സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പൗലോഫ്രയർ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ നിന്ന് അപ്രത്യക്ഷനാവുമ്പോൾ…

ഷിയാസ് മുഹമ്മദ്

പൗലോ ഫ്രയറിന്റെ വിമർശനാത്മക വിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിൽ നടന്ന സംവാദങ്ങൾ പരിമിതികളുള്ളതായിരുന്നു എന്നത് അക്കാലത്തെ ചർച്ചകൾ ശ്രദ്ധിച്ചവർക്കറിയാം. അമിത വിശ്വാസവും വിശ്വാസരാഹിത്യവും കേരളത്തിലെ മറ്റേത് ചർച്ചകൾ പോലെ, ഇതിലുമുണ്ടായിരുന്നു. ഒരുപക്ഷെ അതാവാം, വിമർശനാത്മക വിദ്യാഭ്യാസത്തെയും ഫ്രയറിന്റെ മറ്റ് വിദ്യാഭ്യാസ സങ്കല്‍പനങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന് ചിന്തിക്കുന്ന മലയാളികളെ പുറകോട്ട് വലിച്ചത്. ഈ ചർച്ച നമ്മുടെ സംസ്ഥാനത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾക്കുള്ള ഒറ്റമൂലിയായോ, അല്ലെങ്കിൽ നമുക്ക് വേണ്ടത് പ്രശ്‌നാധിഷ്ഠിത വിദ്യാഭ്യാസമല്ല മറിച്ച് പ്രസ്‌നപരിഹാര വിദ്യാഭ്യാസ രീതികളാണെന്നൊക്കെയുള്ള ഫ്രയറിന്റെ ചിന്തകളെ കുറിച്ചുള്ള പ്രാഥമികങ്ങളായ ധാരണക്കുറവിനെ സൂചിപ്പിക്കുന്ന വാദങ്ങളാൽ നിറം കെടുകയാണുണ്ടായത്.

നാഷണൽ കരിക്കുലം ഫ്രയിംവർക്ക് 2005 കൃത്യമായി മുന്നോട്ട് വച്ചതും, സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിസരത്ത് വിദ്യാർത്ഥികൾ അവശ്യം പരിചയപ്പെടേണ്ടിയിരുന്ന ഫ്രയറിന്റെ വിമർശനാത്മക പഠനരീതികളെക്കുറിച്ചുള്ള സൂചനകൾ പോലും നല്‍കാൻ വിസമ്മതിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ, ഫ്രയർ ചിന്തകളുടെ പുതിയ വായനകളും
സമകാലീന ഇന്ത്യൻ സാധ്യതകളും അന്വേഷിക്കേണ്ടത് പ്രസക്തമായി തീരുന്നുണ്ട്.

കേന്ദ്രസർവ്വകലാശാലയിലെ മലയാളം വിഭാഗത്തിലെ ഡോ. അമൃത ജി കുമാർ രചിച്ച വിമർശനാത്മക വിദ്യാഭ്യാസം എന്ന ചെറിയ ഒരു പുസ്തകമൊഴിച്ച് നിർത്തിയാൽ, കേരളത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നത് വസ്തുതയാണ്. ഇങ്ങനെയുള്ള ഒരുപാട് അക്കാദമിക പരിമിതികൾക്കകത്ത് നിന്നുകൊണ്ട് തന്നെ പ്രസ്തുത വിദ്യാഭ്യാസ വിചക്ഷണൻ ജോ. എൽ. കിൻചിൽ എഴുതിയപോലെ, വിമർശനാത്മക വിദ്യാഭ്യാസം കേരളത്തിലെ അധ്യാപകരെയും, വിദ്യാർത്ഥികളെയും, അധികാരികളെ അസ്വസ്ഥമാക്കുന്ന ഒരുപാട് ചോദ്യങ്ങൾ ഉന്നയിക്കുവാൻ പ്രേരിപ്പിച്ചു എന്നുള്ളത് ഇവിടെ ഓർക്കാവുന്നതാണ്.

വിമർശനാത്മക വിദ്യാഭ്യാസത്തെക്കുറിച്ച് വിവിധ പണ്ഡിതർ വ്യത്യസ്തങ്ങളായ കാഴ്ചപാടുകൾ മുന്നോട്ടുവച്ചതിൽ ഇതൊരു ഏകമുഖ സിദ്ധാന്തമല്ലന്ന് നമുക്ക് കാണാം കഴിയും. മർദ്ദിതർക്ക് മർദ്ദനത്തെയും അതിന്റെ കാരണങ്ങളെയും കുറിച്ച് വിചിന്തനം ചെയ്യാൻ അവസരം ഒരുക്കികൊടുക്കുന്നതിനുള്ള ഉദ്യമ മായാണ് ഫ്രയർ വിമർശനാത്മക വിദ്യാഭ്യാസത്തെ നോക്കി കാണുന്നത്. പീറ്റർ മക്‌ലാരനെ സംബന്ധിച്ചിടത്തോളം വിമർശനാത്മക വിദ്യാഭ്യാസം, ക്ലാസ് റൂം അധ്യാപനം, അറിവിന്റെ നിർമാണം, സ്‌കൂളിന്റെ സ്ഥാപനപരമായ ഘടകങ്ങൾ സാമൂഹ്യപ്രക്രിയകളിൽ നടക്കുന്ന കൊള്ളകൊടുക്കലുകൾ, മാറ്റിപണിയലുമൊക്കെയാണ്. സമൂഹത്തിലെ രാഷ്ടിയവും, സാമ്പത്തികവുമായ അവസ്ഥയെ ജനാധിപത്യരീതിയിൽ പുന:ക്രമീകരിക്കാനുതകുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങളെയാണ് ഹെന്റിഗിറോസ് വിമർശനാത്മക വിദ്യാഭ്യാസം എന്ന് വിശേഷിപ്പിക്കുന്നത്.

വിമർശനാത്മക ബോധനശാസ്ത്രത്തിന്റെ അർത്ഥതലങ്ങളും മൂല്യസങ്കല്പനങ്ങളും അതുപയോഗിക്കപ്പെടുന്ന കാലദേശസന്ദർഭങ്ങളാൽ നിർണയിക്കപ്പെടുമെന്നുള്ളത് ഈ ചിന്തകളുടെ സൂക്ഷ്മ ജനാധിപത്യ സാധ്യതകളെയാണ് മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല, ഒരു പ്രദേശത്ത് തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിൽ ആവിഷ്‌ക്കരിക്കപ്പെടുന്ന ബോധനതന്ത്രങ്ങളും മാതൃകകളും വ്യത്യസ്തമായിരിക്കുമെന്നതും ഫ്രയർ ചിന്തകളുടെ സാധ്യതകളാണ് തുറന്ന് കാണിക്കുന്നത്. എഴുതാനിരിക്കുമ്പോഴേക്കും നവീകരിച്ചുകൊണ്ടിരിക്കുന്ന വിമർശനാത്മക വിദ്യാഭ്യാസത്തെക്കുറിച്ച് ഞാനെഴുതാൻ തുനിയുന്നില്ല എന്നൊരു വിരുതൻ രസം പറഞ്ഞത് ശ്രദ്ധേയമാണ്. ലളിതമായ ഈ തമാശക്കപ്പുറം, ഫ്രയറിന്റെ ചിന്താപരിസരത്ത് നടക്കുന്ന വിചിന്തനങ്ങളുടെയും വിമർശനങ്ങളുടെയും ചലനാത്മകതകളെ കുറിച്ചുള്ള സൂക്ഷ്മ സാധ്യതകളിലേക്കാണ് വിദ്യാഭ്യാസ പ്രവർത്തകരുടെ ശ്രദ്ധ പതിയേണ്ടത്.

ആദ്യകാല വിദ്യാഭ്യാസ ചിന്തകളിൽ നിന്ന് വ്യത്യസ്തമായി പ്രയോഗത്തിന് നല്‍കുന്ന പ്രാധാന്യമാണ് വിമർശനാത്മക വിദ്യാഭ്യാസത്തെ ശ്രദ്ധേയമാക്കുന്നത്. ചിന്തകളും ചിന്തകളെ അടിസ്ഥാനമാക്കിയുള്ള പ്രയോഗവും അതിനുമുകളിലുള്ള വിചിന്തനവും ചാക്രികമായി തുടരുന്നതാണ് വിശർനാത്മക വിദ്യാഭ്യാസത്തിന്റെ അന്തസത്ത. ഇവ തമ്മിലുള്ള സവിശേഷ ബന്ധത്തെ Prexis എന്നാണ് ഫ്രയർ വിശേഷിപ്പിക്കുന്നത്. തൽസ്ഥിതികളിലെ അധികാര താല്‍പ്പര്യങ്ങൾ മനസ്സിലാക്കി, അതിനെ പ്രശ്‌നവത്കരിച്ച്, മനുഷ്യനെ അപമാനവത്കരിക്കുന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്കെതിരെ വ്യാവഹാരിക മാർഗങ്ങളിലൂടെ, മർദ്ദിതരായ മനുഷ്യരെ വിമോചനത്തിന്റെ പുതു വെളിച്ചത്തിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങളിലാണ് വിമർശനാത്മക വിദ്യാഭ്യാസം വിശ്വാസമർപ്പിക്കുന്നത്.

പൗലോഫ്രയറുടെ അഭിപ്രായത്തിൽ മർദ്ദിതാവസ്ഥ സമൂഹത്തിൽ ഇഴകിചേർന്ന് നില്‍ക്കുന്ന ഒരു പ്രതിഭാസമാണ്. സാമ്പത്തികം, സാമൂഹികം, വർഗ്ഗപരം, വംശീയപരം, ലിംഗപരം എന്നിങ്ങനെ നിരവധി രൂപങ്ങളിൽ കാണാറുണ്ടു. ഇത്തരം പരിധായക സാഹചര്യങ്ങളെ( )അതിലംഘിച്ച്, വിമോചനത്തിന്റെ പുതുവെളിച്ചത്തിലേക്ക് നീങ്ങുന്നതിന് വ്യക്തികളെ സഹായിക്കുകയാണ് യഥാർത്ഥത്തിൽ വിദ്യാഭ്യാസം ചെയ്യേണ്ടത്. ജനതയുടെ വിമോചനം വിദ്യാഭ്യാസ ചിന്തകളുടെ പ്രയോഗവത്കരണത്തിന്റെ ഉദാത്തമാതൃകയായി നിരൂപിക്കുന്നത് വിദ്യാഭ്യാസചിന്തകളുടെ പുതിയപരിസരത്ത് തീരെയും ബുദ്ധിമുട്ടില്ല എന്ന് നാം ഇന്ന് തിരിച്ചറിയുന്നുണ്ട്.

വ്യവസായവത്കൃത സമൂഹത്തിലെ അന്യവത്കരണത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് കാറൽ മാക്‌സ് ആയിരുന്നുവെങ്കിൽ വിദ്യാഭ്യാസ പ്രക്രിയയിൽ പഠിതാവ് അനുഭവിക്കുന്ന അലിഹിനേഷനെക്കുറിച്ച് ശ്രദ്ധേയമായ ഉൾകാഴ്ചകൾ നല്‍കിയത് ഒരുപക്ഷെ പൗലോ ഫ്രയർ ആയിരിക്കും. മനുഷ്യൻ തന്റെ സ്വത്വത്തിൽ നിന്ന്, തൊഴിലിൽ നിന്ന്, ജീവജാലങ്ങളിൽ നിന്ന്, എന്തിന് പ്രകൃതിയിൽ നിന്നു പോലും അന്യവത്കരിക്കപ്പെടുന്നതിനെക്കുറിച്ച് കാറൽ മാക്‌സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആധുനിക ലോകത്ത് വ്യവസ്ഥാപിതം എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ബാങ്കിംഗ് വിദ്യാഭ്യാസ രീതികളിലെ മാനുഷിക വിരുദ്ധത പലവട്ടം ചൂണ്ടി കാണിക്കുന്നുണ്ട് ഫ്രയർ. ആഖ്യാന കേന്ദ്രീകൃതമായ, യാഥാർത്ഥ്യങ്ങളെ നിശ്ചലമായി കാണുന്ന, ആഖ്യാന വിഷയങ്ങളെ ശിഥിലങ്ങളായ വിദ്യാർത്ഥികളിൽ കുത്തി നിറയ്ക്കുന്ന വാചക കസർത്തായി തീരുന്ന ആഖ്യാനാധിഷ്ഠിത വിദ്യാഭ്യാസ പ്രകൃയയിലെ അമാനവത്കരണ സാധ്യതകളെ കുറിച്ചുള്ള സൂചനകളാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിറയെ. മാത്രമല്ല, അമാനവത്കരണം വിദ്യാഭ്യാസ ക്രമത്തിലെ ഇത്തരം സങ്കീർണതകൾ- ചില സവിശേഷ പരിഷ്‌കരണ ശ്രമങ്ങളിലൂടെയോ ഘടനാപരമായ പുനക്രമീകണങ്ങളിലൂടെയോ മറികടക്കാനാവില്ലെന്ന ബോധ്യവും ഫ്രയറിനുണ്ടായിരുന്നു.
അധ്യാപകൻ നിക്ഷേപകനും, വിദ്യാർത്ഥികൾ കലവറകളും മാത്രമായി തീരുന്ന, വിമോചനത്തിന്റെ ആദരശ രശ്മികൾ അശേഷം ദർശിക്കുവാൻ സാധ്യമല്ലാത്ത ബാങ്കിംഗ് വിദ്യാഭ്യാസ ക്രമത്തിൽ ചില വിഭാഗങ്ങൾ മാത്രം പരിഗണിക്കപ്പെടുമ്പോൾ മറ്റു ചില വിഭാഗങ്ങൾ പാടെ നിരാകരിക്കപ്പെട്ടിരുന്നുവെന്ന് നാം തിരിച്ചറിയുന്നുണ്ട്.

മനുഷ്യർ തമ്മിലുള്ള യഥാർഥ ആശയ വിനിമയങ്ങൾക്ക് പകരം ഇവിടെ അധ്യാപകർ ചില പ്രസ്താവനകൾ നടത്തുകയാണ് ചെയ്യുന്നത്. ഇത്തരം വാചിക നിക്ഷേപങ്ങൾ നടത്തുന്ന ആൾ മാത്രമായി ചുരുങ്ങുകയാണ് അധ്യാപകൻ. വിദ്യാർത്ഥികളാവട്ടെ അധ്യാപകർപറയുന്നത് ക്ഷമയോടെ, ശ്രദ്ധയോടെ, സ്വീകരിച്ച് -ഓർമ്മ വെച്ച് ആവർത്തിക്കുകയെന്നതിനപ്പുറം തികച്ചും നിസ്സഹായരാണ്. ക്രിയാത്മകതയുടെയും അറിവിന്റെയും മാറ്റങ്ങളെക്കുറിച്ചുളള സ്വപ്നങ്ങളുടെയും അഭാവത്തിൽ വിദ്യാർത്ഥികളുടെ മാനവികത സാക്ഷാത്കരിക്കുവാൻ സാധിക്കാത്ത ദുസ്ഥിതിയാണുള്ളത്. മനുഷ്യവിരുദ്ധമായ ബാങ്കിംഗ് വിദ്യാഭ്യാസത്തിന്റെ എതിർമുഖമാണ് ഫ്രയർ മുന്നോട്ടുവെക്കുന്ന വിമോചനാത്മക/വിമർശനാത്മക വിദ്യാഭ്യാസം. അധ്യാപക-വിദ്യാർത്ഥി വൈരുദ്ധ്യങ്ങളെ അനുരഞ്ജനത്തിന്റെ വഴിയിലേക്കാണ് വിമര്‍ശനാത്മക വിദ്യാഭ്യാസം നയിക്കുന്നതെങ്കില്‍ ആഖ്യാനാത്മക വിദ്യാഭ്യാസം ഈ വൈരുദ്ധ്യങ്ങളെ നിലനിർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുക വഴി നിലനില്‍ക്കുന്ന മർദ്ദക സമൂഹങ്ങളെ പ്രതിഫലിപ്പിക്കുന്ന, സാധൂകരിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയായി പരിണമിക്കുന്നുണ്ട്. വിമർശനാത്മക വിദ്യാഭ്യാസത്തിൽ മാനവീകരണത്തിനായുള്ള വിദ്യാർത്ഥികളുടെ അന്വേഷണങ്ങൾക്കിടയിൽ അധ്യാപകൻ തന്റെ അധികാരഘടന പുനപരിശോധിക്കുകയും വിദ്യാർത്ഥികൾക്കിടയിലെ മറ്റൊരു വിദ്യാർത്ഥിയായി തീരുകയും ചെയ്യുന്നുണ്ടു.

മനുഷ്യനും ലോകത്തിനുമിടയിൽ ഒരു ദ്വിഭാഗീയതാസങ്കല്പം ഇല്ലായ്മചെയ്തു കൊണ്ട്, വിദ്യാർത്ഥികളെ വെറുമൊരു നിരീക്ഷകനല്ലാതെ, അവനെ സമൂഹത്തിനുതകുന്ന ഒരു സൃഷ്ടി കർത്താവാക്കി മാറ്റാനുള്ള ശ്രമമാണ് വിമർശനാത്മക വിദ്യാഭ്യാസത്തെ വിമോചനാത്മകമാക്കുന്നത്. മേൽകോയ്മയുടെ ഒരു ന്യൂനപക്ഷത്തെ സൃഷ്ടിക്കുവാനുതകുന്ന മുഖ്യധാരാ വിദ്യാഭ്യാസ രീതികളായ വാചകകസർത്ത് നിറഞ്ഞ പാഠങ്ങൾ, പഠനരീതികൾ പരീക്ഷാ മാതൃകകൾ അധ്യാപക വിദ്യാർത്ഥി ബന്ധങ്ങൾ എന്നീ റെഡിമെയ്ഡ് സമീപനങ്ങൾ വിദ്യാർത്ഥികളുടെ യഥാർത്ഥ ചിന്താരീതികളെ തടയുന്നു എന്ന കാഴ്ചപ്പാടാണ് വിമർശനാത്മക വിദ്യാഭ്യാസം മുന്നോട്ട് വയ്ക്കുന്നത്. മനുഷ്യജീവിതം അർത്ഥപൂർണമാക്കുന്ന ആശയ വിനിമയത്തിന് ഭ്രഷ്ട് കല്‍പ്പിക്കുന്നത് കൊണ്ടാണ് ജീവിത വാഞ്ഛയല്ല മരണവാഞ്ഛയാണ് ബാങ്കിംഗ് വിദ്യാഭ്യാസം ഉത്പാദിപ്പിക്കുന്നതെന്ന് എറിക് ഫ്രോം പറയുന്നത്

ഫ്രയറിന്റെ വിദ്യാഭ്യാസ ചിന്തകൾ വിമർശനങ്ങൾക്ക് അതീതമാണെന്ന് ഇപ്പറഞ്ഞതിന് അർത്ഥമില്ല. പ്രാന്തവത്കരിക്കപ്പെടുന്നവന്റെയും, അടിച്ചമർത്തപ്പെടുന്നവന്റെയും വിദ്യാഭ്യാസ അവകാശങ്ങളെ കുറിച്ച് എക്കാലത്തും ആശ്രയിക്കാവുന്ന ചിന്തകളും നിലപാടുകളുമാണ് ഫ്രയർ മുന്നോട്ട് വച്ചത് എന്ന് അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ചിന്തകൾ പലപ്പോഴും മുഖ്യധാരാ സ്‌കൂൾ വിദ്യാഭ്യാസ കേന്ദ്രീകൃതമായിരുന്നില്ലെന്ന വിമർശനം നിലനില്‍ക്കുന്നതാണെന്ന് കാണുവാൻ കഴിയും. ബ്രസീലിലേയും അംഗോളയിലേയും നിരക്ഷരരായ തൊഴിലാളികളെ സാക്ഷരരാക്കുവാൻ നടത്തിയ വിദ്യാഭ്യാസ പദ്ധതികൾ സാമൂഹിക പരമായും, രാഷ്ട്രീയപരമായും മുന്നേറിയ സമൂഹങ്ങളിൽ പ്രസക്ത മാകുവാൻ സാധ്യതയുണ്ടോ എന്ന ചോദ്യവും പ്രധാനമാണ്

ഫ്രയറിന്റെ ചിന്തകളിലെ സന്ദിഗ്ധതയും (Ambivalence) വിമർശകരുടെ നോട്ടത്തിന് വിധേയമായിട്ടുണ്ട്. കുട്ടികളുടെ ഭാഷയും തനത് അറിവുകളും അംഗീകരിക്കുമ്പോൾ തന്നെ അധീശ ഭാഷ പഠിക്കണമെന്നും അതിലൂടെ ലഭിക്കുന്ന അറിവിനെ ആയുധമാക്കി തിരിച്ചടിക്കുന്നതിനെ കുറിച്ചും ഫ്രയർ ചിലയിടങ്ങളിൽ വാചാലമാകുന്നുണ്ട്. ഭരണകൂടങ്ങളുടെ രക്ഷാകർതൃ മനോഭാവത്തെ നിശിതമായി വിശകലനം ചെയ്ത ഫ്രയർ, സാവോപോളയിലെ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന
പ്പോൾ ഉച്ചഭക്ഷണം പോലെയുള്ള വെൽഫെയർ പ്രവർത്തനങ്ങൾ നടത്താൻ മുൻകൈ എടുത്തു എന്നുള്ളത് പ്രഹേളികയായി നിലനില്‍ക്കുന്നുണ്ട്. അധ്യാപകരുടെ സ്വയം ട്യൂണിംഗ്, പഠിതാക്കളുടെ സാംസ്‌കാരിക സംഘങ്ങൾ (culture circle), വട്ടമേശ ചർച്ചകൾ,തീം കാർഡുകൾ, ജൈവപദങ്ങൾ അടക്കമുള്ള പഠനതന്ത്രങ്ങൾ ചിലതൊക്കെ എക്കാലത്തും പ്രസക്തമായിരിക്കെ തന്നെ, വേറെ ചില പഠന തന്ത്രങ്ങൾസവിശേഷ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ പഴയകാല ശേഷിപ്പുകൾ വഹിക്കുന്നുണ്ടെന്ന ചിന്തയും അക്കാദമിക സമൂഹങ്ങളിൽ പ്രബലമാണ്.

.

2 Responses

  1. നവ സമൂഹ നിർമാണ പ്രക്രിയയിൽ വിമർശനാത്മക വിദ്യാഭ്യാസത്തിനു എത്രതോളം സകാരാത്മക സ്വാധീനം ചെലുത്താൻ കഴിയും എന്ന മേഖലയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം ഗൗരവതരമായ വായന അർഹിക്കുന്നു .മർദിതർക്ക് മർദനത്തെയും അതിന്റെ കാരണങ്ങളെയും പറ്റി വിചിന്തനം ചെയ്യാൻ ഉള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുന്ന ഉദ്യമങ്ങളാണ് ഫ്രയറിന്റെ വിമർശനാത്മക വിദ്യാഭ്യാസം രൂപകല്പന ചെയ്യുന്നത്. പുതുലോകത്തിന്റെ സൃഷ്ടികർത്താവ് എന്ന സ്ഥാനത്താണ് അദ്ദേഹം വിദ്യാർത്ഥിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.മനുഷ്യനെ അന്യവത്കരിക്കുന്ന,നിലനിൽക്കുന്ന വ്യവസ്ഥിതികളെ വിമർശനാത്മകതയോടെ സമീപിക്കുന്ന, ക്രിയാത്മകതയെ വാർത്തെടുക്കുന്ന അധ്യാപകവിദ്യാർഥി പൂരകത്തിന്റെ സവിശേഷമായ സമ്മേളനം ആണ് വിദ്യാഭ്യാസ പ്രക്രിയയെ പറ്റിയുള്ള അദേഹത്തിന്റെ കാഴ്ചപ്പാട് .വിദ്യാഭ്യാസ നയ രുപീകരണ രേഖകൾ അവ സംഭവ്യമാകുന്ന കാലപരിസരത്തിന്റെ സവിശേഷ സാഹചര്യങ്ങളുമായി ബന്ധപ്പെടുമ്പോൾ പൗലോ ഫ്രയറിനെ പോലെയുള്ളവർ യവനികക്ക് പിന്നിലാക്കപ്പെടുന്നതിൽ അത്ഭുതത്തിനു വകയില്ല.ഇതുമായി ബന്ധപ്പെട്ട ലേഖകന്റെ അന്വേഷണങ്ങളും നിരീക്ഷണങ്ങളും തികച്ചും ശ്ലാഘനീയം തന്നെ.🙏

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…