ട്.
ഞങ്ങളെ മര്‍ദ്ദിക്കുമ്പോള്‍ പറയുന്നത് ‘നിന്നെയൊന്നും കൊന്നിട്ടുണ്ടെങ്കില്‍ ഒരു പട്ടിയും ചോദിക്കില്ല. ബ്ലാങ്ക്ചീറ്റാണ് ഞങ്ങളുടെ കയ്യിലുളളത്. നിന്റെയൊക്കെ ആളെ ഞങ്ങള് വകവരുത്തിയിട്ടുണ്ട്’ എന്നൊക്കെയാണ്. അപ്പോഴേക്കും രാജന്‍ സംഭവമൊക്കെ നടന്നിട്ടുണ്ട്. നാലഞ്ചു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യലും സത്യം പറയിപ്പിക്കാനുളള ശ്രമങ്ങളുമാണ്. പിന്നെ പിന്നെ കയ്യൊക്കെ മെലിഞ്ഞ് ഹാന്‍ഡ്കഫിന്റെ അവസാനത്തെ കണ്ണിയിലിട്ടാലും ഊരി വരുന്ന പരുവത്തിലായി. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് അച്ഛന്റെ പേര്, അംശം, ദേശം, വീട്ടുപേര് ഒക്കെ ചോദിച്ചു ജില്ലാ മജിസ്‌ട്രേറ്റിന്റെ ഒപ്പും ആഷ്ട്രേ പോലുളള റൗണ്ട് സീലും വച്ചിട്ടുളള ബ്ലാങ്ക്‌ഫോമാണ് അയാളുടെ കയ്യില്‍. ജുഡീഷ്യറി എന്താണെന്ന് ശരിക്കും മനസ്സിലാവുന്ന മുഹൂര്‍ത്തമാണത്. അന്ന് വൈകുന്നേരത്താണ് ഞങ്ങളെ പിടിച്ചത് എന്ന രേഖയുണ്ടാക്കി ഒരു ഫോമിന്റെ പുറത്ത് റിസീവ്ഡ് കോപ്പി എന്നെഴുതി ഒപ്പിടുവിച്ചു. ചാര്‍ജ് ഷീറ്റിന്റെ കോപ്പി തന്നില്ല. അടിയന്തരാവസ്ഥ കാലത്ത് പിടിക്കപ്പെട്ട ഒരാള്‍ക്കു മാത്രമേ ചാര്‍ജ് ഷീറ്റിന്റെ കോപ്പികൊടുത്തിട്ടുള്ളു. ജോസഫ് ചാലിക്ക്. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ചാലിയുടെ അടുത്ത ബന്ധുവാണ്. എന്നിട്ടുപോലും ചാലിയെ വിട്ടില്ല. ചാലിക്കാണ് രാജനെന്തു സംഭവിച്ചു എന്ന് നേരിട്ടറിയുക. ഒരേ സമയത്ത് രാജനെയും ചാലിയെയും ചോദ്യം ചെയ്ത ശേഷം രാജന്‍ അനക്കമില്ലാതെ കിടക്കുന്നതും പോലീസുകാര്‍വന്ന് അനങ്ങെടാ അനങ്ങെടാ എന്ന് പറയുന്നതും പിന്നെ മൂക്കിന് കൈവച്ചുനോക്കുന്നതും ആ പോലീസുകാരന്റെ ഭാവം മാറുന്നതും അവര്‍ ചുറ്റും കൂടിനില്‍ക്കുന്നതും ചാലിയെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റുന്നതുമെല്ലാം ചാലി പറഞ്ഞിട്ടുണ്ട്. കക്കയം ക്യാമ്പിലാണത്.

                                                                             (അടുത്തലക്കത്തില്‍  തുടര്‍ന്ന് വായിക്കുക )

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…