സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അന്നം ഭൂതാനാം ശ്രേഷ്ഠം

വേണു അമ്പലപ്പടി


പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അന്നമാണെന്ന് അര്‍ത്ഥം. അന്നത്തിന്റെ – ഭക്ഷണത്തിന്റെ – പ്രാധാന്യം ജീവജാലങ്ങളൊന്നും തന്നെ വേദം പഠിച്ച് കണ്ടെത്തിയതല്ല. മനുഷ്യനും അതെ. അതുകൊണ്ട് തന്നെ തന്റെ അന്നത്തില്‍ തൊട്ടുകളിക്കുമ്പോള്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ആദ്യംതന്നെ ചെറുത്തുനില്‍ക്കും. ഇതിനു ദൃഷ്ടാന്തങ്ങള്‍ പ്രത്യേകമായി വേണ്ടതില്ല. എഴുതപ്പെട്ടതും പെടാത്തതുമായ ചരിത്രം അതുവ്യക്തമാക്കുന്നുണ്ട്.

കാര്‍ഷികവൃത്തിയുടെ പതിനായിരം വര്‍ഷത്തെ ചരിത്രത്തിലേക്കൊന്നും പോവാതെതന്നെ ഒരഞ്ഞൂറ് വര്‍ഷമായുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ അവസ്ഥയിലേക്ക് എത്തിനോക്കിയാല്‍ തന്നെ മനസ്സിലാകും, ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തൊടുമ്പോള്‍ മനുഷ്യന്‍ മറ്റെന്തിനേക്കാളും ഉപരി കലാപത്തിനിറങ്ങിയി ട്ടുണ്ട്. കാരണം, അത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

പ്രത്യക്ഷത്തില്‍ മറ്റു പല പ്രതീതികളും കല്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും ഭരണ തലത്തില്‍ ഉണ്ടാക്കുന്ന നിയമ വ്യവസ്ഥകള്‍ക്കെതിരെയുള്ള മുന്നേറ്റമായിരുന്നു അതതു കാലങ്ങളില്‍ വന്‍ ജനകീയ പ്രക്ഷോഭങ്ങളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയിരുന്ന കര്‍ഷക സമരങ്ങള്‍.

മുഗള ഭരണകാലത്ത് 1600 കള്‍ മുതല്‍ 1690കള്‍ വരെ നീണ്ടുനിന്ന ഗംഗാ – യമുനാ തടത്തിലെ ജാട്ട് കലാപം തുടങ്ങി ഇപ്പോള്‍ 2021 ജനുവരിയില്‍ എത്തി നില്‍ക്കുന്ന മോഡി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ കോവിഡിനെ കൂസാതെ തണുത്തുറയുന്ന ജനുവരിയിലും ആളിക്കത്തുന്ന കര്‍ഷക സമരവും പറയുന്ന കഥ മറ്റൊന്നല്ല.

കാര്‍ഷിക മേഖലയില്‍ സര്‍ക്കാരുകള്‍ നടത്തുന്ന നയം മാറ്റങ്ങള്‍ പ്രക്ഷോഭങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കില്‍ അത് കേട്ടുകേള്‍വികളെയും കിംവദന്തികളെയും അടിസ്ഥാനമാക്കിയല്ല. മറിച്ച്, ജീവിതാനുഭവത്തെ മുന്‍നിര്‍ത്തിയാണ്. ഈ ജീവിതാനുഭവമാകട്ടെ ക്ഷാമം -പട്ടിണി – കൂട്ടമരണം എന്നതില്‍ നിന്നും പഠിച്ചതാണ് താനും.

സര്‍ക്കാറിന്റെ നയസമീപനങ്ങള്‍ എങ്ങനെയാണ് ക്ഷാമത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും എത്തിക്കുക എന്നതിന് ലോകത്തിന്റെ മുമ്പില്‍ ഏറ്റവും നല്ല മാതൃകയായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നതാണ് ഇന്ത്യന്‍ അനുഭവം. ഇന്ത്യയില്‍ 11 -ാം നൂറ്റാണ്ടിനും 17 -ാം നൂറ്റാണ്ടിനും ഇടയിലുള്ള 600 വര്‍ഷക്കാലത്ത് 14 പ്രധാനപ്പെട്ട ക്ഷാമങ്ങളാണ് ഉണ്ടായത്. എന്നാല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി 1757 – ല്‍ ബംഗാളിലെ പ്ലാസിയില്‍ യുദ്ധം ജയിച്ചതിനെത്തുടര്‍ന്ന്
1705 – ല്‍ ബംഗാളിലെ നികുതി പിരിക്കാനുള്ള അവകാശം – അതായത്, ഭരണനിയന്ത്രണം തന്നെ – ദിവാനി ഓഫ് ബംഗാള്‍, കമ്പനിക്ക് കൈവന്നപ്പോള്‍ അത് കേവലമൊരുഭാണമാറ്റമായിരുന്നില്ല. പിന്നീടുള്ള 190 കൊല്ലക്കാലത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത 70 കലാപങ്ങളെ വിവിധ പണ്ഡിതന്‍മാര്‍ പഠന വിധേയമാക്കിയിട്ടുണ്ട്.

ആദ്യത്തെ 5 വര്‍ഷം കൊണ്ട് തന്നെ അന്നത്തെ ബംഗാളിലെ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം തുടച്ചുനീക്കപ്പെട്ടത് അന്നം കിട്ടാതെയാണ്, അതേ വരെയുള്ള ചരിത്രത്തില്‍ ഭീകരമായി അടയാളപ്പെടുത്തപ്പെട്ട ‘ബംഗാള്‍ ക്ഷാമം’ എന്ന കൊടുംവ്യാധി ഇങ്ങനെ പുതിയ നിയമവ്യവസ്ഥ കാര്‍ഷിക മേഖലയില്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഫലമായിരുന്നു എന്ന് സാരം.

1765 മുതല്‍ 1857 വരെ, അതായത് ബ്രിട്ടീഷ് കച്ചവട കമ്പനിക്ക് ബംഗാളില്‍ നികുതി പിരിവിനുള്ള അവകാശം ലഭിച്ചതു മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹത്മാതായ കഥാപം വരെ, ബ്രിട്ടിഷുകാര്‍ക്കെതിരെ നടന്ന സമരം, അടി കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു. കര്‍ഷകര്‍ മുഖ്യഘടകമായ 29 കലാപങ്ങള്‍ ഇക്കാലയളവില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നു വന്നിട്ടുണ്ട്. ബംഗാളില്‍ 6, ബീഹാറില്‍ 5, അസമില്‍ 3, ദക്ഷിണ – മധ്യ ഇന്ത്യയില്‍ 15, ഇങ്ങനെ പോകുന്നു കണക്കുകള്‍. പഴശ്ശിരാജയും വേലുത്തമ്പിദളവയും കേരളത്തിലും, മഹാത്മാഗാന്ധി ബീഹാറിലെ നീലം കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ 1917 – ലെ ചമ്പാരന്‍ സമരം, അതിനും 60 വര്‍ഷം മുമ്പ് അതിനേകാള്‍ വ്യാപകമായി 1855-56 കാലത്ത് നടന്ന സാന്താള്‍ കലാപം , ഇവയൊക്കെ ഇതില്‍ വരും. അതുപോലെ തന്നെയാണ് മലബാറില്‍ 1835 മുതല്‍ 1896 വരെ മാപ്പിള ലഹളകള്‍ എന്നു പേരിട്ടു വിളിച്ച 22 കാര്‍ഷിക കലാപങ്ങളും. അതായത്, ഇന്ത്യന്‍ കര്‍ഷകര്‍ക്ക് സമരം പുത്തരിയല്ല എന്ന് ചുരുക്കം.

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ കര്‍ഷകരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി 2020 മെയ് മാസത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങളാണ് പിന്നീട് മൂന്ന് കര്‍ഷകനിയമങ്ങളായി പാസ്സാക്കിയെടുത്തത്. 2020 സെപ്റ്റംബര്‍ 14-നാണ് ഈ സമ്മാനപദ്ധതി നിയമങ്ങളാക്കാന്‍ ലോകസഭയില്‍ വന്നത്. കാര്‍ഷികോല്‍പന്ന വില്‍പനയും വാണിജ്യവും പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും എന്നതാണ് ഒന്നാമത്തെ നിയമം ( Farmers’ Produce ,Trade &Commerce – Promotion & Facilitation – Act ). കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി വിപണനം ചെയ്യാന്‍ സൗകര്യമൊരുക്കുന്ന നിയമം എന്ന് മലയാളം. വില ഉറപ്പിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കര്‍ഷക ശാക്തീകരണ, സംരക്ഷണനിയമം. ( Famers’ ( Empowerment & Protection ) Agreement on Price Assurance and Farm Services Act 2020 ) ഇത് രണ്ടാമത്തേത്. വില ഉറപ്പെന്ന് പറഞ്ഞാല്‍ ഏതെങ്കിലും ഒരു വമ്പന്‍ കമ്പനിയുമായി മുന്‍കൂട്ടി ഉറപ്പിച്ച ഒരു വില നിശ്ചയിച്ച് കരാര്‍കൃഷി നടത്താന്‍ സൗകര്യം ഒരുക്കും എന്നാണ് ലളിതഭാഷ്യം.

മൂന്നാമത്തേത് ‘നിഷ്‌കളങ്ക’മായ ഒരു ഭേദഗതിയാണ്. അവശ്യവസ്തു (ഭേദഗതി) നിയമം 2020. ( The Essential Commodities ( Amendment)Act 2020). ഈ മൂന്ന് നിയമങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കുക.

സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രിക്കുന്ന കാര്‍ഷിക ഉല്‍പന്ന വിപണന കമ്മിറ്റികളുടെ ( APMC =Agricultural Produce Market -committee) കീഴിലുള്ള വ്യാപാര മണ്ഡികളിലെ കുത്തക വ്യാപാരം അവസാനിപ്പിച്ച് കര്‍ഷകന് ഉല്‍പന്നം ‘എവിടെയും വില്‍ക്കാനുള്ള സര്‍വ്വതന്ത്ര സ്വാതന്ത്ര്യം!

അവശ്യവസ്തു നിയമപ്രകാരം അടിച്ചേല്‍പ്പിച്ച നിബന്ധനകളെ മറികടന്ന് ഉല്‍പന്നങ്ങള്‍ യഥേഷ്ടം ശേഖരിച്ച് വെക്കാനുള്ള അവകാശം.

വിളവ് ഉണ്ടാകുന്നതിനു മുമ്പുതന്നെ കച്ചവടം ഉറപ്പിക്കാനുള്ള ‘സ്വാതന്ത്ര്യം’.

കോവിഡ് കാലത്തെ കര്‍ഷക പ്രണയം

2020 ഫെബ്രുവരി മാസത്തില്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതും ഫണ്ട് വകയിരുത്താത്തതുമായ കാര്യങ്ങളെ പുതിയ ഭാഷ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമായിരുന്നു മോഡി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്. രാഷ്ട്രത്തോടായി ചെയ്ത പ്രക്ഷേപണത്തില്‍ കാര്‍ഷിക മേഖലയ്ക്ക് ഇതുവരെയില്ലാത്ത വിധം എന്തൊക്കെയോ വന്‍ സൗജന്യങ്ങള്‍ നല്‍കുന്നതായി ആത്മനിര്‍വ്യതിയോടെ അവര്‍ പ്രഖ്യാപിച്ചു. പുതിയ അടിസ്ഥാന മേഖലാ വികസനവും വില്‍പന സൗകര്യവും ഉടന്‍തന്നെ നടപ്പില്‍ വരുത്താന്‍ പോകുന്നതായും പ്രഖ്യാപിക്കപ്പെട്ടു. ഇതുവഴി ചെറുകിട കര്‍ഷകര്‍ക്ക് വലിയ മെച്ചമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് ലൈവ് ടെലികാസ്റ്റിലൂടെ പ്രധാനമന്ത്രി മാലോകരെ മുഴുവന്‍ അറിയിച്ചു.

ഇങ്ങനെ ഒരുമഹാകാര്യമായി അവതരിപ്പിച്ചതാണ് അവ ശ്യവസ്തു നിയമത്തിന്റെ ഭേദഗതി. പയര്‍,ഭക്ഷ്യഎണ്ണ, എണ്ണക്കുരു, ധാന്യങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ സംഭരണപരിധി നീക്കുവാന്‍ പോവുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അന്നുതന്നെ കാര്യവിവരമുള്ള സാമ്പത്തിക വിദഗ്ധര്‍ ഇത് ഏതു വിധത്തിലാണ് കര്‍ഷകര്‍ക്ക് ഗുണകരമായിത്തീരുക എന്ന് ചോദിച്ചിരുന്നു. അതേ ദിവസം തന്നെയാണ് കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വ്യാപാര മണ്ഡികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം നല്‍കുന്ന ഒരു മഹത്തായ കേന്ദ്രനിയമം കൊണ്ടുവരുന്നുവെന്നും പ്രഖ്യാപിച്ചത്. തങ്ങളുടെ സമീപത്തുള്ള മണ്ഡികള്‍ക്കു പകരം രാജ്യത്തിന്റെ മറ്റേതെങ്കിലും സ്ഥലത്ത് കൂടുതല്‍ വില കിട്ടുമെങ്കില്‍ അവിടെയെത്തിക്കാനുള്ള കടത്തുകൂലി വേണ്ടേ? അത് സ്വതന്ത്ര വില്‍പ്പനയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിനേക്കാള്‍ ഏറെകൂടതലായിരിക്കും എന്നത് ഉറപ്പാണ്.

അത്യന്തം വൈവിധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ മേഖലകളാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ പ്രാദേശിക ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്‍ഷിക നയങ്ങളാണ് നമുക്കാവശ്യം. സഹകരണ സംഘങ്ങള്‍, കൂട്ടുകൃഷി, കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ ഇവയോടൊപ്പം പ്രാദേശിക ഭരണകൂടങ്ങളെയും പങ്കാളികളാക്കിയുള്ള വികേന്ദ്രീകൃത കാര്‍ഷിക വികസന പദ്ധതിക്ക് പകരം കേന്ദ്രം നടപ്പിലാക്കുന്ന കേന്ദ്രീകൃത നിയമം ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ ചരമക്കുറിപ്പ് എഴുതാന്‍ മാത്രമേ സഹായിക്കുവെന്ന് മെയ് മാസത്തില്‍ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ( ഗുര്‍പ്രീത് സിങ്ങും രാജീവ് ശര്‍മ്മയും ദി വയര്‍ മാഗസിനില്‍ 2020 മെയ് 22 ല്‍ എഴുതിയ ലേഖനം കാണുക ).

സര്‍ക്കാറിന്റെ അഭിപ്രായപ്രകാരം, 1991ല്‍ നരസിംഹറാവു മന്‍മോഹന്‍ സിംഗ് ഭരണം ഇതര മേഖലകളില്‍ തുടങ്ങിവെച്ച ആഗോളവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായ പരിഷ്‌കാരമാണ് കാര്‍ഷിക മേഖലക്ക് വേണ്ടത്. കാര്‍ഷിക മേഖലയില്‍ അന്ന് കാര്യമായി നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് തങ്ങളിപ്പോള്‍ ചെയ്യുന്നത് എന്നായിരുന്നു പ്രഖ്യാപനം. ഇതിന് പി.സായിനാഥ് മനോഹരമായ ഒരു ഉപമ നല്‍കിയിട്ടുണ്ട്. ‘കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാര്‍ തുടങ്ങിവെച്ച ദ്രോഹനയങ്ങള്‍ ഉത്തേജകമരുന്ന് ചേര്‍ത്ത് നടപ്പിലാക്കുകയാണ് മോഡിസര്‍ക്കാര്‍ എന്ന്!’

മകനേ, ഈ സമ്മാനം ഞാന്‍ സ്വീകരിക്കുന്നില്ല, അതുകൊണ്ട് അത് സമ്മാനിച്ച താങ്കളുടെ കൈവശം തന്നെ ഇരിക്കട്ടെ’ -ബുദ്ധന്‍

സമ്മാനത്തിന്റെ ഉള്ളടക്കം പുറത്തു വന്നപ്പോള്‍ കര്‍ഷകര്‍ ഒന്നടക്കം തങ്ങള്‍ക്കിത് വേണ്ട, അതായത് നോ താങ്ക്‌സ് എന്നു പറഞ്ഞു. അങ്ങനെ പറയാന്‍ പറ്റില്ല, സമ്മാനം വാങ്ങിയെ പറ്റുവെന്ന് കേന്ദ്രസര്‍ക്കാര്‍. കാരണം ഇന്ത്യന്‍ കര്‍ഷകര്‍ അനുഭവിക്കുന്ന എല്ലാവിധ ദുരിതങ്ങളേയും ഒറ്റയടിക്ക് മാറ്റിത്തീര്‍ക്കുന്നതാണ് ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കടിച്ചാല്‍ പൊട്ടാത്ത പേരിട്ട ഈ സമ്മാനങ്ങള്‍ എന്ന് കേന്ദ്രം. അതുകൊണ്ട് കര്‍ഷകര്‍ ഇത് വാങ്ങിയേ പറ്റു.

അനുഭവ കഥകളിലൂടെയും സൂചിത കഥകളിലൂടെയും ജീവന് ഭീഷണി വരുത്തുന്ന ആപത്ത് എങ്ങനെയാണ് തങ്ങളുടെ അരികിലേക്ക് വരിക എന്നറിയാവുന്നവരാണ് ഇന്ത്യന്‍ ജനസാമാന്യം. കര്‍ഷകരും അതെ. ഒരാളെ കൊല്ലാനായി വിഷം നല്‍കുകയാണെങ്കില്‍ ഒരിക്കലും അത് മധുരം പുരട്ടാതെ നല്‍കില്ലെന്നും,
ഏറ്റവുംപരിശുദ്ധമായ മുലപ്പാലില്‍ തന്നെ വിഷം ചേര്‍ത്ത് എങ്ങനെ വധശ്രമം നടത്താമെന്നും അവര്‍ പുരാണേതിഹാസങ്ങളിലുടെ വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. ഇത് അത്തരമൊരു സമ്മാനമാണ്. അതുകൊണ്ട് തന്നെ എന്തുവന്നാലും ഈ സമ്മാനം വാങ്ങില്ലെന്ന് അവര്‍ ശഠിക്കുകയും ചെയ്തു.

എന്നാല്‍ കര്‍ഷകരും പറയുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ പരിഷ്‌കാരം വേണമെന്ന്, അതാകട്ടെ ഇമ്മാതിരി ‘പരിഷ്‌കാരങ്ങള്‍’ അല്ലെന്നു മാത്രം! സര്‍ക്കാര്‍ തന്നെ നിയോഗിച്ച സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കി താങ്ങുവില ഉയര്‍ത്തുക, കടക്കെണിയിലായ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയവയാണ്. അതായത്, കര്‍ഷകരുടെയും സര്‍ക്കാറിന്റെയും ആവശ്യങ്ങള്‍ തമ്മില്‍ നേര്‍വിപരീത ബന്ധമാണുള്ളത്. പാര്‍ലമെന്റില്‍ കര്‍ഷക ബില്ലുകള്‍ അവതരിപ്പിച്ചത് സെപ്റ്റംബര്‍ പതിനാലിനാണല്ലോ. സെപ്റ്റംബര്‍ 25ന് തന്നെ കര്‍ഷകര്‍ പ്രതിഷേധദിനം ആരംഭിക്കുകയും നവംബര്‍ 5 മുതല്‍ ജയില്‍ നിറക്കല്‍ സമരം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിലാകമാനമുള്ള കര്‍ഷകരുടെ പ്രശ്‌നമാണ്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, യു.പി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയവയില്‍ നിന്ന് കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്നു എന്നതിനര്‍ത്ഥം ഇപ്പോഴത്തെ യാത്രാവിലക്കാണ്. അല്ലാതെ സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ മറ്റു സംസ്ഥാനങ്ങളിലുള്ള കര്‍ഷകര്‍ ബില്ലിനെ അനുകൂലിക്കുന്നതുകൊണ്ടല്ല.

ദീര്‍ഘവീക്ഷണത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ പഞ്ചാബിലേയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഇറങ്ങുന്നത് ഹ്രസ്വകാല – താല്‍ക്കാലിക ലാഭത്തിനു വേണ്ടിയാണ് എന്നാണ് ബില്ലിനെ ശക്തമായി അനുകൂലിക്കുന്നവര്‍ പറയുന്നത്. ഉദാഹണമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കാരനും പ്രാക്ടര്‍ & ഗാംമ്പിള്‍ മുന്‍ ചീഫ് എക്‌സിക്യൂട്ടീവുമായ ഗുര്‍ചരണ്‍ ദാസിന്റെ അഭിപ്രായം എടുക്കാം. ‘നിയമം വളരെ നല്ലതാണ്. പക്ഷേ, ലോകത്തിലെ പ്രഗത്ഭരായ ചര്‍ച്ചാവിദഗ്ധരില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബില്ലുകള്‍ പാസ്സാക്കുന്നതിനു മുമ്പേ ഇതിന്റെ മാഹാത്മ്യം കര്‍ഷകരെ ബോധ്യപ്പെടുത്തിയില്ലന്ന ചെറിയ ഒരു കുറ്റമുണ്ട്’. ഒരു പ്രശ്‌നമായി ഇത് മാത്രമേ അദ്ദേഹത്തിന് കാണാന്‍ കഴിയുന്നുള്ളൂ. കര്‍ഷകര്‍ക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന താങ്ങ് വില ( MSP – Minimum Support Price ) ഇല്ലാതാക്കും എന്ന അടിസ്ഥാനരഹിതമായ ഭയം കൊണ്ടാണ് അവര്‍ തെരുവിലിറങ്ങിയത് എന്നും അദ്ദേഹം കണ്ടെത്തുന്നുണ്ട്. 2020 ഡിസംബര്‍ മാസത്തില്‍ തുടങ്ങി ‘ദി ടൈംസ് ഓഫ് ഇന്ത്യ’യില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ സ്‌ഫോടനാത്മകമായ കണ്ടെത്തലുകള്‍ വേറെയും ഉണ്ട്! രാജ്യ താല്‍പര്യത്തെ ഒരു ന്യൂനപക്ഷം ഹൈജാക്ക് ചെയ്യുന്നതിന് തുല്യമാണ് ഇപ്പോഴത്തെ കര്‍ഷക പ്രക്ഷോഭം എന്നാണ് അവയിലൊന്ന് ! ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഓരോ കാര്‍ഷിക കാലയളവിനും മുന്നോടിയായി പ്രഖ്യാപിക്കുന്ന താങ്ങുവിലയുടെ തണലില്‍ സുഖിച്ചു ജീവിക്കുന്ന വമ്പന്മാരായ കര്‍ഷകര്‍ തങ്ങളുടെ കറവപ്പശുവിനെ നഷ്ടമാകുമെന്ന് ഭയന്നാണ് സമരത്തിനിറങ്ങിയത് എന്ന്.

ബില്ലുകള്‍ നിയമമാകുമ്പോള്‍
മന്ത്രിസഭയില്‍ പൊട്ടിത്തെറി

2020 സെപ്റ്റംബര്‍ 17-നാണ് ലോക്‌സഭയില്‍ ബില്ലുകള്‍ പാസ്സാക്കിയത്. രാജ്യസഭയില്‍ സെപ്റ്റംബര്‍ 20 നും. ലോക്‌സഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷം ബില്ലിന്റെ ദോഷവശങ്ങളെക്കുറിച്ച് അക്കമിട്ട് നിരത്തുന്നു. പക്ഷേ, ഒരു കാര്യത്തെക്കുറിച്ചും ഒരു മറുപടിയുമില്ല. ഇത് കര്‍ഷകര്‍ക്കു വേണ്ടിയാണെന്ന യാന്ത്രിക പ്രതികരണം മതം. ബില്ലിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളൊന്നും തന്നെ പരിഗണിക്കേണ്ടതില്ലെന്ന മുന്‍നിശ്ചയമായിരൂന്നു ഇതിനു കാരണം. ലോക്‌സഭയിലെ ചര്‍ച്ച രാത്രിയിലും തുടര്‍ന്നു. സമയം രാത്രി 8.39 സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം കണ്ട് ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ ശിരോമണി അകാലി ദളിന്റെ കേന്ദ്രമന്ത്രി ശ്രീമതി ഹര്‍സിമ്യത് കൗര്‍ ബാദല്‍ താന്‍ രാജിവെക്കുകയണെന്ന് പ്രഖ്യാപിച്ചു. 8.39 ന് അവര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു; ‘കര്‍ഷകവിരുദ്ധ ഓര്‍ഡിനന്‍സിനോടും അതിന്റെ നിയമനിര്‍മ്മാണത്തിനോടുമുള്ള പ്രതിഷേധമായി ഞാന്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെച്ചു. ഒരു കര്‍ഷകപുത്രിയായും അവരുടെ സോദരിയായും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു’.

തുടര്‍ന്ന് സെപ്റ്റംബര്‍ 20-ന് രാജ്യസഭയില്‍ ബില്ലവതരിപ്പിക്കലും പാസ്സാക്കലും പെട്ടെന്ന് കഴിഞ്ഞു. കര്‍ഷകര്‍ക്കുള്ള മരണവാറണ്ടാണ് അടിച്ചേല്‍പിക്കുന്നതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 370-ാം അനുഛേദം റദ്ദ് ചെയ്യുന്നതില്‍ കാണിച്ച ഭരണഘടനാവിരദ്ധത ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ചെയറില്‍ നിന്നും ബില്ല് ഒച്ചവോട്ടോടെ പാസ്സാക്കിയതായി പ്രഖ്യാപനം വന്നു.

ബില്ല് പാസ്സായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കര്‍ഷകരുടെ ഉള്ളിലെ എരിതീ ആളിക്കത്തി. 2020 നവംബര്‍ മാസം 26 മുതല്‍ സമ്മാനം തിരിച്ചെടുപ്പിക്കാന്‍ ഡല്‍ഹിയിലേക്ക് പ്രക്ഷോഭ മാര്‍ച്ചും സംഘടിപ്പിച്ചു. ആദ്യം പഞ്ചാബ്, ഹരിയാന, തുടര്‍ന്ന് മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉത്തരേന്ത്യന്‍ സം സ്ഥാനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ ഡല്‍ഹിയെ ലാക്കാക്കി പ്രക്ഷോഭ മാര്‍ച്ച് ആരംഭിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ മറ്റെല്ലാ ഭാഗങ്ങളില്‍ നിന്നും പ്രതീകാത്മകമായ പങ്കാളിത്തം സമരരംഗത്തുണ്ട്.

2020 ഡിസംബറിലെ ക്രിസ്മസ് സന്ദേശത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പ്രക്ഷോഭം ഒരു ഇവന്റ് മാനേജ്‌മെന്റ് പരിപാടിയാണ് എന്ന് വിലയിരുത്തുകയും അത് കര്‍ഷകരുടെ പേരിലുള്ള ഒരു ഗെയിം ആണെന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കര്‍ഷകര്‍ ഇങ്ങനെ സമരത്തില്‍ ഏര്‍പ്പെടില്ല. അവര്‍ക്ക് ഈ ബില്ലിന്റെ യഥാര്‍ത്ഥമേന്മ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കര്‍ഷകര്‍ ഇന്ന് ദുരിതക്കയത്തിലാണ്. അവരെ രക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ എല്ലാം ചെയ്യുന്നത്. അവര്‍ നാവടക്കിയാല്‍ മതി എല്ലാം അറിയുന്ന സര്‍ക്കാര്‍ കാര്യങ്ങള്‍ നല്ലതുപോലെ ചെയ്തു തീര്‍ക്കും.

ശങ്കരാചാര്യരുടെ യുക്തിയും
ഫോര്‍ഡ് കമ്പനിയുടെ പരസ്യവും

പ്രധാനമന്ത്രി പറഞ്ഞതില്‍ കാര്യമുണ്ട്. കര്‍ഷകര്‍ ദുരിതക്കയത്തിലാണ്. അവര്‍ക്ക് അതില്‍നിന്ന് രക്ഷപ്പെട്ടേ മതിയാവൂ. പക്ഷെ, അവരുടെ യുക്തി പണ്ട് ശങ്കരാചാര്യര്‍ വിവേകചൂഢാമണിയില്‍ ചോദിച്ചത് തന്നെയാണ്. ‘നദിയുടെ അക്കരെയെത്തണം, പക്ഷേ, മുതലയെ ചങ്ങാടത്തടിയായി കരുതി ആരെങ്കിലും അതിന്റെ പുറത്ത് കയറി നദിക്കക്കരെയെത്താന്‍ ശ്രമിക്കുമോ?’ അങ്ങനെ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലം? ( ഗ്രാഹം ദാരുധിയാ ധ്യത്വാ നദീം തര്‍തും സഇച്ഛതി ). കര്‍ഷകരുടെ ദുരിതനദി കടക്കാന്‍ ചങ്ങാടത്തടിയായി മുതലയുടെ പുറം കാണിച്ചു തരുന്നതാണ് മോഡിയുടെ കര്‍ഷക ബില്ലെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. ഈ ബില്ലുകള്‍ നടപ്പിലായാല്‍ അതുകൊണ്ട് തന്നെ തങ്ങളുടെ ജീവന്‍ തന്നെയാണ് അപകടത്തിലാവുക എന്നാണ് അവരുടെ വിലയിരുത്തല്‍. അതുകൊണ്ട് സര്‍ക്കാര്‍ അത് പിന്‍വലിച്ചേ മതിയാവൂ. ജീവന്‍മരണ പോരാട്ടമായതു കൊണ്ടുതന്നെ കര്‍ഷകരുടെ സന്ദേശം ഒരന്ത്യ ശാസനത്തിന്റെ രൂപത്തിലുള്ളതായിരുന്നു. ഡിസംബര്‍ അവസാനത്തോടെ ആറു തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വളരെ ഉദാരമായ നിലപാടാണ് മോഡി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാണിച്ചത്.

മുമ്പ് ഫോര്‍ഡ് കാര്‍ കമ്പനി 1908-1927 കാലത്ത് ഫോര്‍ഡ് മോഡല്‍ ടി ( ടിന്‍ ലിസി എന്നു വിളിപ്പേര് ) എന്ന മോഡല്‍ കാര്‍ പുറത്തിറക്കി. എല്ലാം കറുപ്പുനിറത്തിലുള്ളവ. തങ്ങള്‍ക്കിഷ്ടപ്പെട്ട വിവിധ നിറത്തില്‍ കാറുകള്‍ ഇറക്കണമെന്ന് ഉപഭോക്താക്കള്‍ ഒന്നിച്ചാവശ്യപ്പെട്ടു. ഫോര്‍ഡ് കമ്പനി സമ്മതിച്ചു. അവര്‍ പരസ്യം ചെയ്തു. ഇനി മുതല്‍ തങ്ങളുടെ കാറുകള്‍ ഉപഭോക്താക്കളുടെ ഇഷ്ടനിറങ്ങളില്‍ ലഭിക്കുന്നയായിരിക്കും. പക്ഷെ ഒരുനിബന്ധന കൂടി: ആ ഇഷ്ടനിറം കറുപ്പായിരിക്കണം. ഈ രീതിയിലാണ് മോഡിയുടെയും ചര്‍ച്ച. കര്‍ഷകരുമായി അവര്‍ക്കിഷ്ടമുളള ഏതുതീരുമാനവും സര്‍ക്കാര്‍ അനുകമ്പയോടെ വീക്ഷിച്ച് അവര്‍ പറയുന്ന തീരുമാനം കൈക്കൊള്ളും. പക്ഷെ ആ തീരുമാനം ഇപ്പോള്‍ പാസ്സാക്കിയ മൂന്നു ബില്ലുകളും അതേപോലെ നിലനിര്‍ത്തിക്കൊണ്ടായിരിക്കും. അപ്പോള്‍ കടുകിട മാറാന്‍ തയ്യാറല്ലാത്ത വിധം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ കര്‍ഷകക്ഷേമ നിയമങ്ങളുടെ പ്രഖ്യാപിക്കപ്പെട്ട മേന്മകളെന്തൊക്കെയാണ് ?

                                                                                                                           അടുത്തലക്കത്തില്‍ തുടരും

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…