വല്ലാത്തൊരു വായനാനുഭവം ഇവിടെ കുറിക്കട്ടെ. അവസാനിച്ചു, വീണ്ടും വരികൾ തേടണമെന്ന് മന്ത്രിച്ചു കൊണ്ടുതന്നെ,ഇനിയും ചെല്ലണം, ആഴത്തിലിറങ്ങി ചെല്ലണമെന്ന് മനസ്സ് ആവർത്തിച്ചു. അശ്രദ്ധയിലെങ്ങാനും ഒരു വരി വിട്ടുപോയിട്ടുണ്ടെങ്കിലോ, എവിടെയൊക്കെയോ കുറെ അപരിചിതരായ മനുഷ്യരെ കണ്ടുമുട്ടി; അവസാനം ഏഴാം ഭ്രാന്തനായി തന്നെ നമ്മളും കഥ തുടങ്ങി. ആർക്കാണ് ഭ്രാന്തില്ലാത്തത്? എല്ലാരും ഓരോ വിധത്തിൽ ഭ്രാന്തർ തന്നെയാണ്. സ്വാധീനിച്ച എത്ര വരികളാണ് പേനയുടെ മഷിയിൽ ചുംബിച്ചത്. മോന്തികുടിച്ചിട്ടുമെന്തേ ദാഹം തീരാത്തത്? ഓരോ മനുഷ്യനും മനുഷ്യത്വമുണ്ട്, വെട്ടിയ വഴികളിലെ വിള്ളലുകളിൽ തുന്നിചേർത്തിയിട്ടും അടങ്ങാത്ത നെടുവീർപ്പിന്റെ നീറ്റലുമുണ്ട്. അപരിചിതരായ എത്ര മനുഷ്യരാണ് ഒരു ചിരിയിൽ കഥ പറയുന്നത്. അടുത്ത സ്റ്റോപ്പിൽ തീരുന്ന പരിചിതത്വം അവർക്കേകിയ ആശ്വാസം എത്രയാണ്. യാത്രകളും പുസ്തകങ്ങളും ദൈവം പടച്ച വേറൊരു ലോകമാണെന്ന് ചിന്തകൾ തലച്ചോറിനോട് പിറുപിറുക്കുന്നത് കാത് കട്ടു കേട്ടത് ശരി തന്നെയാകാം. അപരിചിതരായ കുറേ പരിചിതർ ഉണ്ടാകട്ടെ… അല്ല ഉണ്ടാകും, കാലം തേടുന്നത് അവരെ തന്നെയാണല്ലോ. തിരമാലകൾ തേടിയ തീരം പോലെ കേൾക്കാൻ കുറേ കാതുകളുണ്ടാവട്ടെ എന്ന് ഓർമിപ്പിച്ചതിന്, എഴുത്തുകാരനെന്ന നിലക്ക് ഒരു താളിൽ തന്നെ ഹൃദയം കീഴടക്കിയതിന്, ആൻഷൈൻ തോമസെന്ന തൂലികക്ക് നന്ദി.
ഒരൊറ്റ പുസ്തകം വായിച്ചിട്ട് പത്തു പതിനഞ്ചു മനുഷ്യരുടെക്കൂടെ ഒരുമിച്ചു ജീവിച്ചുവെന്ന് തോന്നാറില്ലേ.. അങ്ങനെ തോന്നിപ്പിക്കാൻ അപൂർവ്വം ചില പുസ്തകങ്ങൾക്കേ സാധിക്കൂ, അതിൽ ഏഴാം ഭ്രാന്തനു വല്യ പങ്കുണ്ട്. നിന്നിലും എന്നിലും ശരികളുടെ പേമാരി മാത്രമല്ല, കുറ്റബോധത്തിന്റെ കലവറ കൂടിയുണ്ട്. കടുക്മണി വലിപ്പത്തിലാണെങ്കിലും നമുക്കത് വലുത് തന്നെ ആയിരിക്കും. അതു പറയാനൊരിടവും കേൾക്കാൻ ഒരു മനുഷ്യനുമുണ്ടാവുകയെന്നത് നമ്മെ ജീവിപ്പിക്കും. മനുഷ്യനെന്ന പാകത്തിൽ നമ്മെ വിളിക്കാൻ ചേർത്തു നിർത്തിയത് ഈ ശരിതെറ്റുകൾ തന്നെയല്ലേ. ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഫുൾസ്റ്റോപ്പിടാൻ പറ്റാത്ത നമുക്ക് എങ്ങനെയാണ് സന്തോഷവും ദുഖവും അവസാനിക്കുക. വാക്കുകൾ പകരുന്ന വെളിച്ചം, നമുക്കെല്ലാം പാർക്കാൻ ഈ ലോകത്തെ കുറേക്കൂടി മെച്ചപ്പെട്ട ഒരിടമാക്കി മാറ്റിത്തരാൻ മാത്രം പാകപ്പെട്ട പുസ്തകങ്ങളുടെ റാങ്ക് ലിസ്റ്റിൽ തന്നെ ഇത് ഇടം പിടിക്കും, ഉറപ്പാണ്. കാരണം വായിച്ചവരെയൊക്കെയും എത്ര മേൽ ഇത് ചിന്തിപ്പിക്കുന്നു. ലോകം എല്ലാരുടേതുമാണെന്ന് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതിന് ശേഷം പിന്നീട് കണ്ണിലുടക്കുന്നത് ഏഴാംഭ്രാന്തനാണ്.
അല്ലേലും ഭ്രാന്തില്ലാതെ എങ്ങനെയാണ് ഒരു മനുഷ്യന് ജീവിക്കാനാവുക. ‘ബാല്യം മുതൽ ബാല്യം വരെ’ എന്ന പോലെയാണല്ലോ ജീവിതം കറങ്ങുന്നത്; ബുദ്ധിയെ ചേർത്ത് വെച്ചിട്ടുള്ളത്. പെയിന്റടിച്ചു വെക്കേണ്ട ചില വരികളുണ്ട് ഈ പുസ്തകത്തിൽ. ഓരോ നിമിഷത്തെയും അതിജീവിക്കാൻ പ്രാപ്തമാക്കുന്ന വരികൾ. ചിലരുടെ വിരലുകൾക്ക് വല്യ ശക്തിയുണ്ട്, മുറിവേറ്റ ഹൃദയങ്ങൾക്ക്, വിടവ് മാറ്റാൻ വിധം പാകപ്പെട്ട മരുന്നുമുണ്ട്.
നിങ്ങളെന്ന മനുഷ്യനിലെ ഉൾവിളികളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധബുദ്ധിയോടെ അറിഞ്ഞു വായിച്ച പുസ്തകമെന്ന നിലക്ക് ഞാൻ പറയുന്നു. ഏഴാഭ്രാന്തനിൽ നിങ്ങൾ നിങ്ങളെ തേടുക. തിമിരം ബാധിച്ച കണ്ണുകൾ നമുക്കില്ലാതിരിക്കാൻ.. മനുഷ്യനെ മനുഷ്യനായി കാണാൻ ഇതിൽപരം എന്തു വേണം.
- January 29, 2024
- പുസ്തകാസ്വാദനം
ഹലീമ വഫിയ്യ എടക്കഴിയൂർ