ഞാന്‍ കുറ്റാരോപിതനാണ്. ഞാന്‍ കൊലകള്‍ സ്വപ്‌നം കാണുന്നു.
-സില്‍വിയ പ്ലാത്ത്
ഇംഗ്ലീഷിലെ മാനര്‍ എന്ന വാക്കിന് മലയാളത്തില്‍ ആചാരം, സ്വഭാവം, പെരുമാറ്റം, ശീലം, രീതി, വിധം എന്നൊക്കെ അര്‍ത്ഥമുണ്ട്. നാമത്തിലും ക്രിയാവിശേഷണത്തിലും വരെ നെഗറ്റീവായി അര്‍ത്ഥം പറഞ്ഞുവരുന്ന ഈ വാക്കില്‍ നിന്നാണ് മാനറിസം ജനിക്കുന്നത്. എന്തിനാണ് ശീലവൈകൃതമെന്ന് വിളിക്കപ്പെടുന്ന മാനറിസത്തെക്കുറിച്ച് ഇങ്ങനെ വാചാലമാകുന്നത്. മാനറിസം ചില്ലറക്കാരനല്ലന്ന വിലയിരുത്തലാണ് അതിനുള്ള ഉത്തരം.
ഒരാള്‍ ദിവസവും എന്തു ചെയ്യുന്നു എന്നുള്ളത് സ്വകാര്യമായ ഒരു കാര്യമെങ്കിലും, ഏറെക്കുറെ അയാളുടെ പ്രവര്‍ത്തിയെ വിലയിരുത്തുമ്പോള്‍ ചിലതൊക്കെ നേരിട്ട് കാണാവുന്നതും അറിയാവുന്നതുമാണ്. എന്നാല്‍ ഒരു മനുഷ്യന്റെ സ്വകാര്യമണ്ഡലത്തില്‍ അനുബന്ധമായി വളരുന്ന വിക്ഷോഭങ്ങള്‍ എത്രമാത്രം ഭയാനകമായി തീരുന്നവയാണെന്ന് നമ്മളത്രയൊന്നും കണക്കിലെടുക്കില്ല. അതൊരാളുടെ ശരിയായ അസ്തിത്വത്തെ ഹനിക്കുന്നതോടൊപ്പം സാമൂഹ്യമായ ഒരരാജകത്വത്തെക്കൂടി ബലപ്പെടുത്തുന്നവയാണ്. ലോകത്തെ കോടിക്കണക്കിന് മനുഷ്യര്‍ അവരുടെ വിശ്രമവേളകളില്‍ അറിയാതെ ഒരാലസ്യത്തിന്റെ സൗഖ്യത്തില്‍ ആയുസ്സിന്റെ പകുതിയും പ്രവര്‍ത്തിയിലെന്നോണം അപകടപ്പെടുത്തുന്നുണ്ട്. ഇവിടെ വില്ലനാവുന്നത് മാനറിസമാണ്. വ്യവഹാരജീവിതത്തില്‍ സാമൂഹ്യവത്ക്കരിക്കപ്പെട്ടുപോകുന്ന ശീലം തന്നെയാണ് മനുഷ്യന്റെ വലിയ പ്രശ്‌നം. വായിച്ചും കേട്ടും പറഞ്ഞും നേരിട്ടും ശീലിക്കുന്ന ലോകത്തിന്റെ അളിഞ്ഞ വസ്ത്രമാണ് നമ്മുടെ ഉടയാടകള്‍. എത്ര കറകളഞ്ഞാലും അഴുക്കറ്റതായി അവ മാറുന്നില്ല. നിശാവസ്ത്രം പോലെ സൂക്ഷ്മതക്കുറവില്‍ നാം അത് ധരിക്കുന്നു.
മൂന്നാംകിട രാജ്യങ്ങളില്‍ പ്രക്ഷേപണം ചെയ്യുന്ന ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകള്‍ മുതല്‍ ലോകസഭയിലും നിയമസഭയിലും നടക്കുന്ന സഭാ പ്രസംഗങ്ങളില്‍ വരെ ചടുലമായ വിവാദങ്ങളുടെ ലഹരിയാണുള്ളത്. ഈ ലഹരിയില്‍ ജീവിക്കുന്ന അനേകായിരങ്ങളുടെ മനസ്സുകൊണ്ടാണ് നമ്മുടെ ലോകം നിലനിര്‍ത്തുന്നത്. അവരില്‍ നിന്നാണ് നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. അവരാണ് രാഷ്ട്രത്തലവന്മാര്‍ സര്‍വ്വഅധികാരശക്തികളുടെയും തലപ്പത്തിരുന്നു ലോകത്തെ മോണിറ്റര്‍ ചെയ്യുന്നതും അവരൊക്കെ ത്തന്നെ.
പ്രഭാതം തൊട്ട് പാതിരാത്രിവരെ ഇടവിട്ടിടവിട്ട് വാര്‍ത്തകള്‍ കണ്ടും കേട്ടും വിശ്രമത്തിലിരിക്കെ, പല്ലുകള്‍ക്ക് തേയ്മാനമുണ്ടാക്കുന്നു കോടിക്കണക്കായ മനുഷ്യര്‍. ഈ മാനറിസത്തിന്റെ ഇരകളെ കൊണ്ടാണ് നാം ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ പണിയുന്നത്. അവരാണ് നമ്മുടെ വലിയ സാഹിത്യനായകന്മാരാകുന്നത്. അവരാണ് നമ്മുടെ നിയമജ്ഞരും രാഷ്ട്രമീമാംസകരും.
ജീവിതത്തിലൊട്ടും വിവേകം ജനിപ്പിക്കാത്ത, ആന്തരികമായി ഒരാളെയും ഉണര്‍ത്താത്ത, വെറും വൈകാരികമോ ആത്മനിഷ്ടമോ ആയ സങ്കല്‍പ്പങ്ങള്‍ നിറഞ്ഞ എഴുത്തിന്റെ സംസ്‌ക്കാരമാണ് ഈയ്യിടെ നമ്മുടെ ഭാഷകളില്‍ കണ്ടുവരുന്നത്. അതത്രയും സീരിയലുകള്‍പോലെ വയലന്‍സിന്റെ മാനറിസം കുത്തിവെക്കുന്നവയുമാണ്. എന്നാല്‍, അതും നമുക്കിന്ന് മഹത്തായ സാഹിത്യമാണ്. സാഹിത്യംപോലെ, മനുഷ്യന്റെ വൈജ്ഞാനികതലങ്ങളെയും ഇങ്ങിനെ ലേപലൊട്ടിച്ച് വലുതാക്കുന്നു.
എല്ലാഗുരുക്കന്മാരേയും നാം സ്ഥാപനവത്ക്കരിച്ചു. അവരുടെ ദര്‍ശനങ്ങളല്ല, അവരുടെ പക്ഷമാണ് നമ്മുടെ പക്ഷം. പ്രത്യേക പക്ഷത്തുനിന്നുകൊണ്ടാണ് ആളുകളെ നാം അളന്നു തുടങ്ങുന്നത്. ഈ മാനറിസം നമ്മുടെ ശുദ്ധമായ ആത്മീയതയെ അപ്പാടെ ഇല്ലാതാക്കുന്നതാണ്. ഇന്ന് ആത്മീയത നമുക്ക് ഒരു അലങ്കാരമാണ്. അതുകൊണ്ട് എല്ലാം നേരെയാകുമെന്ന് ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നു. ലോകത്ത് ആത്മീയതകൊണ്ട് എത്രകെട്ടിടങ്ങളാണ് നാം പണിതിട്ടുള്ളത്. ഒരാവശ്യവുമില്ലാത്ത ഇടങ്ങള്‍.
സ്‌നേഹം ആരാധനയല്ലന്ന് പഠിപ്പിച്ച എല്ലാഗുരക്കന്മാര്‍ക്കും വലിയമന്ദിരങ്ങളുണ്ടാക്കി അവരുടെ ചിന്തയെ തമസ്‌ക്കരിക്കാന്‍ നാം ശീലിച്ചിരിക്കുന്നു.
പരിസ്ഥിതി വാദംപോലും നമുക്ക് ചിന്തയല്ല, വാദമാണ്. വര്‍ഷാവര്‍ഷം ഈ മാനറിസം കൊണ്ടാണ് എല്ലാ സ്‌ക്കൂളുകളും ഒരു ദിവസം പുലര്‍ത്തുന്നത്. ബോധം
ഒരു അവേര്‍നസ്സ് പ്രോഗ്രാമിലൂടെ സ്ഥാപിച്ചെടുക്കാമെന്ന തെറ്റിദ്ധാരണയാണ് ഇവിടെയുള്ളത്. ബോധം അവേര്‍ന്നസ്സിലൂടെ സ്ഥാപിച്ചെടുക്കാനാവില്ലന്ന് നമ്മുടെ സാംസ്‌ക്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും മതവാദികളും തെളിവുതരുന്നു. ഇവര്‍ എത്രയായി പരിസ്ഥിതിവാദം പോലെ പൊള്ളയായ ആശയവാദം നടത്തുന്നു. സുരക്ഷിത സ്ഥാനത്തിരുന്ന് വിപ്ലവം സ്വപ്നം കാണുന്ന വാര്‍ദ്ധക്യമാണ് നമ്മുടേത്. ഈ വാര്‍ദ്ധക്യം ഒരാവശ്യമില്ലാത്തതാണ്.
യൗവ്വനത്തിന്റെ മഹത്തായ മാനറിസം കൊണ്ട് പുലരുന്നതിനാല്‍ നമ്മുടെ മുതിര്‍ന്നവര്‍ എഴുപത് വയസ്സിലും യുവാക്കളാണെന്ന് സങ്കല്‍പ്പിക്കുന്നു. എന്തു പറയാനും പെരുമാറാനും വാര്‍ദ്ധക്യം ഒരനുഗ്രഹമായി തീരുന്നു ചിലര്‍ക്ക്. ആരോട് എന്തുപറയണമെന്ന് ചിന്തിക്കാതെ വാക്കുകള്‍ കൈവിട്ടുപോകുന്ന മാനറിസം കാരണമാണ് നമ്മുടെ എം എല്‍ എ മാരും മന്ത്രിമാരും കവികളും സാഹിത്യകാരന്മാരും അകപ്പെട്ടുപോയിരിക്കുന്നത്. വാര്‍ദ്ധക്യത്തെ യുവത്വം കൊണ്ടലങ്കരിക്കുമ്പോള്‍ വന്നുപോകുന്ന വിനയാണിത്.