സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അകംപ്പച്ചയുടെ ആർദ്രനീലിമ

ഡോ. കെ വി സുമിത്ര

ഇടവപ്പാതിയുടെ പുലർക്കാലത്ത് ഞാനാദ്യമായി ഭൂമിയിലേക്ക് കൺതുറക്കുമ്പോൾ അന്നടുത്താരും ഉണ്ടായിരുന്നില്ല..കുഞ്ഞുനിലവിളികൾ ചുറ്റും കേട്ടിരുന്നെങ്കിലും അവരോരോരുത്തരും അമ്മമ്മാരുടെ ചൂടേറ്റിരുന്നു..അതിനാൽ ആ നിലവിളികൾക്ക് ശാന്തതയുമുണ്ടായിരുന്നു.. എൻ്റെ അമ്മ എവിടെന്നു പകപ്പോടെ തിരയുമ്പോൾ ലേബർ റൂമിലെ ചുവന്നു തുടുത്ത മുഖമുള്ള ഒരു നേഴ്സ് വന്നെന്നെയെടുത്തു അമ്മ കിടക്കുന്ന ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള റൂമിലേക്ക് കൊണ്ട് വന്നു.. അമ്മയുടെ വേദനയോടെയുള്ള ഞെരക്കമായിരുന്നു ആദ്യമായി കേട്ടത്.. ഞാൻ ഒൻപതു മാസം അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ആ കൂടു ഞാൻ പോന്നതിനൊപ്പം പറിച്ചു മാറ്റപ്പെട്ടിരുന്നു.. അതിൻ്റെ വേദനയുടെയും അസ്വസ്ഥതയുടെയും ഇടയിലേക്കാണ് ഞാൻ അമ്മയുടെ അടുക്കലേക്കെത്തുന്നത്.. ആശുപത്രിമണത്തിൻ്റെ ഈർപ്പമുള്ള തുണിയിൽ പൊതിഞ്ഞിരുന്ന എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണുകളിൽ മഴവിൽ തിളക്കം. ചേർത്ത് പിടിച്ചെനിക്ക് പാലൂട്ടിയ കൈകളുടെ ചൂടിൽ ഞാൻ വേഗമുറങ്ങി..ഞങ്ങളുടെ ലോകം അവിടെ തുടങ്ങുന്നു…അമ്മയുടെ സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും പ്രതീക്ഷളുടെയും ലോകത്തേക്ക് നാലാമത്തെ സ്വപ്നമായി ഞാൻ..

അമ്മയുടെ ചിട്ടകൾ ശീലങ്ങൾ നിലപാടുകൾ ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകുന്ന നയങ്ങൾ അച്ഛന്റെയും അമ്മയുടെയും സ്നേഹോഷ്മളതകൾ പറയാതെ പറയുന്ന ആത്മ ഭാഷണങ്ങൾ..’അമ്മ എൻ്റെ ശക്തിയും അഗ്നിയുമായിരുന്നു.വിശക്കുന്നവനു അന്നമൂട്ടാൻ മാത്രമറിയുന്ന കൈകൾ..യാചിക്കുന്നവന് ദാ നം നൽകാൻ മാത്രമറിയുന്ന നേരുകൾ..ആരോരുമില്ലാത്തവർക്കു അഭയമേകുന്ന തണൽ മരം..ഇ തെല്ലാമായിരുന്നു ‘അമ്മ..അമ്മയുടെ കർക്കശങ്ങൾ നേരിനോടൊപ്പമായിരുന്നു..അവിടെ യാതൊരു ദാക്ഷിണ്യവും ‘അമ്മ കാട്ടിയിരുന്നില്ല. സ്വന്തം മക്കളോട് പോലും..നേര് വിട്ടൊന്നും പാടില്ല മക്കളെ എന്നത് അമ്മയുടെ ശ്വാസം പോലെ സത്യവുമായിരുന്നു..നേരിനെ ജീവിതമുള്ളൂ..അതേ ശാശ്വതമാവൂ.അതേ ജയിക്കൂ..
എനിക്ക് ചെറുപ്പത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന ആസ്തമ എന്നെ മാത്രമല്ല അമ്മയെയും തളർത്തിയിരുന്നു..പക്ഷെ എൻ്റെ പഠനത്തിലും മറ്റു അഭിരുചികളിലും ‘അമ്മ ആശ്വാസം കണ്ടിരുന്നു..ആദ്യമായി വായിക്കാൻ ഒരു പുസ്തകം കിട്ടുന്നത് അമ്മയുടെ കൈയിൽ നിന്ന് .ജവഹർലാൽ നെഹ്രുവിൻ്റെ .’Glimpses of the World History’ ..സ്കൂൾ പാഠങ്ങൾക്കപ്പുറം ജീവിതത്തിനു വെളിച്ചം തരുന്ന ഒരാകാശം ഉണ്ടെന്ന് , ജീവിതമെന്ന മഹാസത്യത്തെ മൗനമായി നേരിടാൻ അതേ പാഠങ്ങൾക്കേ കഴിയൂ എന്ന് നമ്മുടെ ഇന്നുകൾ ജീവിതപ്രയാണങ്ങളിലേക്കുള്ള നാളെയുടെ ഉദയസൂര്യനാണെന്ന് പായാതെ പറഞ്ഞ ‘അമ്മ..അതേ , ‘അമ്മ എൻ്റെ സൂര്യനായിരുന്നു..വെളിച്ചവും വെണ്മയും പിന്നെ ഒട്ടേറെ നിറങ്ങളും തന്നു കൊണ്ടേയിരുന്നു സൂര്യൻ..

വിവാഹത്തിന് ശേഷം ജീവിതമെപ്പോഴോക്കെയോ കൈവിട്ടു പോയപ്പോഴെല്ലാം എന്നെ ചേർത്തു നിർത്തിയ അകംപ്പച്ചയുടെ ആർദ്രനീലിമ.. എന്നെ , മക്കളെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന ആ കഴിഞ്ഞ കരിഞ്ഞ കാലങ്ങൾ..തളർന്നുവെങ്കിലും തകരാതെ ജീവിപ്പിച്ച എൻ്റെ ശ്വാസമിടിപ്പ് ..തീ തിന്നു ജീവിച്ച ആ പൊള്ളും കാലങ്ങളിൽ അമ്മയെൻ്റെ ജീവവായുവായിരുന്നു..ഓർമയുടെ ഏതറ്റത്തും വരെ ആ ഞായറാഴ്ചകൾ കടന്നു വരും. എന്നെയും മക്കളെയും നോക്കി നിൽക്കുന്ന കുഞ്ഞു പൈതൽ പോലെ ..ഞങ്ങളുടെ ഞായറാഴ്ച വരവുകൾ അമ്മയ്ക്ക് ഉണർവായിരുന്നു.കർപ്പൂരത്തിൽ കാച്ചിയ വെളിച്ചെണ്ണ കൊണ്ട് അമ്മയുടെ മേലാകെ പുരട്ടുമ്പോൾ കണ്ണ് നനഞ്ഞു വരും. ‘അമ്മയുടെയും ..എൻ്റെ കുഞ്ഞാവും അമ്മയപ്പോൾ..അമ്മയെ കുളിപ്പിക്കുമ്പോൾ ഞാൻ അമ്മയുടെ അമ്മയാകും ..കുഞ്ഞിനെ പോലെ നിന്ന് തരുന്ന ആ ‘അനുസരണയുള്ള വാവ’ ..തലതുവർത്തി രാസ്നാദി പൊടി പുരട്ടുമ്പോഴേക്കും ‘അമ്മ ഉറങ്ങാനുള്ള ഒരുക്കമാവും..മുടിയെല്ലാം ഒതുക്കി ചീകി നെറ്റിയിൽ ചന്ദനവും ചാർത്തുമ്പോഴേക്കും ഉറക്കത്തിന്റെ ഉണ്മയിൽ ‘അമ്മ ലയിച്ചിരിക്കും…പിന്നെ ഒരുപാട് നിർബന്ധിച്ചു ഊണോ ഓട്സോ കഴിപ്പിക്കും..പിന്നെ ഉറക്കം തുടങ്ങുമ്പോൾ കാലിൽ അമ്മയുടെ GLF GEL പുരട്ടി കൊടുക്കുന്നതോടു കൂടി അമ്മയോടൊപ്പം ഞാനും ചേർന്ന് കിടക്കും..അന്നാദ്യം അമ്മയുടെ പാല് കുടിച്ചു കൊണ്ടുറങ്ങിയ അതേ ചൂടോടെ..വൈകുന്നേരം ഇരുട്ടെത്തും മുന്നേ വീട്ടിലേക്കു പോകാൻ ഒരുങ്ങുമ്പോൾ അമ്മയുടെ മുഖം വാ ടുന്നത് കാണാം….’ വേഗം വരാം അമ്മേ അടുത്ത ഞായറാഴ്ച .’. ഉമ്മറത്ത് ഞങ്ങൾ പോകുന്നത് നോക്കി നിൽക്കുന്ന ഒരു നിൽപ്പുണ്ട്..കൈകൂപ്പി എന്നോട് യാചിക്കും പോലെ..ഞാനതു കാണാൻ നിൽക്കില്ല.നെഞ്ച് പിളരും ആ നനഞ്ഞ കണ്ണുകൾ കാണുമ്പോൾ ..’അമ്മ .എന്തിനാ എന്നോട് കൈ കൂപ്പുന്നേ..” ഒരുപാടു പ്രാവശ്യം ഞാൻ ചോദിച്ചിട്ടുണ്ട്..നിന്നെ പോലെയുള്ള മകളെ എനിക്ക് കിട്ടിയതിൽ..അവസാനം കണ്ടു പിരിഞ്ഞ ആ ഞായറാഴ്ച ‘അമ്മ പറഞ്ഞ ഉത്തരമായിരുന്നു..

ഭസ്മം മണക്കുന്ന അമ്മയുടെ ശരീരം ..നിലാവ് പോൽ നേർത്ത ശബ്ദം ..ഈറനണിഞ്ഞ ഒരോർമ്മ പോലെ ‘അമ്മയെ അവസാനം കണ്ടു..ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ ..തേജസ് തുളുമ്പുന്ന ഐശ്വര്യദേവത ..’അമ്മ ഉറങ്ങും പോലെയാണ് തോന്നിയത്..വാവിട്ടു കരഞ്ഞു പോയപ്പോൾ..ഭ്രാന്തു പിടിക്കും പോലെ..മക്കൾ അടുത്തുണ്ടായിട്ടും എൻ്റെ ഹൃദയം നുറുങ്ങുന്നതും ഞാൻ ശ്വാസം നിലച്ചു താഴെ വീഴുന്നതും മരിച്ചു പോകണേ എന്നെ പ്രാർത്ഥിച്ചു പോയ നിമിഷങ്ങൾ..സ്നേഹിച്ചു കൊതി തീർന്നില്ലായിരുന്നു..അമ്മയെ ലാളിച്ചു മതിയായില്ലായിരുന്നു..അമ്മ എവിടെയെന്നു എല്ലാവിടെയും തിരക്കുകയാണ്..

‘അമ്മ പോയിട്ടില്ലെന്ന് പിന്നീട് മനസിലാക്കിയ നാളുകൾ..’അമ്മ പോയ അടുത്ത മാസം ന്യൂമോണിയ ബാധിച്ചു കിടപ്പിയ ICU കാലങ്ങൾ.വെന്റിലേറ്ററിൽ കഴിഞ്ഞ രണ്ടു നാളുകൾ.ഇൻഷുറൻസ് ഉള്ളത് കൊണ്ട് കുടുംബം രക്ഷപ്പെട്ടു..ആ ഓർമ്മയുടെയും ഓർമകളില്ലായ്മയുടെയും പേരറിയാ കയങ്ങളിൽ ഞാൻ അച്ഛനെയും അമ്മയെയും ഒരുമിച്ചു കണ്ടിരുന്നു..അവരുടെ ഈർപ്പമുള്ള കൈത്തലങ്ങൾ കൊണ്ട് എന്നെ തടവിയതും മാസ്ക് കൊണ്ട് മൂടിയ മുഖത്തു ഉമ്മ വെച്ചതും ..

ജീവിതം ഇങ്ങനെയെല്ലാമാണ്.ഓർക്കുമ്പോൾ എത്ര ശുഷ്ക്കം ..അനുഭവിക്കാൻ ഇനിയൊന്നും ബാക്കിയില്ലെന്നു തിരിച്ചറിഞ്ഞ തിരിഞ്ഞുനോക്കലുകൾ ..പുസ്തകങ്ങൾ പ്രസിദ്ധീ കൃതമായി ഓരോരോന്നായി വരുമ്പോൾ അവിടെയെല്ലാം Glimpses of the world History യുടെ ചൂടോർമ്മകൾ വരും..ഇനിയെൻ്റെ എഴുത്തുകൾ കാണാൻ അമ്മയില്ല.എൻ്റെ ചിറകുകൾക്ക് കൂട്ടാവാൻ ..പ്രകാശത്തിൻ്റെ നനുത്ത വലയം തീർക്കാൻ ..എൻ്റെ ആകാശത്ത് മഴവില്ലു പോലെ ചിരിക്കാൻ..പക്ഷെ ഇപ്പോഴും എവിടെയോ ‘അമ്മ ഉണ്ടെന്നു വിശ്വസിക്കാനാണു ഇഷ്ട്ടം..അമ്മയുടെ മൊബൈലിലേക്ക് വിളിക്കുന്നതും അമ്മയുടെ ഫോട്ടോ നോക്കി കുറെ നേരം ഇരിക്കുന്നതും അമ്മയുടെ ആ ഭസ്മ മണം കണ്ണടച്ച് കൊണ്ട് ശ്വസിക്കുന്നതും അതാവാം..എൻ്റെ അകംപ്പച്ചയുടെ ആർദ്രനീലിമ..

3 Responses

  1. A touching one, I remember the days when I leave home to abroad and I could not even look at my mother’s eye, full of tears

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…